District News
ചെറുതോണി: ഓണം ടൂറിസം വാരാഘോഷം "ഓണോത്സവ്' 31നു സമാപിക്കും. കഴിഞ്ഞ 21ന് ആരംഭിച്ച വാരാഘോഷം ചെറുതോണി, മണിയാറന്‍കുടി, കരിമ്പന്‍, ഇടുക്കി, വാഴത്തോപ്പ് തുടങ്ങിയ പ്രദേശങ്ങളിലായി വടംവലി, ക്രിക്കറ്റ്, വോളിബോള്‍, പൂക്കളം, കൈകൊട്ടിക്കളി തുടങ്ങിയ നിരവധി മത്സരങ്ങള്‍ക്ക് വേദിയായി. ഗാനമേള, ഡാന്‍സ്, മന്നാന്‍കൂത്ത് പാട്ട് തുടങ്ങിയ വിവിധങ്ങളായ പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
ഇന്നു രാവിലെ 11ന് പൈനാവില്‍ അഡ്വഞ്ചര്‍ ടൂറിസം സെമിനാറും വൈകുന്നേരം ആറിന് വിശ്വദര്‍ശന നൃത്തകലാലയം തങ്കമണിയുടെ നേതൃത്വത്തിലുള്ള ഡാന്‍സ് പ്രോഗ്രാമും നടക്കും.
നാളെ ഉച്ചയ്ക്ക് രണ്ടിന് ചെറുതോണിയില്‍ തടിചുമട് മത്സരവും വൈകുന്നേരം ആറിന് വിമല്‍ ഇടുക്കി നയിക്കുന്ന മാജിക് ബാന്‍ഡ് മ്യൂസിക് ഷോയും നടക്കും. 31ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഭാഗമായി ചെറുതോണിയില്‍ വര്‍ണാഭമായ ഘോഷയാത്ര നടക്കും. തുടര്‍ന്ന് സംഘാടകസമിതി ചെയര്‍മാനായ റോയി കെ. പൗലോസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.
ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സിന്റെ ഗാനമേളയും നടക്കുമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്, എഡിഎം മിനി കെ. ജോണ്‍, സംഘാടകസമിതി ഭാരവാഹികളായ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, അനില്‍ ആനക്കനാട്ട്, ബിജു നിള, ഷോബി ജയ്സണ്‍ എന്നിവര്‍ അറിയിച്ചു.
ഓണോത്സവ്: ഓഫ് റോഡ് കോമ്പറ്റീഷന് ഇന്ന്
തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷനും നഗരസഭയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന സംസ്ഥാന ഓഫ് റോഡ് കോമ്പറ്റീഷനും റിമോട്ട് കണ്ട്രോള് വെഹിക്കിള്‍സ് ചലഞ്ചും ഇന്നു രാവിലെ ഒമ്പതു മുതല്‍ തൊടുപുഴ റിവര്‍ വ്യൂ റോഡിന് സമീപം പ്രത്യേകം തയാറാക്കിയ ഓഫ് റോഡ് ട്രാക്കില്‍ നടക്കും.
രാജ്യത്തിനകത്തും പുറത്തും നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കിയ വിദഗ്ധരായ ഓഫ് റോഡ് ഡ്രൈവര്‍മാര്‍ അണിനിരക്കുന്ന 120 ഓഫ് റോഡ് വാഹനങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. തൊടുപുഴയുടെ ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന ഓഫ് റോഡ് കോമ്പറ്റീഷന് പൊതുജനങ്ങള്‍ക്ക് വീക്ഷിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ നടത്തിയിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.
Kerala
ആലപ്പുഴ: ഓണക്കാലത്ത് ആളുകളെ സന്തോഷിപ്പിക്കാനായി മാവേലി വേഷം കെട്ടുന്ന ഒരു കലാകാരന്റെ ദേഹത്തു തിളച്ച എണ്ണ ഒഴിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബു എന്ന കലാകാരനാണ് തനിക്കു നേരെ അതിക്രമം നടന്നതായി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വർഷങ്ങളായി മാവേലി വേഷം കെട്ടി ഉപജീവനം കണ്ടെത്തുന്ന ആളാണ് ഇദ്ദേഹമെന്നു പറയുന്നു.
ഇന്നലെ വൈകുന്നേരം കായംകുളം പുള്ളിക്കണക്കിലുള്ള ഒരു തട്ടുകടയിൽ ചന്ദ്രബാബു മാവേലി വേഷത്തിൽതന്നെ എത്തുകയും അവിടെ നിന്ന് ചായയും ബജ്ജിയും കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം ഇതിന്റെ പണം നൽകിയ അദ്ദേഹം, ഓണമായിട്ട് മാവേലിക്ക് പ്രത്യേകിച്ച് ഒന്നുമില്ലേ എന്ന് കടയുടമയോടു ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഈ ചോദ്യത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ പലഹാരങ്ങൾ വറുക്കാൻ ഉപയോഗിക്കുന്ന തിളച്ച എണ്ണ കടയുടമ തന്റെ ദേഹത്തേക്ക് മനഃപൂർവ്വം ഒഴിച്ചു എന്നാണ് ചന്ദ്രബാബു ആരോപിക്കുന്നത്.കലയെ ആശ്രയിച്ച് ജീവിക്കുന്ന തങ്ങൾ ആരെയും പറ്റിക്കാറില്ലെന്നും വേഷം കെട്ടി വന്നു ചോദിച്ചതിന് ഇങ്ങനെയൊരു ക്രൂരത കാണിക്കുന്നത് വളരെ സങ്കടകരമാണെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, ഈ ആരോപണങ്ങളെ കടയുടമ പൂർണമായും നിഷേധിക്കുകയാണ്. പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടയിൽ പലഹാരം എടുക്കുന്ന കോരിയിൽനിന്ന് അബദ്ധത്തിൽ എണ്ണ ദേഹത്തേക്ക് തെറിച്ചു വീണതാണെന്നാണ് കടയുടമ നൽകുന്ന വിശദീകരണം. സംഭവത്തിൽ ചന്ദ്രബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
NRI
ന്യൂഡൽഹി: ചാവറ കൾച്ചറൽ സെന്റർ ഡൽഹിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം മൈത്രി 2026 സാംസ്കാരിക കൂട്ടതുമായ മതസൗഹാർദ്ദത്തിന്റെ വേറിട്ട മാതൃകയായി. ഒമ്പത് മതങ്ങളെ പ്രതിനിധീകരിച്ച ആത്മീയ നേതാക്കൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒരുമിച്ച ചടങ്ങിൽ മുൻ നയതന്ത്രജ്ഞരായ ടി.പി. ശ്രീനിവാസൻ, വേണു രാജാമണി എന്നിവർ ഓണസന്ദേശം നൽകി.
സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ ആശീർവാദ പ്രസംഗം നടത്തി. ഒമ്പത് മതങ്ങളുടെ ചിഹ്നങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ പ്രത്യേക ഹാർമണി പൂക്കളത്തിൽ കൾച്ചറൽ സെൻട്രൽ ഡയറക്ടർ ഫാ.ഡോ. റോബി കണ്ണഞ്ചിറയുടെ നേതൃത്വത്തിൽ അതിഥികൾ പൂക്കൾ അർപ്പിച്ചു.
ജാതിമത ഭേദമന്യേ കുട്ടികളെ ഒരുമിച്ച് പഠിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്ത വിശുദ്ധ ചാവറയച്ചന്റെ ആശയങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച കൂട്ടായ്മയിൽ സൗഹൃദത്തിന്റെ പ്രതീകമായി മുല്ലപ്പൂക്കൾ കെട്ടുന്ന ചടങ്ങും ഉൾപ്പെടുത്തി.തുടർന്ന് വിവിധ മതനേതാക്കളും വിദേശ നയതന്ത്രജ്ഞരും ഒരുമിച്ചൊരു മേശയിൽ ഓണസദ്യ വിളമ്പി.
Business
കൊച്ചി: പുതിയ തലമുറയ്ക്ക് പഴമയെ പകർന്നുനൽകി ഈ ഓണം ആഘോഷിക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
ഒരു മതവിഭാഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം. ലോകമെങ്ങുമുള്ള മലയാളികൾ ജാതിമതഭേദെമന്യേ ഓണം ആഘോഷിക്കുന്നു.
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ഓണം. ഓണക്കാലത്ത് കേരളം കടന്നുപോകുന്ന പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യാനാകുമെന്നും യൂസഫലി ഓണസന്ദേശത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ജാതിമത ചിന്തകൾക്കതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണമെന്ന് മുഖ്യമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. അതിജീവനത്തിന് പ്രചോദനം നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നൽകുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളെന്ന് സതീശൻ പറഞ്ഞു.
സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ഓരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നതെന്ന് സതീശൻ പറഞ്ഞു.
വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനായി സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സന്തോഷത്തിനും മുന്നോട്ടുള്ള യാത്രയ്ക്കും കരുത്ത് പകരുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്നും സതീശൻ ആശംസിച്ചു.
സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതിൽനിന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർ അവസരം കാത്തിരിക്കുന്ന കാലമാണിത്. ഈ സാഹചര്യത്തിൽ ജാതിമത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കണം. അതുതന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശമെന്നും സതീശൻ വ്യക്തമാക്കി.
District News
ചവറ: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജനത്തിന് ഇക്കുറി ഓണം കെങ്കേമമായി ആഘോഷിക്കാന്‍ കഴിയുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചവറ കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ആധാരം എഴുത്ത് അസോസിയേഷന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 101 പേര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി ഷിബു ബേബിജോണ്‍ നിര്‍വഹിച്ചു. ഷിബു ബേബി ജോണിനെ അസോസിയേഷന് പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു.
അസോസിയേഷന് പ്രസിഡന്റ് എം.ജി. ഗോപിനാഥന്‍പിളള അധ്യക്ഷനായി. മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ആര്. അരുണ്‍രാജ് മുതിര്‍ന്ന ആധാരം എഴുത്തുകാരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാ നൗഷാദ്, ജില്ലാ പഞ്ചായത്തംഗം ഐ.ജയലക്ഷ്മി, ചവറ പഞ്ചായത്ത് പ്രസിഡന്റ് വി. അബികദേവി, ചവറ സുരേന്ദ്രന്‍പിള്ള, പന്മന ബാലകൃഷ്ണൻ, ആര്. ജയപ്രകാശ്, ശിവപ്രസാദന്‍ പിള്ള, ജറോം നെറ്റോ എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ ഇഡി ആക്രമണക്കേസിലെ പ്രതികൾ പോലീസുകാരോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്തത് വിവാദമാകുന്നു. സിപിഎം നേതാവ് ഐ.പി. ബിനു അടക്കമുള്ള പ്രതികളാണ് പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ചത്.
ഓണാഘോഷത്തിനെത്തിയ പോലീസുകാർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് പ്രതികളും എത്തിയത്. പോലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച ഊഞ്ഞാലിൽ പ്രതികൾ ആടുകയും ഇതിന്റെ റീൽ ചിത്രീകരിക്കുകയും ചെയ്തു. റീൽ ചിത്രീകരിച്ചതിന് പിന്നാലെ ഊഞ്ഞാൽ അഴിച്ചുമാറ്റി.
പ്രതികൾക്ക് സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസമായിരുന്നു ഇന്ന്. ഇതിനിടെയാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഇവർ ഊഞ്ഞാലാടിയത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
District News
തിരുവനന്തപുരം :കേരള നിയമസഭാ സെക്രട്ടേറിയറ്റ് ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ വിളവെടുപ്പ് നടന്നു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പൂർണമായും ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച വൈവിധ്യമാർന്ന പച്ചക്കറികളാണ് പദ്ധതിയുടെ ഭാഗമായി വിളവെടുത്തത്. സർക്കാർ ജീവനക്കാർക്കിടയിൽ പരിസ്ഥിതി ബോധവും കാർഷിക സംസ്കാരവും വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ മാതൃകയാണെന്ന് സ്പീക്കർ പറഞ്ഞു.
നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി.ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹൻകുമാർ, ഹരിത ക്ലബ്ബ് ഭാരവാഹികൾ, നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിളവെടുപ്പിന് പിന്നാലെ ജീവനക്കാർക്കായി പച്ചക്കറികളുടെ വിപണനവും ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.
District News
കോട്ടയം: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനും ഗുണനിലവാരവും കൃത്യമായ അളവും ഉറപ്പാക്കുന്നതിനും ജില്ലയില്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
താലൂക്ക് തലത്തിലുള്ള സ്ക്വാഡുകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തും. അനധികൃത വിലവര്‍ധന, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത തുടങ്ങിയവ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍,പച്ചക്കറികള്‍, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും. അളവുകളും തൂക്കങ്ങളും കൃത്യമാണെന്ന് സ്ഥിരീകരിക്കുന്നതിനും ജാഗ്രതാ സംവിധാനമുണ്ടാകും.
സ്റ്റാര്‍ ഹോട്ടലുകളില്‍ മുതല്‍ തട്ടുകടകളില്‍ വരെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ സമയബന്ധിതമായി നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
വിപണിയിലെ ഭക്ഷ്യ സാധനങ്ങളുടെ വില, ഗുണമേന്മ, അളവ് എന്നിവ ഉറപ്പുവരുത്തുന്നതിനും ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് തുടര്‍ നടപടികളെടുക്കുന്നതിനുമായി ജില്ല, താലൂക്ക് തലങ്ങളില്‍ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാതല കണ്ട്രോള് റൂം:
9188527319 - ജില്ലാ സപ്ലൈ ഓഫീസര്‍
8281698051- ഡെപ്യൂട്ടി കണ്ട്രോളര്, ലീഗല്‍ മെട്രോളജി
8943346185 - അസിസ്റ്റന്റ് കമ്മീഷണര്‍, ഫുഡ് സേഫ്റ്റി
രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്നു മാത്രമേ ഭക്ഷണം വാങ്ങാവൂ: ഭക്ഷ്യസുരക്ഷാ വകുപ്പ്
കോട്ടയം: രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്നു മാത്രമേ ഓണാഘോഷപരിപാടികള്‍ക്കായി പാകംചെയ്ത ഭക്ഷണം വാങ്ങാവൂവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷണപ്പൊതികളില്‍ പായ്ക്ക് ചെയ്ത തീയതിയും സമയവും രണ്ടുമണിക്കൂറിനുള്ളില്‍ കഴിച്ചിരിക്കണമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
ഇന്‍സ്റ്റന്റ് പായസം പോലുള്ളവ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിലേ വിതരണം ചെയ്യാവൂ. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളില്‍ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ഭക്ഷ്യ വസ്തുക്കളില്‍ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതും പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഭക്ഷ്യ വസ്തുക്കളില്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്.
ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണം തയാറാക്കുന്ന മറ്റു കേന്ദ്രങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ലബോറട്ടറി പരിശോധന നടത്തി ഉറപ്പുവരുത്തണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും വൈദ്യ പരിശോധന നടത്തി മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം പൂര്‍ണമായ ലേബലും വിവരങ്ങളും ഇല്ലാതെ പാക്ക് ചെയ്ത ഭക്ഷണം സംഭരിക്കുകയും വിതരണം നടത്തുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കും. ഭക്ഷ്യസുരക്ഷ സംബന്ധിച്ചുള്ള പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.
ഉപ്പേരി, ശര്‍ക്കരവരട്ടി വിലയില്‍ വര്‍ധന
കോട്ടയം: ഓണസദ്യയിലെ പ്രധാന ഇനങ്ങളായ ഉപ്പേരി, ശര്‍ക്കരവരട്ടി, കളിയടയ്ക്ക എന്നിവയുടെ വിലയില്‍ വര്‍ധന. ഏത്തയ്ക്കായുടെയും വെളിച്ചെണ്ണയുടെയും വില വര്‍ധിച്ചതോടെയാണ് ഉപ്പേരി, ശര്‍ക്കരവരട്ടി എന്നിവയുടെ വില കൂടിയത്. ജില്ലയുടെ വിവിധയിടങ്ങളില്‍ ഉപ്പേരി കിലോഗ്രാമിനു 550 രൂപ മുതലാണ് വില.
ശര്‍ക്കരവരട്ടി കിലോഗ്രാമിനു 500 രൂപയും കളിയടയ്ക്ക 200 ഗ്രാമിന് 60 രൂപയുമാണ് കടകളില്‍ ഈടാക്കുന്നത്. പാമോയില്‍, സൂര്യകാന്തി എന്നിവയില്‍ വറുത്ത ഉപ്പേരിക്കു വിലക്കുറവുമുണ്ട്. ഇതിനു 340 രൂപയാണ് ഈടാക്കുന്നത്.
ഏത്തക്കാ വില ജില്ലയില്‍ 70 മുതല്‍ 80 രൂപവരെയാണ്. ഇതിനു പുറമെ വെളിച്ചെണ്ണ, ശര്‍ക്കര തുടങ്ങി മറ്റു വസ്തുക്കള്‍ക്കും വില കൂടി. ഓണക്കാലമെത്തിയതോടെ ആവശ്യക്കാര്‍ കൂടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. ഇനിയുള്ള ദിവസങ്ങളില്‍ കുടുംബശ്രീയുടെയും മറ്റു ചെറുകിട പലഹാര യൂണിറ്റുകളുടെയും ഉപ്പേരിയും ശര്‍ക്കരവരട്ടിയും വിപണിയില്‍ എത്തും.
വെളിച്ചെണ്ണയില്‍ തയാറാക്കിയ തനത് രുചിയിലുള്ള ഉപ്പേരിയും ശര്‍ക്കര വരട്ടിയുമാണ് മലയാളികള്‍ക്ക് പ്രിയം. ഓണക്കാലത്ത് വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതും ഇതിനാണ്. ഉപ്പേരി എല്ലായ്പ്പോഴും വിറ്റു പോകുമെങ്കിലും ശര്‍ക്കരവരട്ടിക്ക് ഓണത്തിനും വിഷുവിനുമാണ് ആവശ്യക്കാരുള്ളത്.
District News
ആലപ്പുഴ: ഓണത്തിന് മുന്നോടിയായി നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കൽ എന്നിവ തടയുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ-ലീഗൽ മെട്രോളജി-ഭക്ഷ്യ സുരക്ഷാവകുപ്പ് എന്നിവ സംയുക്തമായി കാർത്തികപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
അരി-പലവ്യഞ്ജന മൊത്ത, ചില്ലറ വ്യാപാര ശാലകൾ, പഴം പച്ചക്കറി വില്പന ശാലകൾ, ഹോട്ടൽ, ബേക്കറി, ഫ്രൂട്ട് സ്റ്റാൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. സംയുക്ത പരിശോധനയിൽ ഏഴു വ്യാപാരസ്ഥാപനങ്ങൾ പരിശോധിച്ചതിൽ ആറ് ക്രമക്കേടുകൾ കണ്ടെത്തി. വിലവിവരപ്പട്ടിക പൊതുജനങ്ങൾ കാണത്തക്ക വിധം പ്രദർശിപ്പിക്കണമെന്നും എഫ്എസ്എസ്എഐ ലൈസൻസ് പുതുക്കി സൂക്ഷിക്കണമെന്നുള്ള കർശന നിർദേശം വ്യാപാരികൾക്കു നൽകിയിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നുണ്ടോ എന്ന് അറിയാൻ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ച് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനും ഹെൽത്ത് കാർഡ് ഇല്ലാതെ ഫുഡ് പ്രോസസിംഗ് യൂണിറ്റിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കാനും നിർദേശം നൽകി.
സംയുക്ത പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടൻ , ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അരുൺ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ഗിരീഷ്, രാജേഷ് കെ. വിശ്വനാഥ്, തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
District News
നേമം: നേമം നിയോജകമണ്ഡലത്തില്‍ എംഎല്‍എ ആയതിനു ശേഷമുള്ള ആദ്യത്തെ ഓണം ജനങ്ങളോടൊപ്പം ആഘോഷിച്ച് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ.
"നേമത്തോണം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ജനവിഭാഗങ്ങള്‍ക്ക് ഓണക്കോടികളും ഓണക്കിറ്റുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. നേമം നിയോജക മണ്ഡലത്തിലെ 130 അര്‍ബുദ രോഗികള്‍ക്കും ഹരിതകര്‍മസേനാംഗങ്ങള്‍ക്കും ഓണക്കോടികളും ഓണക്കിറ്റുകളും വിതരണം ചെയ്തു. മണ്ഡലത്തിലെ 22 വാര്‍ഡുകളിലേക്കായി വീല്‍ചെയറുകളും നടക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്ക്കായുള്ള വാക്കിംഗ് സ്റ്റിക്കുകളും കാഴ്ചപരിമിതര്‍ക്കുള്ള വൈറ്റ് കെയ്നുകളും കൈമാറി.
കൂടാതെ, നിയോജകമണ്ഡലത്തിലുള്ള 22 എല്‍പി, യുപി സ്കൂളുകളിലേക്ക് ക്രിക്കറ്റ് ബാറ്റ്, ബോള്‍, സ്റ്റംപ്സ്, രണ്ട് ഷട്ടില്‍ ബാറ്റുകൾ, കോര്‍ക്ക്, നെറ്റ്, ചെസ് ബോര്‍ഡ്, കോയിന്‍സ്, വോളിബോള്‍, വോളിബോള്‍ നെറ്റ്, ഫുട്ബോള്‍ തുടങ്ങിയ കായിക ഉപകരണങ്ങളടങ്ങിയ സ്പോര്‍ട്ട്സ് കിറ്റുകളും വിതരണം ചെയ്തു. ഓഫീസ് ഉദ്ഘാടനദിവസം ലാപ്ടോപ്പ് ആവശ്യപ്പെട്ടു കത്തു നല്കിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്കുള്ള ലാപ്ടോപ്പുകളും കൈമാറി.
അത്തപ്പൂക്കളമൊരുക്കല്‍, വടംവലി, കസേരകളി, ഊഞ്ഞാലാട്ടം തുടങ്ങിയവയും ഉണ്ടായി രുന്നു. കരുമം വിനായക കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച പരിപാടിയിൽ പാപ്പനംകോട് സജി അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. സുരേഷ്, കരമന ജയന്, മേയര്‍ വി.വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ്, കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുത്തു.
District News
കൊല്ലം: ചിങ്ങമാസം പിറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ ഓണാഘോഷം വര്‍ണാഭമായി. പൂക്കളമൊരുക്കിയും തനിമയാര്‍ന്ന തിരുവാതിര കളിയോടെയും വിഭവ സമൃദ്ധമായ സദ്യ വിളമ്പിയുമാണ് ഫിസിയോളജി, ബയോ കെമിസ്ട്രി, അനാട്ടമി ഡിപ്പാര്‍ട്ടുമെന്റുകള്‍ ചേര്‍ന്ന് ഓണാഘോഷമൊരുക്കിയത്.
സെറ്റുസാരിയുടുത്ത് സ്ത്രീകളും മുണ്ടും ജുബ്ബയുമണിഞ്ഞ് പുരുഷന്മാരുമൊക്കെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. പരീക്ഷകളും അവധിക്കാല തിരക്കുകളും മുന്നില്‍ക്കണ്ടാണ് പല സ്ഥാപനങ്ങളിലും മുന്‍കൂട്ടി ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വരും ദിനങ്ങളില്‍ ജില്ലയിലെ വിവിധ കലാലയങ്ങളിലും ഓഫീസുകളിലും വിപുലമായ ഓണാഘോഷങ്ങള്‍ പൊടിപൊടിക്കും. പലയിടത്തും തിരുവാതിരയും വടംവലിയും കബഡികളിയുമൊക്കെ ടീമുകളായി പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്.
ഓണത്തിരക്കിലേക്ക്
കര്‍ക്കിടകത്തിന്റെ കാറും കോളും മാഞ്ഞില്ലെങ്കിലും നാടെങ്ങും ഓണത്തിരക്കിലേക്ക് നീങ്ങുകയാണ്. ജില്ലയിലെമ്പാടും ഓണ വിപണികളും സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. സാംസ്കാരിക മന്ത്രി കാലേക്കൂട്ടി രാത്രികാല ഉച്ചഭാഷിണികളുടെ നിയന്ത്രണത്തില്‍ അയവുവരുത്തിയിട്ടുണ്ട്. കലാപരിപാടികള്‍ക്കാണ് ഇത് ഗുണം ചെയ്യുക.
ഓണച്ചന്തകള്‍
സപ്ളൈകോ, കണ്‍സ്യൂമര്‍ ഫെഡ്, സഹകരണ ബാങ്കുകളുടെ നീതി സ്റ്റോറുകള്‍ എന്നിവിടങ്ങളിലെല്ലാം ഓണം വിപണികള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്വകാര്യ വിപണികള്‍ നേരത്തേ ഉണര്‍ന്നുകഴിഞ്ഞു.
പൂ വിപണി
മറുനാടന്‍ പൂക്കളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ പൂക്കളങ്ങള്ക്കായുള്ള താത്കാലിക കടകളും തയ്യാറായി. അത്തം മുതലാണ് പൂക്കളങ്ങള്‍ വീടുകളില്‍ ഒരുക്കുന്നത്. എന്നാല്‍ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ഓണാഘോഷം തുടങ്ങുന്നതിനാല്‍ നേരത്തേ പൂക്കള്‍ക്ക് ഡിമാന്‍ഡാകും. വിലയും കൂടും.
ഓണപ്പരിപാടികള്‍
ക്ളബുകളും മറ്റ് സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളുമൊക്കെ ഓണാഘോഷ പരിപാടികള്‍ തയ്യാറാക്കിക്കഴിഞ്ഞു. നോട്ടീസും പോസ്റ്ററുമൊക്കെ പലയിടത്തും ഇറങ്ങി. ചെറുതും വലുതുമായ ഓണാഘോഷ പരിപാടികള്‍ എല്ലാ ഗ്രാമപ്രദേശങ്ങളിലും നടത്തുന്ന പതിവ് ഇക്കുറിയും തെറ്റില്ല.
ഓണപ്പാട്ടുകള്‍
ഓണപ്പാട്ടുകള്‍ പലതും റെക്കാര്‍ഡിംഗ് പൂര്‍ത്തിയാക്കി, വീഡിയോ ചിത്രീകരണമുള്‍പ്പടെ അണിയറ ഒരുക്കങ്ങള്‍ കഴിഞ്ഞ് ചിങ്ങം പിറക്കാന്‍ കാത്തിരിപ്പാണ്.
District News
ചിറ്റൂർ: രണ്ടാംവിള നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് സർക്കാർ നൽകാനുള്ള കുടിശിക തുക ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്ന് കർഷകമോർച്ച ചിറ്റൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാത്തത് മൂലം കർഷകർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്പയെടുത്തും കടംവാങ്ങിയുമാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയത്. അടുത്ത കൃഷിയിറക്കാൻ സമയമായിട്ടും മുന്‍പത്തെ തുക ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കർഷകരുടെ അധ്വാനത്തിന് വില നൽകാതെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കുടിശിക തുക പലിശസഹിതം ഉടൻ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുന്നില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരുമെന്നും യോഗം മുന്നറിയിപ്പു നൽകി.
ബിജെപി ജില്ലാ ജനൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൈലാസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. രമേശ് എ. ദണ്ഡപാണി, വി. ലക്ഷ്മണകുമാർ, കെ. വിനീഷ്, പ്രമോദ്നായർ, കെ.ജി. അശോകൻ എന്നിവർ പ്രസംഗിച്ചു.
District News
നിലന്പൂർ: കോഴിക്കോട് സർവോദയ സംഘത്തിന് കീഴിലെ നിലന്പൂർ ഖാദി ഭവനിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. ഓഗസ്റ്റ് 25 വരെ തുടരുന്ന മേളയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് നിർവഹിച്ചു. ആദ്യവിൽപ്പന നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ മുംതാസ് ബാബു, ഷബീറലിക്ക് നൽകി നിർവഹിച്ചു.
എം.കെ. ബാലകൃഷ്ണൻ, ചാലിൽ ഉണ്ണികൃഷ്ണൻ, ഷനാവാസ് പട്ടിക്കാടൻ, ഖാദി ഭവൻ മാനേജർ പി. വിജിത എന്നിവർ പങ്കെടുത്തു. ഖാദിക്ക് 30 ശതമാനം ഗവണ്മെന്റ് വിലക്കുറവ് ലഭ്യമാണ്. സർക്കാർ, അർധ സർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ഓണം വരെ എല്ലാ അവധി ദിവസങ്ങളിലും തുറന്നുപ്രവർത്തിക്കും.
കൂടാതെ ഓരോ 1,000 രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പണും ലഭിക്കും. വിജയികളാവുന്നവർക്ക് ഒന്നാം സമ്മാനമായി ടാറ്റാ തിയാഗോ കാർ, രണ്ടാം സമ്മാനമായി സുസുകി ആക്സിസ്, മൂന്നാം സമ്മാനമായി 5,000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ ലഭിക്കും. ജില്ലകളിൽ ആഴ്ച്ചതോറും നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകറുകൾ സ്വന്തമാക്കാനുളള അവസരവും ലഭിക്കുന്നു. മെഗാ നറുക്കെടുപ്പ് സെപ്തംബർ 25ന് നടക്കും.
Kerala
കൊച്ചി: സപ്ലൈകോയ്ക്ക് ഇത് ഉണർവിന്റെ കാലമാണെന്നും അതിനാൽ മാർക്കറ്റിംഗ് സ്ട്രാറ്റജി വേണമെന്നും മന്ത്രി പി. രാജീവ്. സപ്ലൈകോയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് വിതരണക്കാരെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഓണക്കാലത്ത് 386 കോടിയുടെ വിൽപ്പനയാണ് സപ്ലൈകോയിൽ നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പനയാണിതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ കുറച്ച് ഞെരുക്കത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.
ആഭ്യന്തര വരുമാനം വർധിപ്പിച്ചു കൊണ്ടാണ് നമ്മൾ ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലും ധനകാര്യ വകുപ്പ് സപ്ലൈകോയ്ക്ക് ഓണത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
NRI
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ അബുദാബി ചാപ്റ്റർ ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ ശനിയാഴ്ച 6.30 മുതൽ അൽ വഹ്ദ മാളിലെ ഗ്രാൻഡ് അരീന ഇവന്റ്സ് സെന്ററിൽ നടക്കും.
അലുമ്നി പ്രസിഡന്റ് അനിൽ സി. ഇടിക്കുള അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ ഉദ്ഘാടനകർമം നിർവഹിക്കും.
മുഖ്യ രക്ഷാധികാരി വി.ജെ. തോമസ്, കൺവീനർ കെ.ആർ. ഷിബു, വൈസ് പ്രസിഡന്റ് സെബി സി. എബ്രഹാം, സെക്രട്ടറി അജു സൈമൺ, ട്രഷറർ വിൻസൻ ജോർജ്, ജോയിന്റ് സെക്രട്ടറി മാമ്മൻ ഫിലിപ്പ്, വനിതാ സെക്രട്ടറി ആൻസി ജോസഫ് എന്നിവർ സംസാരിക്കും.
മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ആറന്മുള വള്ളപ്പാട്ട്, നാടൻ പാട്ട്, സിനിമാറ്റിക്ക് നൃത്തപരിപാടികൾ, സംഗീത സായാഹ്നം തുടങ്ങിയ പരിപാടികളും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കാൻ താത്പര്യമുള്ള പൂർവ വിദ്യാർഥികൾക്ക് 050 151 9671 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
NRI
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി(ആത്മ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു. ശനിയാഴ്ച ടാമ്പ ഹിന്ദു ടെംപിളിൽ വച്ചാണ് ഓണാഘോഷങ്ങൾ നടത്തപ്പെടുന്നത്.
ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ കുട്ടികളുടേതുൾപ്പടെ ഇരുപതിൽപരം പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സദ്യക്ക് ശേഷം, ചെണ്ടമേളത്തോടുകൂടെ മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.
കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ പരമാവധി പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങൾ അടുത്തുകാണുവാനും പങ്കെടുക്കുവാനുമുള്ള അവസരം ലഭിക്കുന്നു.
ഓൺലൈനായിട്ട് നടത്തിയ പരിപാടികളുടെ രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ATHMA ഫേസ്ബുക് പേജ് സന്ദർശിക്കുക.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസർദി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദിലെ ന്യൂ സനയയിലാണ് വിവിധതരം ഓണക്കളികൾ കോർത്തിണക്കി പൊതുജനങ്ങൾക്കായി പരിപാടി സംഘടിപ്പിച്ചത്.
ഷൂട്ട് ഔട്ട്, വടംവലി, കണ്ണ് കെട്ടി കലം ഉടയ്ക്കൽ, കസേരകളി, ലെമൺ ആൻഡ് സ്പൂൺ റെയ്സ്, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി നിരവധി മത്സരങ്ങൾ അരങ്ങേറി. ഓണസദ്യയ്ക്ക് ശേഷം ആരംഭിച്ച പരിപാടികൾ രാത്രി പത്തു മണിവരെ നീണ്ടുനിന്നു.
യൂണിറ്റ് പ്രസിഡന്റ് ഷൈജു ചാലോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, എൻ.ആർ.കെ. കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് സെക്രട്ടറി ഷമൽ രാജ് സ്വാഗതവും പ്രോഗ്രാം കൺവീനർ കിംഗ്സ്റ്റൺ നന്ദിയും പറഞ്ഞു. ആറ് ടീമുകൾ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തിൽ, അറേഷ് ടീം നൂൺ ടീമിനെ പരാജയപ്പെടുത്തി വിജയികളായി.
.
National
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
മനോഹരമായ ഉത്സവം നവോന്മേഷവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെ. ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ് ഓണം. ഓണാഘോഷം ഐക്യവും പ്രകൃതിയുമായുള്ള ബന്ധവും ശക്തിപ്പെടുത്തട്ടെ എന്നും പ്രധാനമന്ത്രി ഓണാശംസയില്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ കടത്തിവെട്ടി റിക്കാർഡ് വരുമാനവുമായി ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്.
ഉത്രാടദിനം മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ആറ് ഔട്ട്ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന നടന്നത്. ഉത്രാടദിന വില്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാറ്റം വിറ്റഴിച്ചത്.
കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.24 കോടി രൂപയുടെ മദ്യ വില്പനയാണ് ഇവിടെ മാത്രം നടന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് (1.11 കോടി), തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് (1.03 കോടി), കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് (ഒരു കോടി) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.
Kerala
ചെന്നൈ: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന ഉത്സവമാണെന്നും ഇത് നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
<b>എം.കെ. സ്റ്റാലിന്റെ ഓണാശംസയുടെ പൂർണരൂപം</b>
എന്റെ പ്രിയപ്പെട്ട മലയാളി സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ഓണശംസകൾ! ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന ഉത്സവമാണ്. നമ്മുടെ ചരിത്രവും പോരാട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ നീതിയും സാഹോദര്യവും ഉയർത്തിപ്പിടിക്കാനുള്ള അഭിനിവേശമാണ് നമ്മുടെ ആഘോഷങ്ങളിൽ പ്രതിധ്വനിക്കുന്നത്.
ഓണം പൂക്കളങ്ങളും സദ്യയും ആഘോഷങ്ങളും മാത്രമല്ല, എല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന, സ്വാഭിമാനം എല്ലാവർക്കും തുല്യമാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്തിന്റെ വീണ്ടെടുക്കൽ കൂടിയാണ്.
ഒരു നാടിന്റെ സമൃദ്ധി എല്ലാവരോടും കൂടെ തുല്യമായി പങ്കിടുമ്പോൾ മാത്രമാണ് അർഥവത്താകുന്നത് എന്ന ഓർമപ്പെടുത്തലുമാണ്. ഈ ഓണം നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെ, എല്ലാ കുടുംബങ്ങളും സന്തോഷത്താൽ നിറയട്ടെ, ഒരുമിച്ച് തുല്യവും നീതിയുക്തവും മാന്യവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ!
Kerala
കോട്ടയം: ഇന്ന് കാത്തുകാത്തിരുന്ന തിരുവോണം. കള്ളവും ചതിയും ഇല്ലാത്ത, ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം.
അത്തം തുടങ്ങിയുള്ള 10 ദിവസങ്ങളിലും ഓണം ആഘോഷമാക്കാനുള്ള ഓട്ടത്തിലായിരുന്നു എല്ലാവരും. പൂവിളികളുടെ അലയൊലി കുറഞ്ഞെങ്കിലും ഓണത്തിന്റെ പകിട്ട് ഇത്തവണയും ഒട്ടും കുറഞ്ഞിട്ടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജനക്കടകളിലും തെരുവു കച്ചവട സ്ഥാപനങ്ങളിലുമെല്ലാം ആവേശത്തിന്റെ തിരക്കായിരുന്നു ഉത്രാടദിനം രാത്രി വരെ.
ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കി രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽ ഉണ്ട് തിരുവോണനാൾ അവിസ്മരണീയമാക്കുകയാണ് മലയാളികൾ. സദ്യയ്ക്കു ശേഷം തലമുറകൾ കൈമാറിവന്ന ഓണക്കളികളും ആഘോഷത്തിന് നിറം പകരുന്നു.
തിരുവോണം പ്രമാണിച്ച് ഗുരുവായൂരിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിലും പ്രത്യേക ചടങ്ങുകൾ നടക്കും. ആറന്മുള ക്ഷേത്രത്തിൽ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണതോണി എത്തി. വ്യാഴാഴ്ച വൈകുന്നേരം കാട്ടൂർ ക്ഷേത്രത്തിൽ നിന്നാണ് മങ്ങാട്ട് ഭട്ടതിരി തോണിയിൽ പുറപ്പെട്ടത്.
Kerala
തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം 200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1,200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ തവണ 1,000 രൂപവീതമാണ് ലഭിച്ചത്.
സംസ്ഥാനത്തെ 5,25,991 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവൃത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികള്‍ക്കാണ് ബത്ത ലഭിക്കുന്നത്. ഇതിനായി 63.68 ലക്ഷം രൂപ അനുവദിച്ചു.
Kerala
കോട്ടയം: ഓണത്തിന്റെ വരവറിയിച്ച് ചിങ്ങമാസത്തിലെ അത്തം പിറന്നു. ഇനിയുള്ള പത്താം നാള് മലയാളികള്‍ തിരുവോണം ആഘോഷിക്കും. ഓണത്തിന്റെ പ്രധാനചടങ്ങിൽ ഒന്നാണ് അത്തപ്പൂക്കളം ഒരുക്കുക.
ഓണക്കാലത്ത് മലയാളികൾക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിക്കുന്ന അത്തം പിറക്കുന്നതോടെ നാടും നഗരവും ഓണത്തിന്റെ ആവേശത്തിലേയ്ക്ക് കടക്കും. തൊടികളിൽനിന്നു തുന്പയും തുളസിയും മുക്കുറ്റിയും കാക്കപ്പൂവും കോളാന്പിപ്പൂവും ശേഖരിച്ച് മുറ്റത്ത് കളമെഴുതി അത്തം മുതൽ പൂക്കളമിടുന്ന ശീലം മലയാളിയ്ക്ക് അന്യമായെങ്കിലും ഇതിന്റെ സ്മരണകളുണർത്തി ഇന്നു മുതൽ നാടൊട്ടുക്കും അത്തപ്പുക്കളങ്ങൾ നിറയും.
വിവിധ സംഘടനകൾ ഒരുക്കുന്ന പൂക്കള മത്സരങ്ങളും ഇന്നു മുതൽ സജീവമാകും. ഇതിനു പുറമേ ഓണത്തിന്റെ വരവറിയിച്ച് വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കു മുന്നിലും പൂക്കളങ്ങളൊരുങ്ങും.
ഓണത്തിന് പൂക്കളമൊരുക്കാൻ നാട്ടുപൂക്കൾ തേടി നടക്കുന്ന പതിവു തന്നെയില്ലാതായി. അത്തം മുതൽ 10 ദിവസം മുതൽ നടക്കുന്ന പൂവിടലലിൽ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള പൂക്കളങ്ങളാണ് ഒരുക്കുന്നത്.
ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പവും രൂപവും വ്യത്യാസപ്പെട്ടിരിക്കും. ഇപ്പോൾ പൂക്കടകളിൽനിന്നു വാങ്ങുന്ന ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമുല്ലി, ബട്ടണ്‍റോസ് തുടങ്ങി വിവിധയിനം പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം തയാറാക്കുന്നത്.
കൂടാതെ വിവിധയിനം ഇലകളും പച്ചക്കറികളും പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നുണ്ട്. ക്ലബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ ഇന്നു മുതൽ പൂക്കള മത്സരങ്ങൾ അരങ്ങേറും.
ഇനി അത്തപ്പൂവിടാൻ മെനക്കെടാത്തവർക്കായി റെഡിമെയ്ഡ് പൂക്കളങ്ങളും വിപണിയിൽ എത്തിക്കഴിഞ്ഞു. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള റെഡിമെയ്ഡ് പൂക്കളങ്ങളാണ് വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. അത്തം മുതൽ പത്തു ദിവസവും ഇത് ഉപയോഗിക്കാം.
പൊടി തട്ടിയെടുത്ത് സൂക്ഷിച്ചാൽ അടുത്ത വർഷങ്ങളിലും പൂക്കളം ഇടാൻ ബുദ്ധിമുട്ടേണ്ടി വരില്ല. പല വലുപ്പത്തിലും ഡിസൈനിലുമുള്ള പൂക്കളങ്ങളാണ് വിൽപ്പനയ്ക്കായുള്ളത്. ഒട്ടേറെ സ്ഥാപനങ്ങളിൽ ഇപ്പോൾ റെഡിമെയ്ഡ് പൂക്കളങ്ങളാണ് ഉപയോഗിക്കുന്നത്.