ആലുവ: ജൽജീവൻ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കി മഴക്കാലത്തിന്ന് മുമ്പേ റോഡുകളിൽ ടാറിംഗ് നടത്തണമെന്ന് ഗ്രാമപഞ്ചായത്തുകൾ ആവശ്യപ്പെട്ടു. ആലുവ എംഎൽഎ അൻവർ സാദത്ത് വിളിച്ചുചേർത്ത സർക്കാർ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് കീഴ്മാട്, എടത്തല, കാഞ്ഞൂർ, ശ്രീമൂലനഗരം, ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകൾ ഈ ആവശ്യം ഉന്നയിച്ചത്.
ഏറ്റവും കൂടുതൽ ജനകീയ സമരങ്ങൾ നടന്ന ആലുവ - പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിൽ പൈപ്പിടൽ 6ന് പൂർത്തിയാക്കി 9 ന് പൊതുമരാമത്ത് വകുപ്പിന് വാട്ടർ അഥോറിറ്റി റോഡ് കൈമാറും. 18ന് റോഡ് നിർമാണം ആരംഭിക്കാനും പിഡബ്ലിയുഡി റെസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ തീരുമാനമായി.
ആലുവ നിയോജക മണ്ഡലത്തിലെ കരിയാട് - മറ്റൂർ, അങ്കമാലി കരക്കാട്ടുകുന്ന് - പൊയ്ക്കാട്ടുശേരി എന്നീ റോഡുകളിലൂടെയുള്ള പൈപ്പിടൽ ജോലി 12ന് പൂർത്തിയാക്കി റോഡ് കൈമാറുമെന്ന് യോഗത്തിൽ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ നെടുമ്പാശേരി, ചെങ്ങമനാട്, ശ്രമൂലനഗരം, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിലെ ജൽ മിഷൻ പൈപ്പിടൽ സമയബന്ധിതമായി തീർക്കുമെന്നും ഉറപ്പു നൽകി.
ജലജീവൻ പൈപ്പിടുന്ന പദ്ധതികൾ പൂർത്തീകരിക്കുന്നതിനായി ചേർന്ന യോഗങ്ങളിൽ സമയക്രമം തീരുമാനിച്ചിട്ടും പൂർത്തീകരണം അനന്തമായി നീളുന്നതിനെതിരെ പഞ്ചായത്ത് ജനപ്രതിനിധികൾ വിമർശനം ഉന്നയിച്ചു. അതേ സമയം പെരുമ്പാവൂർ ഡിവിഷനു കീഴിൽ പദ്ധതി പൂർത്തിയാക്കി റോഡ് ടാറിംഗ് കഴിഞ്ഞു. വാട്ടർ, പിഡബ്ല്യുഡി അസി. എൻജിനീയർമാർ പദ്ധതിയുടെ ഓരോ ഘട്ടവും നേരിട്ടെത്തി വിലയിരുത്തണമെന്നും സംയുക്ത യോഗം നിശ്ചയിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം. ഷംസുദീൻ, എ.വി. സുനിൽ, സതി ലാലു, ജയ മുരളീധരൻ, വിജി ബിജു, ചെങ്ങമനാട് വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, വാട്ടർ അഥോറിറ്റി കൊച്ചി സെൻട്രൽ സർക്കിൾ ചീഫ് എൻജിനീയർ വി.കെ. പ്രദീപ്, സുപ്രണ്ടിംഗ് എൻജിനീയർ എസ്. രതീഷ് കുമാർ, വാട്ടർ അഥോറിറ്റി എക്സി. എൻജിനീയർമാരായ ബി. പ്രിയദർശനി, സിന്ധു സി. നായർ, പിഡബ്ല്യുഡി എക്സി. എൻജിനീയർ കെ.എം. തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.