ഒറ്റപ്പാലത്തെ നവീകരിച്ച നടപ്പാത.
ഒറ്റപ്പാലം: നഗരത്തിലെ നടപ്പാത വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തികൾക്കെതിരേ വീണ്ടും പരാതി. നിർമാണപ്രവൃത്തികൾ കാര്യക്ഷമമില്ലന്നാണ് വിമർശനം. വേങ്ങേരി ശിവക്ഷേത്രപരിസരത്ത് നിർത്തിവച്ച നവീകരണ പ്രവൃത്തികൾ കഴിഞ്ഞ ദിവസമാണ് വീണ്ടും തുടങ്ങിയത്. ഇവിടെ കൈവരി സ്ഥാപിച്ച സ്ഥലംവരെ കോൺക്രീറ്റ് ചെയ്ത് നടപ്പാതയ്ക്കു വീതികൂട്ടി. പകുതിദൂരം പണി പൂർത്തിയായി.
എന്നാൽ തോന്നിയ നിലയിലാണ് പ്രവൃത്തികളെന്നും റോഡ് വെട്ടിച്ചുരുക്കിയെന്നും പരാതികളുയർന്നിട്ടുണ്ട്. എന്നാൽ പ്രദേശത്ത് വലതുവശത്തുണ്ടായിരുന്ന നടപ്പാതകൾക്ക് വീതിയില്ലായിരുന്നുവെന്നും പലയിടത്തും വളഞ്ഞാണ് അഴുക്കുചാലും കോൺക്രീറ്റ് സ്ലാബുമുണ്ടായിരുന്നതെന്നുമാണ് അധികൃതർ പറയുന്നത്. ഇതോടെയാണ് കൈവരികൾ റോഡിലേക്കിറക്കി സ്ഥാപിക്കേണ്ടിവന്നത്. ഇതാണ് റോഡിന്റെ വീതികുറച്ചെന്ന ആരോപണങ്ങളുണ്ടാക്കിയതെന്നാണ് ഇവർ നൽകുന്ന വിശദീകരണം. ഒറ്റപ്പാലം ടൗൺ നവീകരണപദ്ധതിയുടെ ഭാഗമായാണ് പൊതുമരാമത്തുവകുപ്പ് നടപ്പാതകൾ നിർവഹിക്കുന്നത്. രണ്ടുകോടി രൂപ ചെലവിട്ടാണ് നവീകരണം.
വാണിജ്യസമുച്ചയപരിസരം മുതൽ ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയം പരിസരംവരേയാണ് കട്ടപതിച്ച് നടപ്പാത നവീകരിക്കുന്നത്. കൈവരികളും സ്ഥാപിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്തും ന്യൂബസാറിലും നേരത്തെ പണി പൂർത്തിയായെങ്കിലും വേങ്ങേരി ക്ഷേത്രപരിസരത്ത് പണി തടസപ്പെട്ടിരുന്നു.
Tags : Local News Nattuvishesham Protesters sidewalk