തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഏഴാം ദിവസവും തീരുമാനം വൈകിപ്പിക്കുന്നതിനിടെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ട്രോൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കോൺഗ്രസിനെ കടന്നാക്രമിച്ചത്.
കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരണോ വേണ്ടയോ എന്ന കാര്യത്തിൽ ബിജെപിയിലെ കേരള ഘടകവും ദേശീയ നേതൃത്വവും തമ്മിൽ 'രസകരമായ വടംവലി' നടക്കുന്നു എന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. "കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് ബിജെപി കേരളഘടകവും, അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്ന് ദേശീയ നേതൃത്വവും ആവശ്യപ്പെടുന്നു" എന്ന ആദിത്യ ജാക്കി എന്നയാളുടെ ട്വീറ്റാണ് അദ്ദേഹം ഷെയർ ചെയ്തത്.
"ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല - ഇതാണ് ഈ വിഷയത്തിൽ എന്റെ പ്രതികരണം" - രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തിൽ വ്യക്തത വരുത്താൻ കോൺഗ്രസിനായിട്ടില്ല. രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി ചെന്നൈയിലേക്കും, മല്ലികാർജുൻ ഖാർഗെ ബെംഗളൂരുവിലേക്കും പോയതോടെ ചർച്ചകൾ വീണ്ടും വഴിമുട്ടി.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി മൂന്ന് ഗ്രൂപ്പുകളും ശക്തമായി രംഗത്തുണ്ട്. ഇവർ മൂന്ന് പേർക്കും ഒരുപോലെ സ്വീകാര്യമായ ഒരു 'അനുനയ ഫോർമുല' കണ്ടെത്താൻ ഹൈക്കമാൻഡിന് ഇതുവരെ സാധിച്ചിട്ടില്ല.
ഖാർഗെ ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം മാത്രമേ ചർച്ചകൾ പുനരാരംഭിക്കൂ. രാഹുലും ഖാർഗെയും സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ. ഘടകകക്ഷികളുമായി ഇനി ചർച്ചകൾ ഉണ്ടാവില്ലെന്നാണ് സൂചന.