National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിക്കസേരയ്ക്കായി തർക്കം മുറുകുന്നതിനിടെ പുത്തൻഫോർമുലയുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രിയായി വരണമെന്നാണ് പരമേശ്വരയുടെ ആവശ്യം. ഖാർഗെ മുഖ്യമന്ത്രിയായാൽ എല്ലാവരും പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘നല്ല ഭരണം’ കാഴ്ചവയ്ക്കുമെന്ന ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പരമേശ്വരയുടെ പ്രസ്താവന.
National
ന്യൂഡൽഹി: ഖാർഗെയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്വാൾ എന്നിവരടങ്ങുന്ന ബിജെപി സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകിയത്. മല്ലികാർജുൻ ഖാർഗെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഖാർഗെയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്നും പരസ്യമായി മാപ്പപേക്ഷിക്കാൻ നിർദേശിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അനാവശ്യമായി ഇടപെട്ടതിനും അപകീർത്തിപ്പെടുത്തിയതിനും ഖാർഗെയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണം,
വിവാദ പരാമർശം അടങ്ങിയ വീഡിയോകളും വാർത്തകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിടണം എന്നീ ആവശ്യങ്ങളാണ് ബിജെപി മുന്നോട്ടുവെച്ചത്. "പ്രധാനമന്ത്രിയെപ്പോലൊരു നേതാവിനെതിരെ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഇത് ജനാധിപത്യ സംവാദങ്ങളുടെ നിലവാരം തകർക്കുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിവാദ പരാമർശം നടത്തിയെന്ന ആരോപണങ്ങൾ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രധാനമന്ത്രിയെ 'ഭീകരവാദി' എന്ന് ഖർഗെ വിളിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് അദ്ദേഹം തന്നെ വ്യക്തത നൽകിയിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
ഖർഗെയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം അത്തരമൊരു വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലോ രാഷ്ട്രീയ പ്രസംഗത്തിനിടയിലോ ഖർഗെ നടത്തിയ ചില പരാമർശങ്ങൾ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയിരുന്നു. ഖർഗെ മാപ്പ് പറയണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയമായ വിമർശനങ്ങൾ മാത്രമാണ് കോൺഗ്രസ് ഉയർത്തുന്നതെന്നും ബിജെപി വിഷയങ്ങളെ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും വേണുഗോപാൽ കൂട്ടിചേർത്തു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് തങ്ങൾ പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള വാക്പോര് മുറുകുന്നതിന്റെ സൂചനയായാണ് ഈ പുതിയ വിവാദവും കാണപ്പെടുന്നത്.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. വിഷയത്തിൽ ചർച്ചകൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഏപ്രിൽ 15-ന് പ്രതിപക്ഷ പാർട്ടികളുടെ സർവകക്ഷി യോഗം വിളിച്ചു. വനിതാ സംവരണത്തെ കോൺഗ്രസ് തള്ളിക്കളഞ്ഞിട്ടില്ലെന്നും എന്നാൽ ഇത്തരം വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ കൃത്യമായ കൂടിയാലോചനകൾ ആവശ്യമാണെന്നും ഖാർഗെ വ്യക്തമാക്കി.
ഏപ്രിൽ 16-ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഖാർഗെയുടെ ഈ നിർണായക നീക്കം. വനിതാ സംവരണത്തിൽ പാർട്ടിയുടെ അന്തിമ തീരുമാനം സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന് പുറമേ മറ്റ് പ്രതിപക്ഷ പാർട്ടികളും സഭയിൽ ഹാജരാകാൻ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: കേരളത്തിൽ യുഡിഎഫ് ഐക്യം ശക്തമാണെന്നും 100 സീറ്റോടെ വൻ വിജയത്തിലേക്ക് നീങ്ങുകയാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. യഥാർഥ കോണ്‍ഗ്രസ് പോരാളിയുടെ വിശ്വസ്തതയും കരുത്തും കെ. സുധാകരനുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഓരോ കൊടുങ്കാറ്റിലും എല്ലാ വെല്ലുവിളികളിലും എല്ലാ പരീക്ഷണങ്ങളിലും കേരള ജനതയ്ക്കുവേണ്ടി പോരാടാൻ ജീവിതകാലം മുഴുവൻ ചെലവഴിച്ചയാളാണു സുധാകരനെന്നും രാഹുൽ അഭിപ്രായപ്പെട്ടു. പാർട്ടിക്കു പൂർണമായും വിധേയനാകുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നുവെന്ന് സുധാകരനും പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയശേഷം സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പ്രസ്താവന. കോണ്‍ഗ്രസ് പ്രസിഡന്റ് ഖാർഗെ. കെ.സി. വേണുഗോപാൽ എംപി എന്നിവരും സുധാകരനുമായുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
സുധാകരന്റെ മകൻ സൗരഭും ഭാര്യ ശ്രേയയും ഒപ്പമുണ്ടായിരുന്നു. പശ്ചിമബംഗാളിലെ സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി യോഗത്തിനുമുന്നോടിയായാണ് രാഹുലും ഖാർഗെയും സുധാകരനുമായി 20 മിനിറ്റോളം ചർച്ച നടത്തിയത്.
