ഈശോയിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ധാരാളം പേരുണ്ട്. എന്നാൽ നാം ഈശോയിൽ വിശ്വസിക്കുന്നതിനേക്കാൾ പ്രധാനമാണ് ഈശോയ്ക്കു നമ്മിൽ വിശ്വാസം ഉണ്ടാവുക എന്നത്. ദൈവം വിശ്വസിക്കുന്നവരാണ് യഥാർഥ ഭക്തർ.
ദൈവം മറിയത്തെ വിശ്വസിച്ചു; യൗസേപ്പിനെ വിശ്വസിച്ചു. എന്നാൽ ഹേറോദേസിനെ വിശ്വസിച്ചില്ല. ക്രിസ്മസ് കാലം ദൈവത്തിനു നമ്മിൽ വിശ്വാസമുണ്ടോ എന്ന് ആത്മപരിശോധന ചെയ്യാനുള്ള സമയമാണ്.
ദാവീദ് രാജാവിനെപ്പറ്റിയുള്ള ദൈവത്തിന്റെ സാക്ഷ്യം ഇങ്ങനെയാണ്: “ജെസ്സെയുടെ പുത്രനായ ദാവീദിൽ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാൻ കണ്ടെത്തിയിരിക്കുന്നു” (നടപടി 13:22). ദാവീദിന്റെ ജീവിതം എന്നും നന്മകളുടെ നേർവഴിയിൽ ആയിരുന്നില്ല.
എന്നാൽ, ഒരിക്കൽ ദാവീദ് ദൈവത്തിന്റെ സ്വന്തമായപ്പോൾ, അവൻ ദൈവത്തിൽ വിശ്വസിക്കാൻ കൊള്ളാവുന്ന വ്യക്തിയായി വളർന്നു. ദൈവം മനുഷ്യനെ വിശ്വസിക്കുന്നതു കൊണ്ടാണ്, പുത്രനെ നമ്മുടെ പക്കലേക്ക് അയച്ചത്. ദൈവം വിശ്വസിക്കുന്ന മനുഷ്യർ ഉണ്ടെങ്കിലേ ദൈവം തന്റെ നിധികൾ ഭൂമിക്കു നൽകൂ. “ദൈവത്തിന്റെ സ്നേഹിതൻ’ എന്നാണ് അബ്രാഹം അറിയപ്പെട്ടിരുന്നത്.
പരിശുദ്ധാത്മാവ് പറയുന്നത് ശ്രദ്ധിക്കൂ: “ചിലർ സ്നേഹിതർ എന്നു നടിക്കും; ചിലർ സ്നേഹിതനേക്കാൾ ഉറ്റവരാണ്” (സുഭാ 18:24). “ദൈവത്തിന്റെ സ്നേഹിതർ” എന്നു നാം നടിച്ചാൽ പോരാ, യഥാർഥത്തിൽ അവിടുത്തെ സ്നേഹിതരായിരിക്കണം.
നല്ല സ്നേഹിതനായാണ് ഈശോ ലോകത്തിലേയ്ക്കു വന്നത്; പാപികളുടെ സ്നേഹിതനായി. നാമോ പാപികളെ പരസ്യമായി കല്ലെറിയും, രഹസ്യമായി പാപത്തെ താലോലിക്കുകയും ചെയ്യുന്നു. ഈശോ രോഗികളുടെ, ദരിദ്രരുടെ, അന്ധരുടെ, ഒറ്റവാക്കിൽ നാമെല്ലാവരുടെയും സ്നേഹിതനാണ്.
വിശുദ്ധ അഗസ്റ്റിൻ എഴുതി: “ഓ ദൈവമേ, അങ്ങയോടുള്ള എന്റെ സ്നേഹം അവ്യക്തമായ ഒരു വികാരമല്ല. മറിച്ച് അത് ഭാവാത്മകവും വ്യക്തവുമാണ്”. ദൈവം നമ്മെ വിശ്വസിക്കണമെങ്കിൽ നാം ദൈവത്തോടു സദാ വിശ്വസ്തരായിരിക്കണം.
