ക്രിസ്മസ്, വചനം മനുഷ്യനായതിന്റെ ആഘോഷമാണ്. വാക്കിന്റെ പവിത്രതയിൽ വിശ്വാസം ഉറപ്പിക്കുന്ന സമയമാണ് ക്രിസ്മസ്. നമ്മുടെ ജീവിതത്തിൽ നാം ആത്മാർഥമായി പറയേണ്ട രണ്ടു വാക്കുകളാണ് അതെ, അല്ല എന്നത്. നിർഭയമായ മനസും വക്രതയില്ലാത്ത ഹൃദയവും ഉണ്ടെങ്കിലേ ഈ രണ്ടു വാക്കുകൾ സത്യസന്ധമായി ഉപയോഗിക്കുവാൻ കഴിയൂ.
അമേരിക്കൻ ഇന്ത്യക്കാരുടെ ഇടയിൽ ഒരു ചൊല്ലുണ്ട്: സത്യം പറയുവാൻ അധികം വാക്കുകൾ ആവശ്യമില്ല.അതെ, അല്ല (യേസ്, നോ) പദങ്ങൾ നമ്മുടെ തീരുമാനങ്ങളെ ഉറപ്പിക്കുന്നവയാണ്. ഹെൻറി തോറോവിന്റെ പ്രസിദ്ധമായ ഉദ്ധരണിയുണ്ട്: "നിങ്ങൾ പറയേണ്ടതു ധൈര്യമായി പറയുക. നിങ്ങളോടു പറയുവാൻ ആവശ്യപ്പെടുന്നതല്ല നിങ്ങൾ പറയേണ്ടത്'.
അനുസരണം എന്ന സുകൃതത്തെ വികലമായി നാം വിക്ഷിക്കുന്നതിനാൽ, നമ്മെ ആശ്രയിച്ചു കഴിയുന്നവർ നമ്മോടു നോ എന്നു പറയുമ്പോൾ, അതു ധിക്കാരമായി കണക്കാക്കും. നമ്മുടെ മക്കൾ നമ്മോട് നോ എന്നു പറയുമ്പോൾ നാം പരിഭ്രമിക്കരുത്. അത് ധിക്കാരമല്ല, വളർച്ചയുടെ ശബ്ദമാണ്. "ദ പവർ ഓഫ് നോ' എന്ന ഗ്രന്ഥം ജയിംസും ക്ലൗഡിയാ അൾ ടൂഷറും ചേർന്ന് എഴുതിയ മനോഹര ഗ്രന്ഥമാണ്.
നമ്മുടെ ജീവിതത്തിനു ഹാനി വരുത്തുന്ന എല്ലാ കാര്യങ്ങളോടും നാം നോ എന്നു പറയണം. വിഷലിപ്തമായ ബന്ധങ്ങൾ, ഭക്ഷണം, ശീലങ്ങൾ, വിശ്വാസങ്ങൾ തുടങ്ങിയവയോടു നോ എന്നു പറയുമ്പോൾ, നാം ജീവിതത്തോട് യേസ് എന്നു പറയുകയാണ്.
മരുഭൂമിയിൽ ഈശോ പിശാചിനോട് മൂന്നു പ്രാവശ്യം നോ പറഞ്ഞു. നാം നോ പറയേണ്ട സംഗതികളോടും വ്യക്തികളോടും നോ പറയാത്തതു മൂലമാണ് നമുക്ക് നിരവധി പരാജയങ്ങൾ ഉണ്ടാകുന്നത്.
ഇന്ന് യേസ് എന്നു പറയേണ്ട കാര്യങ്ങളോടു നാം നോ എന്നും മറിച്ചും പറയുന്നതു മൂലം ജീവിതത്തിൽ നിരാശയും ദുഃഖവും കുറ്റബോധവും ഉണ്ടാകുന്നു. ഏതു സാഹചര്യത്തോടും, യേസ് പറയുന്നവർ, ഏതു ഭക്ഷണത്തോടും യേസ് പറയുന്നവർ, എല്ലാ സുഹൃത്തുക്കളോടും യേസ് പറയുന്നവർ സ്വഭാവ മഹിമ നേടാത്തവരാണ്; അവർ ഭയത്തിന്റെ അടിമകളാണ്.
ഈശോ ഗിരിപ്രഭാഷണത്തിൽ നമുക്കു നൽകുന്ന സമുന്നത കല്പനയാണ് അതേ, അല്ല, എന്ന രണ്ടു വാക്കുകൾ ഔചിത്യപൂർവം ഉപയോഗിക്കണമെന്നത്. വാക്കുകൾപോലെ പ്രധാനമാണ് നമ്മുടെ മൗനവും. യഥാർഥ മൗനത്തിൽനിന്നു വാക്കുകൾ ജനിക്കണം.
കൃത്യസമയത്ത് ഒരു ‘അതേ' അല്ലെങ്കിൽ ‘അല്ല'എന്നു പറയുവാൻ സാധിക്കാത്തതുമൂലം ജീവിതകാലം മുഴുവൻ സഹിക്കേണ്ടിവരുന്നവരുണ്ട്. ഗുരുവായ തോമസ് മെർട്ടന്റെ ഉപദേശം നമുക്കു സ്വീകരിക്കാം: "നാം നിരന്തരം സംസാരിച്ചുകൊണ്ടിരുന്നാൽ, ശ്രവിക്കുവാൻ നമുക്കു സമയമുണ്ടാവില്ല; നാം ഒരിടത്തും എത്തുകയുമില്ല. ഒടുവിൽ തീരുമാനമെടുക്കേണ്ട നിർണായക സമയം വരുമ്പോൾ നമുക്ക് വാക്കുകൾ ഇല്ലാതെയും വരും’. ദൈവത്തിന്റെ വാക്കായ ക്രിസ്തു നമുക്ക് വിവേകത്തിന്റെ വാക്കുകൾ നൽകട്ടെ.