പറവൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദേശ പത്രിക വരണാധികാരി അംഗീകരിച്ചു. പത്രികയിൽ വരുമാനം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചുവെന്ന് ആരോപിച്ച് എൽഡിഎഫും എൻഡിഎയും നൽകിയ പരാതികൾ തള്ളിക്കൊണ്ടാണ് നടപടി.
സൂക്ഷ്മപരിശോധന വേളയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററും എൻഡിഎ പ്രതിനിധികളും സതീശന്റെ പത്രികയ്ക്കെതിരെ രംഗത്തുവന്നത്. അഭിഭാഷകൻ എന്ന നിലയിലുള്ള കൃത്യമായ വരുമാനം പത്രികയിൽ രേഖപ്പെടുത്തിയില്ല, അദ്ദേഹം ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശികയും പത്രികയിൽ ഉൾപ്പെടുത്തിയില്ല, കൈവശമുള്ള സ്വർണ്ണത്തിന്റെ നിലവിലെ വിപണി മൂല്യം സംബന്ധിച്ച വിവരങ്ങളിൽ വ്യക്തതയില്ല എന്നിങ്ങനെയാണ് പരാതിയിലെ ഉള്ളടക്കങ്ങൾ.
പരാതികളെ തുടർന്ന് വരണാധികാരി സതീശന്റെ പക്കൽ നിന്ന് വിശദീകരണം തേടിയിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ നടന്ന വിശദമായ പരിശോധനയിൽ സതീശന്റെ അഭിഭാഷകർ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഈ വിശദീകരണം തൃപ്തികരമാണെന്ന് കണ്ട വരണാധികാരി, ഉന്നയിക്കപ്പെട്ട പരാതികളിൽ കഴമ്പില്ലെന്ന് വിലയിരുത്തി പത്രിക സാധുവാണെന്ന് പ്രഖ്യാപിച്ചു.