District News
ഒറ്റപ്പാലം: നഗരത്തിലെ നടപ്പാത വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തികൾക്കെതിരേ വീണ്ടും പരാതി. നിർമാണപ്രവൃത്തികൾ കാര്യക്ഷമമില്ലന്നാണ് വിമർശനം. വേങ്ങേരി ശിവക്ഷേത്രപരിസരത്ത് നിർത്തിവച്ച നവീകരണ പ്രവൃത്തികൾ കഴിഞ്ഞ ദിവസമാണ് വീണ്ടും തുടങ്ങിയത്. ഇവിടെ കൈവരി സ്ഥാപിച്ച സ്ഥലംവരെ കോൺക്രീറ്റ് ചെയ്ത് നടപ്പാതയ്ക്കു വീതികൂട്ടി. പകുതിദൂരം പണി പൂർത്തിയായി.
എന്നാൽ തോന്നിയ നിലയിലാണ് പ്രവൃത്തികളെന്നും റോഡ് വെട്ടിച്ചുരുക്കിയെന്നും പരാതികളുയർന്നിട്ടുണ്ട്. എന്നാൽ പ്രദേശത്ത് വലതുവശത്തുണ്ടായിരുന്ന നടപ്പാതകൾക്ക് വീതിയില്ലായിരുന്നുവെന്നും പലയിടത്തും വളഞ്ഞാണ് അഴുക്കുചാലും കോൺക്രീറ്റ് സ്ലാബുമുണ്ടായിരുന്നതെന്നുമാണ് അധികൃതർ പറയുന്നത്. ഇതോടെയാണ് കൈവരികൾ റോഡിലേക്കിറക്കി സ്ഥാപിക്കേണ്ടിവന്നത്. ഇതാണ് റോഡിന്റെ വീതികുറച്ചെന്ന ആരോപണങ്ങളുണ്ടാക്കിയതെന്നാണ് ഇവർ നൽകുന്ന വിശദീകരണം. ഒറ്റപ്പാലം ടൗൺ നവീകരണപദ്ധതിയുടെ ഭാഗമായാണ് പൊതുമരാമത്തുവകുപ്പ് നടപ്പാതകൾ നിർവഹിക്കുന്നത്. രണ്ടുകോടി രൂപ ചെലവിട്ടാണ് നവീകരണം.
വാണിജ്യസമുച്ചയപരിസരം മുതൽ ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയം പരിസരംവരേയാണ് കട്ടപതിച്ച് നടപ്പാത നവീകരിക്കുന്നത്. കൈവരികളും സ്ഥാപിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്തും ന്യൂബസാറിലും നേരത്തെ പണി പൂർത്തിയായെങ്കിലും വേങ്ങേരി ക്ഷേത്രപരിസരത്ത് പണി തടസപ്പെട്ടിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിൽ വിദ്യാർഥിപ്രക്ഷോഭകരെ മയക്കുമരുന്നു കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസുകാരനു സസ്പെൻഷൻ. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് ഡ്രൈവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെയാണു നടപടി.
പോലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായത് തീർത്തും തെറ്റായ നടപടിയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പോലീസുകാരനെതിരേ ഉടനടി നടപടിയുണ്ടായ തായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
വിവാദമായ 25 സെക്കൻഡ് വീഡിയോയിൽ പോലീസുകാരൻ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതു കാണാം. "നിങ്ങളെ വീണ്ടും ഇവിടെക്കാണാൻ ഇടയായാൽ 50 ഗ്രാം പൗഡർ നിങ്ങളുടെ പോക്കറ്റിൽ തിരുകും. നിങ്ങൾക്ക് ജാമ്യംപോലും കിട്ടില്ല. ജീവിതം ഇല്ലാതാകും. നിങ്ങൾ മൂലം നിരവധി ബുദ്ധിമുട്ടുകളാണ് ഞങ്ങൾ അനുഭവിക്കുന്നത്''- വീഡിയോയിൽ പോലീസുകാരൻ പറയുന്നു.
ജനാധിപത്യപരമായ എതിർപ്പുകളെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ "കാക്കി ഗുണ്ടായിസം’നടത്തുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. വീഡിയോ ദൃശ്യങ്ങൾ ശരിയാണെങ്കിൽ, ഇത് വിദ്യാർഥികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമം മാത്രമല്ല, ജനാധിപത്യ അവകാശങ്ങൾക്കു നേരേയുള്ള നേരിട്ടുള്ള ആക്രമണമാണ്.
വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഭീഷണികളിലൂടെയല്ല, ഉത്തരവാദിത്വത്തോടെയാണു മറുപടി നൽകേണ്ടതെന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് പ്രതികരിച്ചു.
ജനാധിപത്യത്തിലെ കറുത്ത പാടാണിതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ പറഞ്ഞു. വിദ്യാർഥികൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും മുംബൈ പോലീസ് കമ്മീഷണർക്കും കോൺഗ്രസ് നിവേദനം നൽകി.
കോക്രോച്ച് ജനതാ പാർട്ടിയുടെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെയാണു പോലീസ് ഭീഷണിപ്പെടുത്തിയത്.
National
ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്തറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം.
ജന്തർ മന്തറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘടനകളുടെ സമരവേദികളും ബാനറുകളുമടക്കം ഇന്നലെ രാത്രിയോടെ പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ ജന്തർ മന്തറിൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമത്തെയും വിഫലമാക്കി സമരക്കാർ വിവിധ മേഖലകളിൽനിന്ന് വീണ്ടും വീണ്ടും ജന്തർ മന്തറിലേക്ക് ഒഴുകിയെത്തി.
കനത്ത ലാത്തിച്ചാർജ് നടത്തിയും പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്തറിന്റെ സമരഭൂമിയെ പോലീസ് ഇന്നലെ പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ബാരിക്കേഡുകൾക്കടുത്തേക്ക് വന്നുകൊണ്ടിരുന്നു.
ഒരു നേതൃത്വവും ആവശ്യപ്പെടാതെ, എതെങ്കിലും സംഘടനയുടെയോ പാർട്ടിയുടെയോ ബാനർ കൈയിലേന്താത്ത സാധാരണക്കാരായിരുന്നു ഇന്നലെ രാത്രിയോടെ ജന്തർ മന്തറിൽ ഒത്തുകൂടിയത്.
ആദ്യം അൻപതും പിന്നീടു നൂറായും വളർന്ന ഈ കൂട്ടമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അണയാതെ കാത്തത്. ബാരിക്കേഡുകൾ ഇവർക്ക് പ്രതിരോധം തീർത്തെങ്കിലും സമരഭൂമിക്കടുത്തു കുത്തിയിരുന്ന് രാത്രിയിലും അവർ പ്രതിഷേധിച്ചു.
മുപ്പത്തിരണ്ടാം ദിവസവും സമരത്തിന് തുടർച്ച ഉറപ്പുവരുത്തുകയായിരുന്നു യുവാക്കൾ. സമരസ്ഥലത്തെ തകർന്ന വേദിയിൽ കുത്തിയിരുന്നു പ്രതിഷേധം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ആവർത്തിച്ചിട്ടുണ്ട്.
അതിനിടെ, ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ബിഎൻഎസ്എസ് വകുപ്പ് 163 ഇപ്പോഴും നിലവിലുണ്ടെന്നും ആളുകൾ കൂട്ടംകൂടരുതെന്നും ഡൽഹി പോലീസ് പ്രഖ്യാപിച്ചു. മറ്റൊരു പ്രതിഷേധ റാലി പാർലമെന്റിലേക്കുണ്ടാകാതിരിക്കാനുള്ള സകല നടപടികളും പോലീസ് കൈക്കൊണ്ടി ട്ടുണ്ട്.
ജന്തർ മന്തറിനു ചുറ്റും ബോംബ് സ്ക്വാഡുകളെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. പ്രധാന സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാഹന പരിശോധന കർശനമാക്കുകയും നഗരം മുഴുവൻ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇടതുപക്ഷ എംപിമാരും മുസ്ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് കക്ഷികളുടെ എംപിമാരും എൻസിപി (എസ്പി) സ്ഥാപകൻ ശരദ് പവാറും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാളും ജന്തർ മന്തറിലെ പ്രതിഷേധസ്ഥലം സന്ദർശിച്ചു സിജെപി പ്രസ്ഥാനത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളിൽ പലരെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നു നിരവധി കുടുംബങ്ങൾ പരാതിപ്പെട്ടിട്ടുണ്ട്. സിജെപിയുടെ പാർലമെന്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എഫ്ഐആറുകളാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നതെന്നു സൂചനയുണ്ട്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്പോൾ, സമരക്കാർക്ക് പിന്തുണയുമായി അകലെയിരുന്നും സാധാരണക്കാരുടെ കരുതലുകൾ എത്തുന്നു.
