പത്തനംതിട്ട: നിയമസഭയിലേക്ക് ഇതേവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് 51 വനിതകള്‍ മാത്രം. 1957 മുതല്‍ 15 നിയമസഭാ തെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ നടന്നത്. ഇതില്‍ മത്സരരംഗത്തു വന്നിട്ടുള്ളത് 624 പേരാണ്. ഒന്നിലേറെ തവണ ജയിച്ചവരാണ് ഏറെപ്പേരും. ഒരു സഭയില്‍പോലും മൊത്തം അംഗസംഖ്യയുടെ പത്തു ശതമാനംപോലും വനിതകള്‍ ഉണ്ടായിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലേറെ വനിതാ സംവരണമുള്ള സംസ്ഥാനമാണിത്.
കാലാവധി കഴിയുന്ന പതിനഞ്ചാം കേരള നിയമസഭയില്‍ 12 വനിതാ അംഗങ്ങളാണുണ്ടായിരുന്നത്. ഇവരില്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോണ്‍ഗ്രസിലെ ഉമാ തോമസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ചെത്തിയതാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 103 വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസിന് ഒരു വനിതയെപോലും ജയിപ്പിച്ചെടുക്കാനായില്ല. ആര്‍എംപിയുടെ കെ.കെ. രമ മാത്രമായിരുന്നു യുഡിഎഫ് പക്ഷം. ഉമാ തോമസ് കൂടി എത്തിയതോടെ പ്രതിപക്ഷ നിരയില്‍ രണ്ടു പേർ.
എല്‍ഡിഎഫില്‍ സിപിഎം നിരയില്‍ കെ.കെ. ശൈലജ, ആര്. ബിന്ദു, വീണാ ജോര്‍ജ്, യു. പ്രതിഭ, ഒ.എസ്. അംബിക, ദലീമ ജോജോ, കെ. ശാന്തകുമാരി എന്നിവരും സിപിഐയില്‍ ജെ. ചിഞ്ചുറാണി, സി.കെ. ആശ എന്നിവരും നിലവില്‍ അംഗങ്ങളാണ്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏഴുപേരും പുതുമുഖങ്ങളായിരുന്നുവെന്ന പ്രത്യേകതയും പതിനഞ്ചാം കേരള നിയമസഭയ്ക്കുണ്ട്. 8.6 ശതമാനമാണ് നിലവിലെ വനിതാ പ്രാതിനിധ്യം.
വിവിധ കാലയളവുകളിലായി 103 വനിതാ എംഎല്എമാരുണ്ടായിട്ടുണ്ട്. ഏറെപ്പേരും ഒന്നിലേറെ തവണ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ എണ്ണം 51 ല്‍ ഒതുങ്ങുകയാണ്.
ഏറ്റവും കൂടുതല്‍ വനിതകള്‍ ഉണ്ടായിരുന്നത് 1996-2021 പത്താം കേരള നിയമസഭയിലായിരുന്നു. 13 പേർ. അപ്പോഴും മൊത്തം അംഗസംഖ്യയുടെ 9.3 ശതമാനം. വനിതാ സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് 2016ലെ തെരഞ്ഞെടുപ്പിലാണ്. 110 പേര് മത്സരിച്ചതില്‍ എട്ടുപേര്‍ വിജയിച്ചു. ഒരാള്‍ ഉപതെരഞ്ഞെടുപ്പിലൂടെയും എത്തി.
1957ലെ ആദ്യ കേരളനിയമസഭയിലേക്ക് ഒമ്പത് വനിതകളാണ് മത്സരിച്ചത്. അഞ്ചു പേര് വിജയിച്ചു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വനിതകള്‍, വിജയികള്‍ ബ്രായ്ക്കറ്റില്‍. 1960 - 13 (7), 1965 - 10 (7). 1967 - 7 (1), 1970 - 9 (2), 1977 - 11 (1), 1980 - 13 (5), 1982 - 17 (5), 1987 - 34 (8), 1991 - 26 (8), 1996 - 55 (13), 2001 - 54 (9), 2006 - 70 (7). 2011 - 83 (7).
► റിക്കാര്‍ഡിട്ട് കെ.ആര്. ഗൗരിയമ്മ
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന വനിത, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ വനിതാ അംഗം എന്നീ പദവികള്‍ കെ.ആര്. ഗൗരിയമ്മയ്ക്ക് അവകാശപ്പെട്ടതാണ്.
തിരുവിതാംകൂര്‍ നിയമസഭയിലേക്ക് 1948ല്‍ നടന്ന തെരഞ്ഞെടുപ്പ് മുതല്‍ തിരു - കൊച്ചിയിലും കേരളത്തിലുമായി 2006വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഗൗരിയമ്മ മത്സരിച്ചിട്ടുണ്ട്. 16 തെരഞ്ഞെടുപ്പുകള്‍ നേരിട്ടതില്‍ 13ലും വിജയിച്ചു. കന്നി അങ്കത്തിലും അവസാന അങ്കത്തിലും (1948, 2006) കൂടാതെ 1977ലെ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. വനിതാ ജനപ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ അംഗമാകാനായതും ഗൗരിയമ്മയ്ക്കാണ്.
► തിരുകൊച്ചി മുതല്‍ 12 വനിതാ മന്ത്രിമാര്‍
തിരു കൊച്ചി നിയമസഭ മുതല്‍ കേരളത്തില്‍ 12 വനിതാ മന്ത്രിമാരാണുണ്ടായിട്ടുള്ളത്. ആനി മസ്ക്രീനാണ് തിരു- കൊച്ചി സര്‍ക്കാരിലെ വനിതാ മന്ത്രി. കേരളം രൂപീകരിച്ചശേഷമുള്ള വനിതാ മന്ത്രിമാരുടെ പട്ടികയില്‍ കെ.ആര്. ഗൗരിയമ്മ, സുശീല ഗോപാലന്, എം. കമലം, എം.ടി. പത്മ, പി.കെ. ശ്രീമതി, പി.കെ. ജയലക്ഷ്മി, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.കെ. ശൈലജ, ആര്. ബിന്ദു, വീണാ ജോര്‍ജ്, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണുള്ളത്. രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്ന് വനിതകളെ മന്ത്രിമാരാക്കിയെന്ന പ്രത്യേകതയുമുണ്ട്.
Tags : Legislative Assembly 51 women Women's Day Kerala Niyama Sabha Kerala Assembly