ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന മലയാളസിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനന്. ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകളായ മാളവിക ഇന്ന് മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും സജീവമാണ്.
ഇപ്പോഴിതാ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ വൈകിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക. പ്രഭാസ് നായകനായ ദ് രാജസാബിലൂടെയാണ് മാളവിക തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്.
സിനിമയില്‍ എന്ത് സംഭവിക്കുമെന്നോ എങ്ങനെ നടക്കുമെന്നോ ഒന്നും നമുക്ക് പ്രവചിക്കാന്‍ കഴിയില്ലെന്ന് ഒരു ഫിലിം മാഗസിനു നല്കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞു. എന്റെ തെലുങ്ക് അരങ്ങേറ്റം ശരിക്കും വിജയ് ദേവ്രകൊണ്ടയ്ക്കൊപ്പം നടക്കേണ്ടതായിരുന്നു. അഞ്ചു വർഷങ്ങൾക്ക് മുന്‍പ് അദ്ദേഹത്തിനൊപ്പം ഒരു സിനിമയുടെ കരാറിൽ ഞാൻ ഒപ്പു വച്ചിരുന്നു. മനോഹരമായ ഒരു കഥയായിരുന്നു അത്. അതിൽ എന്റെ കഥാപാത്രം ഒരു പിയാനിസ്റ്റും നായകൻ ഒരു ബൈക്ക് റൈഡറുമായിരുന്നു. ഒരു പ്രത്യേക സാഹചര്യങ്ങളിൽ ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നതും ജീവിതം അവരെ എങ്ങോട്ട് കൊണ്ടു പോകുന്നു എന്നതൊക്കെയാണ് സിനിമ പറയുന്നത്.
എന്നാൽ, ആ സമയം വിജയ് മറ്റൊരു സിനിമയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. അങ്ങനെ അത് മാറ്റിവച്ചു. പിന്നെ ആ സിനിമ സംഭവിച്ചില്ല. സിനിമയിൽ എന്ത് സംഭവിക്കുമെന്നോ എങ്ങനെ നടക്കുമെന്നോ ഒന്നും നമുക്ക് പ്രവചിക്കാൻ കഴിയില്ല. ഒരു ഘട്ടത്തിൽ ചിലപ്പോൾ നമ്മൾ നിരാശപ്പെട്ടേക്കാം. പക്ഷേ മറ്റൊരു വശത്ത് മികച്ചത് എന്തെങ്കിലും സംഭവിച്ചേക്കും-മാളവിക പറഞ്ഞു.
തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പറ്റിയ അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. ധാരാളം ഓഫറുകൾ വന്നു കൊണ്ടിരുന്നു. പക്ഷേ ഒരു വലിയ താരത്തോടൊപ്പം സിനിമ ചെയ്യുക എന്നതായിരുന്നു എന്റെ ആഗ്രഹം. അപ്പോഴാണ് രാജാസാബിലേക്ക് ഓഫർ വരുന്നത്. പ്രഭാസ് ആണ് നായകൻ എന്നറിഞ്ഞപ്പോൾ അതൊരു വലിയ അവസരമാണെന്ന് ഞാൻ കരുതി- മാളവിക കൂട്ടിച്ചേർത്തു.
Tags : Malavika Mohanan movie news malayalam movie