വീണാൽ എഴുന്നേറ്റ് അവിടത്തെ പക്കലേയ്ക്ക് എത്തണം. വിശുദ്ധ പൗലോസ് നമുക്ക് നൽകുന്ന ഉറപ്പ് ശ്രദ്ധിക്കുക: “ സ്വന്തം യജമാനന്റെ സന്നിധിയിലാണ് അവൻ നിൽക്കുകയോ വീഴുകയോ ചെയ്യുന്നത്” (റോമാ 14:4). നാം വീഴുമ്പോഴും ദൈവസന്നിധിയിൽ തന്നെ ആയിരിക്കുക. അവിടുന്നു നമ്മെ താങ്ങിക്കൊള്ളും.
ഒരിക്കൽ സമ്പന്നനായ ഒരു വ്യാപാരി കുതിരവണ്ടിയിൽ സഞ്ചരിക്കുകയായിരുന്നു. വഴിയിൽ ഒരു പാവപ്പെട്ട ഭിക്ഷക്കാരനെ കണ്ടു. വണ്ടി നിർത്തി, അയാളോടു കയറാൻ ആവശ്യപ്പെട്ടു. ഭിക്ഷക്കാരൻ പറഞ്ഞു, എനിക്കിന്ന് ഒന്നും കിട്ടിയില്ല, അതുകൊണ്ട് പോരുന്നില്ല. വ്യാപാരി പറഞ്ഞു, നിനക്കിന്ന് എത്ര കിട്ടുമോ അതിൽ കൂടുതൽ ഇപ്പോൾ ഞാൻ തരാം, കയറിക്കൊള്ളുക.
ഇല്ല ഞാൻ പോരുന്നില്ല, പണം മാത്രമല്ലല്ലോ; ഞാൻ ചെല്ലുന്ന വീട്ടുകാർ തരുന്ന സ്നേഹം, എനിക്ക് അവരോടുള്ള നന്ദി അതൊന്നും നഷ്ടമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അവരെ കാണണം, പുഞ്ചിരിച്ചു സംസാരിക്കണം.
വ്യാപാരി പറഞ്ഞു, ഞാൻ ഓരോ വീട്ടു പടിക്കലും നിർത്തിത്തരാം, നിനക്ക് അവരോട് നന്ദി പറയാമല്ലോ. ഈ സമയത്ത് യാചകൻ മുഖംമൂടി മാറ്റി. അതൊരു മാലാഖയായിരുന്നു. നീ രഹസ്യമായും പരസ്യമായും ദൈവത്തിന്റെ സ്നേഹിതൻ എന്നു തെളിയിച്ചിരിക്കുന്നു. നിന്റെ ആയുസ് ഇരുപതു വർഷംകൂടി നീട്ടിയിരിക്കുന്നു.
നമ്മുടെ ഉള്ളിൽ എന്താണുള്ളത് എന്ന് ഈശോയ്ക്കറിയാം. കർത്താവു തരുന്ന അപ്പം ഭക്ഷിക്കുന്നതു കൊണ്ടു മാത്രമായിരിക്കരുത് നാം അവിടുത്തെ സ്നേഹിക്കുന്നത്. നാം സത്യസന്ധമായി ചെയ്യുന്ന ഓരോ ശുശ്രൂഷയും ആത്മാർഥതയുള്ള ഓരോ വാക്കും നിസ്വാർത്ഥ ത്യാഗവും ദൈവം നമ്മിൽ വിശ്വാസമർപ്പിക്കാൻ കാരണമാകും. ദൈവം നമ്മെ വിശ്വസിക്കുന്നു എന്നതാവട്ടെ നമ്മുടെ ജീവിതത്തിന്റെ മുഖമുദ്ര.