Kerala
തിരുവനന്തപുരം: അർജന്റൈൻ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ജിഎസ്ടി വെട്ടിപ്പിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി എസ്ഐടിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിനു കൈമാറും. വൻ തട്ടിപ്പു നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദ അന്വേഷണത്തിന് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയുടെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയേക്കും.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചരക്കുസേവന നികുതി വകുപ്പിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇവർക്കെതിരേയും വകുപ്പുതല അച്ചടക്ക നടപടി വന്നേക്കും.
ജിഎസ്ടി വെട്ടിപ്പിനു കൂട്ടുനിന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരോട് ജിഎസ്ടി കമ്മീഷണർ വിശദീകരണം തേടിയത്. ഇതുസംബന്ധിച്ച പണമിടപാട് രേഖകൾ ബന്ധപ്പെട്ട അധികൃതർ ഓഫീസിൽ എത്തിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.
അർജന്റൈൻ ടീമിനെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കന്പനി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജിഎസ്ടി തട്ടിപ്പു നടത്തിയതായി പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവത്തിൽ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമാണെന്നും മുൻ സർക്കാരിന് ഇതിൽനിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചട്ടവിരുദ്ധമായി താത്പര്യ പത്രം ക്ഷണിക്കാതെയാണ് സ്പോണ്‍സറെ തീരുമാനിച്ചത്. ഒരു മാനണ്ഡവും പാലിച്ചില്ല. സ്പോണ്സര് ജിഎസ്ടി വെട്ടിപ്പും നടത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രചാരണം നടത്തുകയും, ഒടുവിൽ എത്തിക്കുമെന്നു പറഞ്ഞവർ കൈമലർത്തിയതുമായ സംഭവത്തിൽ കായിക വകുപ്പ് തയാറാക്കിയ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും.
കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശനു കൈമാറിയിരുന്നു. മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രചാരണം നടത്തി വൻ ക്രമക്കേട് നടത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
സംഭവത്തിൽ മുൻ സർക്കാരിനും സ്പോണ്സര്ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ഈ സഹാചര്യത്തിൽ ആദ്യഘട്ടമായി വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യതയും ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. റിപ്പോർട്ട് പരിശോധിച്ചശേഷം ഉടൻ തന്നെ തുടർനടപടികൾ ഉണ്ടാവുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ സൂചന.
മെസിയെയും അർജന്റൈൻ ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത സംഭവത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (ആർബിസി) മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനും അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹ്്മാനും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ അന്വേഷണം വേണമെന്ന് കായികവകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ വരെ അന്വേഷണം നടത്തണമെന്ന നിർദേശവും റിപ്പോർട്ടിൽ പറയുന്നു.
അർജന്റൈൻ ടീമിനെ എത്തിക്കാൻ കായിക വകുപ്പുമായി ആലോചിച്ചാണ് നടപടികൾ സ്വീകരിച്ചതെന്ന മുൻ കായികമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമെന്നാണ് പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നത്.
മുൻ കായിക മന്ത്രി അബ്ദുറഹ്്മാൻ അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായി നേരിട്ടാണ് കത്തിടപാടുകൾ നടത്തിയതെന്നും ഇ മെയിൽ സന്ദേശ ഇടപാടുകളിൽ എവിടെയും കായികവകുപ്പ് ഡയറക്്ടറോ കായിക സെക്രട്ടറിയോ പങ്കാളികൾ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.
സർക്കാർ സംവിധാനത്തിനു പുറത്തുള്ള വ്യക്തിക്ക് ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ ലഭ്യമാക്കാനുള്ള അവസരം ആരാണ് ഒരുക്കിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.
Kerala
തിരുവനന്തപുരം: മെസിയുടെ പേരിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്പോൺസറുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് രാജീവ് ചന്ദ്രശേഖർ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് തന്നെ ക്രിമിനൽ കേസുകളും ഗുരുതരമായ ആരോപണങ്ങളും നേരിടുന്നവർ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉയർന്ന സാമ്പത്തികവും നടപടിക്രമപരവുമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്. കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് തന്നെ വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
പിന്തുണച്ചത് സര്‍ക്കാര്‍ മാത്രം
മെസിയുടെ കേരള സന്ദര്‍ശനത്തില്‍ അവ്യക്തത നിലനിന്നിരുന്നതിനിടെ മെസിയെ എത്തിക്കാന്‍ മുന്‍കൈയെടുത്ത സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കലൂര്‍ ജെഎൽഎൻ സ്റ്റേഡിയം നവീകരണത്തിലടക്കം പിന്തുണ അറിയിച്ചത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരും കായികവകുപ്പും മാത്രമാണ്.
സ്റ്റേഡിയം നവീകരണത്തില്‍ സ്പോണ്സര് തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്നാണ് സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎയും സിപിഎം ജില്ലാ നേതൃത്വവും അന്നു വ്യക്തമാക്കിയത്. നിര്മാണപ്രവര്ത്തനങ്ങള്ക്കു കരാറുണ്ടെന്നും സ്റ്റേഡിയം പരിസരത്തെ മരം മുറിച്ചത് ചുറ്റുമതില്‍ നിര്മിക്കാനാണെന്നുമായിരുന്നു വിശദീകരണം.
നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ സ്റ്റേഡിയം കൈമാറിയതില്‍ സ്പോണ്സറുമായി കരാറില്ലെന്നും കേരള സ്പോര്‍ട്സ് ഫൗണ്ടേഷനാണ് (കെസ്എഫ്) ജിസിഡിഎ സ്റ്റേഡിയം നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കി ജിസിഡിഎ വിഷയത്തില്‍ കൈകഴുകിയിരുന്നു. അര്‍ജന്റീന വന്നാല്‍ സ്പോണ്‍സര്‍ക്കു സ്റ്റേഡിയം വിട്ടുനല്‍കുമെന്നാണ് ജിസിഡിഎ പ്രതികരിച്ചത്. കാലാവധി കഴിഞ്ഞതോടെ നവീകരണ ജോലികള്‍ പൂര്‍ത്തീകരിക്കാതെയാണ് ജിസിഡിഎ ഒടുവില്‍ സ്റ്റേഡിയം ഏറ്റെടുത്തത്.
കെഎഫ്എ അറിഞ്ഞിരുന്നില്ല
മെസിയും അര്‍ജന്റീനയും വരുന്നുവെന്ന പേരില്‍ നടന്ന ഒരുക്കങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്(കെഎഫ്എ) ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. കെഎഫ്എയ്ക്ക് യാതൊരു ഔദ്യോഗിക അറിയിപ്പും ഇതില്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പരസ്യപ്രതികരണം നടത്തിയിരുന്നു. യഥാര്‍ഥത്തില്‍ കെഎഫ്എ, ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്, ഫിഫ ഈ രീതിയിലാണ് പോകേണ്ടിയിരുന്നത്. അത് ഉണ്ടായില്ലെന്നതായിരുന്നു വിഷയത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണം.
ഇന്‍ഷ്വറന്‍സില്ല, ബാങ്ക് ഗാരന്റി ഇല്ല; തിരിച്ചേല്‍പ്പിച്ചത് പാതിവഴിയില്‍
ബാങ്ക് ഗാരന്റിയോ ഇന്‍ഷ്വറന്‍സോ ഇല്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയത് ഗുരുതര പിഴവാണെന്നാണു കണ്ടെത്തല്‍. ഇത്തരത്തില്‍ കൈമാറിയ സ്റ്റേഡിയം സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമസ്ഥരായ ജിസിഡിഎയ്ക്ക് തിരിച്ചുനല്‍കിയത് നവീകരണം പൂര്‍ത്തിയാക്കാതെയാണ്.
സ്റ്റേഡിയം കോമ്പൗണ്ട് പ്രവൃത്തികളും പ്ലാസ്റ്ററിംഗ് പ്രവൃത്തികളും ടോയ്ലറ്റ് ബ്ലോക്കുകളിലെ സാനിറ്ററി ഫിറ്റിംഗ്സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്കും ചുറ്റുമുള്ള ഗാര്‍ഡുകളില്‍ ഗ്രാനൈറ്റ്സ്ലാബ് പതിപ്പിക്കല്‍, പ്ലാസ്റ്റിക് പെയിന്റിംഗ്, ടൈല്‍ സ്ഥാപിക്കല്‍ തുടങ്ങിയ ജോലികള്‍ അവശേഷിപ്പിച്ചാണ് കമ്പനി സ്റ്റേഡിയം തിരികെ നല്‍കിയത്.
70 കോടിയുടെ നവീകരണം
125 കോടി മുടക്കിയാല്‍ രാജ്യാന്തര നിലവാരത്തിലുള്ള പുതിയ സ്റ്റേഡിയം നിര്‍മിക്കാമെന്ന് വിദഗ്ധര്‍ പറയുമ്പോഴായിരുന്നു കലൂര്‍ സ്റ്റേഡിയം 70 കോടി മുടക്കിയാണ് നവീകരിക്കുന്നതെന്ന സ്പോണ്‍സറുടെ അവകാശവാദം.
ടര്‍ഫ് നവീകരണം, നിലവിലെ സീറ്റുകളുടെ നവീകരണം സ്റ്റേഡിയത്തിലെ പ്രവേശന കവാടനിര്‍മാണം, പാര്‍ക്കിംഗ് പുനരുദ്ധാരണം, ചുറ്റുമതിലുകളുടെ നിര്‍മാണം, സ്റ്റേഡിയത്തിന്റെ അകത്തുള്ള ടോയ്ലറ്റുകള്, വിഐപി എന്‍ട്രി, പ്ലെയേഴ്സ് റൂം ഇവയുടെ നവീകരണം, ഫല്ഡ്ലൈറ്റില് എല്‍ഇഡി ലൈറ്റ് സ്ഥാപിക്കല്‍, ലിഫ്റ്റുകളുടെ മെയിന്റനന്‍സ് എന്നിവയായിരുന്നു പ്രധാന പ്രവൃത്തികള്‍. എന്നാല്‍ സ്പോണ്സര് പറഞ്ഞപ്രകാരമുള്ള 70 കോടിയുടെ നിര്‍മാണം ഇവിടെ നടന്നിട്ടുണ്ടോ എന്നതാണ് നിലവില്‍ ഉയരുന്ന പ്രധാന ചോദ്യം.
Sports
മാഡ്രിഡ്/ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനിടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ എന്നിവരെയടക്കം ലക്ഷ്യംവച്ച് ഭീകരാക്രമണങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.
മാച്ച് ഒഫീഷലുകള്‍, മറ്റു പ്രമുഖര്‍ എന്നിവര്‍ക്ക് എതിരേയടക്കം തീവ്രവാദ ഗൂഢാലോചനകള്‍ ഉണ്ടായിരുന്നെന്നും എഫ്ബിഐയുടെ നേതൃത്വത്തില്‍ വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ സമയോചിത ഇടപെടലിലൂടെ അതെല്ലാം പരാജയപ്പെടുത്തിയെന്നും രേഖകള്‍. Informacion.es എന്ന സ്പാനിഷ് മാധ്യമമാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മെസിയെ ലക്ഷ്യംവച്ചു
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആയിരുന്നു 2026 ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിച്ചത്. 2022 ലോക ചാമ്പ്യന്മാരായ അര്‍ജന്റൈന്‍ ടീം ക്യാപ്റ്റനായ ലയണല്‍ മെസിയെ അപായപ്പെടുത്താനുള്ള തീവ്രവാദ നീക്കം നടന്നതായാണ് റിപ്പോര്‍ട്ട്. അപകീര്‍ത്തികരമായ ഓണ്‍ലൈന്‍ ആരോപണങ്ങള്‍ക്കും ഭീഷണികള്‍ക്കും അപ്പുറമായി മെസിയെ ലക്ഷ്യംവച്ചതായാണ് എഫ്ബിഐയുടെ രേഖകളില്‍നിന്നു വ്യക്തമാകുന്നത്.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഡാളസില്‍ അര്‍ജന്റീന x ജോര്‍ദാന്‍ മത്സരത്തിനു തൊട്ടുമുമ്പ് ഭീകരാക്രമണ മുന്നറിയിപ്പ് എത്തിയിരുന്നു. എആര്‍-15 റൈഫിളും സ്ഫോടകവസ്തുക്കളുമായി സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യുകയാണെന്ന് അവകാശപ്പെട്ട് അജ്ഞാതന്‍ ഡാളസ് എയര്‍പോര്‍ട്ടിലേക്ക് വിളിച്ചിരുന്നു.
