Editorial Audio
ഒരു തെങ്ങിന്റെ പേരിലുള്ള അയൽതർക്കം പഞ്ചായത്ത് മുതൽ ഹൈക്കോടതി വരെ എത്തിയതും കോടതിയുടെ ഉപദേശവും ബന്ധപ്പെട്ട ഹർജിക്കാർക്കുവേണ്ടി മാത്രമുള്ളതല്ല. കാരണം, അതിരിലെ ഒരു മരത്തിന്റെ പേരിൽ വർഷങ്ങളായി ശത്രുതയിൽ തുടരുന്ന ആയിരക്കണക്കിന് അയൽക്കാരുണ്ട് ഈ സംസ്ഥാനത്ത്.
കോടതി ഹർജിക്കാരനോടും എതിർകക്ഷിയോടും പറഞ്ഞത്, “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാനാണ്”. ഉള്ളിൽ ഇത്തരം ഹർജികൾ കൊണ്ടുനടക്കുന്ന എല്ലാവരോടുമാണ് ഈ നിരീക്ഷണം. തെങ്ങിനു ചിരിക്കാന്‍ കഴിവുണ്ടെങ്കില്‍ ഈ തര്‍ക്കം കണ്ട് ചിരിച്ചേനെ എന്നും കോടതി പറഞ്ഞു. തെങ്ങ് മാത്രമല്ല, അതിരിലേത് ഉൾപ്പെടെയുള്ള വൃക്ഷങ്ങളിലെ ഫലങ്ങളെല്ലാം അയൽക്കാരുമായി പങ്കുവയ്ക്കുന്ന, അവർക്കു ശല്യമാകാതിരിക്കാൻ അതിരിൽനിന്നു മാറ്റി മാത്രം വൃക്ഷങ്ങൾ നടുന്ന, പരാതിയുണ്ടായാൽ ഒന്നിച്ചു ചർച്ച ചെയ്തു പരിഹാരം കാണുന്ന നല്ല അയൽക്കാരും ചിരിക്കുകയാണ്.
അയല്‍വാസിയുടെ തെങ്ങ് തന്റെ വീടിനു ഭീഷണിയാണെന്നാരോപിച്ച് നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചായത്തില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷി തെങ്ങ് കമ്പിവടം കൊണ്ട് വലിച്ചുകെട്ടുകയും തേങ്ങ ശേഖരിക്കാന്‍ തലപ്പത്ത് വലയിടുകയും ചെയ്തു. അതിലും തൃപ്തിയാകാതെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷിക്കാൻ അഭിഭാഷക കമ്മീഷനെ നിയോഗിച്ചാൽ ഒരു ലക്ഷം രൂപ പ്രതിഫലം നൽകണമെന്ന നിബന്ധനയും ഹർജിക്കാരൻ അംഗീകരിച്ചു.
വാശി അത്രയ്ക്കായിരുന്നു. തെങ്ങിനു ബലക്ഷയമില്ലെന്നും തേങ്ങ പതിക്കാതിരിക്കാന്‍ മുന്കരുതലുണ്ടെന്നും കമ്മീഷന് റിപ്പോര്‍ട്ട് നല്കി. തുടർന്നാണ് ബൈബിൾ വാക്യങ്ങളുദ്ധരിച്ചു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം: “നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ആപത്തുവരുമ്പോള്‍ സഹായത്തിന് അയല്വാസിയേ ഉണ്ടാകൂ.
ഒരു ചായ കുടിച്ച് സംസാരിച്ച് തീര്‍ക്കേണ്ട കാര്യമാണിത്. തെങ്ങിനു ചിരിക്കാന്‍ കഴിവുണ്ടെങ്കില്‍ ഈ തര്‍ക്കം കണ്ട് ചിരിച്ചേനെ... സ്വയം നിപതിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ തെങ്ങ് അങ്ങനെ ചെയ്തെങ്കിലും വഴക്ക് ഒഴിവാക്കിയേനെ.” തെങ്ങ് നിലവില്‍ അപകടത്തിലല്ലെന്നും കോടതിയുടെ സമയം പാഴാക്കിയതിന് ഹര്ജിക്കാരന് പിഴ ചുമത്തേണ്ടതാണെങ്കിലും കക്ഷികള്‍ കാണിക്കുന്നതുപോലുള്ള കടുത്ത നിലപാടുകള്‍ക്കു പോകുന്നില്ലെന്നും ഉത്തരവില്‍ പറഞ്ഞു.
