പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ടാക്സി സേവന ദാതാക്കളായ ഊബർ 3,300 ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോള തലത്തിൽ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം. പിരിച്ചുവിട്ടതിന് പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയിലെയും ഉഗാണ്ടയിലെയും പ്രവർത്തനം കമ്പനി പൂർണമായും അവസാനിപ്പിച്ചു.
കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളമാണ് ഈ പിരിച്ചുവിടലിലൂടെ ഒഴിവാക്കപ്പെട്ടത്. സെപ്റ്റംബർ 2 മുതൽ ഇരു രാജ്യങ്ങളിലെയും സേവനങ്ങൾ നിറുത്തിവെച്ചതായി ഊബർ ഔദ്യോഗികമായി അറിയിച്ചു. 2014ൽ നൈജീരിയയിലും 2016ൽ ഉഗാണ്ടയിലും പ്രവർത്തനം ആരംഭിച്ച കമ്പനി, ഒരു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷമാണ് ഇപ്പോൾ വിപണി വിടുന്നത്.
ഇതിനുമുമ്പ് ഐവറി കോസ്റ്റ്, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്നും ഊബർ പിന്മാറിയിരുന്നു. എന്നാൽ ഈജിപ്ത്, ഘാന, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ പ്രവർത്തനം തുടരുമെന്ന് കമ്പനി വ്യക്തമാക്കി.
ഇന്ധനവില വർധനവിന് ആനുപാതികമായി യാത്രാക്കൂലി ലഭിക്കുന്നില്ലെന്ന ഡ്രൈവർമാരുടെ പരാതികളും, ബോൾട്ട് , ഇൻഡ്രൈവ് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള ശക്തമായ മത്സരവുമാണ് നൈജീരിയയിൽ ഊബറിന് തിരിച്ചടിയായത്.
കോവിഡിനുശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണിതെന്ന് ഊബർ സിഇഒ ദാരാ ഖോസ്രോഷാഹി ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. സ്ഥാപനത്തിന്റെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും സ്വയം നിയന്ത്രിത ടാക്സികൾ, ഡ്രൈവർരഹിത സാങ്കേതികവിദ്യ തുടങ്ങിയ പുതിയ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനും വേണ്ടിയാണ് ഈ നടപടിയെന്ന് കമ്പനി വിശദീകരിക്കുന്നു.
ഇതിന്റെ ഭാഗമായി യുകെ ആസ്ഥാനമായുള്ള 'വെയ്ൻ' എന്ന സ്റ്റാർട്ടപ്പുമായി ചേർന്ന് ലണ്ടനിൽ ഊബർ തങ്ങളുടെ ആദ്യ റോബോടാക്സി സേവനത്തിന് തുടക്കമിട്ടിട്ടുണ്ട്.
Tags : technology layoffs uber nigeria uganda artificialintelligence