Kerala
തിരുവനന്തപുരം: ഐഎഎസുകാരുടെ അനധികൃത സ്ഥലംമാറ്റത്തിന് എതിരേ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നേടിയ ഡോ.ബി. അശോകിനെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു തെറിപ്പിച്ച് അപ്രധാനമായ സൈനിക് ക്ഷേമവകുപ്പിൽ നിയമിച്ചു. യുവജനകാര്യ വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
സ്ഥലംമാറ്റത്തിനും നിയമനത്തിനും സിവിൽ സർവീസ് ബോർഡിന്റെ ശിപാർശയുണ്ടാകണമെന്നും സർക്കാരിനു തോന്നിയതുപോലെ സ്ഥലംമാറ്റാൻ കഴിയില്ലെന്നും ഉത്തരവ് നേടിയിരുന്നു. അവധിയിലുള്ള തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് കൃഷിവകുപ്പിന്റെ അധികചുമതല നൽകിയത്. ടിങ്കു ബിസ്വാൾ അവധി കഴിഞ്ഞെത്തുംവരെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാവും ചുമതല.
ഒരു തസ്തികയിൽ രണ്ടു വർഷം കാലാവധി ഉറപ്പാക്കണമെന്നും മാറ്റുന്നതിന് സിവിൽ സർവീസ് ബോർഡിന്റെ ശിപാർശയുണ്ടാകണമെന്നും സിഎടി ഉത്തരവിട്ടിരുന്നു. മൂന്നര വർഷമായി കൃഷിവകുപ്പിലുള്ള അശോകിനെ മാറ്റാൻ ചീഫ്സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ബോർഡ് ചേർന്ന് സർക്കാരിനു ശിപാർശ നൽകുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരും മുൻപ് തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു.
Kerala
കണ്ണൂർ: ‘വൺ ചർച്ച് വൺ മൂവ്മെന്റ്’ എന്ന പേരിൽ ചിലർ തലശേരി അതിരൂപത ആസ്ഥാനത്ത് അതിക്രമിച്ചു കയറുകയും ആർച്ച്ബിഷപ്സ് ഹൗസിന്റെ ഭിത്തിയിൽ അസഭ്യവാക്യങ്ങൾ എഴുതിഒട്ടിക്കുകയും ചെയ്തതിൽ തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു.
തലശേരി അതിരൂപതയുടെ കീഴിലുള്ള വിശ്വാസികളുടെ സമാധാനവും ഐക്യവും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ അപലപനീയമാണെന്നു പാസ്റ്ററൽ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ ചിലർ നടത്തുന്ന കുപ്രചാരണങ്ങൾക്കും വ്യാജാരോപണങ്ങൾക്കും എറണാകുളം-അങ്കമാലി അതിരൂപതയിൽ യാതൊരുവിധ പിന്തുണയും ലഭിക്കുന്നുമില്ല.
യഥാർഥ വസ്തുതകൾ തിരിച്ചറിഞ്ഞ എറണാകുളത്തെ മാധ്യമങ്ങൾ ഇത്തരം പ്രചാരണങ്ങൾക്കു വേദിയൊരുക്കാത്ത സാഹചര്യത്തിൽ പ്രശ്നങ്ങളൊന്നുമില്ലാത്ത കണ്ണൂരിൽ എത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പാസ്റ്ററൽ കൗൺസിൽ ആരോപിച്ചു.
അതിരൂപത ആസ്ഥാനത്ത് അക്രമം നടത്തുകയും തുടർന്ന് വാർത്താസമ്മേളനം വിളിച്ച് വ്യാജപ്രചാരണം നടത്തുകയും ചെയ്ത കുര്യാക്കോസ് പഴയമഠം, വിൽസൺ വടക്കാഞ്ചേരി, ജോസഫ് അമ്പലത്തിങ്കൽ, ബിജു പട്ടശ്ശേരി എന്നിവർക്കെതിരേ തലശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇവർക്കെതിരേ നിയമനടപടികൾ തുടരുമെന്നും പാസ്റ്ററൽ കൗൺസിൽ അറിയിച്ചു. ഇനിയും ഇത്തരം അക്രമങ്ങളും അപകീർത്തിപ്രചാരണങ്ങളും ആവർത്തിക്കുകയാണെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
District News
കോയമ്പത്തൂർ: കോർപ്പറേഷൻ ഓഫീസ് വളപ്പിലുള്ള വിക്ടോറിയ ഹാളിൽ മേയർ രംഗനായകിയുടെ അധ്യക്ഷതയിൽ കൗൺസിലിന്റെ പ്രത്യേക യോഗം നടന്നു. യോഗത്തിനുമുമ്പ് വെള്ളാളൂർ മാലിന്യക്കൂമ്പാരം പ്രധാന വിഷയമായി ഉന്നയിച്ച് എഐഎഡിഎംകെ കൗൺസിലർമാരായ രമേശ്, ഷർമിള, പ്രഭാകരൻ എന്നിവർ വായ തുണികൊണ്ടു മൂടിക്കെട്ടി പ്രതിഷേധിച്ചു.
ഇതിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിച്ച പ്രഭാകരൻ വെള്ളാളൂർ മാലിന്യക്കൂമ്പാരപ്രശ്നം സർക്കാർ ഉടൻ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം എഐഎഡിഎംകെ പ്രതിഷേധ പ്രകടനം നടത്തുമെന്നും പറഞ്ഞു. ചില സ്ഥലങ്ങൾ ചൂണ്ടിക്കാണിക്കുകയും കോയമ്പത്തൂരിൽ നിർമിച്ച റോഡുകൾ നല്ല നിലവാരമുള്ളതല്ലെന്ന് ആരോപിക്കുകയും ചെയ്തു. ഇതു വിക്ടോറിയ ഹാളിനുപുറത്ത് ഏറെനേരം ബഹളത്തിനിടയാക്കി.
National
കോൽക്കത്ത: തെരഞ്ഞെടുപ്പു കമ്മീഷന്റെ കരട് വോട്ടർ പട്ടികയിൽ മരിച്ചുവെന്ന് അടയാളപ്പെടുത്തിയ തൃണമൂൽ കോൺഗ്രസിന്റെ കൗൺസിലർ തന്നെ സംസ്കരിക്കണമെന്ന ആവശ്യവുമായി ഇന്നലെ ശ്മശാനത്തിലെത്തി പ്രതിഷേധിച്ചു.
ദൻകുനി 18-ാം വാർഡിലെ സൂര്യ ഡേയുടെ പേരാണ് കരട് പട്ടികയിൽ മരിച്ചവർക്കൊപ്പമുള്ളക്. ജനപ്രതിനിധിയായ താൻ മരിച്ചതായി കണക്കാക്കിയാൽ മറ്റു സംസ്കാരക്രിയകൾകൂടി ചെയ്തുതരണമെന്നാവശ്യപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർക്ക് സൂര്യ ഇന്നലെ പരാതി നൽകുകയും ചെയ്തു.
പശ്ചിമബംഗാളിലേക്കു കുടിയേറിയവരുടെയും മറ്റും വിവരങ്ങളടങ്ങിയ കരട് വോട്ടർ പട്ടിക ഇന്നലെയാണ് കമ്മീഷൻ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഗൂഢാലോചനയാണിതെന്ന് സൂര്യ ഡേ കുറ്റപ്പെടുത്തി.
ശ്മശാനത്തിൽ നിൽക്കുന്ന കൗൺസിലറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Kerala
തൃശൂർ: കൈയിൽ പിച്ചച്ചട്ടിയേന്തി ഗതാഗതമന്ത്രിയുടെ തിരുവനന്തപുരത്തുള്ള വസതിക്കുമുമ്പിൽ ഭിക്ഷയാചിച്ചു പ്രതിഷേധസമരത്തിനൊരുങ്ങി വാഹന പുകപരിശോധനാകേന്ദ്രം ഉടമകളും ടെക്നീഷന്മാരും.
നവംബർ ഒന്നിനാണു സമരം. ഇതിന്റെ തുടർച്ചയായി കെഎസ്ആർടിസി തുടങ്ങാനിരിക്കുന്ന വാഹന പുകപരിശോധനാകേന്ദ്രങ്ങൾ ഉപരോധിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുകപരിശോധനാകേന്ദ്രങ്ങൾ ചെറുകിടവ്യവസായമായി കണക്കാക്കി സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുക, ഒരുവർഷം കാലാവധിയുള്ള പെട്രോൾ വാഹനങ്ങളുടെ വെട്ടിക്കുറച്ച ഫീസ് പുനഃക്രമീകരിക്കുക, വാഹൻ പിയുസി സൈറ്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പ്രതിഷേധസമരം സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ പൊലൂഷൻ ടെസ്റ്റിംഗ് ടെക്നീഷ്യൻസ് ആൻഡ് ഓണേഴ്സ് വർക്കിംഗ് പ്രസിഡന്റ് ഗിരിഷ് പാലാഴി, ജനറൽ സെക്രട്ടറി ഷിബിൻ, വൈസ് പ്രസിഡന്റുമാരായ വിപിൻദാസ്, സജീവൻ പള്ളായിൽ, ലത സുരേഷ് എന്നിവർ പങ്കെടുത്തു.