കണ്ണൂർ: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെ.സുധാകരൻ കണ്ണൂരിൽ മടങ്ങിയെത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ സുധാകരനെ റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ക്ഷീണിതനാണെന്നും അതിനാൽ പ്രതികരിക്കാൻ തയാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കെ.സുധാകരൻ തന്റെയും നേതാവാണെന്നും അദ്ദേഹം മുന്നിൽ നിന്ന് നയിക്കുമെന്ന് കണ്ണൂർ മണ്ഡലം കോൺഗ്രസ് തിരിച്ചു പിടിക്കുമെന്നും സ്ഥാനാർഥി ടി.ഒ. മോഹനൻ പറഞ്ഞു.
ഞങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരക്കും. സ്ഥാനാർഥി നിർണയ വേളയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഹൈക്കമാൻഡ് തീരുമാനം വന്നതോടെ എല്ലാം പഴയതുപോലെയായി എന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന് കുറച്ച് സമയം വൈകി.
അത് വിജയത്തെ ബാധിക്കില്ലെന്നും വേഗത്തിൽ തന്നെ വോട്ടർമാരിലേക്ക് എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ദിവസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ കെ.സുധാകരൻ മത്സരരംഗത്തുണ്ടാകില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെയാണ് കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ കൂടിയായ ടി.ഒ. മോഹനന് നറുക്കുവീണത്.