ഇന്നലത്തെ ഉന്നത കൂടിക്കാഴ്ചയോടെ സുധാകരനെക്കൂടി പൂർണമായി കോണ്‍ഗ്രസിന്റെ പ്രചാരണത്തിൽ സജീവമാക്കാൻ കഴിയുമെന്ന് ഹൈക്കമാൻഡ് പ്രതീക്ഷിക്കുന്നു. എല്ലാം "കോംപ്ലിമെന്റ്സ് ’ ആക്കിയതോടെ സുധാകരൻ ഉയർത്തിയ പ്രതിസന്ധി ഇല്ലാതായി.
എംപിമാർ മത്സരിക്കരുതെന്ന തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കിൽ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നുവെന്നതിൽ ഹൈക്കമാൻഡിനും സുധാകരനും ഇപ്പോൾ തർക്കമില്ല. കെ.സി. വേണുഗോപാൽ മുൻകൈയെടുത്താണ് മുതിർന്ന നേതാവായ സുധാകരനുമായി കൂടിക്കാഴ്ച നടത്താൻ രാഹുലും ഖാർഗെയും തയാറായത്.
നേരത്തേ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടാണു സുധാകരന്റെ കർക്കശ നിലപാടിൽ അയവുണ്ടാക്കിയത്.
രാഹുൽ നാളെ പ്രചാരണത്തിനെത്തും, പ്രിയങ്ക ബുധനാഴ്ചയും
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാഹുൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യുഡിഎഫ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തും. ബുധനാഴ്ചയും വ്യാഴാഴ്ചയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ പ്രചാരണത്തിനെത്തും.
Kerala
കോഴിക്കോട്: വീണ്ടും ഇടതുപക്ഷം വന്നാല്‍ കേരളം തകരുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍ വികസനങ്ങളൊന്നും നടക്കുന്നില്ലെന്നും ബാറുകളുടെ എണ്ണം കൂട്ടിയതും കടബാധ്യത വര്‍ധിപ്പിച്ചതുമാണ് സര്‍ക്കാരിന്റെ നേട്ടമെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് കോഴിക്കോട്ടു സംഘടിപ്പിച്ച മഹാറാലിയിൽ പ്രസംഗിക്കുകയായിരുന്നു ഖാർഗെ.
കേരള മോഡല്‍ തകര്‍ത്ത പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ മയക്കുമരുന്ന് കേന്ദ്രമാക്കി മാറ്റി. മയക്കുമരുന്ന് കേസില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തി. ആരോഗ്യ മേഖല തകര്‍ത്തു. യോഗ്യതയില്ലാത്തവരെ പിന്‍വാതിലിലൂടെ ജോലിയില്‍ തിരുകിക്കയറ്റി. ശബരിമല വിഷയത്തില്‍പോലും ഭക്തരെ സര്‍ക്കാര്‍ വഞ്ചിച്ചു. ശബരിമലയില്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ല. സ്വര്‍ണക്കൊള്ള നടത്തിയ പ്രതികള്‍ക്ക് മുഴുവന്‍ രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
വിദേശത്തുനിന്ന് മടങ്ങി വരുന്ന പ്രവാസികള്‍ക്കായി ഒരു പദ്ധതിയും സര്‍ക്കാരിന്റെ പക്കലില്ല. ലയണല്‍ മെസി വരുമെന്ന് പറഞ്ഞ് യുവാക്കളെ പറ്റിച്ച സര്‍ക്കാര്‍ കായിക പ്രേമികളെ നിരാശപ്പെടുത്തി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കര്‍ണാടകയിലും തെലുങ്കാനയിലും ഹിമാചല്‍ പ്രദേശിലും നല്കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
നാടിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ നേരിടാന്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 40 ലക്ഷം തൊഴിലവസരം നൽകുമെന്ന പച്ചക്കള്ളമാണ് എൽഡിഎഫ് പറയുന്നത്. ഇത് എല്ലാവർഷവും രണ്ടു കോടി തൊഴിൽ നൽകുമെന്നു നുണ പറഞ്ഞ നരേന്ദ്ര മോദിയുടെ രീതിക്കു സമാനമാണ്. ലയണൽ മെസിയെ കൊണ്ടുവരുമെന്നാണ് എൽഡിഎഫ് സർക്കാർ പറഞ്ഞത്.
