Editorial Audio
മുടിയനായ പുത്രൻ എന്ന നാടകത്തിൽ ഒഎൻവി കുറുപ്പ് എഴുതി ജി. ദേവരാജൻ സംഗീതം നൽകി കെപിഎസി സുലോചന പാടിയ പ്രശസ്തമായ ഒരു ഗാനമുണ്ട്. “അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്...” എന്നു തുടങ്ങുന്ന ആ ഗാനം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു. ഭൂമിയിലെ മനുഷ്യരെയും വിണ്ണകത്തെ അദ്ഭുതങ്ങളെയും മനോഹരമായ ഭാവനയിലൂടെ ബന്ധിപ്പിക്കുകയാണ് കവി. പക്ഷേ, ഇന്ന് “മാനത്തെ മാളികയിൽ ഇരിക്കുന്ന നാണംകുണുങ്ങിയുടെ കൈയിൽനിന്ന്” കുപ്പിവള ചോദിച്ചാൽ കിട്ടുക മാരകമായ ലേസർ കിരണങ്ങളും ബഹിരാകാശ അവശിഷ്ടങ്ങളുടെ പെരുമഴയുമാകും! ആഹ്ലാദകാരിയായ ഭാവനയിൽനിന്നുവഴിമാറി മനുഷ്യർ ഭയാനകമായ വികലഭാവനയിൽ അഭിരമിക്കുകയാണിപ്പോൾ.
ബഹിരാകാശം ആരുടേതാണ് എന്ന ചോദ്യം വീണ്ടും മനുഷ്യരാശിക്കുമേൽ ഡെമോക്ലീസിന്റെ വാൾപോലെ തൂങ്ങിനിൽക്കുന്നു. പ്രപഞ്ചം മുഴുവൻ തങ്ങളുടെ കുടിപ്പകയും യുദ്ധക്കൊതിയും തീർക്കാനുള്ള പടനിലങ്ങളാണെന്നാണ് അൽപബുദ്ധികളായ രാഷ്ട്രത്തലവന്മാർ കരുതുന്നത്.
ഭൂമിയുടെ ഭ്രമണപഥത്തിൽ ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാൻ തങ്ങൾ ‘ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ ആയുധങ്ങൾ’ സജ്ജമാക്കിയിട്ടുണ്ടെന്ന അമേരിക്കൻ വ്യോമസേനാ സെക്രട്ടറി ട്രോയ് മെയിൻകിന്റെ വെളിപ്പെടുത്തലാണ് ബഹിരാകാശയുദ്ധത്തിന്റെ സാധ്യതകൾ വീണ്ടും ചർച്ചയാകാൻ കാരണം.ഭൂമിയിലെ യുദ്ധങ്ങൾ കരയും കടലും ആകാശവും സൈബറിടവും കടന്ന് അഞ്ചാമത്തെ യുദ്ധക്കളത്തിലെത്തിയിരിക്കുന്നു. ഇത് ഭൂമിയെന്ന ഗ്രഹത്തെത്തന്നെ ഇല്ലാതാക്കുമോ?
ചൈനയും റഷ്യയും ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് പതിവുപോലെ അമേരിക്കയുടെ ഭാഷ്യം. രണ്ടാം ലോകയുദ്ധകാലത്തെ വി-2 റോക്കറ്റുകളിൽ തുടങ്ങി, ശീതയുദ്ധകാലത്തെ സോവ്യറ്റ്-അമേരിക്കൻ മത്സരത്തിലൂടെ വളർന്ന ബഹിരാകാശ സാങ്കേതികവിദ്യ ഇന്ന് മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്.
വാർത്താവിനിമയം, ഇന്റർനെറ്റ്, വിമാന-കപ്പൽ ഗതാഗതത്തെ നിയന്ത്രിക്കുന്ന ജിപിഎസ്, ഉപഗ്രഹ ബാങ്കിംഗ്, കാലാവസ്ഥാ പ്രവചനം എന്നിവ മുതൽ ദുരന്തനിവാരണം വരെയുള്ള സകല മേഖലകളും നിലനിൽക്കുന്നത് ഉപഗ്രഹ ശൃംഖലകളെ ആശ്രയിച്ചാണ്. ഭ്രമണപഥത്തിലെ ചെറിയ ഏറ്റുമുട്ടൽപോലും സമാധാനപരമായ ജീവിതവഴികളെ നിമിഷനേരംകൊണ്ട് തകിടംമറിക്കും. ഉപഗ്രഹവിരുദ്ധ മിസൈലുകളോ ലേസർ ആയുധങ്ങളോ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ സൃഷ്ടിക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ വരുംതലമുറകൾക്ക് ഭ്രമണപഥംതന്നെ അപ്രാപ്യമാക്കുന്ന പ്രതിസന്ധിയിലെത്തിച്ചേക്കും.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1967ൽ ഒപ്പുവച്ച "ഔട്ടർ സ്പേസ് ട്രീറ്റി' ബഹിരാകാശത്ത് ആണവായുധങ്ങളും മറ്റ് കൂട്ട നശീകരണ ആയുധങ്ങളും വിന്യസിക്കുന്നത് കർശനമായി നിരോധിച്ചിരുന്നു. മുഴുവൻ മനുഷ്യരാശിയുടെയും നന്മയ്ക്കായി ഉപയോഗിക്കേണ്ട പൊതുസ്വത്താണ് ബഹിരാകാശമെന്ന സങ്കൽപമാണ് ഈ കരാറിന്റെ അടിത്തറ. എന്നാൽ, പുതുതായി വികസിപ്പിച്ച ലേസറുകൾ, മൈക്രോവേവ് ആയുധങ്ങൾ, ജാമറുകൾ, കില്ലർ ഉപഗ്രഹങ്ങൾ എന്നിവയെ തടയാൻ പഴഞ്ചൻ നിയമങ്ങൾക്കു സാധിക്കുന്നില്ല.
ആയുധങ്ങളുടെ ഭൗതികരൂപത്തെ നിരോധിക്കുന്നതിനു പകരം, ബഹിരാകാശത്ത് നാശനഷ്ടം വരുത്തുന്ന രാജ്യങ്ങളുടെ വിനാശകരമായ പെരുമാറ്റത്തെയും ആക്രമണങ്ങളെയും കുറ്റകരമാക്കുന്ന പുതിയ രാജ്യാന്തര നിയമങ്ങളാണ് ഇനി വേണ്ടത്.
ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നിരോധിക്കാൻ റഷ്യയും ചൈനയും ചേർന്ന് 2008ൽ ഒരു ഉടമ്പടി തയാറാക്കിയെങ്കിലും അമേരിക്ക ഇത് നിരസിക്കുകയായിരുന്നു. ബഹിരാകാശത്തെ ആയുധമത്സരം തടയുന്നതിനുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭയിൽ ഭൂരിപക്ഷം രാജ്യങ്ങളും പിന്തുണയ്ക്കുമ്പോൾ അമേരിക്ക മാത്രമാണ് എതിർക്കുന്നത്.
ബഹിരാകാശത്ത് ആയുധങ്ങളുണ്ടെന്നു പറയുമ്പോഴും ഏതു തരത്തിലുള്ള ആയുധങ്ങളാണെന്ന് മെയിൻക് വെളിപ്പെടുത്തുന്നില്ല. ആന്റി സാറ്റലൈറ്റ് മിസൈലുകൾ തൊട്ട് ബഹിരാകാശത്തുനിന്ന് ഭൂമിയിലെ ലക്ഷ്യങ്ങളിലേക്ക് ടങ്സ്റ്റൺ പോലുള്ള ഭാരിച്ച ലോഹങ്ങളുടെ ദണ്ഡുകൾ അതിവേഗത്തിൽ പതിപ്പിച്ച്, സ്ഫോടകവസ്തുക്കൾ ഇല്ലാതെതന്നെ കൂറ്റൻ സ്ഫോടനത്തിനു തുല്യമായ പ്രഹരമുണ്ടാക്കുന്ന ‘കൈനറ്റിക് ബോംബാർഡ്മെന്റ്’ വരെ എത്തിനിൽക്കുകയാണ് ബഹിരാകാശ യുദ്ധസന്നാഹങ്ങൾ.
‘മിഷൻ ശക്തി’പരീക്ഷണത്തിലൂടെ ഇന്ത്യയും ബഹിരാകാശ ആയുധശേഷിയുള്ള ലോകത്തിലെ നാലാമത്തെ ശക്തിയായി. അമേരിക്കയ്ക്കു പിന്നാലെ മറ്റു രാജ്യങ്ങളും സ്വന്തം ബഹിരാകാശ ആയുധങ്ങൾ പരസ്യമാക്കാൻ തുടങ്ങിയാൽ പ്രതിസന്ധി നിയന്ത്രണാതീതമാകും. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണ സംവിധാനവും വിനാശകരമായ പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യങ്ങൾക്കെതിരേ ശക്തമായ സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള വിചാരണാധികാരവും രൂപപ്പെടേണ്ടതുണ്ട്.
അമ്പിളിമാമനും നക്ഷത്രവിളക്കുകളും തിളങ്ങുന്നത് കാണാൻ നമ്മുടെ കുഞ്ഞുങ്ങൾ ആഹ്ലാദത്തോടെ ആകാശത്തേക്കു നോക്കുമ്പോൾ അവരെ ലേസർ രശ്മികൾ കരിച്ചുകളയരുത്. മറ്റൊരു ഡെമോക്ലീസ് വാളിനു കീഴെയാകരുത് സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം.