മലപ്പുറം: യുഡിഎഫ് സർക്കാരിൽ മുസ്ലിം ലീഗിനു നാലു മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യത. അതേസമയം അഞ്ചു മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം.
അഞ്ചിൽ കൂടുതൽ മന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് പാർട്ടിയിൽ നിർദേശമുണ്ടായെങ്കിലും മുന്നണി നേതൃത്വത്തെ സമ്മർദത്തിലാക്കേണ്ടതില്ലെന്ന നിലപാടിലാണു പാർട്ടി നേതൃത്വം.ആരെല്ലാം മന്ത്രിമാരാകണം എന്നതു സംബന്ധിച്ച് ലീഗിൽ അവസാന വട്ട ചർച്ചകൾ നടക്കുകയാണ്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്ഗ്രസ് മുന്നോട്ടുവച്ചിട്ടുള്ളതെന്നാണു സൂചന.
അതേസമയം നാലു മന്ത്രിസ്ഥാനങ്ങൾക്കൊപ്പം ഡെപ്യൂട്ടി സ്പീക്കർസ്ഥാനമോ ചീഫ് വിപ്പ്സ്ഥാനമോകൂടി വേണമെന്ന നിലപാട് കോണ്ഗ്രസ് നേതൃത്വത്തെ മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ട്. ലീഗിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനത്തുണ്ടാകും. മറ്റുള്ളവർ ആരെല്ലാമാണെന്ന് ഇന്നോ നാളെയോ പ്രഖ്യാപിക്കും.
മൂന്നു തവണ എംഎൽഎ ആയ പി.കെ. ബഷീർ സാധ്യതാപട്ടികയിലുണ്ട്. കെ.എം. ഷാജിയെ ആണ് മൂന്നാമതായി പരിഗണിക്കുന്നത്. യുവമുഖം എന്ന നിലയിൽ എൻ. ഷംസുദ്ദീനും സാധ്യതാപട്ടികയിലുണ്ട്. പാലക്കാട്ടുനിന്ന് ഒരു മന്ത്രി വേണമെന്ന ചർച്ചയും ഷംസുദ്ദീനെ പരിഗണിക്കാൻ കാരണമാണ്. അഞ്ചാമതൊരു മന്ത്രിസ്ഥാനം ലഭിച്ചാൽ ആരെ പരിഗണിക്കണമെന്ന ചർച്ച നടക്കുകയാണ്.
കാസർഗോട്ടുനിന്നുള്ള എ.കെ.എം. അഷ്റഫ് പരിഗണനയിലുണ്ട്. കോഴിക്കോട്ടുനിന്നുള്ള എംഎൽഎമാരിൽ ഒരാൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരിൽ ആരു വേണമെന്നതിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ട്. അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് നേതൃത്വവുമായുള്ള ചർച്ചയ്ക്കു ശേഷമായിരിക്കും.
Tags : Four ministers Muslim League demanded