തിരുവല്ല: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ല പ്രസംഗത്തിലുടനീളം മലയാളം ഇടകലർന്നു. ജയ് കേരളം, ജയ് വികസിത കേരളം, കേരളത്തിലെ ഏറെ പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ എല്ലാവർക്കും എന്‍റെ നമസ്കാരം .. എന്ന് മലയാളത്തിൽ പ്രസംഗം തുടങ്ങിവച്ച പ്രധാമന്ത്രി എന്‍റെ സുഹൃത്തുക്കളേ എന്ന അഭിസംബോധന ഇടയ്ക്കൊക്കെ തുടർന്നു.
വികാസ് തിരുവല്ല വികസിത കേരളത്തിന് തുടക്കമാകുമെന്നു പറഞ്ഞു പ്രധാനമന്ത്രി തിരുവല്ല ജനങ്ങളിലെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും മലയാളത്തിൽ തന്നെ പറഞ്ഞു. പൂർണമായി മലയാളത്തിൽ പ്രസംഗിക്കാൻ കഴിയാത്തതിലെ ഖേദം പ്രകടിപ്പിച്ചാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
എന്‍റെ വലംകൈയായി ദീർഘകാലം പ്രവർത്തിച്ചയാളാണ് അനൂപ് ആന്‍റണി. അദ്ദേഹത്തിന്‍റെ സേവനം ഞാൻ തിരുവല്ലയ്ക്കു വിട്ടുനൽകുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. തിരുവല്ലയുടെ വികസനത്തിന് അതുവഴി കേരളത്തിന്‍റെ നന്മയ്ക്കു പ്രവർത്തിക്കാൻ കഴിവും ആത്മർഥതയുമുള്ളയാളാണ് തിരുവല്ലയിലെ എൻഡിഎ സ്ഥാനാർഥി അനൂപെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 12 എൻഡിഎ സ്ഥാനാർഥികളെ വേദിയിൽ പ്രധാനമന്ത്രി പരിചയപ്പെടുത്തി. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ സ്വാഗതം പറഞ്ഞു.
കേരളത്തിന്‍റെ വികസനത്തിന് എൻഡിഎ പ്രതിജ്ഞബദ്ധം
കേരളത്തിന്‍റെ വികസനത്തിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഒരിക്കലും പുറംതിരിഞ്ഞു നിന്നിട്ടില്ലെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരിച്ചിരുന്ന കാലഘട്ടത്തേക്കാൾ അഞ്ചിരട്ടി തുക കേരളത്തിനു കേന്ദ്രത്തിൽ നിന്നു ലഭിച്ചു. അടിസ്ഥാന മേഖലയുടെ വികസനത്തിനാണ് കേന്ദ്രം ശ്രദ്ധിച്ചത്. ജനങ്ങൾ ആയാസരിഹതവും നിലവാരമുള്ളതുമായ ജീവിതം നയിക്കണമന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അർഹരായ നിരവധിയാളുകൾക്കാണ് വീട് ലഭിച്ചത്. ജലജീവൻ മിഷനിലൂടെ വീടുകളിൽ കുടിവെള്ളമെത്തിച്ചു. പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിലൂടെ 13000 കോടിയുടെ സഹായമാണ് കർഷകർക്കു ലഭിച്ചത്. റബർ കർഷകർക്ക് അടക്കം ഇതിന്‍റെ പ്രയോജനം ലഭിച്ചു.
കേരളം വികസനത്തിന്‍റെ പാതയിൽ അതിവേഗം മുന്നേറണമെന്നതാണ് എൻഡിഎയും ലക്ഷ്യമിടുന്നത്. ശബരി റെയിൽപ്പാത ഏറ്റെടുത്ത് പൂർത്തീകരിക്കാൻ മുൻകൈയെടുത്തതും ഇതിന്‍റെ ഭാഗമാണ്. ദേശീയ പാത വികസനം പൂർത്തീകരിച്ചത് കേന്ദ്രത്തിന്‍റെ ഇടപെടലലാണ്. എന്നാൽ വികസന രംഗത്തെ മുന്നേറ്റം മുടക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിച്ചിട്ടുള്ളത്.
കേരളത്തിലെ യുവാക്കൾ നാടുവിടുകയാണ്. ഇവിടെ തൊഴിൽ സംരംഭങ്ങൾ ഇല്ലെന്നതാണ് പ്രധാന കാരണം. സേവന മേഖലകളും വ്യവസായ മേഖലകളും പുതുതായി കേരളത്തിലേക്കു വരുന്നില്ല. സ്റ്റാർട്ടപ്പുകളും തുടങ്ങാനാകുന്നില്ല. അഴിമതിയുടെയും വർഗീയതയുടെയും മതിലുകൾ തകർക്കാതെ കേരളത്തിന്‍റെ വികസനം സാധ്യമാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗൾഫ് സംഘർഷം: അപകടകരമായ പ്രസ്താവന അവസാനിപ്പിക്കണം
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്ത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പ്രകോപനവും അപകടകരവുമായ പ്രസ്താവനകൾ കോൺഗ്രസും പ്രതിപക്ഷ കക്ഷി നേതാക്കളും അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലുമായി കഴിയുന്ന ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം. ഗൾഫ് രാജ്യങ്ങളെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള പ്രസ്താവനകൾ പ്രകോപനത്തിനു കാരണമാകും. അനാവശ്യമായ പല പ്രസ്താവനകളും അപകടകരമായ സാഹചര്യത്തിലേക്കു വഴിതെളിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
എഫ്സിആർഎ പ്രചരിക്കുന്നത് നുണ
എഫ്സിആർഎയുമായി ബനധപ്പെട്ട് കേരളത്തിൽ യുഡിഎഫും എൽഡിഎഫും നുണ പ്രചരിപ്പിച്ച് രാഷ്ട്രീയലാഭത്തിനു ശ്രമിക്കുകയാണ്. ക്രൈസ്തവ വിശ്വാസികൾ ഏറെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏഴിടത്തും ഗോവയിലുമൊക്കെ ബിജെപിയാണ് ഭരിക്കുന്നത്. നുണ പ്രചാരണങ്ങളിലൂടെ എൻഡിഎയുടെ വിശ്വാസം തകർക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിന്‍റെ വശങ്ങൾ
എൽഡിഎഫും യുഡിഎഫും കേരളത്തിൽ കാട്ടുന്ന ശത്രുത വ്യാജമാണെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കേരളത്തിനു കർട്ടനു പിന്നിലാണ് ഇവരുടെ സൗഹൃദമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ഇവർ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. നുണകൾ പ്രചരിപ്പിച്ച് ഇവർ വോട്ടു തേടുകയാണ്.
എൻഡിഎ അധികാരത്തിലെത്തിയാൽ ശബരിമല സ്വർണക്കവർച്ചയുമായി ബന്ധമുള്ള മുഴുവൻ ആളുകൾക്കും അർഹമായ ശിക്ഷ വാങ്ങിനൽകും. കേരളത്തിന്‍റെ വികസനത്തിൽ എൻഡിഎ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 70 വർഷമായി നടപ്പാക്കാത്ത കാര്യം അഞ്ചുവർഷം കൊണ്ട് എൻഡിഎ സർക്കാർ നേടിയിരിക്കും. ഇത് മോദിയുടെ ഗാരണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Tags : narendra modi speech NDA Election