കളമശേരി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വൈലന്‍സ് ഓഫീസിനു മുന്നില്‍ വ്യാപക പ്രതിഷേധം. 'ഇനി മനുഷ്യരാകും ചാകാന്‍ പോകുന്നത്' എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. മത്സ്യതൊഴിലാളികളുടെയും മത്സ്യകര്‍ഷകരുടെയും പ്രതിഷേധ മാര്‍ച്ചിന് പിന്നാലെ വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധം നടത്തി.
പുഴയില്‍ ചത്ത് പൊങ്ങിയ മത്സ്യങ്ങളുമായെത്തിയ സമരക്കാര്‍ ഓഫീസ് വളപ്പിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെ ചെറിയ ഉന്തും തള്ളുമുണ്ടായി. ഇതേതുടര്‍ന്ന് പ്രതിഷേധക്കാര്‍ മത്സ്യങ്ങള്‍ ഓഫീസ് വളപ്പിലേക്ക് വലിച്ചെറിഞ്ഞു. പുഴയിലേക്ക് മാലിന്യം തള്ളുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.
രാവിലെ ഏഴിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധസമരം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പിസിബി ഓഫീസിലേക്ക് മാര്‍ച്ചുമായെത്തി. ഈ സമയം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് സമരക്കാര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. പോലീസ് പാവപ്പെട്ട ജനങ്ങള്‍ക്കൊപ്പമല്ല, നാട് നശിപ്പിക്കുന്നവര്ക്കൊപ്പമാണെന്നായിരുന്നു പിന്നീടുള്ള മുദ്രാവാക്യം. ഇതിനിടെ പോലീസും സമരക്കാരുമായി ഉന്തും തള്ളും ഉണ്ടായി.
തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് അടക്കം നാല് നേതാക്കളെ ഓഫീസിലേക്ക് പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചു. ഓഫീസിന്റെ ചുമതലയുള്ള പിസിബി ഉദ്യോഗസ്ഥനുമായി നടത്തിയ ചര്‍ച്ചയില്‍ കുറ്റക്കാരായ വ്യവസ്ഥ സ്ഥാപനങ്ങള്‍ക്കെതിരെയും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു.
എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറെ ഉപരോധിച്ചു
പിന്നാലെ എഐവൈഎഫ്, എഎപി എന്നീ രാഷ്ട്രീയ സംഘടനകളുടെയും പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി, ജനജാഗ്രത സമിതി, മത്സ്യകര്‍ഷകര്‍ എന്നിവരുടെയും പ്രതിഷേധ സമരങ്ങളും നടന്നു. കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും വാര്ഡുമെമ്പറന്മാരുടെയും നേതൃത്വത്തിലായിരുന്നു മത്സ്യകര്‍ഷകരുടെ പ്രതിഷേധം.
പ്രതിഷേധക്കാര്‍ തടിച്ച് കൂടിയതോടെ ഇവിടേക്ക് എത്തിയ പിസിബി ചീഫ് എന്‍വയോണ്‍മെന്റൽ എന്‍ജിനീയര്‍ ബാബുരാജിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു. വാഹനം പിന്നീട് വഴിയിലൂടെയാണ് ഓഫീസിലേക്ക് പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയും ജനജാഗ്രതാ സമിതി പ്രവര്‍ത്തകരും എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറെ ഉപരോധിച്ചു. പെരിയാറിലെ മത്സ്യസമ്പത്ത് നശിപ്പിക്കാതിരിക്കുക, മത്സ്യതൊഴിലാളികളുടെ ജീവിതവര്ഗം തടസപ്പെടുത്താതിരിക്കുക, കുടിവെള്ളം മലിനമാക്കാതിരിക്കുക, നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഉപരോധം.
നാശനഷ്ടം സംഭവിച്ച മത്സ്യകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ഏഴ് ദിവസത്തിനകം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും ആറു മാസത്തേക്ക് ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ഏര്‍പ്പെടുത്തുന്നതിന് ശുപാര്‍ശ ചെയ്യാമെന്നുമുള്ള ഉറപ്പിലാണ് സമരക്കാര്‍ പിന്മാറിയത്.
ജലസേചന വകുപ്പിനെ പഴിചാരി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
കൊച്ചി: മത്സ്യക്കുരുതിയില്‍ ജലസേചന വകുപ്പിനെ പഴിചാരി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പെരിയാറിലേക്ക് ഓരുവെള്ളം കയറുന്നത് തടയായി പതാളത്ത് സ്ഥാപിച്ചിട്ടുള്ള റെഗുലേറ്റര്‍ കം ബ്രിഡ്ജ് കൂടിയാലോചനയില്ലാതെ തുറന്നുവിട്ടതാണ് കൂട്ടക്കുരുതിക്ക് കാരണമെന്നാണ് പിസിബി പറയുന്നത്.
