പിണറായി വിജയൻ
കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിലാണ് രൂക്ഷവിമർശനം ഉയർന്നത്. തോൽവി പിണറായി വിജയന്റെ കൂടി തോൽവിയാണ്.
കാരണഭൂതൻ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കാസർഗോഡ് ജില്ലയിൽനിന്നുള്ള പ്രതിനിധി തുറന്നടിച്ചു. 2021ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി തിരിച്ചടി നേരിട്ടിട്ടും ജനങ്ങളുടെ പൾസ് മനസിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നാണ് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും പ്രതിനിധി ചൂണ്ടിക്കാട്ടി.
യോഗത്തിൽ അവതരിപ്പിച്ച പാർട്ടിരേഖയും വിമർശനത്തിന് വിധേയമായി. പാർട്ടിക്ക് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ രേഖയിലെ നിർദേശങ്ങൾ പര്യാപ്തമല്ലെന്നായിരുന്നു വിമർശനം ഉയർന്നു. കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പ്രതിനിധിയാണ് പേരെടുത്തുപറയാതെ പിണറായിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. കാരണഭൂതൻ എന്ന പ്രയോഗം പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു വിമർശനം.
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണക്കാരായ എല്ലാവരും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2022ൽ നടന്ന മെഗാ തിരുവാതിരയുടെ പാട്ടിലാണ് പിണറായി വിജയനെ കാരണഭൂതൻ എന്ന് വിശേഷിപ്പിച്ചത്. അതേ പ്രയോഗം തന്നെയാണ് ഇപ്പോൾ പാർട്ടിക്കുള്ളിലെ വിമർശനത്തിന്റെ ഭാഗമായി വീണ്ടും ഉയർന്നിരിക്കുന്നത്.
അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും സംരക്ഷണം നൽകണമെന്ന നിലപാടാണ് പ്രതിനിധികൾ സ്വീകരിച്ചത്. അതേസമയം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും വിമർശനം ഉയർന്നു.
Tags : Cpm State Committee Pinarayi Vijayan Criticism Party Defeat Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash