ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമനം നടന്നത് 22 വർഷത്തിനിടയിൽ നാലു പ്രാവശ്യം മാത്രമാണ്.
എന്നാൽ, 2016 ജനുവരി മുതലുള്ള തസ്തികമാറ്റ നിയമനങ്ങളെല്ലാം, ചട്ടം ഭേദഗതി ചെയ്ത ശേഷം പിഎസ്സി വഴി നടത്തണമെന്ന നിർദേശത്തോടെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 ഡിസംബർ ഒന്നിന് ഉത്തരവും ഇറക്കിയിരുന്നു. അതനുസരിച്ച്, ഉണ്ടാകുന്ന ഒഴിവുകൾ അതതു സമയത്ത് പിഎസ്സിയിലേക്ക് അറിയിച്ചുകൊണ്ടിരുന്നു. എന്നാൽ നിയമന ചുമതല നൽകിക്കൊണ്ടുള്ള ചട്ടഭേദഗതി നടപ്പാക്കാത്തതിനാൽ പിഎസ്സി അതൊന്നും സ്വീകരിക്കുകയോ നടപടി തുടങ്ങുകയോ ചെയ്തിരുന്നില്ല.
യോഗ്യരായ ഹൈസ്കൂൾ അധ്യാപകരുടെ അഭാവത്തിൽ മാത്രം നിയമനം എന്ന ചട്ടമുള്ളതിനാൽ പ്രൈമറി അധ്യാപകർക്ക് നിയമനം ലഭിക്കുന്നില്ല എന്ന പരാതി വന്നതിനാൽ തസ്തികമാറ്റ ഒഴിവിൽ പ്രൈമറിക്കാർക്കായി വിഹിതം മാറ്റിവയ്ക്കുമെന്ന് 2015ലെ ഉത്തരവിൽ പറഞ്ഞിരുന്നു. ഒപ്പം, വിദ്യാഭ്യാസ വകുപ്പിലെ ഇതര ജീവനക്കാരുടെയും ലാബ് അസിസ്റ്റന്റുമാരുടെയും പരാതികൂടി പരിഗണിച്ച് അവർക്കും വിഹിതം നൽകി. ആകെ തസ്തികമാറ്റ ഒഴിവ് ഓരോ വിഷയത്തിലും 70:20:5:5 അനുപാതത്തിൽ വിഭജിക്കുമെന്ന് കഴിഞ്ഞ സർക്കാരും ഉത്തരവിറക്കി.
എന്നാൽ കേവലം സർക്കാർ ഉത്തരവുകൾ എന്നതിലുപരി ചട്ടഭേദഗതി നടത്താൻ ആരും തയാറായിരുന്നില്ല. അതിനിടെ, വിദ്യാഭ്യാസ വകുപ്പിലെ ഇതര ജീവനക്കാർ എന്ന ഭാഗം മാറ്റി ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലെയും പ്രാദേശിക ഉപ ഡയറക്ടറേറ്റുകളിലെയും ജീവനക്കാർ മാത്രം എന്നാക്കി ഉത്തരവ് തിരുത്തി ഇറക്കുകയും ചെയ്തു (അവരാണല്ലോ തസ്തികമാറ്റ സംബന്ധിയായ എല്ലാ ജോലികളും ചെയ്യുന്നത്). അതോടെ സ്കൂളുകളിലെയും മറ്റെല്ലാ വിദ്യാഭ്യാസ ഓഫീസുകളിലെയും അധ്യാപകേതര ജീവനക്കാർ പൂർണമായും കളത്തിനു പുറത്തായി.
തസ്തികമാറ്റ പ്രക്രിയ തുടങ്ങിയ ശേഷമുള്ള മൂന്നാമത്തെ നിയമനം നടക്കുന്നത് 2015 ഡിസംബർ 31 വരെ ഉണ്ടായ ഒഴിവുകളിലേക്ക് 2017ൽ അപേക്ഷ വിളിച്ചു നടത്തിയ നിയമനമാണ്. അതിനുശേഷം സർക്കാർ ഉത്തരവുകൾ ഇറങ്ങുന്നതല്ലാതെ ഇതു സംബന്ധിച്ച് ഒരു നടപടിയും നടക്കുന്നുണ്ടായിരുന്നില്ല. ഹൈസ്കൂൾ, പ്രൈമറിയിൽ അംഗത്വഫീസും വൻ പിരിവും നൽകുന്നവർ തസ്തികമാറ്റം ലഭിച്ചാൽ പിന്നീട് തിരിഞ്ഞുപോലും നോക്കില്ല എന്നതിനാൽ വരുമാനനഷ്ടം ഉണ്ടാക്കുന്ന തസ്തികമാറ്റത്തിനായി അധ്യാപക സംഘടനകളും താത്പര്യപ്പെടാറില്ല.