കനത്ത മഴ വകവയ്ക്കാതെ തിങ്കളാഴ്ച സമരക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകിയ സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
മുംബൈയിൽ താമസിക്കുന്ന അനുജ് റാവത്ത് എന്നയാൾ ഓൺലൈൻ വഴി ഓർഡർ ചെയ്ത ഭക്ഷണമാണ് ഡെലിവറി ബോയ് ജന്തർ മന്തറിലെത്തിച്ചത്. മുംബൈയിലുള്ള അനുജ് ഭയ്യയാണ് ഈ ഭക്ഷണം ഓർഡർ ചെയ്തതെന്നും ജന്തർ മന്തറിൽ വിശന്നിരിക്കുന്നവർക്ക് ഇതു നൽകാൻ ആവശ്യപ്പെട്ടെന്നും പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്നും മഴക്കോട്ടും ഹെൽമറ്റും ധരിച്ചെത്തിയ ഡെലിവറി ഏജന്റ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
ഭക്ഷണം ഏറ്റുവാങ്ങിയ സന്നദ്ധപ്രവർത്തകർ അനുജിനും, കനത്ത മഴയത്തും ഓർഡർ എത്തിച്ചുനൽകിയ ഡെലിവറി ഏജന്റിനും കൈയടികളോടെ നന്ദി രേഖപ്പെടുത്തി.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഓൺലൈൻ ആപ്പുകൾ വഴി സമരക്കാർക്കായി ഭക്ഷണവും ചായയും ലഘുഭക്ഷണങ്ങളും തുടർച്ചയായി എത്തിച്ചു നൽകുന്നുണ്ട്.
നേരിൽ വരാൻ സാധിച്ചില്ലെങ്കിലും നീതിക്കായുള്ള പോരാട്ടത്തിൽ സമരക്കാർക്കൊപ്പം തങ്ങളുമുണ്ടെന്ന് തെളിയിക്കുകയാണ് ഓൺലൈൻ വഴി ഭക്ഷണമെത്തിക്കുന്ന ഈ സാധാരണക്കാരായ മനുഷ്യർ.
National
ന്യൂഡൽഹി: സിജെപി സമരപ്പന്തല്‍ പൊളിച്ച് നീക്കി കേന്ദ്രസേന. പ്രതിഷേധക്കാരെ ജന്തർ മന്തറിൽ നിന്ന് പോലീസ് അടിച്ചോടിക്കുകയാണ്. ജന്തര്‍ മന്തറിലെ സുരക്ഷാ വലയം ഭേദിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
പാർലമെന്റിന് സമീപത്തെ പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു. അതേസമയം, സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ ചർച്ച നടത്തി. രണ്ടുമണിക്കൂർ കാത്തിരുന്ന ശേഷം 10 മിനിറ്റ് കൂടിക്കാഴ്ച നടത്തിയെന്ന് വക്താക്കൾ പറഞ്ഞു. മൂന്ന് ആവശ്യങ്ങൾ അടങ്ങിയ കത്ത് നഡ്ഡയ്ക്ക് കൈമാറി.
ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സോനം വാംഗ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളടങ്ങിയ കത്താണ് കൈമാറിയത്.
Kerala
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ പോലീസും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റം. വടക്കന്‍ പറവൂര്‍ കച്ചേരിപ്പടിയില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതോടെയാണ് വാക്കേറ്റം ഉണ്ടായത്. ഇതിന് പിന്നാലെ സ്വകാര്യ ബസുകളും വാഹനങ്ങളും തടഞ്ഞു.
ഇതിനെ തുടന്ന് സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി. തുറന്ന കടകള്‍ സമരാനുകൂലികള്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ അടപ്പിച്ചു. സമരക്കാര്‍ പിന്‍വാങ്ങിയതോടെ നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരില്‍ മാത്രമാണ് പ്രതിഷേധമുണ്ടായത്.
കൊച്ചി നഗരത്തില്‍ സാധാരണ രീതിയില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നു. അതിനാല്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
National
ഇംഫാൽ: മണിപ്പുരിൽ ശാശ്വത സമാധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതയിലേക്കു നടന്ന പ്രതിഷേധവും അക്രമത്തിൽ കലാശിച്ചു. സമരക്കാരെ പോലീസ് തടഞ്ഞതോടെ പ്രതിഷേധം അക്രമത്തിനു വഴിമാറി.
പ്രതിഷേധക്കാർക്കു നേരേ പോലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു.ഇതിനിടെ, മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിംഗുമായി കൂടിക്കാഴ്ചയ്ക്കു പ്രതിഷേധക്കാരിൽ ഏതാനുംപേർക്ക് അനുമതി നൽകി. ഇവർ മുഖ്യമന്ത്രിക്കു നിവേദനം നൽകുകയും ചെയ്തു.
മെയ്തി സംഘടനയായ കൊകോമിയുടെ (കോ-ഓർഡിനേറ്റിംഗ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രണ്ടു കുട്ടികളുടേതുൾപ്പെടെ സമീപകാലത്ത് നടന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
ഈമാസം ഏഴിനുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ കുക്കി ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരും കൊലയ്ക്ക് ഇരയായി.
വെള്ളിയാഴ്ച ഉക്റുൽ ജില്ലയിൽ ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർകൂടി കൊല്ലപ്പെട്ടു.
Kerala
ആലുവ: കെഎസ്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികളെ പോലീസ് പിടികൂടി. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കുട്ടമശേരിയിൽ വച്ചാണ് അക്രമം നടന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനു കുറുകെ നിർത്തി ഡോർ വലിച്ചു തുറന്ന് ഡ്രൈവർ കായംകുളം സ്വദേശി എം. ശ്യാകുമാറിനെ ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച കണ്ടക്ടർ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീണിനും പരിക്കേറ്റു. ബസിനെ മറികടന്നു വന്ന ബൈക്കിന് വഴി നൽകിയില്ലെന്ന പേരിലാണ് തർക്കമുണ്ടായത്.
ജീവനക്കാരെ ആക്രമിച്ചശേഷം ബസിന്റെ താക്കോലും പ്രതികൾ കൊണ്ടുപോയി. യാത്രക്കാരെ മറ്റൊരു ബസിലാണ് കൊട്ടാരക്കരവരെ എത്തിച്ചത്. സംഭവത്തിനുശേഷം പ്രതികളുടെ ഫോൺ ഓഫായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബന്ധുവീടുകളിൽനിന്നാണ് പോലീസ് പിടികൂടിയത്.
ഓടിച്ചിരുന്ന ഇരുചക്ര വാഹനവും പോലീസ് പിടിച്ചെടുത്തു. മുട്ടം ഭാഗത്തെ പമ്പിൽ വച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പ്രതികൾക്കെതിരേ വേറെയും കേസ് നിലവിലുണ്ട്.
ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐമാരായ ജോസി എം. ജോൺസൻ, ബി. സുരേഷ് കുമാ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം. ഷാഹിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
International
ഹവാന: അമേരിക്കൻ ഉപരോധംമൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ക്യൂബയിൽ പ്രതിഷേധവുമായി ജനം തെരുവിൽ. ക്യൂബയിലെ മൊറോൺ നഗരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസ് പ്രതിഷേധക്കാർ തകർത്തു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും വൈദ്യുതി മുടക്കത്തിനും എതിരായാണു ജനം തെരുവിലിറങ്ങിയത്. കെട്ടിടം തകർത്ത പ്രതിഷേധക്കാർ സാധനസാമഗ്രികൾ തെരുവിൽ കത്തിക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം മൊറോൺ നഗരത്തിൽ സമാധാനപരമായി ആരംഭിച്ച റാലി ശനിയാഴ്ച പുലർച്ചെ അക്രമാസക്തമായതായി ക്യൂബൻ പത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്യൂബയിൽ സർക്കാരിനെതിരായ പ്രതിഷേധം അസാധാരണമാണ്. വൈദ്യുതി മുടക്കം, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ദൗർലഭ്യമാണ് അസ്വസ്ഥതകൾക്കു കാരണം.
തലസ്ഥാനമായ ഹവാനയിൽ അടുത്തിടെ മണിക്കൂറുകളോളം വൈദ്യുതിതടസം നേരിട്ടു. വൈദ്യുതി മുടക്കത്തിനെതിരേ ഹവാന സർവകലാശാലയിലെ വിദ്യാർഥികളും പ്രകടനം നടത്തി. പ്രതിഷേധക്കാരുടെ പല ആവശ്യങ്ങളും ന്യായമാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ സമ്മതിച്ചു.
എന്നാൽ, രാജ്യത്ത് അക്രമം അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അനിശ്ചിതമായ വൈദ്യുതി മുടക്കം പൗരന്മാർക്ക് ദുരിതമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഇതിനിടെ, അമേരിക്കയുമായി രഹസ്യചർച്ച നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. യുഎസുമായി ചർച്ച നടത്തുന്നതായി ആദ്യമായാണ് ക്യൂബ പരസ്യമായി സമ്മതിക്കുന്നത്. സാമ്പത്തിക ഉപരോധങ്ങളും എണ്ണ ഇറക്കുമതിയിലെ തടസങ്ങളും മൂലം ക്യൂബ അതീവ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സുപ്രധാന വെളിപ്പെടുത്തൽ.
രാജ്യാന്തര തലത്തിലുള്ള ചില ശക്തികളുടെ മധ്യസ്ഥതയിലാണു ചർച്ചകൾ പുരോഗമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
District News
കാക്കനാട്: തൃക്കാക്കര മുനിസിപ്പൽ മാർക്കറ്റിനു സമീപം ടീ കമ്പനി എന്ന പേരിൽ പ്രവർത്തിക്കുന്ന സ്നാക്സ് കഫേയിൽ അക്രമം നടത്തുകയും ഉടമയെയും, ആസാം സ്വദേശിയായ തൊഴിലാളിയെയും പരിക്കേല്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. പൊന്നാനി കരിയൻപറമ്പിൽ ശ്രീശാന്ത് (19), പാലക്കാട് കല്ലത്തൂർ കണ്ണമീന്റെ വീട്ടിൽ മുഹമ്മദ് (22), കോഴിക്കോട് ഇരിങ്ങൽ സുമഷാസ് മൻസിലിൽ ആസാദ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി ഏഴോടെയാണ് കേസിന് ആസ്പദമായ സംഭവം. കാക്കനാട് ഇൻഫോപാർക്കിനുള്ളിലെ ഐടി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഷവർമ കടയിലെ ജീവനക്കാരാണ് ടീ കമ്പനിയെന്ന സ്നാക്സ് കഫേയിൽ ആക്രമണം നടത്തിയത്.
യുവാക്കൾ പണം നൽകാതിരുന്നതു ചോദ്യം ചെയ്ത കടയുടമ കാക്കനാട് അത്താണി കാവലാട്ട് വീട്ടിൽ അൻസി(35)ലിനെയും ആസാം സ്വദേശിയായ അബ്ബാസിനെയുമാണ് മർദിച്ചത്. പ്രതികൾ പിടിയിലായ വിവരമറിഞ്ഞ് വ്യാപാരികൾ കൂട്ടത്തോടെ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസില്‍ അറസ്റ്റിലായ മരണ സുബിന് എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടര്‍ക്കെതിരേ വീണ്ടും കാപ്പ ചുമത്താന്‍ പോലീസ് നീക്കം.
കാപ്പാ നിയമ പ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം 2025 മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്.
ബലാത്സംഗം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കുറ്റപ്പുഴ, പാപ്പാനവേലില്‍ മരണം സുബിന്എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടര്‍ ചാക്കോ (27), തിരുവല്ല മുപ്പിരിയില്‍ ബെര്ലന്ദാസ് (38) എന്നിവരാണ് സ്പാ അതിക്രമക്കേസില്‍ അറസ്റ്റിലായത്. മറ്റു നാലുപേര്‍ കൂടി പിടിയിലാകാനുണ്ട്.
District News
കണ്ണൂർ: രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ട് തട്ടിപ്പ് നടത്തിയതിന്റെ പേരിൽ ആരോപണ വിധേയനായ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരായ പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
നാട്ടുകാരിൽ നിന്നു പിരിച്ചെടുത്ത ലക്ഷങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ തട്ടിയെടുത്തതായുള്ള സിപിഎം നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പയ്യന്നൂരിൽ സമാധാനപരമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയായിരുന്നു. ടി.ഐ. മധുസൂദനൻ എംഎൽഎയുടെ ഗുണ്ടകളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
പയ്യന്നൂരിലെ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് ഗുണ്ടാസംഘം പ്രവർത്തിക്കുന്നുണ്ട്. പോലീസ് നോക്കി നിൽക്കുമ്പോഴാണ് പയ്യന്നൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനത്തെ ആക്രമിച്ചത്. ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ച സിപിഎം നേതാവ് കുഞ്ഞികൃഷ്ണനു കൂടിയുള്ള മുന്നറിയിപ്പാണ് ഈ ക്രിമിനൽ സംഘം നൽകിയിരിക്കുന്നത്.
മാരകായുധങ്ങളുമായി കോൺഗ്രസ് നേതാക്കളെ ആക്രമിച്ച ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഗുണ്ടകളെ ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാം എന്ന പയ്യന്നൂർ എംഎൽഎയുടെയും കൂട്ടരുടെയും ചിന്ത മാറ്റിവയ്ക്കുന്നതാണ് നല്ലത്. നാളെ ജനകീയ കോടതിയിൽ ഇതിന് സമാധാനം പറയേണ്ടി വരുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് പയ്യന്നൂർ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലുള്ള കോൺഗ്രസ് നേതാക്കളായ എ.പി. നാരായണൻ, എ. രൂപേഷ്, കെ. ടി. ഹരീഷ്, പി. രാജൻ എന്നിവരെ മാർട്ടിൻ ജോർജ് സന്ദർശിച്ചു.
International
ദുബായ്: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ മരിച്ചത് 3090 പേരാണെന്ന് ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഇൻ ഇറാൻ അറിയിച്ചു. ഇതിൽ 2885 പേർ പ്രതിഷേധക്കാരാണ്.
ഇറേനിയൻ ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമർത്തിയെന്നും സംഘടന ചൂണ്ടിക്കാട്ടി. കുറച്ചു ദിവസങ്ങളായി രാജ്യത്ത് പ്രകടനങ്ങൾ ഇല്ല. തലസ്ഥാനമായ ടെഹ്റാൻ നാലു ദിവസമായി ശാന്തമാണെന്ന് ഇന്നലെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയ സായുധ കലാപകാരികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഇറേനിയൻ ഭരണകൂടം അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലുമാണ് ഈ തീവ്രവാദികൾക്കു പിന്തുണ നല്‍കിയതെന്നും കൂട്ടിച്ചേർത്തു.
എട്ടു ദിവസത്തിനുശേഷം ഇറാന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങി. പ്രക്ഷോഭത്തെ നേരിടാനായി ഭരണകൂടം ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ടെഹ്റാനിലടക്കം പരിമിതമായ തോതിൽ ഇന്റർനെറ്റ് ലഭ്യമായി. വിദേശത്തുള്ള ഇറേനിയൻ വംശജർക്ക് സോഷ്യൽ മീഡിയയിലൂടെ നാട്ടിലുള്ളവരെ ബന്ധപ്പെടാൻ കഴിഞ്ഞു.
സാന്പത്തിക തകർച്ചയ്ക്കെതിരേ ഡിസംബർ 28ന് ടെഹ്റാനിൽ ആരംഭിച്ച പ്രകടനം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.
National
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ കുറ്റവാളിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനു ജാമ്യം നൽകിയതിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
സാമൂഹ്യപ്രവർത്തകരായ മുംതാസ് പട്ടേൽ, യോഗിത ഭയാന, ഋതിക ഇഷ, കെസിയ ഖാലിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിൽഭവനോട് ചേർന്നുള്ള പാർലമെന്റ് കവാടത്തിനു മുന്നിലെ പ്രതിഷേധം.
ഇന്നലെ വൈകിട്ട് നാലോടെ പാർലമെന്റിനു മുന്നിലെ അടച്ചിട്ട കവാടത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കാൻ തുടങ്ങിയ ഇവരോട് പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കാൻ അവകാശമില്ലെന്നും പിരിഞ്ഞുപോകണമെന്നും പോലീസ് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് പോലീസ് ബലം പ്രയോഗിച്ചു പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു നീക്കിയത്.