അറ്റ്ലാന്റയില്‍ ഈജിപ്തിനെതിരായ അര്‍ജന്റീനയുടെ മത്സരത്തിന് മുമ്പ്, മെസിയെ വധിക്കാന്‍ മനുഷ്യബോംബ് സ്റ്റേഡിയത്തിന്റെ ചുറ്റളവിലുണ്ടെന്നും മൈതാനത്തേക്കു കടക്കുമെന്നും എക്സില്‍ (ട്വിറ്റര്‍) അജ്ഞാത ഭീഷണി സന്ദേശമെത്തി. സ്റ്റേഡിയത്തിലെ ചവറ്റുകുട്ടകള്ക്കുള്ളില് മൂന്ന് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായുള്ള അജ്ഞാത കോള്‍ വന്നു. ഇതോടെ ബോംബ് സ്ക്വാഡുകള്‍, കെ-9 ടീമുകള്‍ എന്നിവ സ്ഥലത്തെത്തി.
സിആര്‍7ന്റെ ഹോട്ടലിലും ഭീഷണി
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് എതിരേ സുരക്ഷാ ലംഘനങ്ങള്‍ നടന്നു. ജൂണ്‍ 14ന്, ഹൂസ്റ്റണിലെ പോര്‍ച്ചുഗീസ് ടീം താമസിക്കുന്ന ഹോട്ടല്‍ സംബന്ധിച്ച് നിരന്തരം അന്വേഷണം നടത്തുന്ന ഒരു സംശയാസ്പദ വ്യക്തിയെ കണ്ടെത്തി.
ഹൂസ്റ്റണ്‍ പോലീസിന്റെ അടിയന്തര ഇടപെടലിലൂടെ ജൂണ്‍ 16ന് അയാളെ അറസ്റ്റ് ചെയ്തു.കനത്ത സുരക്ഷാവലയത്തിലും ഭീകരാക്രമണ ഭീഷണിക്കിടയിലുമായിരുന്നു 2026 ലോകകപ്പ് നടന്നതെന്നാണ് ഈ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. എബിഐയുടെ സുരക്ഷാവലയവും വിവിധ സുരക്ഷാ ശൃംഖലയും സംയുക്തമായി പ്രതിരോധം തീര്‍ത്തതാണ് ലോകകപ്പ് വിജയകരമായി അവസാനിക്കാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ലയണല്‍ മെസിയുടെ അര്‍ജന്റീനയെ അധികസമയത്തെ ഗോളില്‍ 1-0നു കീഴടക്കി സ്പെയിനാണ് 2026 ലോകകപ്പ് ട്രോഫി സ്വന്തമാക്കിയത്.
Sports
13-ാം വയസില്‍ മെസിയെ എഫ്സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയില്‍ എത്തിച്ചപ്പോള്‍ ആദ്യമായി കരാര്‍ ഒപ്പുവച്ചത് ഹൊര്ഹെയായിരുന്നു. അതാകട്ടെ ഹോട്ടലിലെ ഒരു നാപ്കിന് പേപ്പറില്‍. അന്നുതുടങ്ങി ഇന്നുവരെ മെസിയുടെ മാനേജര്‍, ഏജന്റ് ആയിരുന്നു ഹൊര്‍ഹെ.
റൊസാരിയോയില്‍ സ്റ്റീല്‍ ഫാക്ടറി ജീവനക്കാരനായാണ് ഹോര്‍ഹെയുടെ തുടക്കം. മുത്തശ്ശി സെലിയയാണ് കൊച്ചുമകന് മെസിയെ ഫുട്ബോള്‍ പരിശീലിപ്പിക്കണമെന്ന് ഹോര്ഹെയോട് ആവശ്യപ്പെട്ടത്. അങ്ങനെ, താന്‍ കളിച്ചുവളര്‍ന്ന ഗ്രാന്‍ഡോളി ഫുട്ബോള്‍ ക്ലബ്ബില്‍ ഹൊര്‍ഹെ കുഞ്ഞു ലിയൊയെ എത്തിച്ചു.
ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സില് കളിക്കുന്നതിനിടെ, 1997ല്‍ മെസിക്കു വളര്‍ച്ചാ ഹോര്‍മോണിന്റെ അപര്യാപ്തയുണ്ടെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. ചികിത്സയ്ക്ക് മാസം 900 ഡോളര്‍. കുടുംബത്തിന്റെ ആകെവരുമാനത്തിന്റെ ഇരട്ടിയിലധികം. പ്രതീക്ഷകള്‍ കണ്ണീരിനു വഴിമാറിയ കാലം.
എന്നാല്‍, സ്പെയിനിലെ ബാഴ്സലോണയിലുള്ള ബന്ധുക്കള്‍ മെസിയെയും ഹൊര്ഹെയെയും അവിടേക്കു ക്ഷണിച്ചു. ബാഴ്സയില്‍ യോഗ്യതയ്ക്കായി ശ്രമിക്കാനായിരുന്നു അത്. ബാഴ്സയുടെ ഫസ്റ്റ് ടീം ഡയറക്ടര്‍ കാര്‍ലോസ് റെക്സാച്ച് മെസിയുടെ കളി കാണുകയും ട്രയല്‍സിനായി സ്പെയിനിലേക്കു ക്ഷണിക്കുകയും ചെയ്തു. അങ്ങനെ 13-ാം വയസില്‍ മെസിയെ പൂര്‍ണമായി ബാഴ്സലോണ ഏറ്റെടുത്തു.
ഒറ്റമുറി ഫ്ളാറ്റ്
മെസി ലാ മാസിയയില്‍ കളിച്ചുതുടങ്ങിയപ്പോള്‍ ഹൊര്‍ഹെയുടെ ജീവിതം കഷ്ടതയിലായിരുന്നു. കുടുംബാംഗങ്ങള്‍ അര്‍ജന്റീനയിലേക്കു മടങ്ങിയതോടെ ഹൊര്ഹെയും മെസിയും തനിച്ച് ഒറ്റമുറി ഫ്ളാറ്റില്‍.
അക്കാലത്ത് ഫുട്ബോള്‍ കളിക്കണോ നാട്ടിലേക്കു മടങ്ങണോ എന്നതായിരുന്നു മെസിയോടുള്ള ഹൊര്‍ഹെയുടെ പ്രധാന ചോദ്യം. അപ്പോഴെല്ലാം ഫുട്ബോള്‍ മതിയെന്നായിരുന്നു മെസിയുടെ മറുപടി.
മെസിക്കൊപ്പം ഹൊര്ഹെയും കുടുംബവും വളര്‍ന്നു. ഏജന്റാകാന്‍ പലരും സമീപിച്ചെങ്കിലും ആ ഉത്തരവാദിത്വം ഹൊര്‍ഹെ ഏറ്റെടുത്തു. കരിയറിന്റെ ഉച്ചസ്ഥായിയിലെത്തി നില്ക്കുന്ന മെസിക്ക്, ഇനി അച്ഛന്റെ താങ്ങും തണലുമില്ല; റൊസാരിയോയിലെയും ഒറ്റമുറി ഫ്ളാറ്റിലെയുമെല്ലാം ഓര്‍മകള്‍ മാത്രം...
Sports
മയാമി: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി മാഡ്രിഡ് ദുരിതാശ്വാസ നിധിയിലേക്ക് 88 ലക്ഷം രൂപ സംഭാവന ചെയ്തു.
മാഡ്രിഡിലെ കാട്ടുതീബാധിത പ്രദേശമായ സിയേര വെസ്റ്റെയുടെ ദുരിതാശ്വാസത്തിനായി 80,000 യൂറോയാണ് മെസി സംഭാവന ചെയ്തത്. മാഡ്രിഡ് റീജണല്‍ പ്രസിഡന്റ് ഇസബെല്‍ ഡിയസ് അര്‍ജന്റൈന്‍ താരത്തിന് നന്ദിയര്‍പ്പിച്ചു.
മെസി, സ്പാനിഷ് ലാ ലിഗ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കായി രണ്ട് പതിറ്റാണ്ടിലധികം ബൂട്ട് അണിഞ്ഞിരുന്നു. 2021ല്‍ ബാഴ്സ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നില്‍ എത്തി.
2023 മുതല്‍ അമേരിക്കയിലെ ഇന്റര്‍ മയാമിയിലാണ് മെസി. ലീഗ്സ് കപ്പില്‍ ഇന്നു പുലര്‍ച്ചെ അഞ്ചിന് അത്ലറ്റിക്കോ ഡി സാന്‍ ലൂയിസിനെതിരേ ഇന്റര്‍ മയാമി ഇറങ്ങും.
Sports
ന്യൂയോർക്ക്: ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത 11 താരങ്ങളെ ഉൾപ്പെടുത്തി ടീം ഓഫ് ദ ടൂർണമെന്റിനെ പ്രഖ്യാപിച്ച് ഫിഫ. യമാലും ഹാരി കെയ്നും കുബാർസിയുമില്ലാത്ത ടീമിൽ അരങ്ങേറ്റ രാജ്യമായ കേപ് വെർദെ താരം ഇടംപിടിച്ചു. ടീമിൽ ഫ്രാൻസ്, സ്പെയിൻ താരാധിപത്യമെന്നതും ശ്രദ്ധേയം.
ലോക ചാന്പ്യൻമാരായ സ്പാനിഷ് ടീമിൽനിന്നും മാർക്ക് കുക്കുറെയ്യ, നായകൻ റോഡ്രി, പ്രതിരോധനിരയിലെ പെഡ്രോ പോറോ എന്നിവർ ഇടംപിടിച്ചു. സെമിയിൽ ഫുറത്തായ ഫ്രഞ്ച് ടീമിൽ നിന്നും നായകൻ കിലിയൻ എംബപ്പെ പ്രതിരോധ നിരയിലെ ദയോദ് ഉപമെക്കാനോ എന്നിവർക്കൊപ്പം മധ്യനിരയിൽ തിളങ്ങിയ മൈക്കൽ ഒലീസെയും ഫിഫ ഇലവനിലെത്തി.
ലോകകപ്പ് റണ്ണറപ്പുകളായ അർജന്റീന ടീമിൽനിന്ന് രണ്ട് താരങ്ങൾ ഇടം നേടി. നായകൻ ലയണൽ മെസിയും പ്രതിരോധനിരയിലെ ലിസാൻഡ്രോ മാർട്ടിനെസുമാണ് ഫിഫ ഇലവനിൽ ഇടംപിടിച്ചത്.
ലോകകപ്പിൽ ഏഴ് ഗോളുകളുമായി തിളങ്ങിയ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംങ്ഗം ലോകകപ്പ് ഇലവനിൽ ഇടം നേടിയ ഏക ഇംഗ്ലണ്ട് താരമായപ്പോൾ ഏഴ് ഗോളടിക്കുകയും ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുകയും ചെയ്ത നായകൻ ഹാരി കെയ്നിന് ടീമിൽ ഇടമില്ല. മുന്നേറ്റനിരയിൽ നോർവേയുടെ എർലിംഗ് ഹാലൻഡുമുണ്ട്.
ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ അർജന്റീനയോട് തോറ്റ് പുറത്തായെങ്കിലും മിന്നും സേവുകളുമായി അത്ഭുതപ്പെടുത്തിയ കേപ് വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയാണ് ഫിഫ ലോകകപ്പ് ഇലവനിൽ എത്തി ഞെട്ടിച്ചത്.
ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവായ സ്പെയിനിന്റെ ഉനായ് സിമോണിനെയും ലോകകപ്പ് ഫൈനലിൽ മാത്രം 11 സേവുകൾ നടത്തി ഞെട്ടിച്ച അർജന്റീനയുടെ എമി മാർട്ടിനെസിനെയും പിന്തള്ളിയാണ് വൊസീഞ്ഞ തെരഞ്ഞെടുക്കപ്പെട്ടത്.
Sports
റൊസാരിയോ: ലോകകപ്പ് ഫുട്ബോൾ ഫൈനലിലെ പരാജയത്തിനുശേഷം അർജന്റീനയിലെ ജന്മനാട്ടിൽ മടങ്ങിയെത്തി ലയണൽ മെസി.
വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്ന ആരാധകർക്കു മുഖം കൊടുക്കാതെ വിമാനത്താവളത്തിനുള്ളിൽനിന്നുതന്നെ വാഹനത്തിൽ പുറത്തേക്കു പോവുകയായിരുന്നു താരം.
ഫ്ലോറിഡയിൽനിന്ന് റൊസാരിയോയിലെ വിമാനത്താവളത്തിലേക്കു ഭാര്യ അന്റോനെല്ലയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം സ്വകാര്യ വിമാനത്തിലാണു മെസിയെത്തിയത്.
ഈ മാസം അവസാനത്തോടെ യുഎസ് മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമിക്കൊപ്പം മെസി ചേരുമെന്നാണ് കരുതുന്നത്.
