തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡുമായി ബന്ധപ്പെട്ടു സിപിഎം നടത്തിയ അക്രമ സമരത്തെ ന്യായീകരിച്ചു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
എല്ലായിടത്തും ഇഡി റെയ്ഡ് നടന്നപ്പോൾ എത്ര ശാന്തമായിട്ടാണ് സിപിഎം പ്രവർത്തകർ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചതായാണ് കാണുന്നതെന്നും നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പിണറായി വിജയൻ പറഞ്ഞു.
വീട്ടിലെത്തിയ ഇഡി ഉദ്യോഗസ്ഥർ തന്നോട് ഒന്നും ചോദിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു. താൻ മുഴുവൻ സമയവും വീട്ടിലുണ്ടായിരുന്നു. എന്നോടൊന്നും ചോദിക്കുന്നതായി കണ്ടില്ല. വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു. ബിജെപി ഇതര സർക്കാരുകളോട് എത്ര കഠിനമായ നീക്കങ്ങളാണ് ഇഡി നടത്തുന്നത്.
എത്ര വൃത്തികെട്ട നിലപാടാണ് ഇഡിയെ ഉപയോഗിച്ചു ബിജെപി സ്വീകരിക്കുന്നത്. കോണ്ഗ്രസ് നേതൃത്വം അവരുടെ കാര്യത്തിലാകുന്പോൾ ഒരു നിലപാടും മറ്റൊരാളുടെ കാര്യമാകുന്പോൾ വ്യത്യസ്ത നിലപാടുമാണ് സ്വീകരിക്കുക. ഇതാണ് പ്രതിഷേധാർഹം. എന്നാൽ, കൂടുതൽ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
കേന്ദ്ര സർക്കാരുമായി സംസ്ഥാനം നല്ല ബന്ധം സൂക്ഷിക്കുന്നതിൽ തെറ്റില്ല. നല്ല ബന്ധം സൂക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ തെറ്റുപറയാൻ കഴിയില്ല. എന്നാൽ, സാന്പത്തിക ഫെഡറലിസത്തിൽ സംസ്ഥാനത്തിന്റെ കടയക്കൽ കത്തിവയ്ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയാൻ കഴിയും.
മറ്റു ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളുടെ കാര്യത്തിലും ഇതു തന്നെയായിരുന്നു അനുഭവം. നരേന്ദ്രമോദിയുടെ ബ്ലു ഇക്കോണമിയെ ആണോ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കാൻ പോകുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തണം.
5429 കോടി രൂപ ഖജനാവിൽ നീക്കിയിരുപ്പു വച്ചാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. നയപ്രഖ്യാപനത്തിൽ ധവളപത്രത്തെക്കുറിച്ചു പരാമർശിച്ചു കാണുന്നു. സംസ്ഥാനത്തിന്റെ സാന്പത്തിക നില അപകടകരമായിരുന്നുവെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സംസ്ഥാനത്തിന്റെ പൊതുകടം കഴിഞ്ഞ അഞ്ചു വർഷം കൊണ്ടു കുറച്ചുകൊണ്ടുവരാനായി. 2021ൽ 39 ശതമാനമായിരുന്നു പൊതുകടം. 2026ൽ ഇത് 34 ശതമാനമായി കുറച്ചു കൊണ്ടുവരാനായതായും പിണറായി വിജയൻ പറഞ്ഞു.
Tags : ED raid Pinarayi vijayan violent