ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'തീവ്രവാദി' എന്ന് വിളിച്ചെന്ന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശമാണ് വിവാദമായത്.
ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ വിമർശിക്കവെയാണ് ഖാർഗെ വിവാദ പ്രസ്താവന നടത്തിയത്.
"അവർക്ക് എങ്ങനെ മോദിയുമായി ചേരാനാകും? അദ്ദേഹം ഒരു തീവ്രവാദിയാണ്. അദ്ദേഹത്തിന്റെ പാർട്ടി സമത്വത്തിലും നീതിയിലും വിശ്വസിക്കുന്നില്ല," എന്നായിരുന്നു ഖർഗെയുടെ വാക്കുകൾ.