ഡൽഹി തീസ് ഹസാരി കുടുംബക്കോടതി. 2020ൽ വിവാഹിതയായ സൗരഭ്, ശിഖ എന്നിവർ താമസിയാതെ കലഹത്തിലാകുകയും വിവാഹമോചനത്തിനു കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് വീറോടെ അഞ്ചാം വർഷത്തിലേക്കു കടക്കവേ, അടുത്തയിടെ ശിഖയുടെ പിതാവിനു ഹൃദയാഘാതമുണ്ടായി. കേസ് നടത്തിയ വകയിൽ സാന്പത്തികത്തകർച്ചയുണ്ടായതിനാൽ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പക്ഷേ, സൗരഭ് ഓടിയെത്തി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും അടിയന്തരചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഭാര്യാപിതാവ് ആരോഗ്യവാനായി വീട്ടിൽ മടങ്ങിയെത്തി. പിറ്റേന്ന് കേസ് അവസാന വിചാരണകൾക്കായി പരിഗണിച്ചപ്പോൾ പതിവുപോലെ വക്കീലന്മാർ വാദപ്രതിവാദങ്ങൾ തുടർന്നു. എന്നാൽ ജഡ്ജി സൗരഭിനോട് ഇപ്പോഴും വിവാഹമോചനത്തിൽ ഉറച്ചുനിൽക്കുകയാണോ എന്നു ചോദിച്ചപ്പോൾ, മറുപടി പറയാതെ, സൗരഭ് ശിഖയെ നോക്കി ദുർബലമായൊന്നു ചിരിച്ചു.
അതു കാത്തിരുന്നതുപോലെ ശിഖ കൈയിലിരുന്ന കേസ് രേഖകൾ വലിച്ചുകീറിയശേഷം സൗരഭിന്റെ അടുക്കലേക്ക് ഓടിയെത്തി. പരിസരം മറന്ന് സൗരഭ് അവളെ നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്തുകൊണ്ടു നിന്നു. അഞ്ചു വർഷത്തെ വാദപ്രതിവാദങ്ങളും ശത്രുതയും ഒരു നിമിഷത്തിൽ ഇല്ലാതായി.
ഇന്ത്യയിലെ കോടതികളിൽ ഏകദേശം ആറു കോടി കേസുകളാണ് വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്നത്. 30 വർഷമായി തീർപ്പാകാത്തതുപോലുമുണ്ട്. നീതി തീർച്ചയായും അനിവാര്യമാണ്. കേവലം ഒത്തുതീർപ്പുകളിൽ ഒതുങ്ങാത്ത സങ്കീർണമായ നിരവധി കേസുകളുണ്ട്. പക്ഷേ, പതിനായിരക്കണക്കിനു കേസുകൾ വെറും ദുരഭിമാനത്തിന്റെയും വാശിയുടെയും പേരിലുള്ളതാണ്.
ഇത്തിരിയൊന്നു ക്ഷമിക്കാൻ തയാറായാൽ, ഒന്നു ചിരിക്കാൻ മനസു കാണിച്ചാൽ, ഒന്നിച്ചൊരു അത്താഴത്തിനിരുന്നാൽ... കുടുംബക്കോടതികളിലെ നിരവധി കേസുകൾ തീരും. അനാഥരെപ്പോലെ ജീവിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനാകും. അനാവശ്യമായ ഈഗോ യുദ്ധങ്ങളാണ് ഒരു സമാധാന ഉടന്പടിയുമില്ലാതെ മനുഷ്യൻ തുടുരുന്നത്.
അടുത്തയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച, കെ.എം. അബ്ദുള്‍ ഗഫൂറിന്റെ "യുദ്ധം' എന്ന ചെറുകവിത, നാം പങ്കെടുത്തുകൊണ്ടിരിക്കുന്ന നിത്യയുദ്ധങ്ങളെക്കുറിച്ചാണ്: “അറിയാതെ പന്തു തട്ടി ചില്ലു പൊട്ടിയതിനു തല്ലുന്ന/ കറിയില്‍ ഉപ്പു കൂടിയതിനു പാത്രം വലിച്ചെറിയുന്ന/ വൈകിവന്നതിനു വാതില്‍ വലിച്ചടയ്ക്കുന്ന/ തേക്കിന്കുറ്റിയുടെ അവകാശത്തര്‍ക്കത്തില്‍ അയല്‍ക്കാരനെ തെറി വിളിക്കുന്ന/ഒരു കൊടിക്കാലിന്റെ പേരില്‍ എതിര്‍പാര്‍ട്ടിക്കാരനെ വെട്ടിക്കൊല്ലുന്ന/നമ്മള് ചോദിക്കുന്നു എന്തിനാണ് ഈ യുദ്ധം?/നമ്മള് വലുതായതാണ് യുദ്ധം.”
സ്നേഹത്തിന്റെ ചെറിയൊരു കടാക്ഷംകൊണ്ട്, സ്പർശംകൊണ്ട്, ഒരു ചായസത്കാരംകൊണ്ട്, ഒരു ചുംബനംകൊണ്ട് ഒരു യുദ്ധം നിർത്താൻ നാമെന്തിനാണ് വൈകുന്നത്?
Tags : DEEPIKA EDITORIAL