കടുത്തുരുത്തി: ഏക മകള്‍ നഷ്ടപ്പെട്ടു...... നീതി കിട്ടിയോ എന്നു ചോദിച്ചാല്‍ ആശ്വാസകരമായ വിധിയെന്നേ പറയാനാകൂ.സങ്കടം അടക്കാനാകുന്നില്ല. - ഡോ.വന്ദന ദാസിന്റെ മാതാപിതാക്കളായ മോഹന്‍ദാസും വസന്തകുമാരിയും ഇടറിയ ശബ്ദത്തില്‍ പറഞ്ഞതിങ്ങനെ.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ പരിശോധനയ്ക്കു പോലീസെത്തിച്ച പ്രതി സന്ദീപ് സര്‍ജിക്കല്‍ കത്രികകൊണ്ട് കുത്തിയാണ് ഡോ. വന്ദന ദാസിനെ കൊലപെടുത്തിയത്. ഇന്നലെയാണ് കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് കോടതി പ്രതിയ്ക്ക് വിവിധ വകുപ്പുകളിലായി 30 വര്‍ഷം കഠിന തടവും തുടര്‍ന്ന് ജീവപരന്ത്യവും ശിക്ഷ വിധിച്ചത്.
സന്തോഷം തളം കെട്ടിനിന്നിരുന്ന മുട്ടുചിറ നമ്പിച്ചിറക്കാലായിലെ വീട്ടിലേക്ക് സങ്കടം പെയ്തിറങ്ങിയിട്ട് രണ്ട് വര്‍ഷവും 10 മാസവും 11 ദിവസവുമായി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെ ഏകമകളായിരുന്നു കുട്ടു എന്ന് വിളിച്ചിരുന്ന വന്ദന.
കൊല്ലം അസീസിയ കോളജിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെ 2023 മെയ് പത്തിന് പുലര്‍ച്ചെ നാലേകാലോടെയാണ് വന്ദനയ്ക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തല് വച്ച് കുത്തേറ്റത്.
27 തവണ കുത്തേറ്റ വന്ദന രാവിലെ 8.45 ഓടെ തിരുവനന്തുപരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. പിന്നീടിങ്ങോട്ട് നീതിക്കായുള്ള നിയമപോരാട്ടമായിരുന്നു വന്ദനയുടെ മാതാപിതാക്കളുടെ ജീവിതം.സ്കൂള്‍ പഠനകാലത്ത് പഠനത്തിനൊപ്പം നൃത്തം അടക്കമുള്ള കലാ പ്രവര്‍ത്തനങ്ങളിലും വന്ദന മുന്നിലായിരുന്നു.
എംബിബിഎസിന് പഠിക്കുന്ന സമയത്ത് രക്ഷിതാക്കളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ വര്‍ക്കല ബീച്ചില്‍ പോയി ആഘോഷിച്ചതും ആദ്യ സ്റ്റൈപ്പന്‍ഡ് കിട്ടിയപ്പോള്‍ തങ്ങൾക്ക് തുണി വാങ്ങി സമ്മാനമായി നല്കിയതുമെല്ലാ ഇന്നലെ കഴിഞ്ഞതുപോലെ ഇരുവരും ഓര്‍ക്കുന്നു.
മരണം വരെ അച്ഛനും അമ്മയ്ക്കമൊപ്പമായിരുന്നു വന്ദനയുടെ യാത്ര. അവളുടെ സാധനങ്ങളും പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സൂക്ഷിച്ചിരിക്കുന്ന മുറിയിലും മുറ്റത്തെ സ്മൃതി മണ്ഡപത്തിലും രക്ഷിതാക്കള്‍ എന്നും വിളക്കുകൊളുത്തുന്നു. മകളുടെഓര്മകളുമായി മോഹന്‍ദാസും വസന്തകുമാരിയും ജീവിതം തള്ളി നീക്കുകയാണ്.
Tags : Dr. Vandana Das murder statement comforting Mohandas Vasantha Kumari