ന്യൂഡൽഹി: കേരളത്തിൽ യുഡിഎഫ് ഐക്യം ശക്തമാണെന്നും 100 സീറ്റോടെ വൻ വിജയത്തിലേക്ക് നീങ്ങുകയാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. യഥാർഥ കോണ്ഗ്രസ് പോരാളിയുടെ വിശ്വസ്തതയും കരുത്തും കെ. സുധാകരനുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഓരോ കൊടുങ്കാറ്റിലും എല്ലാ വെല്ലുവിളികളിലും എല്ലാ പരീക്ഷണങ്ങളിലും കേരള ജനതയ്ക്കുവേണ്ടി പോരാടാൻ ജീവിതകാലം മുഴുവൻ ചെലവഴിച്ചയാളാണു സുധാകരനെന്നും രാഹുൽ അഭിപ്രായപ്പെട്ടു. പാർട്ടിക്കു പൂർണമായും വിധേയനാകുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നുവെന്ന് സുധാകരനും പറഞ്ഞു.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയശേഷം സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പ്രസ്താവന. കോണ്ഗ്രസ് പ്രസിഡന്റ് ഖാർഗെ. കെ.സി. വേണുഗോപാൽ എംപി എന്നിവരും സുധാകരനുമായുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
സുധാകരന്റെ മകൻ സൗരഭും ഭാര്യ ശ്രേയയും ഒപ്പമുണ്ടായിരുന്നു. പശ്ചിമബംഗാളിലെ സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള കോണ്ഗ്രസ് തെരഞ്ഞെടുപ്പു സമിതി യോഗത്തിനുമുന്നോടിയായാണ് രാഹുലും ഖാർഗെയും സുധാകരനുമായി 20 മിനിറ്റോളം ചർച്ച നടത്തിയത്.
ഇന്നലത്തെ ഉന്നത കൂടിക്കാഴ്ചയോടെ സുധാകരനെക്കൂടി പൂർണമായി കോണ്ഗ്രസിന്റെ പ്രചാരണത്തിൽ സജീവമാക്കാൻ കഴിയുമെന്ന് ഹൈക്കമാൻഡ് പ്രതീക്ഷിക്കുന്നു. എല്ലാം "കോംപ്ലിമെന്റ്സ് ’ ആക്കിയതോടെ സുധാകരൻ ഉയർത്തിയ പ്രതിസന്ധി ഇല്ലാതായി.
എംപിമാർ മത്സരിക്കരുതെന്ന തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കിൽ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നുവെന്നതിൽ ഹൈക്കമാൻഡിനും സുധാകരനും ഇപ്പോൾ തർക്കമില്ല. കെ.സി. വേണുഗോപാൽ മുൻകൈയെടുത്താണ് മുതിർന്ന നേതാവായ സുധാകരനുമായി കൂടിക്കാഴ്ച നടത്താൻ രാഹുലും ഖാർഗെയും തയാറായത്.
നേരത്തേ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടാണു സുധാകരന്റെ കർക്കശ നിലപാടിൽ അയവുണ്ടാക്കിയത്.
രാഹുൽ നാളെ പ്രചാരണത്തിനെത്തും, പ്രിയങ്ക ബുധനാഴ്ചയും
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാഹുൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യുഡിഎഫ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തും. ബുധനാഴ്ചയും വ്യാഴാഴ്ചയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ പ്രചാരണത്തിനെത്തും.
Tags : Rahul Gandhi UDF K. Sudhakaran kharge Kerala Assembly Election Niyama Sabha Election