അർജന്റീനയുടെ 26 അംഗ ടീമിലെ 15 പേർ കോച്ച് ലയണൽ സ്കലോനിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി ബ്യൂനസ് ഐറിസിലെത്തിയിരുന്നു.
Sports
ഫിഫ ഫുട്ബോള്‍ 2026 സീസണില്‍ വന്‍ ആരാധക ശൃംഖലയുള്ള രണ്ട് താരങ്ങള്‍ നിശബ്ദമായി. രണ്ടു പേരും നായകന്മാരായി ടീമിനെ മുന്നില്‍ നിന്നു നയിച്ചവര്‍; അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ എംബപ്പെയും... 10 ഗോളും നാല് അസിസ്റ്റുമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയാണ് കിലിയന്‍ എംബപ്പെ മടങ്ങിയത്.
ഹാട്രിക്ക് അടക്കം എട്ട് ഗോളുമായി മെസിയാണ് ഗോള്‍വേട്ടയില്‍ രണ്ടാമന്. നാല് അസിസ്റ്റും ചേരുമ്പോള്‍ ഈ ലോകകപ്പില്‍ മെസിയുടെ ഗോള്‍ പങ്കാളിത്തം 12. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുടിയ താരം (39), ലോകകപ്പ് ഫൈനലില്‍ ഇറങ്ങുന്ന ഏറ്റവും പ്രായമുള്ള ഫീല്‍ഡ് കളിക്കാരന് തുടങ്ങിയ റിക്കാര്ഡുകളുമായാണ് മെസിയുടെ മടക്കം. എന്നാല്‍, ഇരുവരും സ്പെയിനിന്റെ കൂട്ടായ തന്ത്രത്തിനു മുന്നില്‍ നിശബ്ദമായി.
ഇടംകാല് നിശബ്ദം
ഫൈനലില്‍ സ്പെയിനിനെ നേരിടാന്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ പ്രതീക്ഷയുടെ ഭാരം ലയണല്‍ മെസി എന്ന നായകന്റെ ഇടംകാലിലായിരുന്നു. മെസി ടീമിന് തുടര്‍ച്ചയായ രണ്ടാം ലോകകിരീടം സമ്മാനിക്കുമെന്ന് ഏവരും കരുതി. എന്നാല്‍, സ്പെയിന് മെസിയെ പൂട്ടി. അസാധ്യമായത് സാധ്യമാക്കുന്ന മെസിയുടെ ഇടം കാലിലേക്ക് പന്ത് എത്തിക്കാതിരിക്കുന്നതില്‍ സ്പാനിഷ് പട വിജയിച്ചു. ഫൈനലില്‍ മെസിക്ക് സ്പാനിഷ് ഗോള്‍ പോസ്റ്റിലേക്ക് ഒരു േഷാട്ട് പോലും ഉതിര്‍ക്കാനായില്ല.
എംബപ്പെ ഞെട്ടി
ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ടോപ് സ്കോറര്‍ (22) എന്ന നേട്ടവുമായാണ് എംബപ്പെ മടങ്ങിയത്. ലയണല്‍ മെസിയുടെ (21) റിക്കാര്‍ഡ്, ലൂസേഴ്സ് ഫൈനലിലെ ഇരട്ടഗോളിലൂടെ എംബപ്പെ മറികടന്നു. എന്നാല്‍, സ്പെയിനിന് എതിരായ സെമി ഫൈനലില്‍ എംബപ്പെയുടെ കാലുകള്‍ നിശബ്ദമായി. സ്പെയിനോട് 2-0നു പരാജയപ്പെട്ട് ഫ്രാന്‍സ് പുറത്തായപ്പോള്‍ എംബപ്പെ തലകുനിച്ചു. ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ എംബപ്പെയ്ക്കും സാധിച്ചില്ല.
ബൈ മെസി
ഈ ലോകകപ്പിനിടെ 39 വയസ് പൂര്‍ത്തിയാക്കിയ ലയണല്‍ മെസി ഇനിയൊരു ലോകകപ്പ് വേദിയില്‍ എത്തുമോ..? വരില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍, 2030ലെ ലോകകപ്പിന്റെ സമയത്ത് മെസി 43ലെത്തും. 40-ാം വയസില്‍ ലോകകപ്പ് വേദിയില്‍ ആദ്യമായി എത്തി കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കി മടങ്ങിയ കേപ് വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയെ മറക്കരുത്. അതുകൊണ്ട് 43-ാം വയസില്‍ മെസി വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ എത്തിയാല്‍ അദ്ഭുതമില്ല... അതിനായാണ് മെസിയുടെയും അര്‍ജന്റീനയുടെയും ആരാധക കാത്തിരിപ്പ്...
SUNDAY DEEPIKA
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഇതു മൂന്നാം ഫിഫ ലോകകപ്പ് ഫൈനല്‍. ആറ് ഫിഫ ലോകകപ്പില്‍ കളിച്ചതിന്റെ റിക്കാര്‍ഡ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ഒപ്പം പങ്കിടുകയാണ് മെസി.
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം (ഫൈനല്‍ കളിക്കുമ്പോള്‍ 34) എന്ന റിക്കാര്‍ഡ് സ്വന്തമായുള്ള ലയണല്‍ മെസി, ലോകകപ്പ് ഫൈനല്‍ ഏറ്റവും കൂടുതല്‍ കളിച്ചതിന്റെ റിക്കാര്ഡിനൊപ്പവും എത്താന്‍ ഒരുങ്ങുന്നു. 2014, 2022 ഫൈനലുകളിലാണ് മെസി മുമ്പു കളിച്ചത്. ബ്രസീലിന്റെ കഫു, ജര്‍മനിയുടെ ലോഥര്‍ മത്തേയൂസ്, പിയറി ലിറ്റ്ബാര്‍സ്കി എന്നിവര്‍ മാത്രമാണ് ഇതുവരെ മൂന്നു ഫിഫ ലോകകപ്പ് ഫൈനല്‍ കളിച്ചത്.
ലോകകപ്പ് ഫൈനല്‍ കൂടുതല്‍ തവണ കളിച്ചവര്‍:
കഫു (ബ്രസീല്‍): 1994, 1998, 2002
ലോഥര്‍ മത്തേയൂസ് (ജര്‍മനി): 1982, 1986, 1990
പിയറി ലിറ്റ്ബാര്‍സ്കി (ജര്‍മനി): 1982, 1986, 1990
ലയണല്‍ മെസി (അര്‍ജന്റീന): 2014, 2022, 2026
Special News
2026 ഫിഫ വേൾഡ് കപ്പ് ഫൈനലിന് ഒരൊറ്റ ദിവസം മാത്രം ബാക്കി! അതിനിടയിലും, “മെസി ഏതാ?”, “റൊണാൾഡോ ആരാ?” എന്നൊക്കെ സ്ത്രീകൾ സംശയം ചോദിക്കുന്നതിനെ പറ്റിയുള്ള "വൈഫ് ജോക്സ്' ഫാമിലി ഗ്രൂപ്പുകളിൽ നിറഞ്ഞോടുകയാണ്. വീട്ടിലെ പെണ്ണുങ്ങൾ, വീട്ടിലും പുറത്തുമുള്ള പണികൾ മുഴുവൻ ചെയ്തു തീർത്തിട്ട് അർധരാത്രി മണിക്കൂറുകളോളം കളി കണ്ട് പുലർച്ചെ ഉറങ്ങാൻ പോയാൽ രാവിലെ കൃത്യ സമയത്തു ചായയും പ്രാതലും കിട്ടില്ലെന്നറിയാമെങ്കിലും, അവരുടെ പേരിലിരിക്കട്ടെ ഒരു "നിരുപദ്രവകരമായ' തമാശ എന്നാവും ന്യായം. ആദ്യരാത്രി, കിടപ്പറയിലെ ചുമരിലെ സച്ചിൻ തെൻഡുൽക്കറുടെ ഫോട്ടോ നോക്കി "ഇതാരാ ചേട്ടാ?' എന്നു ചോദിക്കുന്ന ഭാര്യയെ സിനിമയിലും നമ്മൾ കണ്ടിട്ടുള്ളതാണല്ലോ.
എന്നാൽ സ്ത്രീകൾക്ക് ഇതൊരു തമാശയല്ല. വയസറിയിക്കുമ്പോൾ മുതൽ ഒരു പെൺകുട്ടിക്കു പൊതുവിടങ്ങൾ നഷ്ടമാവുകയാണ്. കളിക്കളങ്ങൾ പ്രത്യേകിച്ചും. "നീ മുതിർന്നെ'ന്നും പറഞ്ഞ് പെട്ടെന്നൊരു ദിവസം അവരെ വീടിനു പുറത്തു തനിച്ചു വിടാതാകുമ്പോൾ തൊട്ട്, ആൺകുട്ടികളുടെ ബാല്യകൗമാര നൊസ്റ്റാൾജിയകളായ പാടത്തെ ക്രിക്കറ്റും പറമ്പിലെ ഫുട്ബോളുമെല്ലാം പെൺകുട്ടികൾക്ക് അന്യമായി മാറുകയാണ്.
അതിനു ശേഷം, നാടും വീടും കൂട്ടുകാരും വിട്ടകന്നുള്ള "അന്യ വീട്ടിലെ' ജീവിതം. നിങ്ങളുടെ അമ്മക്കോ ഭാര്യക്കോ അറിയില്ലെന്നു നിങ്ങൾ കളിയാക്കുന്ന "വിവരം' അവർക്ക് നഷ്ടപ്പെട്ട അവസരങ്ങളാണ്. അല്ലെങ്കിൽ തന്നെ, പൊതുവിജ്ഞാനമല്ലല്ലോ: അവർക്ക് "അടക്കവും ഒതുക്കവുമുണ്ടോ', "ചോറും കറിയും വക്കാനറിയാമോ', ഇതൊക്കെയല്ലേ നിങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ കൺസേൺ?
കാലം മാറി
പക്ഷേ, കാലം മാറിപ്പോയി. ഭാര്യയുടെ പൊട്ടത്തരം എന്ന പേരിൽ ആഘോഷിക്കപ്പെടുന്ന ഇത്തരം തമാശകൾ പൊളിറ്റിക്കലി ഇൻകറക്ട് മാത്രമല്ല ഔട്ട്ഡേറ്റഡുമായിക്കൊണ്ടിരിക്കുന്നു. ഇഷ്ടതാരത്തിന്റെ ജേഴ്സിയുമണിഞ്ഞ് പെൺപിള്ളേർ ഉറക്കമൊഴിച്ചിരുന്നു കളികാണുന്നു. ഒന്നു ചോദിച്ചു നോക്കിയാൽ മെസി ആരാണെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ മുഴുവൻ ചരിത്രവും അവർ നിങ്ങൾക്കു പറഞ്ഞു തരും. ഇത് ഫുട്ബോളിന്റെ കാര്യത്തിൽ മാത്രമല്ല. വീട്ടിനു പുറത്തുള്ള, തന്റേതും കൂടിയായ പൊതുവിടങ്ങളെ, അവർ നേടിയെടുത്തു കഴിഞ്ഞു.
തങ്ങളുടെ മുൻതലമുറയിലെ സ്ത്രീകൾക്ക് അപ്രാപ്യമോ ഭയമോ ആയിരുന്ന പലതിനേയും ഇന്നവർ കീഴടക്കിയിരിക്കുന്നു. സോളോ യാത്രകൾ മുതൽ സാഹസികതകൾ വരെ. തീയറ്ററിൽ ആർപ്പു വിളിക്കുന്നത് മുതൽ പൂരത്തിനു താളം കൊട്ടുന്നത് വരെ. അങ്ങനെ ആൺലോകത്തിന്റെ മാത്രമായിരുന്ന ആഘോഷങ്ങൾ പെണ്ണുങ്ങളുടേതുമായി മാറിക്കൊണ്ടിരിക്കുന്നു.
വാഹനമോടിക്കുന്ന സ്ത്രീകൾ
സ്കൂട്ടി മാത്രമല്ല, ബൈക്കും കാറും മുതൽ ബസും ലോറിയും വിമാനവും ഫൈറ്റ് ജെറ്റുകളും വരെ ഓടിക്കുന്ന സ്ത്രീകളുണ്ട്. എന്നാൽ, "സ്ത്രീകൾക്ക് നന്നായി വാഹനമോടിക്കാൻ കഴിയില്ല' എന്ന മുൻവിധിയുടെ പുറത്ത്, വീട്ടിലും നിരത്തിലും അവർ പലതരത്തിലുള്ള കളിയാക്കലിനും നിരുത്സാഹപ്പെടുത്തലിനും ഹരാസ്മെന്റിനും വിധേയരാകുന്നുണ്ട്.
ഡ്രൈവ് ചെയ്യുന്ന സ്ത്രീകളോട് എന്റെ അമ്മയ്ക്ക് അത്ഭുദാദരവാണ്. അമ്മയെയും കൊണ്ട് ഞാൻ ആദ്യമായി ഡ്രൈവ് ചെയ്ത് പുറത്തേക്കിറങ്ങിയപ്പോൾ അമ്മയ്ക്കു ഭയങ്കര പേടിയായിരുന്നു. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ അത് അഭിമാനമായി മാറി. പണ്ട് സ്കൂട്ടി ഓടിക്കാൻ പഠിക്കുന്നതിനിടയിൽ മറിഞ്ഞു വീണു സാരമായ പരിക്കു പറ്റിയത് കൊണ്ട് പഠനം മുന്നോട്ടു കൊണ്ടു പോകാൻ അമ്മയെ വീട്ടിലാരും സമ്മതിച്ചില്ല. ആ നഷ്ടബോധം അമ്മയെ ഇന്നും വേട്ടയാടുന്നുണ്ട്. തനിക്ക് നേടാനാവാഞ്ഞത് മകൾ നേടിയെടുക്കുന്നത് കാണുമ്പോൾ, ഇതുപോലെ പല അമ്മമാരുടേയും ഉള്ളിൽ അവരുടെ പെൺകുട്ടിക്കാലം ആനന്ദാശ്രു പൊഴിക്കുന്നുണ്ടാവാം.
തനിച്ചുള്ള യാത്രകൾ
കുടുംബം, അല്ലെങ്കിൽ ഒരു പുരുഷനെങ്കിലും കൂടെയില്ലാതെ സ്ത്രീകളെ വീടിനു പുറത്തേക്കിറങ്ങാൻ അനുവദിക്കാതിരുന്ന കാലത്തുനിന്നും അവർ തനിയെ അപരിചിതങ്ങളായ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും താണ്ടുന്ന സോളോ ട്രിപ്പുകൾ നടത്തുന്ന കാലത്തിലേക്കു സ്വയം വളർന്നു കഴിഞ്ഞു. എന്റെ മുത്തശി, ഒരു പഞ്ചായത്തിൽനിന്നു മറ്റൊരു പഞ്ചായത്തിലേക്കു പോലും തനിച്ചു സഞ്ചരിച്ചിട്ടില്ല. എന്നാൽ, രണ്ടു മൂന്നു പെട്ടികളും മനസു നിറയെ ആഹ്ളാദവുമായി കൊച്ചു മകൾ ലണ്ടനിലേക്കു പറന്നതു തീർത്തും തനിച്ചായിരുന്നു. സ്യൂറക് വഴിയായിരുന്നു കണക്ഷൻ ഫ്ളൈറ്റ്. സ്വിറ്റ്സർലൻറ്റിന്റെ അതിമനോഹരമായ ഭൂപ്രകൃതിയിൽനിന്നു പറന്നുയർന്ന് ആകാശത്തുനിന്നു ഭൂമിയിലേക്കു നോക്കുമ്പോളുള്ള കാഴ്ച അവിസ്മരണീയമാണ്. എത്രയോ സിനിമകളിൽ കണ്ടു മോഹിച്ച കാഴ്ചയാണത്!
ലണ്ടനിൽ എത്തിയപ്പോൾ എന്റെ ബാഗ് സ്യൂറക്കിൽ കുടുങ്ങിപ്പോയെന്നും ലഭിക്കാൻ ഒന്നു രണ്ടു ദിവസമെടുത്തേക്കുമെന്നും അറിഞ്ഞു. പോരാത്തതിനു ഫോണിലെ പുതിയ സിം ഉപയോഗയുക്തമാകാൻ കുറച്ചു സമയം പിടിക്കുകയും ചെയ്തു.
യാത്രകളിലുണ്ടാകുന്ന ഇത്തരം പ്രതിസന്ധികൾ തനിച്ചു നേരിട്ട് തനിച്ചു പരിഹരിക്കുമ്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസം ചില്ലറയല്ല. അവിടെ ഭയം ധൈര്യത്തിനു വഴിമാറുന്നു. യാത്രകൾ നമ്മുടെ ജീവിതവീക്ഷണത്തെ അപ്പാടെ മാറ്റിമറിക്കുന്ന ഒന്നാണ്. ലോകം ചുറ്റുമ്പോൾ നമ്മുടെ ചിന്തകളും വിശാലമാകുന്നു.
സ്ത്രീ സൗഹൃദങ്ങളുടെ ആഴം
"പെണ്ണുങ്ങൾ തമ്മിൽ ചേരില്ല', "ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശത്രു' എന്നൊക്കെയുള്ള വികലവാദങ്ങൾ നിലനിൽക്കുന്നുണ്ട്. പക്ഷേ, സ്ത്രീസൗഹൃദങ്ങളുടെ സൗന്ദര്യം അനുഭവിച്ചവർക്കറിയാം, അതിന്റെ ആഴവും ശക്തിയും പ്രസക്തിയും. മുൻവിധികളില്ലാതെ കേൾക്കുന്നതിലൂടെ, പരസ്പരം താങ്ങാവുന്നതിലൂടെ, പരിധികളില്ലാതെ വളരാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവർ ഒരു എക്കോ സിസ്റ്റം രൂപീകരിക്കുകയാണ്. ഒരാളുടെ അതിജീവനത്തിന്റെ കഥ മറ്റൊരാൾക്കു പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രചോദനമാവുകയാണ്. സ്ത്രീകൾ കൂട്ടം ചേർന്നു നടത്തുന്ന യാത്രകളും സംരംഭങ്ങളും പ്രസ്ഥാനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ഇന്നു നിരവധിയാണ്.
ഒരുപാട് ആൺപെൺ സൗഹൃദത്തിനുടമയാണെങ്കിലും കൂട്ടുകാരികൾ എന്നും എനിക്ക് സ്പെഷൽ ആണ്. ലോകത്തിന്റെ പല നഗരങ്ങളിൽനിന്നാണെങ്കിൽ പോലും, ഞങ്ങളിൽ കുറേ പേർ ഇത്തവണത്തെ ഫിഫ വേൾഡ് കപ്പ് ഫൈനൽ കാണാൻ ഒരു വാട്സ് ആപ്പ് മെസേജിന്റെ ദൂരത്തിനുള്ളിൽ ഒരുമിച്ചുണ്ടാകും.
അപ്പൊ, എന്താണ് നിങ്ങളുടെ പ്ലാൻ?
Movies
ലോകകപ്പ് മത്സരത്തിന്റെ ക്വാർട്ടർ ഫൈനൽ കാണാൻ മോഹൻലാൽ എത്തിയതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഹിറ്റായിരിക്കുന്നത്.
അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ആവേശകരമായ മത്സരം കാണാനാണ് മോഹൻലാൽ അമേരിക്കയിലെത്തിയത്.
നടനും സംവിധായകനുമായ ആര്യൻ ഗിരിജ വല്ലഭനാണ് മോഹൻലാൽ സ്റ്റേഡിയത്തിൽ ഇരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ജേക്കബ് ബാബു പകർത്തിയ വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഒരു ഐക്കോണിക് കാഴ്ച. സ്വിറ്റ്സർലൻഡിനെതിരായ അർജന്റീനയുടെ മത്സരത്തിന് സാക്ഷിയാകാൻ ഗാലറിയിൽ ലാലേട്ടൻ. ഒരു ഇതിഹാസം മറ്റൊരു ഇതിഹാസത്തെ (മെസി) കാണാൻ എത്തിയ നിമിഷം, എന്നാണ് ആര്യൻ കുറിച്ചത്.
ഒരു ഗോട്ട് മറ്റൊരു ഗോട്ടിനെ കാണാൻ എത്തുന്നു എന്നാണ് ആരാധകർ ഈ നിമിഷത്തെ വിശേഷിപ്പിക്കുന്നത്.
Sports
മിസോറി: അള്‍ജീരിയയ്ക്ക് എതിരായ ഹാട്രിക്കോടെ, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന ജര്‍മന്‍ മുന്‍താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാര്ഡിനൊപ്പവും ലയണല്‍ മെസിയെത്തി.
ലോകകപ്പില്‍ 13 ഗോളുമായി 2026 എഡിഷനെത്തിയ മെസി, ക്ലോസെക്കൊപ്പം (16 ഗോള്‍) റിക്കാര്‍ഡ് പങ്കിടുന്നു. ഈ അപൂര്‍വ നേട്ടത്തെക്കുറിച്ചടക്കം മത്സരശേഷം മെസി നടത്തിയ പ്രതികരണം:
“ക്ലോസെയ്ക്കും റൊണാള്‍ഡോയ്ക്കും (നസാരിയൊ) ഒപ്പമെത്തിയത് ഒരു ബഹുമതിയാണ്. എന്നാല്‍, ഇതില്‍ കാര്യമില്ല. കിലിയന്‍ എംബപ്പെ പിന്നാലെയുണ്ട്. ഇന്ന് (സെനഗലിന് എതിരേ) അദ്ദേഹം രണ്ട് ഗോള്‍ നേടി. ഇതെല്ലാം വെറും കണക്കുകള്‍ മാത്രമാണ്. അതില്‍ക്കവിഞ്ഞൊന്നും ഇല്ല. ഇവരെല്ലാമായി മത്സരിക്കുന്നത് ബഹുമതിയാണ്. പക്ഷേ, അതിനര്‍ഥമില്ല. ഞാന്‍ കണ്ടുവളര്‍ന്ന മഹാനായ കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ (നസാരിയൊ). എന്നാല്‍, അദ്ദേഹമില്ല പട്ടികയുടെ തലപ്പത്ത്. അതിനാല്‍, വെറും സ്റ്റാറ്റ്സ് എല്ലാം”
കണ്ണീരണിയാന്‍ കാരണം
“മത്സരത്തിലെ ആദ്യ ഗോളിനുശേഷം ഞാന്‍ എന്തിനാണ് കരഞ്ഞത്? അത് ഫുട്ബോളുമായി പൂര്‍ണമായും ബന്ധമില്ലാത്ത ഒന്നായിരുന്നു. ദുഷ്കരമായ ദിവസങ്ങളിലൂടെ ഞാന്‍ കടന്നുപോയി, പക്ഷേ, ടീം ഒന്നടങ്കം എനിക്കൊപ്പം നിന്നു. അവര്‍ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. പ്രതിസന്ധി തരണം ചെയ്യാന്‍ അവരെല്ലാം എനിക്കു ശക്തി നല്കി. എന്നിലേക്ക് വന്നണയുന്ന എല്ലാം സ്വീകരിച്ച് ജീവിക്കുന്നതില്‍ സന്തോഷിക്കുന്നു. ഈ അത്ഭുതകരമായ ടീമിനോട് ഞാന്‍ നന്ദിയുള്ളവനാണ്”.
പരിക്കും ജയവും
“ഒരു ലോകകപ്പിലെ ആദ്യ മത്സരം എപ്പോഴും കടുപ്പമേറിയതാണ്. ആരും ഒന്നും വിട്ടുകൊടുക്കില്ല. ഏറ്റവും മികച്ച ദേശീയ ടീമുകള്‍ ഏറ്റുമുട്ടുന്നതാണ് ലോകകപ്പ്. ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. ഭാഗ്യവശാല്‍, നന്നായി കളിക്കാന്‍ സാധിക്കുന്നു. ആദ്യ മത്സരത്തില്‍ തന്നെ വിജയത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കേണ്ടത് പ്രധാനമാണ്, കാരണം ഒരു ലോകകപ്പില്‍ അത് ഒരിക്കലും എളുപ്പമല്ല. കഠിനമായ ഒരു മത്സരം ജയിക്കാന്‍ കഴിഞ്ഞു”- മെസി പറഞ്ഞു.
Sports
“എടാ, കുറച്ചുകൂടി തിരിക്ക്... വലത്തോട്ടല്ല, ഇടത്തോട്ടു തിരിച്ചു നോക്ക്... ആ നിര്‍ത്ത്, നിര്‍ത്ത്. ക്ലിയറായി; താഴേക്കു പോരേ” - ടെറസിനു മുകളില്‍ ഒരാള്‍ നിന്ന് ആന്റിനയുടെ പൈപ്പ് പിടിച്ചുതിരിക്കും. ടിവിക്ക് മുന്നിലിരിക്കുന്നവര്‍ ഉറക്കെ വിളിച്ചുപറയും. കാറ്റൊന്നു വീശിയാല്‍ ചിത്രം മഞ്ഞുവീഴ്ച പോലെ മങ്ങും.
വീണ്ടും തിരിച്ചാല്‍ പ്ലാറ്റിനിയും സീക്കോയും സോക്രട്ടീസുമെല്ലാം തെളിഞ്ഞുവരും. അത്തരമൊരു കാലത്തിന്റെ ഓര്‍മകളിലേക്കാണ് മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണലും റിട്ട. പോലീസ് കമന്‍ഡാന്റുമായ സി.വി. പാപ്പച്ചന് കൂട്ടിക്കൊണ്ടുപോയത്. പാപ്പച്ചന്റെ വാക്കുകളിലേക്ക്:
“അന്നൊക്കെ നമ്മുടെ നാട്ടില്‍ ടെലിവിഷന്‍ അപൂര്‍വം. ഞാന്‍ അന്ന് പോലീസ് ടീമില്‍ കയറിയിട്ടേയുള്ളൂ. ഞങ്ങളുടെ നാട്ടിലെ സീനിയര്‍ കളിക്കാരന് കെ.എച്ച്. വര്‍ഗീസേട്ടന്റെ വീട്ടിലിരുന്നാണു ഞങ്ങള്‍ ലോകകപ്പ് കണ്ടത്. അന്നൊക്കെ ഭയങ്കര ആകാംക്ഷയാണ്. ഒരു സെക്കന്‍ഡ് പോലും ശ്രദ്ധ മാറില്ല. കണ്ണുതുറിച്ചു ടിവിയിലേക്ക് നോക്കിയിരിക്കും.
1986 ലോകകപ്പിലെ ഫ്രാന്‍സ് x ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. ജന്മദിനത്തില് ഫ്രഞ്ച് ഇതിഹാസം പ്ലാറ്റിനി എടുത്ത കിക്ക് ക്രോസ്ബാറിനു മുകളിലൂടെ പറന്നെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ച ഫ്രാന്‍സ് ടീം ഒന്നാകെയുള്ള ഓട്ടം ഇന്നും മനസില്‍നിന്ന് മായുന്നില്ല”
ഓപ്പണ്‍ മാര്‍ക്കറ്റ്
“അന്നത്തെയും ഇന്നത്തെയും ടീമുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അന്നത്തെ ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ ടീമുകളെല്ലാം പവര്‍ ഗെയിമാണ് കളിച്ചിരുന്നത്. വ്യക്തിപരമായ പ്രകടനങ്ങള്‍ക്ക് അന്ന് ഏറെ പ്രസക്തി ഉണ്ടായിരുന്നു. അന്നത്തെ ലോകകപ്പ് എന്നാല്‍ കളിക്കാരുടെ ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് ആയിരുന്നു. ലോകകപ്പ് പെര്‍ഫോമന്‍സിലൂടെയാണ് യൂറോപ്യന്‍ ലീഗും മറ്റു പ്രധാന ലീഗുകളും കളിക്കാനുള്ള താരങ്ങളെ ക്ലബ്ബുകള്‍ തെരഞ്ഞെടുത്തിരുന്നത്. ഇവിടെയും അങ്ങനെ തന്നെയായിരുന്നു.
സന്തോഷ് ട്രോഫി പെര്‍ഫോമന്‍സ് നോക്കിയാണ് കോല്‍ക്കത്ത, ഗോവന്‍ ക്ലബ്ബുകള്‍ താരങ്ങളെ റാഞ്ചിയിരുന്നത്. അതുകൊണ്ടുതന്നെ മരിച്ചുകളിക്കുന്ന പ്രവണത അന്നുണ്ടായിരുന്നു. കൗണ്ടര്‍ അറ്റാക്ക്, ഫാസ്റ്റ് ഗെയിം അതായിരുന്നു പ്രത്യേകത. ഇന്ന് ക്ലബ്ബുകള്‍ക്കാണ് യൂറോപ്പില്‍ പ്രാധാന്യം. അതിലുള്ളവരാണ് ദേശീയ ടീമില്‍ കളിക്കാന്‍ വരുന്നത്. പലരും ടീമുമായി സിങ്കാവാന്‍ സമയമെടുക്കും. ഇറ്റലി മൂന്നു തവണയായി ലോകകപ്പിനില്ല. ഇത്തവണ 48 ടീമുകള്‍ ആയതോടെ എട്ട് ഏഷ്യൻ ടീമുകൾ ക്വാളിഫൈ ചെയ്യുമ്പോഴാണ് ഇറ്റലി പോലൊരു ടീം ഇല്ലെന്നതു വിചിത്രം”
മെസിയെന്നാല്‍ മിശിഹ
“പഴമയുടെയും പുതുമയുടെയും സമന്വയമാണ് ഫുട്ബോള്‍ മിശിഹയെന്ന് ഏവരും വിശേഷിപ്പിക്കുന്ന മെസി. 30 - 40 മീറ്റര്‍ ആറോ ഏഴോ പേരെ ഡ്രിബിള്‍ ചെയ്ത് ഒറ്റയ്ക്ക് ഗോളടിക്കാന്‍ അദ്ദേഹത്തിനു കഴിവുണ്ട്. ഒപ്പം ചെറിയ ഗ്യാപ്പിലൂടെ പാസുകള്‍ നല്കി തിരിച്ചെടുത്തും നാലഞ്ചുപേര് വരിഞ്ഞുമുറുക്കുമ്പോഴും അവരെയെല്ലാം വകഞ്ഞൊഴിഞ്ഞ് സ്വന്തമായി ലക്ഷ്യത്തിലേക്ക് ഷൂട്ട് ചെയ്യാനും അദ്ദേഹത്തിന് ഈ 38-ാം വയസിലും കഴിയുന്നുണ്ട്.
നിര്‍ലോഭമായി അസിസ്റ്റ് നല്കുന്നുവെന്നതാണ് സഹകളികാര്‍ക്ക് അദ്ദേഹത്തോടിത്ര പ്രിയം. ആദ്യ രണ്ടു ലോകകപ്പുകളില്‍ അദ്ദേഹത്തിനു പന്ത് നല്കാന് സീനിയറായ സഹതാരങ്ങള്‍ക്ക് വൈമുഖ്യമായിരുന്നു. കുറച്ചുകാലമായി അതില്ല. അദ്ദേഹത്തിന് പന്ത് കൊടുത്താല്‍ അത് ടീമിനു ഗുണമായി ഭവിക്കുമെന്ന് അവര്‍ക്കറിയാം.കോച്ചുപോലും അദ്ദേഹത്തെ സ്വതന്ത്രമായി വിട്ടിരിക്കുകയാണ്. സഹ കളിക്കാര്‍ക്കും അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. റൊണാള്‍ഡോ അങ്ങനെയല്ല. ഒറ്റയ്ക്ക് ഗോളടിക്കാനായി ഓളിയിട്ടു നടക്കുകയാണ്. അതാണു വ്യത്യാസം”.
ഇത്തവണ
“ഫ്രാന്‍സിനും സ്പെയിനും എന്നപോലെ അര്‍ജന്റീനയ്ക്കും ബ്രസീലിനുമെല്ലാം ഇത്തവണ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെയും തള്ളിക്കളയാനാവില്ല. പ്രഗത്ഭരുണ്ടെങ്കിലും കളിക്കാര്‍ തമ്മിലുള്ള ഒത്തിണക്കം അറിയണമെങ്കില്‍ കളി കാണണ്ടേ”- പാപ്പച്ചന് പറഞ്ഞുനിര്‍ത്തി.
Sports
ടെക്സാസ്: ഫിഫ 2026 ലോകകപ്പിനു മുന്നോടിയായി അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. പരിക്കേറ്റ് വിശ്രമത്തിലായിരുന്നു സൂപ്പര്‍ താരം ലയണല്‍ മെസി പരിശീലനം പുനരാരംഭിച്ചു.
ഇന്നു നടക്കുന്ന ടീമിന്റെ ആദ്യ പരിശീലന മത്സരത്തില്‍ മെസി കളിച്ചേക്കുമെന്നും മുഖ്യപരിശീലകന്‍ ലിയോണല്‍ സ്കലോനി അറിയിച്ചു. വെള്ളിയാഴ്ച ടീമിനൊപ്പം മെസി പരിശീലനം നടത്തി.
ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 5.30ന് ഹോണ്ടുറാസിന് എതിരേയാണ് അര്‍ജന്റീനയുടെ പരിശീലന മത്സരം. 10ന് ഐസ്ലന്ഡിനെതിരേയും കളിക്കും. മെസി പരിശീലന മത്സരത്തില്‍ കളിക്കുമെന്ന സൂചനയും സ്കലോനി നല്കി.
National
കോൽക്കത്ത: കോൽക്കത്തയിൽ സ്ഥാപിച്ച ലയണൽ മെസിയുടെ പ്രതിമ നീക്കം ചെയ്തു. കഴിഞ്ഞ വർഷം മമത ബാനർജി സർക്കാർ സ്ഥാപിച്ച 70 അടി ഉയരമുള്ള പ്രതിമയാണ് ബംഗാൾ പൊതുമരാമത്ത് ഇളക്കി മാറ്റിയത്. ഫൈബർ ഗ്ലാസിലും ഇരുമ്പിലും തീർത്ത ഈ പ്രതിമ കാറ്റിൽ അപകടകരമായ രീതിയിൽ ആടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതരുടെ നടപടി.
കഴിഞ്ഞ വർഷം ഡിസംബർ 13- ന്, മെസിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഫുട്ബോൾ പ്രേമികൾ നഗരത്തിൽ ഈ പ്രതിമ സ്ഥാപിച്ചത്. മെയ് 25- ന് പ്രതിമ കാറ്റിൽ ആടുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്രതിമയുടെ ഘടനയ്ക്ക് ഗുരുതരമായ ബലക്ഷയം ഉള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന്, ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പ്രതിമ ഉടനടി നീക്കം ചെയ്യാനും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും അധികൃതർ ഉത്തരവിട്ടു.
കഴിഞ്ഞ ആഴ്ച മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രതിമയ്ക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും കനത്ത നൈലോൺ കയറുകൾ ഉപയോഗിച്ച് കെട്ടിപ്പൂട്ടുകയും ചെയ്തിരുന്നു. അടിത്തറ പൊളിച്ച് മാറ്റിയശേഷം ഹൈഡ്രോളിക് ക്രെയ്ൻ ഉപയോഗിച്ചാണ് പ്രതിമ മാറ്റിയത്. പുതിയ സ്ഥലത്ത് സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം ആകുംവരെ പ്രതിമ പൊതുമരാമത്ത് സൂക്ഷിക്കും.
Sports
ന്യൂയോര്‍ക്ക്: അര്‍ജന്റൈന്‍ ആരാധകരെ ആശങ്കയിലാക്കി സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്കു പരിക്കേറ്റതായി സ്ഥിരീകരണം.
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമായ ലയണല്‍ മെസി, ഫിലാഡല്‍ഫിയ യൂണിയന് എതിരായ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂഷന് ആവശ്യപ്പെട്ട് പുറത്തുപോയിരുന്നു. തുടയ്ക്കു പരിക്കേറ്റതിനെത്തുടര്‍ന്നാണ് മെസി കളം വിട്ടത്. ഗൗരവമുള്ള പരിക്കില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്.
എന്നാല്‍, ഇന്റര്‍ മയാമി ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ട പത്രക്കുറിപ്പില്‍ മെസിക്കു പരിക്കേറ്റതായുള്ള സൂചനയുണ്ട്. മാത്രമല്ല, പരിശീലനത്തിലേക്കു താരം എന്നു തിരിച്ചുവരുമെന്നത് ആരോഗ്യസ്ഥിതി അനുസരിച്ചു മാത്രമേ പറയാന്‍ സാധിക്കൂ എന്നും ഇന്റര്‍ മയാമി പ്രസ്താവിച്ചു. ഇതോടെ, 2022ല്‍ അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയ ലയണല്‍ മെസിയുടെ അഭാവത്തിലാകുമോ 2026 ലോകകപ്പ് മാമാങ്കം എന്ന ആശങ്ക ഉയര്‍ന്നു.
“മസില് പിടുത്തം മൂലമുണ്ടായ പ്രശ്നമാണ് മെസിക്കുള്ളതെന്നാണ് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. പരിശീലനത്തിലേക്ക് എന്നു മടങ്ങിവരാമെന്നത് എത്രവേഗം സുഖംപ്രാപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും'- ഇന്റര്‍ മയാമി പ്രസ്താവിച്ചു.
Sports
ഫിഫ 2026 ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായ അർജന്റീനയാണ് ഗ്രൂപ്പ് ജെയിലെ മെയിൻ. ഇറ്റലിക്കും ബ്രസീലിനും പിന്നാലെ കപ്പ് നിലനിർത്തുന്ന രാജ്യമാകുകയാണ് ലക്ഷ്യം. 21-ാം നൂറ്റാണ്ടിൽ ആദ്യമായി ലോകകപ്പിനെത്തുന്ന ഓസ്ട്രിയ, ലോകവേദിയിലെ കന്നിക്കാരായ ജോർദാൻ, രണ്ട് തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായ അൾജീരിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവർ.
അർജന്റീന
മഹാമാന്ത്രികൻ 105x65 മീറ്റർ ദീർഘചതുരത്തിൽ സൃഷ്ടിക്കുന്ന വിസ്മയം കൺനിറയെ കാണാനുള്ള അവസാന അവസരം. എല്ലാം നേടിയവന്റെ വീരോചിത വിടവാങ്ങൽ. അർജന്റീന എന്നെഴുതുമ്പോൾ എഴുതാതെ എഴുതുന്നത് മെസി എന്നുകൂടിയാണ്. മെസിയുടെ അവസാന രാജ്യാന്തര വേദി എന്ന ഇമോഷണൽ കണക്ഷൻ കൂടി ഈ ലോകകപ്പിനുണ്ട്.
മെസിയാണ് നയിക്കുകയെങ്കിലും അയാളില്ലാതെയും ആൽബിസെലസ്റ്റെ ജയിച്ചുകയറുമെന്ന് അയാളുടെ പേരിൽ തുടങ്ങുന്ന പേരുകാരനായ പരിശീലകൻ കോപ്പയിൽ തെളിയിച്ചിട്ടുണ്ട്. മിന്നും ഫോമിലുള്ള ജൂലിയൻ അൽവരെസ്, ചെൽസിയുടെ മിഡ്ഫീൽഡ് ജനറൽ എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്ര മാർട്ടിനസ്, അലക്സിസ് മാക് അലിസ്റ്റർ, ഡി പോൾ തുടങ്ങി പ്രമുഖരെല്ലാം ഇത്തവണയും ബൂട്ടു കെട്ടുന്നുണ്ട്.
ലിയണൽ സ്കലോണിയുടെ ടീമിൽ ഡി ബാലയില്ല. മറ്റൊരാളെയാകും അങ്ങ് വടക്കേ അമേരിക്കയിൽ നമ്മൾ തീർച്ചയായും മിസ് ചെയ്യുക, ആൽബിസെലസ്റ്റെയുടെ സഹൃദയത്തിന്റെ വലത്തേ വിംഗിലൂടെ പറന്നുനടന്ന മാലാഖയെ; സാക്ഷാൽ എയ്ഞ്ചൽ ഡി മരിയയെ.
അൾജീരിയ
യോഗ്യതാ റൗണ്ടിലെ പത്തിൽ എട്ട് മത്സരങ്ങളും ജയിച്ചാണ് അൾജീരിയ എത്തുന്നത്. അഞ്ച് തവണ ലോകകപ്പിന് യോഗ്യത നേടി. 2014ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് മികച്ച നേട്ടം. മരുഭൂമിയിലെ കുറുക്കന്മാരെന്ന വിളിപ്പേരുള്ള ആഫ്രിക്കൻ ടീമിന്റെ രീതി യൂറോപ്യൻ ശൈലിയിൽ ആക്രമിച്ചു കയറുകയാണ്. വ്ലാദിമിർ പെറ്റ്കോവിച്ചാണ് പരിശീലകൻ. ക്യാപ്റ്റൻ റിയാദ് മഹ്റെസ്, മുഹമ്മദ് അമോറ, റയാൻ ഐത് നൂറി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഓസ്ട്രിയ
റെഡ് ബുൾ ഫുട്ബോളിന്റെ ആശാന്മാരായ ഓസ്ട്രിയ എട്ട് തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 1954ൽ മൂന്നാം സ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം. 28 വർഷത്തിനു ശേഷമാണ് ലോകകപ്പിൽ മടങ്ങിയെത്തുന്നത്. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ എട്ടിൽ ആറ് കളിയും ജയിച്ചു. 18 ഗോളടിച്ചപ്പോൾ വഴങ്ങിയത് നാലെണ്ണം മാത്രം. റാൾഫ് റാഗ്നിക്കാണ് പരിശീലകൻ. ക്യാപ്റ്റൻ ഡേവിഡ് അലാബ, മാർകോ അർണോടോവിച്ച്, മാർസൽ സബിറ്റ്സർ, കൊൺറാഡ് ലയ്മർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ജോർദാൻ
2018ൽ ഇന്റർനാഷണൽ ഫ്രെണ്ട്ലിയിൽ ഇന്ത്യ 1-1ന് സമനിലയിൽ പിടിച്ച ടീമാണ് ജോർദാൻ. എട്ട് വർഷത്തിനിപ്പുറം ജോർദാൻ ലോകകപ്പിന് ടിക്കറ്റെടുത്തു. 2023 ഏഷ്യൻ കപ്പ് റണ്ണേഴ്സ് അപ്പാണ്. ഫിഫ റാങ്കിംഗിൽ 63ാം സ്ഥാനക്കാരായ ടീം ഏഷ്യൻ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിൽ ഒമാനെതിരായ 3-0 ജയത്തോടെ ദക്ഷിണ കൊറിയയ്ക്ക് പിന്നിൽ രണ്ടാമതായാണ് കടന്നത്. ഫ്രാൻസിലെ റെൻസിനായി കളിക്കുന്ന മൂസ അൽ തമാരി, ക്രൊയേഷ്യൻ ലീഗിൽ കളിക്കുന്ന ഇബ്രാഹിം സാബ്ര എന്നിവരാണ് അൽ നാഷാമയുടെ ആക്രമണം നയിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽനിന്നും മുന്നേറുകയാണ് ലക്ഷ്യം. ജമാൽ സെലാമിയാണ് പരിശീലകൻ.
Sports
ബുവേനോസ് ഐറിസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ അര്ജന്റീനയുണ്ടെന്ന് ലയണല്‍ മെസി.
അര്‍ജന്റൈന്‍ ആരാധകര്‍ക്ക് തുടര്‍ച്ചയായ രണ്ടാം കിരീടം സ്വപ്നം കാണാമെന്നും 2022ല്‍ ടീമിലെ കിരീടത്തിലെത്തിച്ച മെസി പറഞ്ഞു.
ഫ്രാന്‍സ്, സ്പെയിന്, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളും ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണെന്നും അര്‍ജന്റൈന്‍ സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.
2026 ലോകകപ്പ് ഗ്രൂപ്പ് ജെയില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകള്‍ക്കൊപ്പമാണ് മെസിയും സംഘവും.
Sports
മയാമി: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്ക് എതിരേ അമേരിക്കയില്‍ 65.28 കോടി രൂപയുടെ കേസ്. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായാണ് മെസി നിലവില്‍ കളിക്കുന്നത്.
2025 ഒക്ടോബര്‍ 10ന് വെനസ്വേലയ്ക്കെതിരായ അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തിനായി കളത്തില്‍ ഇറങ്ങിയില്ലെന്നതാണ് മെസി ചെയ്ത കുറ്റം.
പരിക്ക് ഇല്ലെങ്കില്‍ 30 മിനിറ്റ് മെസി കളിക്കും എന്നതായിരുന്നു കരാര്‍. മെസി കളത്തില്‍ എത്തിയില്ല.
എന്നാല്‍, ഒക്ടോബര്‍ 11ന് മെസി ഇന്റര്‍ മയാമിക്കായി കളത്തിലെത്തുകയും ചെയ്തു. ഇതാണ് പ്രശ്നം.
Sports
ഫ്ളോറിഡ: മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ നേടിയ മത്സരത്തില്‍ ഇന്റര്‍ മയാമിക്കു ജയം.
എവേ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 3-2ന് ന്യൂയോര്‍ക്ക് സിറ്റിയെ കീഴടക്കി. ടീമിന്റെ രണ്ടാം ഗോളായിരുന്നു മെസി (61) നേടിയത്.
Sports
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും ലാമിന് യമാലിന്റെ സ്പെയിനും തമ്മിലുള്ള ഫൈനലിസിമ ഫുട്ബോള്‍ പോരാട്ടം റദ്ദാക്കി.
നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരാണ് സ്പെയിന്, അര്‍ജന്റീന ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരും.
ദോഹയിലെ ലൂസൈല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 27നായിരുന്നു മെസി Vs യമാല്‍ പോരാട്ടം അരങ്ങേറേണ്ടിയിരുന്നത്.
ഇറാന് എതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണത്തിന്റെ പ്രത്യാക്രമണങ്ങള്‍ അറേബ്യന്‍ നാടുകളെ ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കിയത്.
അതേസമയം, യുവേഫയും കോണ്‍മെബോളും മറ്റൊരു വേദിയിലേക്ക് ഫൈനലിസിമ മാറ്റാനുള്ള ചര്‍ച്ച നടത്തുന്നുണ്ട്.
Sports
ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളില്‍ ഇന്റര്‍ മയാമിക്കു ജയം.
എവേ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 4-2ന് ഒര്‍ലാന്റൊ സിറ്റിയെ കീഴടക്കി. 24 മിനിറ്റിനുള്ളില്‍ ഒര്‍ലാന്റൊ സിറ്റി 2-0ന്റെ ലീഡ് നേടി. 57, 90 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍.
മെസി @ 898
കരിയറില്‍ മെസിയുടെ ഗോള്‍ സമ്പാദ്യം ഇതോടെ 898ല്‍ എത്തി. രണ്ട് ഗോള്‍കൂടി നേടിയാല്‍ അതിവേഗത്തില്‍ 900 ഗോള്‍ എന്ന റിക്കാര്‍ഡ് മെസിക്കു സ്വന്തമാക്കാം.
Sports
ബ്രസീലിയ: ബ്രസീല്‍ ഫുട്ബോളര് നെയ്മര്‍, തന്റെ ക്ലബ്ബായ സാന്റോസിലെ ജഴ്സി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും മക്കള്‍ക്കും സമ്മാനിച്ചു.
സാന്റോസ് ക്ലബ്ബിലെ തന്റെ 10-ാം നമ്പര്‍ ജഴ്സിയാണ് മെസിക്കും മക്കള്‍ക്കും നെയ്മര്‍ സമ്മാനിച്ചത്. ബ്രസീല്‍ ഇതിഹാസം പെലെ സാന്റോസ് എഫ്സിയിലായിരുന്നപ്പോള് അണിഞ്ഞതും 10-ാം നമ്പര്‍ ജഴ്സിയായിരുന്നു.
അടുത്ത സുഹൃത്തുക്കളായ മെസിയും നെയ്മറും സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ, ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് എന്നിവിടങ്ങളില്‍ ഒന്നിച്ചുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനം കോടിക്കണക്കിന് രൂപ മുടക്കി മെസിയെ കൊണ്ടുവരുന്നതിനേക്കാൾ അതിനായി ചെലവഴിക്കേണ്ട തുക ഉപയോഗിച്ച് കായികതാരങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് വേണ്ടതെന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ്. തിരുവനന്തപുരം എൽഎൻസിപിയിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു അഞ്ജുവിന്റെ പ്രതികരണം.
വിവിധ കന്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് മെസിയെ കൊണ്ടുവരാൻ സംസ്ഥാനം തീരുമാനിച്ചത്. അത്തരത്തിൽ കണ്ടെത്തുന്ന പണം കായികമേഖലയുടെ അടിസ്ഥാനസൗകര്യങ്ങൾക്ക് ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
സ്ഥാന ബജറ്റിൽ കായിക മേഖലയ്ക്കായി കാര്യമായ തുക നീക്കിവച്ചിട്ടില്ലെന്നും ദേശീയ ചാന്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാൻ കേരളം ഇപ്പോൾ താൽപര്യം പ്രകടിപ്പിക്കുന്നില്ലെനും അഞ്ജു കൂട്ടിച്ചേർത്തു.
Sports
കോല്‍ക്കത്ത: ഈ മാസം 13 മുതല്‍ 15വരെ അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയില്‍ നടത്തിയ ഗോട്ട് ടൂര്‍ 2025ന്റെ സാമ്പത്തിക കണക്കുകള്‍ പുറത്ത്.
ഗോട്ട് ടൂറിനായി മെസിക്ക് 89 കോടി രൂപ പ്രതിഫലം നല്‍കിയതായാണ് വിവരം. കൂടാതെ 11 കോടി രൂപ ടാക്സ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിനും നല്കി. ഫലത്തില്‍ മെസിയുടെ മാത്രം വരവിനായി 100 കോടി രൂപ സ്പോണ്‍സര്‍മാര്‍ മുടക്കി.
ഗോട്ട് ടൂറിന്റെ കോല്‍ക്കത്ത സ്പോണ്‍സറായ ശതദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോല്‍ക്കത്തയിലെ പരിപാടിയില്‍ ആരാധകര്‍ മൈതാനത്തേക്ക് ഇറങ്ങി സുരക്ഷാ വീഴ്ചയുണ്ടായതിനായിരുന്നു അറസ്റ്റ്.
ദത്തയുടെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ 20 കോടി രൂപ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. മെസിയുടെ കോല്‍ക്കത്ത, ഹൈദരാബാദ് പരിപാടിയിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചതാണ് ഈ തുകയെന്നാണ് ദത്തയുടെ അവകാശവാദം.
National
ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർ ദിവസേന അനുഭവിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും ഇന്നലെ അനുഭവിച്ചു.
മലിനീകരണം മൂലമുള്ള പുകമഞ്ഞ് രൂക്ഷമായ ഇന്നലെ രാജ്യത്തെ വ്യോമ, റെയിൽ ഗതാഗതം താറുമാറായപ്പോൾ മെസിയും മോദിയും സഞ്ചരിക്കേണ്ട വിമാനങ്ങളെയും അതു ബാധിക്കുകയായിരുന്നു.
മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിൽ മാത്രം നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ഡൽഹിയിലേക്കെത്തുന്നതും പുറപ്പെടുന്നതുമായ നൂറിലധികം ട്രെയിനുകൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു.
ഇന്ത്യ ടൂർ 2025ന്റെ ഭാഗമായി ഇന്നലെ ഡൽഹിയിലേക്കു പറക്കാനൊരുങ്ങിയ ലയണൽ മെസിയുടെ ചാർട്ടേഡ് വിമാനം കനത്ത പുകമഞ്ഞിനെത്തുടർന്ന് വൈകിയതുമൂലം മെസി മണിക്കൂറുകളോളം മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി.
ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ടിയിരുന്ന മെസി, അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വൈകുന്നേരം നാലരയായി. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം ഇന്നലെ രാവിലെ എട്ടരയോടെ പുറപ്പെടേണ്ടതായിരുന്നെങ്കിലും മോശം ദൃശ്യപരത മൂലം 9.30നാണ് വിമാനം പുറപ്പെട്ടത്.
470 എന്ന "ഗുരുതര’വിഭാഗത്തിലായിരുന്നു ഇന്നലെ ഡൽഹിയിലെ ശരാശരി വായു നിലവാരസൂചിക (എക്യുഐ). അതിരൂക്ഷമായ മലിനീകരണത്തെ ചെറുക്കാൻ തലസ്ഥാനത്തെ സ്കൂളുകൾ ഓണ്‍ലൈനാക്കുകയും നിർമാണപ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തു.
മലിനീകരണം കണക്കിലെടുത്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ വീഡിയോ കോണ്‍ഫറൻസിലൂടെ പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്തും കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
Sports
ഫ്ളോറിഡ: 2025 മേജര്‍ ലീഗ് സോക്കര്‍ (എംഎസ്എല്‍ ) കപ്പ് ഫൈനലില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ജര്‍മന്‍ താരം തോമസ് മ്യുള്ളറും കൊമ്പുകോര്‍ക്കും.
മെസി നയിക്കുന്ന അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയും തോമസ് മ്യുള്ളറിന്റെ കനേഡിയല്‍ ടീമായ വാന്‍കൂവര്‍ വൈറ്റ്ക്യാപ്സ് എഫ്സിയും തമ്മിലാണ് എംഎസ്എല്‍ കപ്പ് കിരീട പോരാട്ടം. ഇന്ത്യന്‍ സമയം ഈ രാത്രി ഒരു മണിക്ക്, മയാമിയുടെ ഹോം ഗ്രൗണ്ടായ ഫ്ളോറിഡയിലെ ചേസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്. കന്നി എംഎസ്എല്‍ കപ്പിനായാണ് ഇരുടീമും ഇറങ്ങുന്നത്.
മെസി വസന്തകാലം
ലയണല്‍ മെസി എത്തിയശേഷം ഇതിനോടകം നാല് ട്രോഫികള്‍ ഇന്റര്‍ മയാമി സ്വന്തമാക്കി. 2023 ജൂലൈയിലായിരുന്നു ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നില്‍നിന്ന് മെസി ഇന്റര്‍ മയാമിയില്‍ എത്തിയത്. മെസിയുടെ വരവിനു മുമ്പ് ഇന്റര്‍ മയാമിക്ക് ഒരു ട്രോഫിപോലും ഇല്ലായിരുന്നു എന്നതും ശ്രദ്ധേയം.
2023ല്‍ ലീഗ്സ് കപ്പ്, 2024ല്‍ എംഎസ്എല്‍ സപ്പോട്ടേഴ്സ് ഷീല്‍ഡും ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കപ്പും, 2025ല്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫ് കപ്പ് എന്നിങ്ങനെ നാല് ട്രോഫികളാണ് മെസി വസന്തകാലത്ത് ഇന്റര്‍ മയാമി സ്വന്തമാക്കിയത്. ഇതിനെല്ലാം ഒപ്പം എംഎസ്എല്ലിലെ പരമോന്നത ട്രോഫിയായ എംഎസ്എല്‍ കപ്പിനായാണ് മെസിയുടം സംഘവും ബൂട്ടണിയുക.
മ്യുള്ളറിന്റെ വരവ്
ഈ വര്‍ഷം ഓഗസ്റ്റിലാണ് തോമസ് മ്യുള്ളര്‍ വാന്‍കൂവര്‍ വൈറ്റ്ക്യാപ്സില്‍ ചേര്‍ന്നത്. 25 വര്‍ഷം ജര്‍മന്‍ സൂപ്പര്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനൊപ്പം ജീവിച്ചശേഷമാണ് മ്യുള്ളര്‍ കാനഡയിലേക്ക് എത്തിയതെന്നതും ശ്രദ്ധേയം. സെപ്റ്റംബര്‍ 13ന് തന്റെ 36-ാം ജന്മദിനത്തില് മ്യുള്ളര്‍ ഹാട്രിക് നേടിയിരുന്നു.
മ്യുള്ളര്‍ എത്തിയശേഷം രണ്ട് ട്രോഫി വാന്‍കൂവര്‍ വൈറ്റ്ക്യാപ്സ് സ്വന്തമാക്കി. 2025 കനേഡിയല്‍ ചാമ്പ്യന്‍ഷിപ്പും 2025 എംഎസ്എല്‍ വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫ് കപ്പും.
മേജര്‍ ലീഗില്‍ 30 ടീമുകളാണ് ഉള്ളത്. 27 എണ്ണം അമേരിക്കയില്‍നിന്നും മൂന്ന് എണ്ണം കാനഡയില്‍നിന്നും. ഈസ്റ്റേണ്‍, വെസ്റ്റേണ്‍ എന്നിങ്ങനെ രണ്ട് കോണ്‍ഫറന്‍സ് തിരിച്ചാണ് ലീഗ് റൗണ്ട്. ഇരു കോണ്‍ഫറന്‍സിലെയും ലീഗ് ചാമ്പ്യന്മാര്ക്ക് റെഗുലര്‍ സീസണ് ഷീല്‍ഡ് ലഭിക്കും. ഇരു കോണ്‍ഫറന്‍സും ഒന്നിച്ചുള്ള പോയിന്റ് പട്ടികയുടെ തലപ്പത്തെത്തുന്ന ടീമിനു സപ്പോട്ടേഴ്സ് ഷീല്‍ഡും നല്‍കും.
ഇരു കോണ്‍ഫറന്‍സിലെയും ആദ്യ ഒമ്പതു ടീമുകളില്‍നിന്ന് പ്ലേ ഓഫിലൂടെ ഏഴ് ക്ലബ്ബിനെ കണ്ടെത്തി അവര്‍ തമ്മില്‍ നോക്കൗട്ട് അരങ്ങേറും. ഫൈനലില്‍ ജയിക്കുന്ന ടീമിന് എംഎസ്എല്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫ് ട്രോഫി ലഭി ക്കും. ഇരു കോണ്‍ഫറന്‍സിലെയും പ്ലേ ഓഫ് ട്രോഫി ജേതാക്കള്‍ തമ്മിലാണ് എംഎസ്എല്‍ കപ്പ് പോരാട്ടം .എംഎസ്എല്‍ കപ്പ്
Sports
ബാഴ്സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസി തന്റെ പഴയ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്കു തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം.
മെസി ബാഴ്സയിലേക്കു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കു സ്ഥാനമില്ല. അത്തരമൊരു സംഭവം നടക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് ഹ്വാന്‍ ലാപോര്‍ട്ട അറിയിച്ചു.
ഞായറാഴ്ച രാത്രിയില്‍ മെസി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗവില്‍ എത്തിയിരുന്നു. കാമ്പ് നൗവില്‍ നില്ക്കുന്ന ചിത്രത്തിനൊപ്പം “ഒരു ദിവസം എനിക്കു തിരിച്ചുവരാന്‍ കഴിയും, ഒരു കളിക്കാരന് എന്ന നിലയില്‍ വിടപറയാന്‍ മാത്രമല്ല, അങ്ങനെ ചെയ്യാന്‍ കഴിയില്ല’’ എന്ന കുറിപ്പും മെസി പങ്കുവച്ചിരുന്നു. ഇതോടെ മെസി ബാഴ്സയിലേക്കു തിരിച്ചെത്തിയേക്കുമെന്ന വാര്‍ത്ത പരന്നു.
Sports
ബ്യൂണസ് ഐറിസ്: അംഗോളയ്ക്കെതിരായ അന്താരാഷ്്ട്ര സൗഹൃദ മത്സരത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ലയണൽ സ്കലോനി പ്രഖ്യാപിച്ച 24 അംഗ ടീമിനെ സൂപ്പർ താരം ലയണൽ മെസി നയിക്കും.
ടീമിൽ അരങ്ങേറ്റം കുറിക്കാത്ത മൂന്ന് കളിക്കാരും ഉൾപ്പെടുന്നു. നവംബറിലെ ഫിഫ വിൻഡോയിൽ അർജന്റീനയുടെ ഏക സൗഹൃദ മത്സരമാണ് അംഗോളയിൽ നടക്കുന്നത്. നവംബർ 14ന് ലുവാൻഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന ടീമിൽ, ജിയാൻലൂക്ക പ്രെസ്റ്റിയാനി, ജോക്വിൻ പാനിച്ചെല്ലി, മാക്സിമോ പെറോണ്‍ എന്നീ പുതുമുഖങ്ങളാണ് ഇടംപിടച്ചത്. അതേസമയം പരിക്കേറ്റ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് സ്ക്വാഡിലില്ല.
2026 ഫിഫ ലോകകപ്പിന് മുന്‍പായി ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള സ്കലോനിയുടെ അവസാന അവസരങ്ങളിലൊന്നാണ് ഈ മത്സരം.
അർജന്റീന ടീം:
ഗോൾകീപ്പർമാർ: ജെറോനിമോ റൂളി, വാൾട്ടർ ബെനിറ്റസ്.
പ്രതിരോധനിര: നഹുവൽ മോളിന, യുവാൻ ഫോയ്ത്ത്, ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ഓട്ടമെൻഡി, മാർക്കോസ് സെനേസി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റീൻ ബാർക്കോ.
മധ്യനിര: അലക്സിസ് മാക് അലിസ്റ്റർ, മാക്സിമോ പെറോണ്‍, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, തിയാഗോ അൽമാഡ, ജിയോവാനി ലോ സെൽസോ, നിക്കോളാസ് പാസ്.
മുന്നേറ്റനിര: ലയണൽ മെസി, ജൂലിയാനോ സിമിയോണി, ജിയാൻലൂക്ക പ്രെസ്റ്റിയാനി, നിക്കോളാസ് ഗോണ്‍സാലസ്, ലൗട്ടാരോ മാർട്ടിനെസ്, ഹോസെ മാനുവൽ ലോപ്പസ്, ജൂലിയൻ അൽവാരസ്, ജോക്വിൻ പാനിച്ചെല്ലി.
നേരത്തേ മെസിയടങ്ങുന്ന അർജന്റീന ടീം നവംബറിൽ കേരളത്തിൽ സൗഹൃദ മത്സരത്തിനെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്റ്റേഡിയമടക്കമുള്ള കാര്യങ്ങളിൽ ഫിഫ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ വരവ് വൈകുമെന്നും അടുത്ത വിൻഡോയായ മാർച്ചിലെത്തുമെന്നുമാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.
Sports
മയാമി: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക്, മേയര്‍ ഫ്രാന്‍സിസ് സുവാരസ് കീ ടു ദ സിറ്റി ഓഫ് മയാമി പുരസ്കാരം നല്കി.
മയാമിക്കും അമേരിക്കയ്ക്കും ലോക ഫുട്ബോളിനും വേണ്ടി ചെയ്ത കാര്യങ്ങള്‍ക്കുള്ള സ്മരണാര്‍ഥമാണ് പുരസ്കാരം. 2023 ജൂലൈ 15നാണ് ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ എത്തിയത്.
Sports
റിയാദ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന പ്രഖ്യാപനവുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) ആരാണെന്നതില്‍, മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന വിലയിരുത്തല്‍ മുമ്പും റൊണാള്‍ഡോ നടത്തിയിരുന്നു.
പിയേഴ്സ് മോര്‍ഗനുമായി നടത്തിയ അഖിമുഖത്തിലാണ് മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന വിലയിരുത്തല്‍ റൊണാള്‍ഡോ നടത്തിയത്. “മെസി എന്നേക്കാള്‍ മികച്ചതാണെന്നോ? അതിനോട് ഞാന്‍ യോജിക്കുന്നില്ല. അത്രയും എളിമ എനിക്കു വേണ്ട’’- പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തിന്റെ പുറത്തുവന്ന ക്ലിപ്പിംഗില്‍ റൊണാള്‍ഡോ പറയുന്നു. അഭിമുഖം പൂര്‍ണമായി പുറത്തുവരുന്നതിനു മുമ്പുള്ള ക്ലിപ്പിംഗാണിത്.
പിയേഴ്സ് മോര്‍ഗനുമായി 2022ല്‍ നടത്തിയ വിവാദ അഭിമുഖത്തിനുശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലണ്ട് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി വിട്ടത്. അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിക്കാരനായിരുന്ന റൊണാള്‍ഡോ, ക്ലബ്ബിന്റെ രീതികളെയും കോച്ച് എറിക് ടെന്‍ ഹഗിനെയുമെല്ലാം കുറ്റപ്പെടുത്തിയാണ് അഭിമുഖത്തില്‍ സംസാരിച്ചത്. അഭിമുഖം വിവാദമായതിനു പിന്നാലെ ക്ലബ്ബുമായി പരസ്പരധാരണയില്‍ റൊണാള്‍ഡോ വഴിപിരിഞ്ഞു. തുടര്‍ന്നാണ് നിലവിലെ ക്ലബ്ബായ സൗദി പ്രൊ ലീഗിലെ അല്‍ നസര്‍ എഫ്സിയില്‍ എത്തിയത്.
സിആര്‍7 Vs മെസി
2008 മുതല്‍ 2017വരെ സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡിലും ബാഴ്സലോണയിലുമായിരുന്നു റൊണാള്‍ഡോയും മെസിയും. ഇക്കാലയളവില്‍ ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം ഇരുവരും മത്സരിച്ച് പങ്കിട്ടു. യുവേഫ ചാമ്പ്യന്‍സ് ലീഗ് റൊണാള്‍ഡോ അഞ്ച് തവണ നേടിയപ്പോള്‍ മെസിക്കു നാല് പ്രാവശ്യമേ ലഭിച്ചുള്ളൂ. അതേസമയം, കരിയറില്‍ ഇതുവരെയായി ബലോണ്‍ ദോര്‍ പുരസ്കാരം റൊണാള്‍ഡോ അഞ്ച് പ്രാവശ്യം നേടിയപ്പോള്‍ മെസി എട്ട് തവണ സ്വന്തമാക്കി.
കരിയറില്‍ റൊണാള്‍ഡോ 952 ഗോള്‍ നേടിക്കഴിഞ്ഞു. മെസിക്കുള്ളത് 892 ഗോള്‍ മാത്രം. കരിയറില്‍ റൊണാള്‍ഡോ 259 അസിസ്റ്റ് നടത്തിയപ്പോള്‍ മെസിക്ക് 399 എണ്ണമുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയ്ക്ക് 140ഉം മെസിക്ക് 129ഉം ഗോളാണ്.
രാജ്യാന്തര ഫുട്ബോളില്‍ 225 മത്സരങ്ങളില്‍നിന്ന് റൊണാള്‍ഡോ 143 ഗോള്‍ നേടിയപ്പോള്‍ മെസി 195 മത്സരങ്ങളില്‍നിന്ന് 114 ഗോള്‍ സ്വന്തമാക്കി. പ്രഫഷണല്‍ കരിയറില്‍ 1000 ഗോള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന എന്ന ചരിത്രനേട്ടത്തിലേക്കു കുതിക്കുകയാണ് റൊണാള്‍ഡോ.
Sports
മലപ്പുറം: അർജന്റീന ഫുട്ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് മന്ത്രി വി. അബ്ദുറഹ്്മാൻ.
നേരത്തേ ലയണൽ മെസിയുടെ അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തുമെന്ന് പറഞ്ഞത് യാഥാർഥ്യമായില്ലെങ്കിലും ഇത്തവണ അർജന്റീന ടീം എത്തുമെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു.
മെസിയുടെ വരവിനെച്ചൊല്ലിയുണ്ടായ വിവാദം തെല്ലൊന്നു കെട്ടടങ്ങിയപ്പോഴാണു മന്ത്രി ഫുട്ബോൾ ആരാധകർക്ക് ആഹ്ലാദത്തിനു വക നൽകിയിരിക്കുന്നത്.
Kerala
തൃശൂര്‍: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രകോപിതനായി കായികമന്ത്രി വി. അബ്ദുറഹിമാന്. തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്കൂള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.
മന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പാണ് ഹൈബി ഈഡന് വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചത്. അര്‍ജന്റീന ഫുട്ബോള്‍ ടീം എത്തുന്നുവെന്ന് പറഞ്ഞ് ദുരൂഹ ഇടപാടുകള്‍ നടന്നുവെന്നും ഹൈബി ഈഡന് ആരോപിച്ചിരുന്നു.
ഇതിനോടുള്ള പ്രതികരണം ചോദിക്കാന്‍ ശ്രമിക്കവേയാണ് മന്ത്രി ചാനല്‍ മൈക്കുകള്‍ തട്ടിത്തെറിപ്പിച്ച് കുപിതനായത്.
Sports
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തില്ല. ഫിഫ അനുമതി ലഭ്യമാകാതെ വന്നതോടെയാണിത്. ഇതോടെ അര്‍ജന്റീനയുടെ എതിരാളികളാകാന്‍ പരിഗണിച്ച ഓസ്ട്രേലിയയും കേരളത്തില്‍ വരില്ല.
ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി സ്പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിന് പറഞ്ഞു.
അടുത്തമാസം അംഗോളയുമായാണ് അര്‍ജന്റീനയുടെ മറ്റൊരു മത്സരം നടക്കുന്നത്. അവിടെനിന്നും കേരളത്തിലേക്കുള്ള യാത്രയുടെ പ്രശ്നങ്ങളും കളി മാറ്റിവയ്ക്കുന്നതിനു കാരണമായെന്ന് സ്പോണ്സര് പറഞ്ഞു. നവംബറില്‍ അംഗോളയില്‍ മാത്രമാണ് അര്‍ജന്റീന സൗഹൃദമത്സരം കളിക്കുകയെന്ന് അര്‍ജന്റീന മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 14, 18 തീയതികളില്‍ വെനസ്വേലയ്ക്കും കൊളംബിയയ്ക്കുമെതിരേ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ടീമിനു മത്സരങ്ങളുണ്ട്. അംഗോളയില്‍ കളിക്കുന്നതിനുമുമ്പ് അര്‍ജന്റീന സ്പെയിനിലാണു പരിശീലിക്കുക. മത്സരവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്നലെ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് സ്പോണ്‍സറായ ആന്റോ അഗസ്റ്റിന്റെ പ്രഖ്യാപനം.
നവംബറിലെ വിന്‍ഡോയില്‍ മത്സരം നടക്കില്ലെന്നും അടുത്ത വിന്‍ഡോയില്‍ അര്‍ജന്റീന സംഘമെത്തുമെന്നും ഇക്കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. മാര്‍ച്ചിലാണ് അടുത്ത വിന്‍ഡോ. ഫിഫ അനുമതി ലഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണു നിലവിലെ തീരുമാനം.
അടുത്ത വിന്‍ഡോയില്‍ കേരളത്തിലെത്തുമെന്നാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) അറിയിച്ചിട്ടുള്ളതെന്നും ആന്റോ അഗസ്റ്റിന് പറയുന്നു. എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി ബ്യൂണസ് അയേഴ്സില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം.
District News
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളാ സന്ദർശവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രിമാരായ വി.അബ്ദുറഹിമാന്, പി.രാജീവ്, ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്റ്റേഡിയത്തിന് കർശന സുരക്ഷ ഒരുക്കണമെന്നും വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു.
ജില്ലാതലത്തിലെ ഏകോപന ചുമതല കളക്ടർക്ക് നൽകി. കഴിഞ്ഞദിവസം അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
District News
കൊച്ചി: ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയും ലയണല്‍ മെസിയും കേരളത്തിലേക്ക് പന്തുതട്ടാന്‍ വരുമോ... ഇല്ലയോ... എന്ന അനിശ്ചിതത്വം നിലനില്ക്കുകയാണെങ്കിലും മത്സര വേദിയായി കണക്കാക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
സ്റ്റേഡിയം പെയിന്റ് ചെയ്ത് ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് പുറമേ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതും ചോര്‍ച്ചകള്‍ പരിഹരിക്കുന്ന പ്രവൃത്തികളുമാണ് ആരംഭിച്ചിരിക്കുന്നത്. അര്‍ജന്റീന കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ തീരുമാനമായാല്‍ അതിനു മുന്നേ അടിസ്ഥാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇപ്പോഴത്തെ നവീകരണം.
അര്‍ജന്റീന ടീം വരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികള്‍ ജിസിഡിഎയില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര മത്സര വേദിയാകാന്‍ യോഗ്യമാകും വിധം സ്റ്റേഡിയം ഫിറ്റ് ആണെന്നാണ് ജിസിഡിഎ അധികൃതര്‍ സ്പോര്‍ട്സ് കൗണ്‍സിലിനെ അറിയിച്ചത്. മാത്രമല്ല 2017ല്‍ ഫിഫ അണ്ടര്‍ 17 ലോക കപ്പ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയം ഫിഫയുടെ മാനദണ്ഡങ്ങള്‍ പ്രകാരം നവീകരിച്ചിരുന്നു. ഇനി അറ്റകുറ്റപ്പണികള്‍ മാത്രം മതിയെന്നാണ് ജിസിഡിഎയുടെ വിശദീകരണം.
സ്റ്റേഡിയത്തിന്റെ ഒന്നര ലക്ഷത്തോളം ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന ഭാഗത്തിന്റെ പെയിന്റിംഗാണ് ഇപ്പോള്‍ നടക്കുന്നത്. 1.35 കോടി രൂപയ്ക്ക് ഡുറോലാക് എന്ന സ്ഥാപനമാണ് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ളത്. ഓഗസ്റ്റ് അവസാനത്തോടെ പെയിന്റിംഗ് പൂര്‍ത്തിയാകും. തുടര്‍ന്ന് ഇരിപ്പിടങ്ങളുടെ നവീകരണവും ചോര്‍ച്ച പരിഹരിക്കുന്നതടക്കമുള്ള സിവില്‍ വര്‍ക്കുകളും നടക്കും. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് നവീകരണം.
ഇതോടൊപ്പം ഫ്ളെഡ്ലിറ്റുകള് നവീകരിക്കുന്ന ജോലികളും ആരംഭിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. നിലവിലുള്ള ലൈറ്റുകള്‍ അഴിച്ചുമാറ്റി പുതിയ ഫ്രെയ്മുകള് സ്ഥാപിച്ച ശേഷം ലൈറ്റുകള്‍ പുനസ്ഥാപിക്കുന്നതാണ് ഇതോടൊപ്പം ചെയ്യുന്നത്. ഹാലജന്‍ ലൈറ്റുകള്‍ക്ക് പകരം സ്റ്റേഡിയം മുഴുവന്‍ എല്‍ഇഡി പ്രകാശത്തിലേക്ക് മാറ്റുന്നതും ആലോചനയിലുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
1996ലാണ് ജിസിഡിഎ സ്റ്റേഡിയം നിര്‍മിച്ചത്. 34 ഏക്കർ ഭൂമിയിലെ 12 ഏക്കറില്‍ മൂന്നു നിലകളിലായി 55,000 പേര്‍ക്ക് ഇരിപ്പിട സൗകര്യം സ്റ്റേഡിയത്തിലുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഫുട്ബോള്‍ മത്സരങ്ങള്‍ക്കും ഐഎസ്എല്‍ മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയായി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കലൂര്‍ സ്റ്റേഡിയം.