എന്നാൽ പതിവുപോലെ അതിലും എല്ലാവരെയും അവർ പറ്റിച്ചു. മെസി, റൊണാൾഡോ പോലുള്ള രാജ്യാന്തര താരങ്ങൾക്ക് എത്താനാകുന്ന രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം കേരളത്തിൽ യുഡിഎഫ് കൊണ്ടുവരുമെന്നും ഖാര്‍ഗെ പ്രഖ്യാപിച്ചു. ഷാഫി പറമ്പില്‍ എംപിയാണ് ഖാര്‍ഗെയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
സോണിയാ ഗാന്ധി അസുഖബാധിതയായി ആശുപത്രിയില്‍ ആയതിനാല്‍ രാഹുല്‍ ഗാന്ധി ഓണ്‍ ലൈനായാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: കേരളത്തിൽ ജയിക്കില്ലെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ പോലും സ്ഥാനാർഥികളെ നിർത്തുന്നതിലൂടെ ബിജെപി എൽഡിഎഫിനെ സഹായിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ റാലിക്കിടെയാണ് ഖാർഗെയും ഡീൽ ആരോപണം ഉയർത്തിയത്. ബിജെപിയിലേക്ക് പോകുന്ന ഓരോ വോട്ടും എൽഡിഎഫിന് കിട്ടുന്ന സമ്മാനമാണെന്നും ഖാർഗെ പറഞ്ഞു.
കേരളത്തിലെ മതേതര സമൂഹത്തിന് ഈ രഹസ്യ ഡീൽ മനസിലാക്കാനുള്ള കഴിവുണ്ടെന്നും മാറ്റത്തിനായുള്ള വോട്ട് അതുകൊണ്ട് കോൺഗ്രസിന് നൽകുന്ന വോട്ട് മാത്രമാകുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കേരളം ഭരിക്കാൻ പത്ത് വർഷം സമയം ലഭിച്ചിട്ടും സംസ്ഥാനത്ത് കാതലായ മാറ്റങ്ങൾ വരുത്താൻ എൽഡിഎഫിന് സാധിച്ചില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.കേരളത്തിന്റെ കടബാധ്യത ആറ് ലക്ഷം കോടിയിൽ അധികം കടന്നു. ശബരിമലയിൽ നിന്നു പോലും സ്വർണം കവർന്നവരിൽ നിന്നും ഈ സംസ്ഥാനത്തിന് മറ്റൊന്നും പ്രതീക്ഷിക്കാനില്ല. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ അവരെ ജയിലിൽ നിന്നും മോചിപ്പിക്കാനാണ് ഈ സർക്കാർ ശ്രമിച്ചത്.
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളും ഉപകരണങ്ങളും പോലുമില്ലെന്നും ഖാർഗെ പറഞ്ഞു. യോഗത്തിൽ ഖാർഗെയ്ക്ക് പുറമേ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, ഷാഫി പറന്പിൽ യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ഷിഹാഹ് തങ്ങൾ എന്നിവരും പങ്കെടുത്തു. യോഗത്തിൽ നേരിട്ട് പങ്കെടുക്കാനാകാതിരുന്ന രാഹുൽ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു.
National
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ക്ഷാമവും എൽപിജി പൂഴ്ത്തിവയ്പും തടയാൻ സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ.
പശ്ചിമേഷ്യൻ സംഘർഷം ഉടലെടുത്തപ്പോൾത്തന്നെ സർക്കാർ ഇന്ത്യൻ പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതിനാൽത്തന്നെ സംഘർഷം ഇന്ധനവിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാരിന് അറിവുണ്ടായിരുന്നതായും രാജ്യസഭയുടെ ശൂന്യവേളയിൽ സംസാരിക്കവേ ഖാർഗെ ചൂണ്ടിക്കാട്ടി.
എൽപിജി ഇറക്കുമതികൾക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് സർക്കാരിനു ബോധ്യമുണ്ടായിരുന്നെങ്കിൽ പിന്നീട് എന്തുകൊണ്ട് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും വിഷയം സഭയിൽ വിശദമായി ചർച്ച ചെയ്യണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്ന സർക്കാർ വാദം ശരിയല്ല. എൽപിജി പ്രതിസന്ധി ദരിദ്രരെയും സാധാരണക്കാരെയും മധ്യവർഗത്തെയും ഹോട്ടലുകളെയും വാണിജ്യ ഉപയോക്താക്കളെയും ഒരുപോലെ ബാധിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
ഖാർഗെയ്ക്കുപിന്നാലെ സഭയിൽ സംസാരിച്ച സഭാനേതാവ് ജെ.പി. നഡ്ഡ പ്രതിസന്ധിഘട്ടത്തിലും വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി.
പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തിനോടൊപ്പം നിലകൊള്ളുന്നതിനു പകരം അവർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിസന്ധി ഇന്ത്യ മൂലമുണ്ടായതല്ലെന്നും നഡ്ഡ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം വഞ്ചനയും തട്ടിപ്പുമാണെന്നു പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെതിരേ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഇന്നലെ പ്രതിഷേധിച്ചു.
രാജ്യസഭയിൽ എസ്ഐആർ വിഷയം ഉന്നയിക്കാൻ ഖാർഗെ എഴുന്നേറ്റതോടെ ചെയർമാൻ സി.പി. രാധാകൃഷ്ണൻ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തതാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
എന്നാൽ എസ്ഐആർ ഫ്രോഡ് ആണെന്നും ഇതേക്കുറിച്ച് പറയാൻ അനുവദിക്കണമെന്നും ഖാർഗെ വാദിച്ചെങ്കിലും അധ്യക്ഷൻ അനുവദിച്ചില്ല. തുടർന്ന് പ്രതിപക്ഷഎംപിമാർ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ലോക്സഭയിലും വോട്ടുമോഷണത്തിനെതിരേ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
National
ഭോപ്പാൽ: ഇന്ത്യാ-യുഎസ് വ്യാപാരക്കരാറിനെതിരേ ഭോപ്പാലിൽ കോൺഗ്രസ് കർഷകസംഘടനയുടെ നേതൃത്വത്തിൽ മഹാചൗപാൽ റാലി. കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ചവരുത്തിയെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
തീരുവകളിലൂടെ യുഎസ് ഭരണകൂടം ഇന്ത്യയെ ഭീഷണിപ്പെടുത്തിയപ്പോൾ ശക്തമായി നിലകൊള്ളാൻ പ്രധാനമന്ത്രിക്കു കഴിഞ്ഞില്ല. പ്രധാനമന്ത്രിക്കു രാജ്യസ്നേഹം ഉണ്ടായിരുന്നുവെങ്കിൽ ട്രംപിനോടു സംസാരിക്കുന്പോൾ മുട്ടുമടക്കില്ലായിരുന്നുവെന്നും കോൺഗ്രസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.
ട്രംപിനെതിരേ ഒന്നിച്ച് പൊരുതാൻ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ മോദി അതിന് തയാറായില്ല. പതിനാലം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ചിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്കിനെപ്പോലെയാണ് ട്രംപിന്റെ പ്രവൃത്തികളെങ്കിൽ ഹിറ്റ്ലറിനെയാണ് മോദി ഓർമിപ്പിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി.
National
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനത്തില്‍ നടന്ന 'അറ്റ് ഹോം' വിരുന്നിനിടെയുണ്ടായ വസ്ത്രധാരണ വിവാദത്തില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാഹുല്‍ ഗാന്ധി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാരമ്പര്യ വസ്ത്രമായ 'പട്ക' ധരിക്കാന്‍ വിസമ്മതിച്ചുവെന്ന ബിജെപി ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി.
വടക്കുകിഴക്കന്‍ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പ്രമേയമായി നടന്ന വിരുന്നില്‍ അതിഥികള്‍ക്കെല്ലാം വടക്കുകിഴക്കന്‍ മേഖലയുടെ പാരമ്പര്യ ഷാളായ പട്ക നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് വിശിഷ്ടാതിഥികളും ഇത് ധരിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി മാത്രം അത് ധരിക്കാന്‍ തയ്യാറായില്ലെന്നും, രാഷ്ട്രപതി ദ്രൗപതി മുര്‍മു രണ്ടുതവണ അഭ്യര്‍ത്ഥിച്ചിട്ടും അദ്ദേഹം അത് നിരസിച്ചെന്നുമാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചത്.
എന്നാല്‍ ബിജെപിയുടെ ഈ ആരോപണത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ചിത്രം കാട്ടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഇതേ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പട്ക ധരിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയെ മാത്രം ലക്ഷ്യം വെക്കുന്ന ബിജെപി രാജ്നാഥ് സിങ്ങിനോട് മാപ്പ് ചോദിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര ചോദിച്ചു.
രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ഗൗരവമായ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ബിജെപി നിസാര കാര്യങ്ങളെ വിവാദമാക്കുകയാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പേരില്‍ രാഷ്ട്രീയം കളിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാന്‍ അവര്‍ എല്ലാ അവസരങ്ങളും ഉപയോഗിക്കുകയാണെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.
National
ബംഗളൂരു: ആവശ്യമെങ്കിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിയിലേക്കു വിളിപ്പിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള അധികാരത്തർക്കം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണു ഖാർഗെ ഇക്കാര്യം പറഞ്ഞത്.
കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ അഞ്ചു വർഷ കാലാവധിയുടെ പകുതി പൂർത്തിയായപ്പോഴാണു മുഖ്യമന്ത്രിയുടെ മാറ്റത്തെക്കുറിച്ചുള്ള അധികാര തർക്കം ഉടലെടുത്തത്.
National
ന്യൂഡൽഹി: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെ പരാമർശിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക തീരുവ ഉയർത്തിയതിനുശേഷം"മോദി എന്നെ സന്തോഷിപ്പിക്കണമെന്ന്’ ട്രംപ് അവകാശപ്പെട്ടത് ഒരു ഓഡിയോ ക്ലിപ്പിൽ കേട്ടുവെന്ന് ഖാർഗെ പറഞ്ഞു. എന്തുകൊണ്ടാണ് മോദി ട്രംപിനുമുന്നിൽ തല കുനിക്കുന്നതെന്നും ഇതു രാജ്യത്തിന് അപകടകരമാണെന്നും ഖാർഗെ പറഞ്ഞു.
നിങ്ങൾ രാജ്യത്തിനുവേണ്ടിയാണ് നിലകൊള്ളേണ്ടത്. ട്രംപ് പറയുന്നതിനെല്ലാം നിങ്ങൾ തലകുനിക്കുകയാണ്. രാജ്യം നിങ്ങളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് തല കുനിക്കാനല്ലെന്നും മോദിയോടായി ഖാർഗെ പറഞ്ഞു.
വെനസ്വേലയിലെ സംഭവവികാസങ്ങൾ ലോകത്തിനു നല്ലതല്ലെന്നും യുഎസ് പ്രസിഡന്റ് ലോകത്തിലെ ജനങ്ങളെ ഭയപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
സാമ്രാജ്യത്വവിപുലീകരണം നടത്താൻ ശ്രമിച്ചവർക്കൊന്നും അധികകാലം നിലനില്‍പുണ്ടായിട്ടില്ല. ഹിറ്റ്ലറിനെയും മുസോളിനിയെയും പോലുള്ളവർ ഇല്ലാതായെന്നും ഖാർഗെ പറഞ്ഞു. ദുഷ്ടചിന്തകൾ വച്ചുപുലർത്തുന്ന ആളുകൾ ആഗോളസമാധാനം തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ കോടതി വിസമ്മതിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മുഖത്തേറ്റ അടിയായെ ന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
വിധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവച്ച് പദവി ഒഴിയേണ്ടതാണെന്നും തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
കേസിൽ നീതി നടപ്പിലായി. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരേ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇതൊരു പാഠമാകണം. ബിജെപി സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കിയത് എങ്ങനെയെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തെ (പിഎംഎൽഎ) എങ്ങനെ ദുരുപയോഗം ചെയ്തെന്നും ഈ കേസിലൂടെ വ്യക്തമാണ്.
ഇഡിയെ ഉപയോഗിച്ചു നിരവധി എംപിമാരെ ബിജെപിയിലേക്കു കൂറുമാറ്റാൻ പ്രേരിപ്പിച്ചു. ഇതുവഴി സംസ്ഥാനങ്ങളിലുടനീളം നിരവധി സർക്കാരുകൾ രൂപീകരിച്ചെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: നിസഹകരണ പ്രസ്ഥാനത്തിനിടെ 1921ൽ കോണ്‍ഗ്രസ് നേതാക്കളെ ജയിലിലടച്ചപ്പോൾ ബിജെപിയുടെ പ്രത്യയശാസ്ത്ര മുൻഗാമികൾ ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.
1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിന് മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ എതിർത്തതും ഇതേ കൂട്ടരാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
വന്ദേമാതരം സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമാക്കിയതു കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് സമ്മേളനങ്ങളിൽ വന്ദേമാതരം ആലപിക്കുന്ന പാരന്പര്യം ആരംഭിച്ചു. നിങ്ങൾക്കെന്തു പാരന്പര്യമുണ്ടെന്ന് ബിജെപിയോട് കോണ്‍ഗ്രസ് അധ്യക്ഷൻ ചോദിച്ചു. മൂന്നു തവണ വന്ദേമാതരം ചൊല്ലിക്കൊണ്ടാണ് ഖാർഗെ പ്രസംഗം ആരംഭിച്ചത്.
ജവഹർലാൽ നെഹ്റുവിനെ അപമാനിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരവസരവും നഷ്ടപ്പെടുത്തുന്നില്ല. മുസ്ലിം പ്രീണനത്തെക്കുറിച്ചു സംസാരിച്ചു. പക്ഷേ മുസ്ലിം ലീഗുമായി ചേർന്ന് ഹിന്ദു മഹാസഭ ബംഗാളിൽ സർക്കാർ രൂപീകരിച്ചതാണു ചരിത്രം. 1940ൽ മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചാണ് ശ്യാമപ്രസാദ് മുഖർജി ബംഗാളിൽ സർക്കാർ രൂപീകരിച്ചത്. നിങ്ങളുടെ ദേശസ്നേഹം എവിടെയായിരുന്നു?
വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡികകൾ മാത്രം ഉപയോഗിക്കാനുള്ള തീരുമാനം മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, സർദാർ പട്ടേൽ തുടങ്ങിയ നേതാക്കൾ കൂട്ടായി എടുത്തതാണെന്നും നെഹ്റുവിനെ ഒറ്റപ്പെടുത്തി ആക്ഷേപിക്കുന്നതു തെറ്റാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്കായി പ്രവർത്തിക്കുന്ന പാർലമെന്റായിരിക്കും ഭാരതമാതാവിനുള്ള യഥാർഥ ആദരവെന്നും ഖാർഗെ പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾ തൊഴിൽ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ. തൊഴിലാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള വ്യവസ്ഥകൾ തീർത്തും ദുർബലമാണെന്നത് അടക്കം വലിയ പോരായ്മകൾ തൊഴിൽ കോഡിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിൽ കോഡിലെ പ്രശ്നങ്ങൾ
ജോലിസമയവും ഷിഫ്റ്റുകളും
ദിവസം എട്ടു മണിക്കൂർ ജോലി കടലാസിൽ നിലനിർത്തുന്നുണ്ടെങ്കിലും സംസ്ഥാനങ്ങൾക്കു വഴക്കമുള്ള ഷെഡ്യൂളിംഗ് വഴി 12 മണിക്കൂർ ഷിഫ്റ്റുകൾ അനുവദിക്കാൻ കഴിയും. സംസ്ഥാനങ്ങൾ നിശ്ചയിച്ച ഓവർടൈം പരിധികളുമായി ചേർന്ന് കൂടുതൽ ദൈർഘ്യമുള്ള പ്രവൃത്തിദിവസങ്ങൾ ഇതു ഫലപ്രദമായി അനുവദിക്കുന്നു.
‘സമ്മതത്തോടെ’ എന്ന പേരിലുള്ള ഇത്തരം നടപടികൾ ക്ഷീണവും അപകടസാധ്യതകളും വർധിപ്പിക്കുന്നു.
ദുർബലമായ ട്രേഡ് യൂണിയനുകളും കൂട്ടായ അവകാശങ്ങളും
സ്റ്റാൻഡിംഗ് ഓർഡറുകളും ഇടത്തരം യൂണിറ്റുകളും
ദുർബലമായ സുരക്ഷയും ക്ഷേമവും
കുടിയേറ്റ, അനൗപചാരിക തൊഴിലാളികൾക്കുണ്ടാകുന്ന ആഘാതം
National
ന്യൂഡൽഹി: കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെ ആസൂത്രിതമായി ചവിട്ടിമെതിക്കുകയും പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്ത വലിയ നാടകക്കാരനായ പ്രധാനമന്ത്രിയാണു പ്രതിപക്ഷത്തോടു നാടകം കളിക്കരുതെന്നു പറയുന്നതെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
പാർലമെന്റിനു പുറത്തു പ്രധാനമന്ത്രി പറഞ്ഞതിനോടു പാർലമെന്റിൽ മറുപടി പറയുമെന്ന് ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച അനുവദിക്കാത്തതിലൂടെ ജനാധിപത്യത്തെ കൊല്ലുകയാണു സർക്കാർ ചെയ്യുന്നത്. എസ്ഐആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തെ എല്ലാ എംപിമാരുടെയും ആവശ്യം അംഗീകരിക്കാതെ കഴിഞ്ഞ പാർലമെന്റ് സമ്മേളനം മുഴുവൻ പാഴാക്കിയതു സർക്കാരാണ്.
അതേ സർക്കാർ ചർച്ച അനുവദിക്കുമോയെന്നുപോലും ഇപ്പോഴും ഉറപ്പു പറയുന്നില്ലെന്ന് ഖാർഗെ, ഡെറിക് ഒബ്രിയൻ, ജോണ്‍ ബ്രിട്ടാസ്, തിരുച്ചി ശിവ തുടങ്ങിയവർ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. യഥാർഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം, പ്രധാനമന്ത്രി വീണ്ടും തന്റെ നാടകീയ അവതരണമാണ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്തിയത്.
കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെയും സംവിധാനത്തെയും തുടർച്ചയായി സർക്കാർ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ റിക്കാർഡ് എല്ലാവർക്കും അറിയാമെന്ന് എക്സിലെ പോസ്റ്റിൽ ഖാർഗെ കുറിച്ചു.
