എല്ലാവർക്കും വേണ്ടിയായിരുന്നു വചനമായുള്ള അവന്റെ ആഗമനമെങ്കിലും, തന്നോടുകൂടെ ആയിരിക്കാനും, വിദൂരങ്ങളിലേക്ക് തന്റെ കാലുകളായി നീങ്ങാനും, കരങ്ങളായി നീളാനുമായി ചുരുക്കം ചിലരെ അവൻ തെരഞ്ഞെടുത്തു. ക്രിസ്ത്യാനികളായ നാമും തെരഞ്ഞെടുക്കപ്പെട്ടവരാണ്.
സ്വർഗരാജ്യത്തിന്റെ സംസ്ഥാപനം ഇന്നും തുടരുന്ന ഒരു പ്രക്രിയയാണ്. സുവിശേഷം ഈ കാലഘട്ടത്തിലും പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനായുള്ളവരുടെ തെരഞ്ഞെടുപ്പും തുടരുകയാണ്. ഏതൊരു ജീവിതാന്തസിലേക്കുള്ളതാണെങ്കിലും നമ്മുടെ വിളി ദൈവം നടത്തുന്ന ഒരു തെരഞ്ഞെടുപ്പാണ്.
ക്രിസ്ത്യാനികളാകാനുള്ള വിളിയാണ് ആത്യന്തികമായി നമുക്കുള്ളത്. അതാണ് നമ്മുടെ അടിസ്ഥാനപരമായ തെരഞ്ഞെടുപ്പും. തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തസിനു ചേർന്നവിധം വ്യാപരിക്കാം. അവന്റെ പ്രസംഗങ്ങളും പ്രബോധനങ്ങളുമെല്ലാം നന്മതിന്മകളുടെ തെരഞ്ഞെടുപ്പുകളെക്കുറിച്ചായിരുന്നു.
തനിക്ക് നല്കപ്പെട്ടവയൊന്നും നഷ്ടപ്പെടാതിരിക്കാൻ എപ്പോഴും നന്മയെ മാത്രമാണ് അവൻ തെരഞ്ഞെടുത്തത്. നമ്മുടെ തെരഞ്ഞെടുപ്പുകൾ നമ്മിലെ നന്മയെ നിലനിർത്തുന്നവയാണോ അതോ നശിപ്പിക്കുന്നവയാണോ?
സുദീർഘമായ പ്രാർഥനയ്ക്കും, പിതാവുമായുള്ള കൂടിയാലോചനയ്ക്കും ശേഷമാണ് അവൻ തെരഞ്ഞെടുപ്പുകൾ നടത്തിയിരുന്നത്. നമ്മുടെ തെരഞ്ഞെടുപ്പുകൾക്കും തീരുമാനങ്ങൾക്കും പ്രാർഥനയുടെ പിൻബലവും വിണ്ണിന്റെ അംഗീകാരവും ഉണ്ടെങ്കിൽ മാത്രമേ അവയോരോന്നും നമുക്കും മറ്റുള്ളവർക്കും ഉപകാരപ്രദമായി പരിണമിക്കൂ. അവയുടെമേൽ കർത്താവിന്റെ കൈയൊപ്പുണ്ടെങ്കിലേ അവ ഉന്നമനത്തിന് ഉപകരിക്കൂ.
ഓർക്കണം, വഴിപിഴപ്പിക്കുന്ന ആകർഷണങ്ങളും സന്ദർഭങ്ങളുമാണ് ഇന്ന് നമുക്കു മുന്പിൽ ഏറെയും. ആകയാൽ, തെരഞ്ഞെടുപ്പുകൾ സസൂക്ഷ്മമായിരിക്കണം. ആധുനികസംസ്കാരവും, നവസന്പർക്കമാധ്യമങ്ങളും, പുതുതലമുറയുടെ പ്രവണതകളുമൊക്കെ നമുക്കുനേരേ നീട്ടുന്നവയിൽനിന്നും അതീവജാഗ്രതയോടെ വേണം നാം തെരഞ്ഞെടുക്കാൻ. കാരണം, അവ നമ്മെയും നാമുമായി ബന്ധപ്പെടുന്നവരെയും ഒരു പോലെ ബാധിക്കുന്നവയാണ്.
നമ്മുടെ ബന്ധങ്ങൾ, ഭക്ഷണപാനീയങ്ങൾ, വസ്ത്രം, വീട്, മൂല്യങ്ങൾ, നിലപാടുകൾ തുടങ്ങിയവയൊക്കെ എങ്ങനെയുള്ളവയാണ്? തനിക്ക് ഇഷ്ടമുള്ളവരെയാണ് അവൻ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പുകൾക്കു പിന്നിൽ ചില ഇഷ്ടങ്ങളുണ്ട്, തിരസ്കരണങ്ങൾക്കു ചില അനിഷ്ടങ്ങളും.
ആർക്കും ആരോടും തോന്നാത്ത ഒരിഷ്ടമാണ് ദൈവത്തിനു നമ്മോടുള്ളത്. ആ ഇഷ്ടത്തിൽ ശിഷ്ടമുള്ള നമ്മുടെ ആയുസും കഴിച്ചുകൂട്ടാൻ പരിശ്രമിക്കാം. മറ്റൊന്നിനോടുമുള്ള ഇഷ്ടം ദൈവത്തോടുള്ള ഇഷ്ടത്തിൽനിന്ന് നമ്മെ അകറ്റാതിരിക്കട്ടെ. തപസുകാലം നല്ല തെരഞ്ഞെടുപ്പുകൾ നടത്താനുള്ള കാലമാണ്. തെറ്റിപ്പോയവയെ ത്യജിക്കാനും, ശരിയായവയെ ശേഖരിക്കാനുമുള്ള സമയം. ജീവിതയാത്രയിൽ വിശുദ്ധമായ തെരഞ്ഞെടുപ്പുകളും തീരുമാനങ്ങളും നമുക്കു വഴിവിളക്കുകളാവട്ടെ.