സ്മിത ജോസഫിന് നഴ്സ് ഓഫ് ദ ഇയർ ബഹുമതി
പോൾ ഡി. പനക്കൽ
Wednesday, May 28, 2025 5:15 PM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ നോർത്ത്-വെൽ ഹെൽത് സിസ്റ്റത്തിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ ലോംഗ് ഐലൻഡ് ജീവിഷ് ആശുപത്രിയിലെ സ്മിത ജോസഫിന് "നഴ്സ് ഓഫ് ദ ഇയർ' ബഹുമതി ലഭിച്ചു.
ഓങ്കോളജി സർജറിയിൽ കഴിഞ്ഞ 19 വർഷങ്ങളായി സ്മിത സേവനം ചെയ്യുന്നു. മേലധികാരികളും സഹപ്രവർത്തകരും അവാർഡിനായി ഒരുപോലെ നാമനിർദേശം ചെയ്തു എന്നതാണ് സ്മിതയെ കൂടുതൽ സന്തോഷവതിയാക്കിയത്.
"നഴ്സസ് വീക്ക്' ആഘോഷ വേളയിൽ ഇക്കഴിഞ്ഞ വർഷത്തിൽ നഴ്സിംഗിൽ ഏറ്റവും അധികം മികവു കാട്ടിയ സേവനത്തിനാണ് സ്മിതയ്ക്ക് ഈ ബഹുമതി ലഭിച്ചത്.

നഴ്സസ് വീക്കിൽ നഴ്സുമാരെ അംഗീകരിക്കുന്നതിന് ആശുപത്രി ഒരുക്കിയ പ്രത്യേക ആഘോഷ വേദിയിൽ സ്മിതയുടെ സേവനങ്ങളുടെ പ്രത്യേക ഗുണനിലവാരങ്ങൾ പ്രകീർത്തിച്ചുകൊണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ ടിഫ്നി പൗവെൽ സ്മിതയെ സദസിനു പരിചയപ്പെടുത്തി.
എറണാകുളം ജില്ലയിൽ ജനിച്ചു ജാംഷഡ്പുരിൽ ബാല്യവും ഉയർന്ന നിലവാരത്തിൽ സ്കൂൾ വിദ്യാഭ്യാസവും കഴിഞ്ഞ സ്മിത ഒരു മെഡിക്കൽ ഡോക്ടർ ആകുമെന്നായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചത്. എന്നാൽ ഒരു നഴ്സ് ആകണമെന്നായിരുന്നു സ്മിതയുടെ ഉൾവിളി.
മംഗലാപുരത്തെ പ്രശസ്തമായ ഫാ. മുള്ളേഴ്സ് കോളജ് ഓഫ് നഴ്സിംഗിൽ നിന്ന് ബിഎസ്സി ബിരുദമെടുത്ത് ഇന്ത്യയിൽ തന്നെ ഐസിയു, പീഡിയാട്രിക് ഐസിയു തുടങ്ങി വിവിധ സ്പെഷ്യാലിറ്റികളിൽ ജോലി ചെയ്ത് സിജിഎഫ്എൻഎസ് പരീക്ഷ പാസായി ആണ് സ്മിത ന്യൂയോർക്കിൽ എത്തിയത്.
വിഷമതകൾ അനുഭവിക്കുന്ന രോഗികൾക്ക് മാനസികമായും ശാരീരികമായും ആശ്വാസം നൽകുന്നതിൽ നഴ്സിനുള്ള സ്വാധീനത്തിൽ സ്മിതാ ഉറച്ചു വിശ്വസിക്കുന്നു.
കാൻസർ സർജറി കഴിഞ്ഞെത്തുന്ന രോഗികൾക്കും അവരുടെ ഉത്കണ്ഠയാനുഭവിക്കുന്ന പ്രിയപ്പെട്ടവർക്കും സഹാനുഭൂതിയോടെ പരിപാലനം ചെയ്യുന്നതോടൊപ്പം സഹായ ഹസ്തം നൽകി സഹപ്രവർത്തകരായ നഴ്സുമാരെ പ്രോത്സാഹിപ്പിക്കുന്നതിലും സ്മിത എല്ലാവരുടെയും പ്രശംസ നേടിയിട്ടുണ്ട്.
ഇതിനു മുൻപും നഴ്സിംഗ് സേവനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിൽ ബഹുമതികൾ ലഭിച്ചിട്ടുള്ള സ്മിത ന്യൂ യോർക്ക് സിറ്റിയിൽ ഇൻഫർമേഷൻ ടെക്നൊളജിയിൽ ഡയറക്ടറായ ഭർത്താവ് ടെറൻസ് ജോസഫും മക്കൾ ജൂഡ്, ജെയ്ന എന്നിവരോടൊപ്പം ഫ്ലോറൽ പാർക്കിൽ താമസിക്കുന്നു.