മലയാളിക്കു വിശ്വപൗരൻ എന്നു പറഞ്ഞാൽ അത് ആരെന്ന കാര്യത്തിൽ സംശയമില്ല. ഡോ. ശശി തരൂർ. രാഷ്ട്രീയ നേതാവ്, ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ, നയതന്ത്രജ്ഞൻ, മനുഷ്യാവകാശങ്ങൾ വേണ്ടി നിലകൊള്ളുന്ന ജനാധിപത്യവാദി തുടങ്ങി പറയാൻ വിശേഷണങ്ങൾ ഒട്ടേറെയുണ്ട് ഡോ. തരൂരിന്. തുടർച്ചയായി നാലാം തവണ തിരുവനന്തപുരത്തിന്റെ എംപിയായി റിക്കാർഡ് കുറിച്ച ഡോ. തരൂർ ഇന്ന് എഴുപതു വയസ് പൂർത്തിയാക്കുന്നു.
ജന്മദിനാഘോഷം
ഞായറാഴ്ച വൈകുന്നേരം ഡൽഹിയിലെ ഒരു ഫാം ഹൗസിൽ നടന്ന ജന്മദിനാഘോഷത്തിൽ സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ള തരൂരിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. ഇന്നു രാവിലെ പാർലമെന്റിലേക്കു പോയ തരൂരിന് ഉച്ചയ്ക്ക് ഡൽഹിയിലെ വിദേശ രാജ്യങ്ങളുടെ അംബാസഡർമാർ ഒരുക്കുന്ന വിരുന്നു സത്ക്കാരമുണ്ട്. വൈകുന്നേരം വസതിയിൽ സംഘടിപ്പിക്കുന്ന വിപുലമായ ജന്മദിന പാർട്ടിയിൽ പൗരപ്രമുഖരുടെ നീണ്ട നിര തന്നെയുണ്ടാകും.
ലണ്ടിൽ ജനിച്ച് മുംബൈയിലും കോൽക്കത്തയിലുമായി വളർന്ന് യുഎസിൽ ഉപരിപഠനം നടത്തിയ തരൂർ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗവേഷണ ബിരുദം പൂർത്തിയാക്കി ആ പ്രായത്തിൽതന്നെ ശ്രദ്ധ പിടിച്ചു പറ്റി. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കിയ തരൂർ അമേരിക്കയിൽ ടഫ്റ്റ്സ് സർവകലാശാലയിലെ ഫ്ളെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽനിന്നു ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.
ഐക്യരാഷ്ട്ര സഭയിൽ
ഐക്യരാഷ്ട്ര സംഘടനയിൽ ജോലിക്കു ചേർന്ന ശശി തരൂർ അവിടെ ഡപ്യൂട്ടി സെക്രട്ടറി ജനറൽ പദവി വരെ എത്തി. തുടർന്ന യുഎൻ സെക്രട്ടറി ജനറൽ പദവിയിലേക്കു മത്സരിച്ചു രണ്ടാമതെത്തി. അന്നു ജയിച്ചത് ബാൻ കി മൂണ് ആയിരുന്നു. മത്സരശേഷം യുഎൻ പദവി ഒഴിഞ്ഞു നാട്ടിലെത്തിയ തരൂർ കോണ്ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. മത്സരിക്കാൻ തെരഞ്ഞെടുത്തതു കേരളത്തിന്റെ തലസ്ഥാന മണ്ഡലമായിരുന്നു.
അന്ന് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നൽകി അനന്തപുരിക്കാർ തരൂരിനെ ഡൽഹിക്ക് അയച്ചു. ആ ഊഴത്തിൽ കേന്ദ്ര മന്ത്രിസഭയിൽ എത്തിയെങ്കിലും വിവാദങ്ങളെത്തുടർന്നു രാജിവയ്ക്കേണ്ടി വന്നു. തുടർന്നു മൂന്നു തവണ കൂടി തരൂർ തിരുവനന്തപുരത്തിന്റെ എംപി ആയി. വിവാദങ്ങൾ നിറയുന്പോഴും തരൂരിന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവു തട്ടുന്നില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ കരുത്തനായി എതിരാളിയായി രംഗത്തു വന്നിട്ടും തിരുവനന്തപുരത്തുകാർ തരൂരിനെ കൈവിട്ടില്ല.
ഉപയോഗപ്പെടുത്തിയോ?
യുഎന്നിൽ ഉന്നതപദവിയിലിരുന്ന തരൂരിനു ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള രാഷ്ട്രീയ, സാമുഹ്യ മേഖലകളിലെ പ്രമുഖരുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ ലോകമെങ്ങും പടർന്നു പന്തലിച്ചു കിടക്കുന്നു.
അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ ഇന്നും ആരാധകർ ഏറെയുണ്ട്. ലോകമെങ്ങുമുള്ള സാഹിത്യോത്സവങ്ങളിലും തരൂർ നിത്യസാന്നിധ്യമാണ്. ലോകപ്രശസ്തമായ ഹേ ഫെസ്റ്റിവൽ തിരുവനന്തപുരത്തു കൊണ്ടുവന്നതു തരൂർ ആയിരുന്നു.