വോട്ടിൽ കൃത്രിമം നടത്തിയെന്ന ആരോപണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ആശങ്കകൾ ഉന്നയിക്കാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്. പാർലമെന്റിൽ ഇവ ഉയർത്തിക്കാട്ടുന്നത് തുടരും. ശ്രദ്ധ തിരിക്കുന്ന നാടകം അവസാനിപ്പിച്ച് ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളിൽ ചർച്ചയ്ക്കു ബിജെപി തയാറാകണമെന്ന് എഐസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ 12 ബില്ലുകൾ ഒരു ചർച്ചയും കൂടാതെ തിടുക്കത്തിൽ പാസാക്കി. വെറും 15 മിനിറ്റിനുള്ളിലാണു ചിലത് അംഗീകരിച്ചത്. ജിഎസ്ടി, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, വിവാദമായ കർഷക വിരുദ്ധ കരിനിയമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന നിയമനിർമാണങ്ങൾ ഇത്തരത്തിൽ പാർലമെന്റിലൂടെ ബുൾഡോസ് ചെയ്യുകയായിരുന്നുവെന്നു ഖാർഗെ ചൂണ്ടിക്കാട്ടി.
ചർച്ച നിഷേധിക്കുകയല്ല, മറിച്ച് പ്രതിപക്ഷം പറയുന്ന ചർച്ചയെക്കുറിച്ചു പ്രതികരിക്കാൻ കൂടുതൽ സമയം വേണമെന്നാണു പറയുന്നതെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.
ബിഹാറിലെ കോണ്‍ഗ്രസിന്റെ വൻ വീഴ്ച ചർച്ച ചെയ്ത യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി ട്രഷറർ അജയ് മാക്കൻ, ബിഹാറിന്റെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കൃഷ്ണ അല്ലവരു എന്നിവർ പങ്കെടുത്തു.
61 സീറ്റിൽ മത്സരിച്ച് ആറു സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം നേതാക്കൾ വിശദമായി വിലയിരുത്തിയെന്നാണ് സൂചന. 2010ൽ നാലു സീറ്റ് മാത്രം വിജയിച്ച തെരഞ്ഞെടുപ്പിനുശേഷം ബിഹാറിലെ കോണ്‍ഗ്രസിന്റെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പ്രകടനമായിരുന്നു ഇത്.
തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പെന്ന് കഴിഞ്ഞദിവസം ബിഹാർ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ച രാഹുൽ ഖാർഗെയുമായുള്ള യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിച്ചില്ല.
National
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്റെ വെളിച്ചത്തിൽ, ബാഹ്യശക്തികളുടെ പിന്തുണ തുടർന്നും ലഭിക്കുന്ന വർധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ രഹസ്യാന്വേഷണ, ഭീകരവിരുദ്ധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ് ചെങ്കോട്ടയിലെ ഭീകരാക്രമണം. ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ സർക്കാരിനു കഴിയില്ല. ഭീകരതയ്ക്കെതിരേ കോണ്‍ഗ്രസ് രാഷ്ട്രത്തോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. -ഖാർഗെ പറഞ്ഞു.
ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ വിലയേറിയ ഒന്‍പതു ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഖാർഗെ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സയ്ക്കുപുറമേ ഇരകൾക്കു മതിയായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ദേശീയഗീതമായ "വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികാഘോഷദിനത്തിൽ കോൺഗ്രസ്- ബിജെപി വാക്പോര്. ദേശീയഗീതത്തിൽനിന്ന് ചില വരികൾ 1937ൽ കോണ്‍ഗ്രസ് നീക്കം ചെയ്തുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്പോരിനു തുടക്കമിട്ടത്.
കോണ്‍ഗ്രസിന്റെ 1937ലെ ഫൈസാബാദ് സമ്മേളനത്തിൽ ഗീതത്തിലെ "സുപ്രധാന വരികൾ’നീക്കം ചെയ്യാനുള്ള തീരുമാനം ഗീതത്തെ പല കഷണങ്ങളാക്കി മാറ്റിയെന്നു മാത്രമല്ല വിഭജനത്തിന്റെ വിത്തുകൾ വിതച്ചുവെന്നും "വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികാഘോഷ ചടങ്ങിൽ മോദി പറഞ്ഞു.
ഗീതത്തിന്റെ സുപ്രധാന ഭാഗങ്ങൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്നു ചോദിച്ച മോദി ഇന്നത്തെ തലമുറ ഈ ചരിത്രം മനസിലാക്കണമെന്നും ഈ വിഭജന മനോഭാവം ഇന്നും രാജ്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ദേശീയതയുടെ സ്വയംപ്രഖ്യാപിത സംരക്ഷകരെന്ന് അവകാശപ്പെടുന്ന ആർഎസ്എസും ബിജെപിയും വന്ദേമാതരമോ നമ്മുടെ ദേശീയഗാനമോ അവരുടെ ശാഖകളിലോ കാര്യാലയങ്ങളിലോ പാടിയിട്ടില്ലെന്നതു വിരോധാഭാസമാണെന്നായിരുന്നു മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മറുപടി. ആർഎസ്എസും സംഘപരിവാറും ദേശീയപ്രസ്ഥാനത്തിൽ ബ്രിട്ടീഷുകാരെ പിന്തുണച്ചു. 52 വർഷം ദേശീയപതാക ഉയർത്തിയില്ല. ഭരണഘടനയെ അവഹേളിച്ചു.
