ചടയമംഗലം: യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. കൊല്ലം ചടയമംഗലം ഇടയ്ക്കോട് സ്വദേശി സനലിനെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ വർക്ക്ഷോപ്പ് ജോലിക്കാരനും ബന്ധുവുമായ കലേഷിനെയാണ് സനൽ അതിക്രൂരമായി കൊലപ്പെടുത്തിയത്.
2024 മാർച്ച് 13നാണ് കേസിനാസ്പദമാായ സംഭവം നടക്കുന്നത്. ബക്കറ്റിൽ പെട്രോളുമായാണ് സംഭവ ദിവസം സനൽ കലേഷ് ജോലി ചെയ്തിരുന്ന വർക്ഷോപ്പിൽ എത്തിയത്. ഈ സമയം ഇവിടെയില്ലാതിരുന്ന കലേഷിനെ ബൈക്ക് നന്നാക്കാനുണ്ടെന്ന് ഫോണിൽ വിളിച്ചുപറഞ്ഞ് സ്ഥലത്തെത്തിച്ചു. തുടർന്ന് ബക്കറ്റിൽ കരുതിയ പെട്രോൾ സനൽ കലേഷിന്റെ ദേഹത്തേക്ക് ഒഴിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കലേഷിന്റെ നേർക്ക് പ്രതി പന്തം കത്തിച്ച് എറിയുകയായിരുന്നു.
തീ പടർന്ന് ദേഹമാസകലം പൊള്ളലേറ്റ കലേഷിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ കലേഷ് മരിച്ചു. പട്ടാപ്പകൽ നടന്ന ക്രൂര കൃത്യത്തിന് സനലിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിയുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് ശിക്ഷ ജീവപര്യന്തമായി നിജപ്പെടുത്തുകയായിരുന്നു.
Tags : killed petrol imprisonment fine