ബാഴ്സലോണ നഗരവുമായി ബന്ധം സ്ഥാപിക്കാനുള്ള തരൂരിന്റെ നീക്കം ഫലവത്താകേണ്ടതായിരുന്നു. എന്നാൽ, രാഷ്ട്രീയമായ കാരണങ്ങളാൽ അന്നു കേരളം ഭരിച്ചവർ അത് അനുവദിച്ചില്ല. ഫുട്ബോൾ, നഗരാസൂത്രണം തുടങ്ങി നിരവധി മേഖലകളിൽ ബാഴ്സലോണയുടെ അനുഭവസന്പത്തും മികവും നമുക്കു ഗുണകരമാക്കാമായിരുന്നു. ഡോ. ശശി തരൂർ എന്ന വിശ്വപൗരനെ ഉപയോഗപ്പെടുത്താൻ നമുക്കു കഴിഞ്ഞില്ല എന്നതാണു വസ്തുത.
വിവാദങ്ങൾ പിന്നാലെ
ലോകമെങ്ങും ഇത്ര അറിയപ്പെട്ട മലയാളികൾ അധികമുണ്ടായിട്ടില്ല. മൂർച്ചയേറിയെ നാവിനും സുന്ദരമായ ഇംഗ്ലീഷ് ഭാഷയ്ക്കും ഉടമയായ ഡോ. തരൂർ നിരന്തരമായി വിവാദങ്ങളിൽ ചെന്നു ചാടും. ചിലത് ഈ നാട്ടിലെ നാട്ടുനടപ്പിനെക്കുറിച്ചു പരിചയമില്ലാതെ സംഭവിച്ചതാകും. ചിലതെല്ലാം അറിഞ്ഞു കൊണ്ടു സംഭവിക്കുന്നതുമാകും. അപ്പോഴും തരൂരിന്റെ ന്യായവാദങ്ങളെ എതിർത്തു തോൽപ്പിക്കാൻ നമുക്കു സാധിക്കില്ല. അതാണു വാദമുഖങ്ങൾ അവതരിപ്പിക്കാൻ തരൂരിനുള്ള മികവും കഴിവും.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ലോകശ്രദ്ധ ആകർഷിക്കാറുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും എഴുതുകയും സംസാരിക്കുകയും ചെയ്യുന്പോഴും ഇന്ത്യയുടെ രാഷ്ട്രീയം, സംസ്കാരം, ചരിത്രം എന്നിവയിൽ അദ്ദേഹം അതീവ താത്പര്യം പ്രകടിപ്പിക്കുന്നു.
ഉജ്വല പ്രഭാഷണങ്ങൾ
അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളായി ദ ഗ്രേറ്റ് ഇന്ത്യൻ നോവൽ, ആൻ ഈറ ഓഫ് ഡാർക്ക്നെസ്, വൈ ഐ ആം എ ഹിന്ദു എന്നിവയൊക്കെ അദ്ദേഹത്തിന്റെ വിജ്ഞാനത്തെയും ഉൾക്കാഴ്ചയെയും അടയാളപ്പെടുത്തുന്നു.
ഓക്സ്ഫഡ് സർവകലാശാലയിലെ ഡിബേറ്റിൽ പങ്കെടുത്ത് ബ്രിട്ടണ് നൂറ്റാണ്ടുകളിലൂടെ ഇന്ത്യയെ ചൂഷണം ചെയ്തതിന്റെ ഉദാഹരണങ്ങൾ ഉയർത്തി നഷ്ടപരിഹാരം തേടിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട് കോൾമയിർ കൊള്ളാത്ത ഇന്ത്യക്കാരനുണ്ടാകില്ലല്ലോ. അന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ശശി തരൂരിനെ അഭിനന്ദിച്ചു.
എഴുപതു വയസ് പൂർത്തിയാക്കുന്പോഴും തരൂരിന്റെ പ്രഭാവത്തിനു മങ്ങലേറ്റിട്ടില്ല. എവിടെ ചെന്നാലും അദ്ദേഹത്തെ കാണാനും കേൾക്കാനും ധാരാളമാളുകൾ ഇപ്പോഴും ഓടിക്കൂടുന്നു. യുവാക്കൾക്കിടയിൽ അദ്ദേഹം ഇന്നും തരംഗമാണ്. കൂടെ നിന്നൊരു സെൽഫി എടുക്കാനും പരിചയപ്പെടാനും ആൾത്തിരക്കാണിപ്പോഴും.
എഴുത്തും വായനയും പ്രഭാഷണവും നയതന്ത്രവും ഇനിയും തുടരട്ടെ. ഡോ. ശശി തരൂരിൽ നിന്നു കേരളം മാത്രമല്ല, ഇന്ത്യയും ലോകവും ഇനിയുമേറെ പ്രതീക്ഷിക്കുന്നു. അതിനു സാധിക്കട്ടെ എന്ന് ഈ എഴുപതാം ജ·ദിനത്തിൽ ആശംസിക്കാം.
Tags : Dr. Shashi Tharoor Birthday