പരവൂർ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ പാചകവാതക വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി. മാർച്ച് ആദ്യ പകുതിയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ എൽപിജി ഉപഭോഗം 17.7 ശതമാനം കുറഞ്ഞു.
വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കാരണം ഗാർഹിക പാചകവാതക ലഭ്യത ഉറപ്പാക്കാൻ വാണിജ്യസ്ഥാപനങ്ങൾക്കുള്ള വിതരണം സർക്കാർ വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം മാർച്ച് ആദ്യ രണ്ടാഴ്ചയിൽ 1.387 ദശലക്ഷം ടണ്ണായിരുന്ന ഉപയോഗം ഇത്തവണ 1.147 ദശലക്ഷം ടണ്ണായി ചുരുങ്ങി.
ഫെബ്രുവരി ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 26.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
യുദ്ധം കാരണം ഗൾഫ് രാജ്യങ്ങളിൽ വ്യോമപാതകൾ അടച്ചതോടെ വിമാന ഇന്ധനമായ എടിഎഫ് ഉപഭോഗത്തിലും നാല് ശതമാനം കുറവുണ്ടായിട്ടുണ്ട്. എന്നാൽ പെട്രോൾ, ഡീസൽ വിൽപനയിൽ വർധനയുണ്ടായി. പെട്രോൾ വിൽപന 13.2 ശതമാനവും ഡീസൽ ഉപയോഗം 8.2 ശതമാനവും ഉയർന്നു.
Tags : Cooking Gas Gas Cylinder Gas consumption West Asian Conflict Middle East War