ന്യൂഡൽഹി: സർവ ശിക്ഷാ അഭിയാൻ പദ്ധതിയുടെ ഭാഗമായി കേരളത്തിന് ലഭിക്കാനുള്ള തുകയുടെ ആദ്യഗഡു കേന്ദ്രം കൈമാറി. 92.41 കോടി രൂപയാണ് കൈമാറിയത്. സംസ്ഥാനം സമർപ്പിച്ച 109 കോടിരൂപയിൽ നിന്നാണ് ഈ തുക അനുവദിച്ചത്.
നോൺ റക്കറിംഗ് ഇനത്തിൽ ഇനി 17 കോടി രൂപയാണ് ലഭിക്കാനുള്ളത്. രണ്ടും മൂന്നും ഗഡു ഉടൻ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല. അതിനാലാണ് പണം ലഭിച്ചതെന്നും സൂചനയുണ്ട്.
മാധ്യമങ്ങളിൽ വന്ന വാർത്തയല്ലാതെ പിഎം ശ്രീയിൽനിന്നും കേരളം ഔദ്യോഗികമായി പിന്മാറിയെന്നത് സംബന്ധിച്ച് കേന്ദ്രത്തിന് രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കേന്ദ്രത്തിന് കത്തയയ്ക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്.
വിദ്യാഭ്യാസ സെക്രട്ടറി ഉടൻ കത്തയയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് വൈകുന്നേരത്തോടെ പദ്ധതിയുടെ ആദ്യഗഡു സംസ്ഥാനത്തിന് ലഭിച്ചത്.
തുക ഉടൻ കൈമാറുമെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. കേരളത്തിലെ റിസോഴ്സ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തുവെന്നും അഡീഷണൽ സോളിസിറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു. അർഹമായ തുക പോലും സംസ്ഥാനത്തിന് നൽകുന്നില്ലെന്നും സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന് സ്ഥിരപ്പെടുത്താനുള്ള തുക കണ്ടെത്തണമെന്നും കേരളം കോടതിയിൽ വ്യക്തമാക്കിയിരുന്നു.