ബണ്ട് തുറക്കുന്നതിന് മുന്നോടിയായി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിക്കേണ്ടതായിരുന്നു. അറിയിച്ചിരുന്നുവെങ്കില്‍ ബണ്ടിന് മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം പരിശോധിച്ച് പുഴയ്ക്ക് ഇരുവശത്തും താമസിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാമായിരുന്നു. അതുണ്ടാകാതിരുന്നതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പിസിബി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
മഴമൂലം പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നപ്പോള്‍ ഉപ്പുവെള്ളവുമായി കലര്‍ന്ന് ഓക്സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞതാണോ അതോ രാസമാലിന്യം കലര്‍ന്നതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാനിടയായതെന്ന് കണ്ടെത്തേണ്ടതുണ്ട്.
ചത്ത മീനുകളുടെയും വെള്ളത്തിന്റെയും സാമ്പിള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് ലാബില്‍ എത്തിച്ചിരിക്കുകയാണ്. ഇവരുടെ പരിശോധനാഫലം ലഭ്യമായാലേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
കോടികളുടെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പ്
കൊച്ചി: പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ചതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. വളര്‍ത്ത് മത്സ്യങ്ങള്‍ക്ക് പുറമേ പുഴമത്സ്യങ്ങളുടെ നാശനഷ്ടവും കൂട്ടിയുള്ളതാണിത്.
പെരിയാര്‍ പുഴയിലെ പാതാളം ബണ്ടിന് താഴെയുള്ള 150ലേറെ മത്സ്യക്കൂടുകളില്‍ ലക്ഷക്കണക്കിന് മീനുകളാണ് പൂര്‍ണമായി നശിച്ചുപോയത്. വരാപ്പുഴ, ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് കൂടുതല്‍ നഷ്ടം. ഇതില്‍ വരാപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തത്.
കൊച്ചി കോര്പ്പറേഷന് മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തയാറാക്കി കളക്ടര്‍ക്ക് കൈമാറും.
വ്യവസായ മേഖലയില്‍ വ്യാപക പരിശോധന
കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഏലൂരിലെ വ്യവസായ മേഖലയില്‍ പരിശോധന ആരംഭിച്ചു. നിയമം ലംഘിച്ച് പുഴയിലേക്ക് മാലിന്യം തള്ളിയിട്ടുണ്ടോ, മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ കണ്ടെത്തുന്നതിനാണ് പിബിസി എന്വിയോണ്മെന്റല് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്.
മീന്‍, കോഴി എന്നിവ സംസ്കരണം നടത്തി വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന അലയന്‍സ് മറൈന്‍ ഇന്‍ഡസ്ട്രീ എന്ന സ്ഥാപനത്തില്‍ നിന്ന് മലിനജലം പുഴയിലേക്ക് ഒഴുക്കിവിട്ടതായി പരിശോധനയില്‍ കണ്ടെത്തി.
എന്നാല്‍ ഇത് രാസമാലിന്യമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എങ്കിലും പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ടത് കുറ്റകരമാണെന്ന നിലപാടിലാണിവര്‍. മറ്റ് സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധന തുടരുമെന്നും പിസിബി സര്‍വൈലന്‍സ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, വ്യവസായ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളും പുഴയിലേക്ക് മാലിന്യം തള്ളുന്നുണ്ടെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി. മാലിന്യം ഒരു കാരണവശ്യാലും പുറത്തേക്ക് ഒഴുക്കിവിടരുതെന്ന് പിബിസി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ള രണ്ട് കമ്പനികള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക കമ്പനികളും മാലിന്യം പുഴയിലേക്ക് തന്നെയാണ് ഒഴുക്കി വിടുന്നതെന്ന് സമിതിയുടെ റിസേര്‍ച്ച് കോ- ഓർഡിനേറ്റര്‍ പുരുഷന് ഏലൂര്‍ ആരോപിച്ചു.
നടപടിയെടുക്കും: മന്ത്രി പി. രാജീവ്
കൊച്ചി: മീനുകള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ തെറ്റായ കാര്യങ്ങള്‍ ഏതെങ്കിലും സ്ഥാപനം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ യോഗങ്ങള്‍ കൂടാന്‍ പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ കളക്ടറോട് യോഗം ചേരാന്‍ ആവശ്യപ്പെട്ടത്.
ഇതിന്റെ ഫലമായി സബ് കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വകരിക്കും. സംഭവം അതീവ ഗൗരവമുള്ളതാണെന്നും മന്ത്രി പറഞ്ഞു.