Editorial Audio
ഓരോ മനുഷ്യനും ഓരോ നിയോഗമുണ്ട്; സാധാരണക്കാരായാലും പ്രതിഭകളായാലും. അതു സംഭവിക്കുന്നതോടെ അതുവരെയെഴുതിയ കഥയെല്ലാം മാഞ്ഞുപോകും. ചരിത്രം ഗതിമാറിയൊഴുകും. അത്തരമൊരു നിയോഗത്തിലേക്കാണ് ഞായറാഴ്ച കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യയുടെ, കേരളത്തിന്റെ സ്വന്തം സഞ്ജു ബാറ്റേന്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായകവിജയത്തിനും ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ പ്രവേശനത്തിനുമപ്പുറം സഞ്ജു സാംസൺ എന്ന കളിക്കാരന്റെ പ്രതികാരനിമിഷമായിരുന്നു അത്.
തന്റെ വിമർശകരോടോ തന്നെ ഇടിച്ചുതാഴ്ത്താൻ നിരന്തരം ശ്രമിച്ചവരോടോ മാത്രമുള്ള പ്രതികാരമായിരുന്നില്ല. അനാവശ്യ സമ്മർദങ്ങൾ തലയിലേറ്റുവാങ്ങി ആത്മവിശ്വാസം കെടുത്തിയും അമിത ആത്മവിശ്വാസത്തോടെ കിട്ടിയ അവസരം നഷ്ടപ്പെടുത്തിയും സ്വന്തം കരിയർ അപകടത്തിലാക്കിയ തന്നോടുതന്നെയുള്ള പകരംവീട്ടൽകൂടിയായിരുന്നു.
ഗ്രഹണകാലവും ഗ്രഹപ്പിഴയും നീങ്ങി സഞ്ജു സാംസൺ എന്ന സൂര്യൻ കത്തിജ്വലിച്ചു. അതും ടീമിന് ഏറ്റവും അനിവാര്യമായ സന്ദർഭത്തിൽ. ‘ക്വാർട്ടർ ഫൈനൽ’ എന്നായിരുന്നു സൂപ്പർ എട്ടിലെ ഈ മത്സരം വിശേഷിപ്പിക്കപ്പെട്ടത്. ജയിക്കുന്നവർ മുന്നോട്ട്, തോറ്റാൽ പുറത്തേക്ക്. മരണക്കളിതന്നെ. ഒരു പ്രതിഭയുടെ വിശ്വരൂപദർശനത്തിന് ഇതിൽക്കവിഞ്ഞൊരു അവസരം വേറെയുണ്ടോ? സഞ്ജു സഞ്ജുവായി. ഇന്ത്യയും എതിരാളികളും നമിച്ചു.
വിമർശനങ്ങളുടെ കൂരമ്പുകൾ. വാഴ്ത്തുപാട്ടുകളുടെ പൂമൂടൽ. ഒരു കളിക്കാരനെ സമ്മർദത്തിലാഴ്ത്താനും നശിപ്പിക്കാനും വേറൊന്നും വേണ്ട. നമ്മൾ ഇന്ത്യക്കാരും മലയാളികളും ഇക്കാര്യത്തിൽ വിദഗ്ധരും. എത്ര കളി ജയിപ്പിച്ചയാളാണെങ്കിലും രണ്ടു കളിയിൽ പരാജയപ്പെട്ടാൽ അവന്റെ രക്തത്തിനുവേണ്ടി കൊലവിളി മുഴക്കുന്നവർ. കരിയറിലുടനീളം സഞ്ജു ഇതനുഭവിച്ചതാണ്. ലോകകപ്പിനു തൊട്ടുമുമ്പേ ന്യൂസിലൻഡിനെതിരേ നടന്ന പരമ്പര സഞ്ജുവിനെ സംബന്ധിച്ച് നിർണായകമായിരുന്നു. ഒന്നാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടം പിടിച്ചിട്ടും തിളങ്ങാനായില്ല.
അതേസമയം, പരിക്കേറ്റ തിലക് വർമയ്ക്കു പകരക്കാരനായി പ്ളെയിംഗ് ഇലവനിലെത്തിയ രണ്ടാം വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ തകർത്താടുകയും ചെയ്തു. 10, ആറ്, പൂജ്യം, 24, ആറ് എന്നിങ്ങനെയായിരുന്നു കിവീസിനെതിരേ സഞ്ജുവിന്റെ സ്കോർ. അതോടെ സഞ്ജുവിനെതിരേ പടപ്പുറപ്പാടായി. ഇന്ത്യൻ ഇലവനിൽ സഞ്ജുവിനെ ഇനിയൊരിക്കലും കാണില്ലെന്നുവരെ വിധിയെഴുതിയവരുണ്ട്. ട്രോളി ട്രോളി ആനന്ദിച്ചവരുണ്ട്. അതെല്ലാം അതിജീവിച്ചാണ് ദൈവത്തിലുള്ള തന്റെ വിശ്വാസം മുറുകെപ്പിടിച്ച് സഞ്ജു തലയുയർത്തി നിന്നത്. വിഷമഘട്ടങ്ങളിൽ സഹകളിക്കാരും പരിശീലകരും തനിക്കു നല്കിയ പിന്തുണയെക്കുറിച്ച് സഞ്ജു പലവട്ടം പറഞ്ഞിട്ടുണ്ട്. ആ പിന്തുണയുടെ കരുത്തിലാണ് 60 ട്വന്റി 20 മത്സരങ്ങളിലെ മൂന്നു സെഞ്ചുറികൾ.
വെസ്റ്റിൻഡീസിനെതിരേ 50 പന്തിൽ പുറത്താകാതെ നേടിയ 97 റൺസ്. അതിന്റെ മൂല്യം റൺകണക്കിൽ മാത്രം അളക്കാനാകില്ല. ടീമിനുവേണ്ടി, ആവശ്യത്തിനനുസരിച്ച്, ഔചിത്യപൂർവമുള്ള കളി. ഈ മുപ്പത്തൊന്നുകാരന്റെ കരിയർ മുഴുവൻ ഈ ഒരിന്നിംഗ്സിലേക്ക് കരുതിവച്ചതുപോലെ. ക്യാപ്റ്റൻ സൂര്യകുമാർ യാദവും ടീമും അർപ്പിച്ച വിശ്വാസത്തിനുള്ള അമൂല്യമായ പ്രതിഫലം.
ആരാധകരുടെ പ്രശംസകളും മുൻവിധികളും ഒരു കളിക്കാരനെ എങ്ങനെ കുഴപ്പത്തിലാക്കും എന്നതിന് ഉത്തമോദാഹരണമാണ് സഞ്ജു സാംസണിന്റെ കളിജീവിതം. ഏതു കളിയിലായാലും ഏതു കളിക്കാരനായാലും എല്ലാക്കാലത്തും ഒരുപോലെ മികവു പുലർത്താനാകില്ല. കയറ്റിറക്കങ്ങൾ സ്വാഭാവികം. അതു തിരിച്ചറിഞ്ഞ് തിരിച്ചടിയുടെ കാലത്ത് പിന്തുണയ്ക്കുന്നതിനു പകരം നമ്മളിവിടെ കല്ലെറിയും. കഠിനവാക്കുകളും പരിഹാസവുംകൊണ്ട് അയാളെ ആഴത്തിൽ മുറിവേൽപ്പിക്കും.
ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ സച്ചിൻ തെണ്ടുൽക്കർക്കു വരെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന്റെയും ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമൊക്കെ ഇതിഹാസതാരങ്ങൾ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. അവിടത്തെ കാണികളും ആരാധകരുമൊന്നും ‘അവനെ ക്രൂശിക്കുക’ എന്ന് അട്ടഹസിക്കാറില്ല. ഇവിടെ ഒരു കളിയിൽ പരാജയപ്പെട്ടാൽ വാർത്താസമ്മേളനം വിളിച്ച് ക്ഷമ പറയേണ്ട ഗതികേടാണ്.
വൈഭവ് സൂര്യവംശി എന്നൊരു പതിനഞ്ചുകാരൻ പ്രതിഭ ഇന്ത്യൻ ക്രിക്കറ്റിന്റെ ചക്രവാളത്തിൽ മിന്നൽപ്പിണരുകളുമായി വരുന്നുണ്ട്. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിനെ ഒരു കളിയിൽ ചെറിയ സ്കോറിന് പുറത്തായതിന് അബുദാബിയിലെ ഇന്ത്യക്കാർ കൂവിവിളിച്ചു പറഞ്ഞയച്ചത് ‘കഥ തുടരും’ എന്നതിന്റെ സൂചനയാണ്.
ലോകത്ത് മറ്റൊരിടത്തും അമിത പ്രശംസകൊണ്ട് കളിക്കാരെ മൂടാറില്ല. മോശം സമയത്ത് പാഴ്വാക്കുകളിലൂടെ അവരെ തളർത്താറുമില്ല. അമിതസമ്മർദമാണ് കളിക്കാരെ നശിപ്പിക്കുന്നത്. സഞ്ജു മനക്കരുത്തുകൊണ്ടും തക്കസമയത്ത് കിട്ടിയ നിർണായക പിന്തുണകൊണ്ടും അതിനെ ഏതാണ്ട് അതിജീവിച്ചു. ആ മിടുക്കിന് ബിഗ് സല്യൂട്ട്! വൈഭവ് സൂര്യവംശിക്ക് 15 വയസേ ആയിട്ടുള്ളൂ. കണ്ടിടത്തോളം മഹാപ്രതിഭ. ചേർത്തുപിടിച്ചില്ലെങ്കിൽ എങ്ങുമെത്താതെ കരിഞ്ഞുപോകാം.
സ്പോർട്സിലെ ‘സ്പിരിറ്റ്’ എന്നു പറയുന്നത് കൈമോശം വന്ന വാക്കാകരുത്. അത് മനുഷ്യത്വവും സാഹോദര്യവും സൗഹൃദവും അപരന്റെ മികവും ഉയർത്തിപ്പിടിക്കാനുള്ളതാണ്. ആരാധകരെന്നു പറയുന്ന നമ്മളായിട്ടത് ഇല്ലാതാക്കരുത്. കളിക്കളത്തിനു പുറത്തെ വിഷങ്ങൾ സ്പോർട്സിൽ കലർത്തരുത്. മഹത്തായ കായികസംസ്കാരം മൈതാനത്തുനിന്നു പുറംലോകത്തേക്കു പരക്കട്ടെ.
Tags : DEEPIKA EDITORIAL SANJU SAMSON T20 WORLDCUP