ഗാന്ധിജിയുടെയും അംബേദ്കറിന്റെയും കോലങ്ങൾ കത്തിക്കുകയും ചെയ്തു. സർദാർ പട്ടേലിന്റെ വാക്കുകളിൽ, ഗാന്ധിജിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ടെന്നും ഖാർഗെ ആരോപിച്ചു. "വന്ദേ മാതര’ത്തിന്റെ അഭിമാനികളായ പതാകവാഹകരാണു കോണ്‍ഗ്രസെന്നും ഖാർഗെ പറഞ്ഞു.
1896ലെ കോണ്‍ഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിലാണ് രബീന്ദ്രനാഥ് ടാഗോർ"വന്ദേ മാതരം’ആദ്യമായി പാടിയത്. 1937ൽ കോണ്‍ഗ്രസിന്റെ പ്രവർത്തകസമിതി രാജ്യത്തിന്റെ ദേശീയ ഗീതമായി "വന്ദേ മാതര’ത്തെ സ്വീകരിച്ചു.
1896 മുതൽ ഇന്നു വരെ ചെറുതും വലുതുമായ എല്ലാ കോണ്‍ഗ്രസ് യോഗങ്ങളിലും "വന്ദേ മാതരം’ പാടിയിട്ടുണ്ട്. നേരേമറിച്ച് അവരുടെ സംഘടനകളെ പ്രകീർത്തിക്കുന്ന "നമസ്തേ സദാ വത്സലേ’ എന്ന ഗാനമാണ് ആർഎസ്എസും ബിജെപിയും ഇപ്പോഴും പാടുന്നത്- ഖാർഗെ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: രാജ്യത്തെ മിക്ക ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമായ ആർഎസ്എസിനെ നിരോധിക്കണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടേലിന്റെ പാരന്പര്യത്തെ കോണ്‍ഗ്രസ് ദുർബലപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖാർഗെയുടെ മറുപടി.
ആർഎസ്എസിനെതിരേ സർദാർ വല്ലഭായ് പട്ടേൽ നടത്തിയ പ്രസ്താവനകളും ആ സംഘടനയെ നിരോധിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും ഉദ്ധരിച്ചായിരുന്നു ഖാർഗെയുടെ മറുപടി. ആർഎസ്എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് പട്ടേൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ ജീവനക്കാർ ആർഎസ്എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് പട്ടേൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2024 ൽ മോദിസർക്കാർ ആ വിലക്കു മാറ്റിയത് ആർഎസ്എസിനെ നിരോധിച്ച പട്ടേലിനെ അനാദരിക്കുന്നതിനു തുല്യമാണെന്ന് ഖാർഗെ പറഞ്ഞു. മോദി ഈ തീരുമാനം പിൻവലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ സർപ്പവിഷത്തോട് ഉപമിച്ച ഖാർഗെ, പട്ടേലിന്റെ കാഴ്ചപ്പാടുകളെ പ്രധാനമന്ത്രി ബഹുമാനിക്കുന്നുവെങ്കിൽ ആ സംഘടനയെ നിരോധിക്കാൻ തയാറാകണമെന്നും വ്യക്തമാക്കി. നെഹ്റുവിനും സർദാർ പട്ടേലിനും ഇടയിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നു. അവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടെന്ന് വരുത്തിത്തീർക്കാൻ ബിജെപി എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധി, ഗോഡ്സെ, ആർഎസ്എസ്, 2002ലെ ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങൾ എൻസിആർടി പുസ്തകത്തിൽനിന്നു നീക്കം ചെയ്തതായി ഖാർഗെ ആരോപിച്ചു. ഇതിൽനിന്നുതന്നെ ആർഎസ്എസിന്റെയും ബിജെപിയുടെയും നയം വ്യക്തമാക്കുന്നുവെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് ആർഎസ്എസ് സന്തോഷം പ്രകടിപ്പിച്ച രീതി സ്ഥിതി കൂടുതൽ വഷളാക്കിയെന്നും അതിനെതിരേ നടപടിയെടുക്കാതെ തരമില്ലെന്ന പട്ടേലിന്റെതന്നെ വാക്കുകളെയും ഖാർഗെ പരാമർശിച്ചു.