Editorial Audio
മുഖ്യമന്ത്രി ഉൾപ്പെടെ പറഞ്ഞതു ശരിയാണെങ്കിൽ, വയനാട് തുരങ്കപാത നിർമാണസ്ഥലത്ത് മുന്നറിയിപ്പുകൾ അവഗണിച്ചു കൂട്ടിയിട്ട മണ്ണിടിഞ്ഞത് അപകടമോ ദുരന്തമോ അല്ല, നരബലിയാണ്. ദുരന്തനിവാരണവകുപ്പ് ചെയർമാൻ, ജില്ലാ കളക്ടർ, പൊതുമരാമത്തുവകുപ്പ് മന്ത്രി തുടങ്ങിയവർ പറഞ്ഞിട്ടും കരാറുകാർ മണ്ണ് നീക്കിയില്ലത്രേ.
ആ കുറ്റകരമായ ധിക്കാരത്തിന്റെ ഫലമാണ് പണിസ്ഥലത്തുനിന്നു മോർച്ചറികളിലേക്കു മാറ്റപ്പെട്ട മനുഷ്യർ. അതേസമയം, മുന്നറിയിപ്പിൽ ഒതുങ്ങുന്നതാണോ സർക്കാരിന്റെ ഉത്തരവാദിത്വം എന്നതും ചോദ്യമാണ്. കരാറുകാർ മാത്രമല്ല, മുന്നറിയിപ്പു കൊടുത്തവരും പോയിക്കിടന്നുറങ്ങി.
രണ്ടു വർഷം മുന്‍പ് ജൂലൈയിൽ നാനൂറിലധികം പേരുടെ ജീവനെടുത്ത ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ആഘാതവും തീരാനഷ്ടങ്ങളും ഇന്നും കേരളത്തിന്റെ നെഞ്ചിലുണ്ട്. വയനാടിന്റെ കണ്ണീരുണങ്ങിയിട്ടില്ല. ഇതു മനുഷ്യനിർമിതമാണ്; ഉത്തരവാദികളില്ലാത്തത്!
വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണം നടക്കുന്ന കള്ളാടി മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മൂന്നു മരണം സ്ഥിരീകരിച്ചു. ഒന്‍പതു പേർക്കു പരിക്കുണ്ട്. തൊഴിലാളികളിൽ ഏറെപ്പേരും മധ്യപ്രദേശിൽനിന്നുള്ളവരായിരുന്നു. തുരങ്കത്തിനു സമീപത്തുള്ള കോൺക്രീറ്റ് മതിലും വെയ്റ്റിംഗ് ഷെഡുമൊക്കെ തകർന്നു.
നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണവകുപ്പ് ചെയർമാനും ജില്ലാ കളക്ടറും ജൂൺ 20നുതന്നെ ഉത്തരവ് ഇറക്കിയിരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകടത്തിനു കാരണമാകുമെന്ന് കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ ഉള്‍പ്പെട്ട യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍, മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും കൃഷിമന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ദിഖും പറഞ്ഞു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേ ശം നൽകിയിരുന്നതിനാൽ അപകടസമയത്ത് സ്ഥലത്ത് കൂടുതൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ലെന്നാണ് റവന്യു മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞത്. ഇതെല്ലാം സൂചിപ്പിക്കുന്നത് കരാർ കന്പനി അമിത ആത്മവിശ്വാസത്തിലും അനാസ്ഥയിലുമായിരുന്നു എന്നാണ്.
പക്ഷേ, കൂട്ടിയിട്ട മണ്ണല്ല, മലമുകളിൽനിന്നുള്ള മണ്ണാണ് ഇടിഞ്ഞുവീണതെന്ന് അവർ ന്യായീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചിലാണോ കൂട്ടിയിട്ട മണ്ണ് മഴയത്തു തള്ളിപ്പോന്നതാണോ എന്നതൊക്കെ അന്വേഷണത്തിൽ തെളിയട്ടെ. പക്ഷേ, ഇന്നലത്തെ ദുരന്തത്തിന് ആ മരണമലയുടെ ഒരറ്റമേ വേണ്ടിവന്നിട്ടുള്ളൂ. ബാക്കി അവിടെയുണ്ടെന്നെങ്കിലും മറക്കരുത്.
കഴിഞ്ഞ സെപ്റ്റംബർ 31നാണ് കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നായ, വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാതയുടെ നിർമാണോദ്ഘാടനം നടത്തിയത്. മാർച്ച് ആറിനു തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തുരങ്കമുഖത്തെ ആദ്യ സ്ഫോടനം നടത്തി. അതിന്റെ 75 മീറ്ററിലേറെ തുരന്നിട്ടുണ്ട്.
രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം തുടങ്ങിയിട്ടേയുള്ളു. മൂന്നു ഷിഫ്റ്റുകളിലായി നിർമാണം പുരോഗമിക്കുന്നതിനിടെയാണ് പരിസരത്തു കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കണമെന്നും പണി നിർത്തണമെന്നുമുള്ള മുന്നറിയിപ്പുണ്ടായത്.
പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. നടത്തിപ്പിനുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ലിമിറ്റഡാണ്. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലീപ് ബില്‍ഡ്കോണ്‍, കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങൾക്കാണ് കരാർ.
രാജ്യത്തെ ഹൈവേകളും പാലങ്ങളും ഉൾപ്പെടെ വൻകിട കന്പനികൾ നടത്തുന്ന നിർമിതികൾ തകരുന്നതും പാതകൾ ഒലിച്ചുപോകുന്നതും മനുഷ്യർക്കു ജീവഹാനിയുണ്ടാകുന്നതുമൊക്കെ പതിവായിരിക്കുകയാണ്. ആരും ശിക്ഷിക്കപ്പെടുന്നതായി കാണുന്നുമില്ല.
അപകടമുണ്ടായ മിക്കയിടങ്ങളിലും സാധാരണക്കാരായ നാട്ടുകാർപോലും കരാറുകാർക്കും എൻജിനിയർമാർക്കും മുന്നറിയിപ്പു നൽകിയിരുന്നു. അവഗണിച്ച ചരിത്രമേയുള്ളു. മേപ്പാടിയിലും അതാണുണ്ടായത്. അന്വേഷണങ്ങൾ വഴിപാടാകുന്നതാണ് കണ്ടിട്ടുള്ളത്.
ഒരുവശത്ത് പ്രകൃതിദുരന്തങ്ങളും, മറുവശത്ത് ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥതയും അതിന്റെ തണലിൽ കൊഴുക്കുന്ന കരാർകന്പനികളുടെ കൃത്യവിലോപങ്ങളും ഒരുക്കുന്ന മനുഷ്യനിർമിത ദുരന്തങ്ങളും കാലവർഷത്തിനൊപ്പം ആവർത്തിക്കുകയാണ്."ഉത്തരവാദികളില്ലാത്ത’ ദുരന്തങ്ങളിൽ തകരുന്നത് പാവപ്പെട്ട കൂലിപ്പണിക്കാരും സാധാരണക്കാരായ മനുഷ്യരും അവരുടെ ജീവിതങ്ങളും. മേപ്പാടിയിൽ മാറ്റമുണ്ടായിരുന്നെങ്കിൽ!
Tags : EDITORIAL DEEPIKA andslide wayanad