ഓസ്റ്റിൻ (ടെക്സസ്): അമേരിക്കയിലെ ഓസ്റ്റിനിൽ കഴിഞ്ഞ ഞായറാഴ്ച ബാറിന് പുറത്തുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട മൂന്നുപേരെ അധികൃതർ തിരിച്ചറിഞ്ഞു. റൈഡർ ഹാരിംഗ്ടൺ (19), സവിത ഷാൻ (21), ജോർജ് പെഡേഴ്സൺ (30) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട സവിത ഷാൻ ഇന്ത്യൻ വംശജയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടെക്സസ് സർവകലാശാലയ്ക്ക് സമീപമുള്ള 'ബഫോർഡ്സ്' എന്ന പ്രശസ്തമായ ബാറിന് പുറത്ത് ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് വെടിവയ്പ്പുണ്ടായത്. സെനഗലിൽ നിന്നുള്ള യുഎസ് പൗരനായ എൻഡിയാഗ ഡിയാഗ്നെ (53) എന്നയാളാണ് വെടിയുതിർത്തത്. ഇയാളെ പോലീസ് വെടിവച്ചു കൊന്നു.

അക്രമിയുടെ പക്കൽ നിന്നും വാഹനത്തിൽ നിന്നും ഖുറാനും പ്രോപ്പർട്ടി ഓഫ് അള്ളാ എന്ന് എഴുതിയ വസ്ത്രങ്ങളും കണ്ടെടുത്തു. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ ആക്രമണത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോ എന്ന് എഫ്.ബി.ഐ (FBI) അന്വേഷിക്കുന്നുണ്ട്.
വെടിവയ്പ്പിൽ 14 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ട സവിത ഷാൻ ടെക്സസ് സർവകലാശാലയിലെ വിദ്യാർഥിനിയാണ്. സംഭവത്തെത്തുടർന്ന് സർവകലാശാലാ പരിസരത്തും നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Tags : people killed Austin shooting