കണ്ണൂർ: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ കെഎസ്യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം നാലിന് പുറത്തിറങ്ങിയ പ്രവർത്തകർക്കായി ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു.
വധശ്രമം അടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മൊഴി നല്‍കിയിരുന്നു.
കോൺഗ്രസ് പ്രവർത്തകരെ മനപൂർവം താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ജാമ്യത്തിലിറങ്ങിയ പ്രവർത്തകർ ആരോപിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍,അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്, സി.എച്ച്.മുബാസ്, അഹമ്മദ് യാസീന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.
എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം. ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നീ വ്യവസ്ഥകളോടെ അമ്പതിനായിരം രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്.
Tags : veena george attack case ksu workers released jail