പത്തനംതിട്ട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല തീർഥാടകരോടുള്ള അവഗണനയ്ക്കെതിരേ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ ഡിസിസി നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിയായിരുന്നപ്പോൾ പന്പയിലും സന്നിധാനത്തും എത്തി തീർഥാടനകാല ക്രമീകരണങ്ങൾ ഏകോപിപ്പിച്ചിരുന്നു. പിണറായി വിജയൻ അയ്യപ്പഭക്തരെ ഭയക്കുന്നതുകൊണ്ടാകാം പന്പയിൽ എത്താതിരുന്നതെന്നും രമേശ് പറഞ്ഞു.
കോവിഡിനുശേഷം വലിയ തോതിൽ തീർഥാടകർ വരുമെന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകന യോഗം നടന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തിയില്ല.
വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളിൽ ഏകോപനമില്ല. പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കെഎസ്ആർടിസിക്ക് രണ്ട് തരം ടിക്കറ്റ് നിരക്കാണ്. യുഡിഎഫ് സർക്കാർ പിൻവലിച്ച അധികനിരക്ക് പുനഃസ്ഥാപിച്ചു.
ശബരിമല മാസ്റ്റർപ്ലാൻ ഏഴ് വർഷമായിട്ടും നടപ്പാക്കിയില്ല.100 കോടിയിൽ 20 കോടി മാത്രമാണ് ചെലവഴിച്ചത്. ദേവസ്വംബോർഡും വനംവകുപ്പും തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ഡിസിസി പ്രസഡന്റുമാരായ കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, എഐസിസി അംഗം മാലേത്ത് സരളാദേവി, യുഡിഎഫ് കൺവീനർ എ. ഷംസുദ്ദീൻ, എൻ. ഷൈലാജ്, വെട്ടൂർ ജ്യോതിപ്രസാദ്, എ. സുരേഷ്കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാൻ, കെ. ജയവർമ, സുനിൽ എസ്. ലാൽ, എലിസബേത്ത് അബു, ജ്യോതിഷ് കുമാർ മലയാലപ്പുഴ, പി.ജി. ദിലീപ് കുമാർ, നഹാസ് പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു.