മട്ടന്നൂർ: ജീവനക്കാരുടെ സമരം മൂലം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് 12 സർവീസുകൾ റദ്ദാക്കി. മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് ആരോപിച്ച് പുലർച്ചെ ഷാർജയിലേക്ക് പോകാനെത്തിയ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചത് സംഘർഷാവസ്ഥയ്ക്കിടയാക്കി.
വിമാനത്താവള സുരക്ഷാ ജീവനക്കാർ ഇടപെട്ടാണ് ബഹളം നിയന്ത്രിച്ചത്. രണ്ടു ദിവസങ്ങളായി വിമാനങ്ങൾ സർവീസ് നിർത്തിയത് മൂവായിരത്തോളം യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്.
വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങൾ മാത്രമാണ് കണ്ണൂരിൽ നിന്നും സർവീസ് നടത്തുന്നത്. ഇൻഡിഗോയുടെ സർവീസാകട്ടെ ദോഹയിലേക്ക് മാത്രവുമാണ്. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകൾക്ക് പുറമെ വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഇന്നലെ പുലർച്ചെ 4.25ന് ഷാർജയിലേക്ക് പോകണ്ട വിമാനത്തിൽ യാത്ര ചെയ്യണ്ട യാത്രക്കാർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയത് അറിയുന്നത്.
സർവീസ് റദ്ദാക്കിയത് മുൻ കൂട്ടി അറിയിച്ചില്ലെന്ന് പറഞ്ഞായിരുന്നു യാത്രക്കാരുടെ ബഹളം. പിന്നീട് യാത്രക്കാർ തിരിച്ചു പോകുകയായിരുന്നു. 4.35 നുള്ള മസ്കറ്റ്, 5.15 നുപോകണ്ട ദമാം, രാവിലെ 9.20നുള്ള അബുദാബി വിമാനങ്ങളും റദ്ദാക്കുകയായിരുന്നു.
കണ്ണൂരിൽ നിന്ന് ഷാർജ, മസ്കറ്റ്, ദമാം, അബുദാബി, ബഹറിൻ എന്നിവിടങ്ങളിലേക്കുള്ള സർവീസാണ് റദ്ദാക്കിയത്.
കുവൈറ്റ്, റാസൽഖൈമ, ദോഹ, മസ്കറ്റ്, ഷാർജ, അബുദാബി, ദമാം എന്നിവിടങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസുകളും റദ്ദാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ദുബായിലേക്കും വൈകുന്നേരം അബുദാബിയിലേക്കുമുള്ള സർവീസുകൾ നടത്തി.