തൃശൂർ: അപകട കാരണം കണ്ടെത്താൻ ഫോറൻസിക് സംഘം മുണ്ടത്തിക്കോട് സ്ഫോടനമുണ്ടായ സ്ഥലത്ത് ഇന്ന് പരിശോധന നടത്തും. വിദഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും. മൃതദേഹ ഭാഗങ്ങൾക്കായി ഇന്നും തെരച്ചിൽ നടത്തും. കെഡാവർ നായ്ക്കളെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന നടത്താനാണ് തീരുമാനം.
അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ട് പേർ വെന്റിലേറ്ററിലാണുള്ളത്. ഇതുവരെ അഞ്ച് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കൈമാറിയിട്ടുണ്ട്. പ്രദേശത്തെ ജലാശയങ്ങളിലും തെരച്ചിൽ നടത്തും.
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം രാവിലെ മുതൽ തുടങ്ങും. ഒൻപത് മൃതദേഹങ്ങൾ കിട്ടിയതിൽ അഞ്ചു പേരുടെ പോസ്റ്റ് മോർട്ടം രാത്രിതന്നെ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുനൽകിയിരുന്നു. ബാക്കി നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീര ഭാഗങ്ങളും കിട്ടിയതായി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം അറിയിച്ചു.
ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും. വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള ഡോക്ടർമാരുടെ കൂടുതൽ സംഘങ്ങൾ തൃശൂർ മെഡിക്കൽ കോളജിൽ എത്തി. ഒരു രോഗിക്ക് മൂന്നു ഡോക്ടർമാരുടെയെങ്കിലും പരിചരണം ഉറപ്പാക്കുമെന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചത്.