തസ്തിക മാറ്റത്തിലെ ഉദാസീനത ചൂണ്ടിക്കാട്ടപ്പെട്ടപ്പോൾ 2020 ഡിസംബർ 28 വരെയുള്ള 539 ഒഴിവുകളിലേക്ക് 2021 ഫെബ്രുവരിയിൽ അപേക്ഷ വിളിച്ച് 2022 ഓഗസ്റ്റിൽ നിയമനം ആരംഭിച്ചു. അതിനിടെ, ചട്ടഭേദഗതി ഇല്ലാതെയുള്ള ഉപവിഹിതങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയതോടെ, അവശേഷിച്ച എൻജെഡി നിയമനങ്ങൾ മുടങ്ങുകയും ചെയ്തു.
ഒഴിവിന്റെ തീയതി, വർഷാവസാനമോ മാസാവസാനം പോലുമോ അല്ലാത്ത 2020 ഡിസംബർ 28 എടുത്തത് ഡിസംബർ 30നുണ്ടായ ഒഴിവുകൾ പൂർണമായും മാറ്റിവയ്ക്കാനാണ് എന്ന ആരോപണവും ഉണ്ടായി. അതിനുശേഷവും ഒഴിവുകളുടെ എണ്ണം ഗണ്യമായി വർധിച്ചു.
ഉദാഹരണത്തിന്, കെമിസ്ട്രി ജൂണിയറിൽ പറഞ്ഞത് പതിനഞ്ച് ഒഴിവ്. എന്നാൽ 2020 ഡിസംബർ 30ന് സ്ഥാനക്കയറ്റം മൂലം ഉണ്ടായ 19 തസ്തികമാറ്റ ഒഴിവും 2021 മേയ് 31നുണ്ടായ ഒരു വിരമിക്കൽ ഒഴിവും സെപ്റ്റംബർ 10ന് സ്ഥാനക്കയറ്റം മൂലം ഉണ്ടായ 13, 2022 മാർച്ച് 15നുണ്ടായ 17 ചേർത്ത് ആകെ 50 ഒഴിവുകൂടി പിന്നീടു വന്നു. ഇക്കണോമിക്സിൽ 30 ഉൾപ്പെടെ മറ്റു മിക്ക വിഷയങ്ങളിലും സമാന രീതിയിൽ ഒട്ടേറെ ഒഴിവുകൾ ഉണ്ടായി. അവിടെയെല്ലാം ഇപ്പോൾ ദിവസവേതനക്കാരാണ് ജോലി ചെയ്യുന്നത്.
അതിനിടെ, കെമിസ്ട്രിയിലെ തസ്തികമാറ്റ നിയമനത്തിന് കേരളത്തിൽ അപേക്ഷകർ ഇല്ല എന്നു തെറ്റായി കാട്ടി 50 ഒഴിവുകളും നേരിട്ടു നിയമനത്തിനായി പിഎസ്സിക്ക് വിട്ടുകൊടുത്തുകൊണ്ട് 2022 സെപ്റ്റംബർ 18ന് അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങി. ഭാവിയിൽ, നേരിട്ടു നിയമനത്തിന്റെ 50 ഒഴിവുകൾ തസ്തികമാറ്റക്കാർക്ക് മാറ്റിവയ്ക്കും എന്നും പറഞ്ഞിരുന്നു. എന്നാൽ അപേക്ഷകരായ മുന്നൂറോളം പേരിൽ ചിലർ ഉടൻതന്നെ ട്രിബ്യൂണലിനെ സമീപിച്ച് ആ ഉത്തരവ് റദ്ദാക്കിച്ചു. പിഎസ്സി ലിസ്റ്റിൽ ഉണ്ടായിരുന്നവർ ഹൈക്കോടതിയിൽ പോയെങ്കിലും നിശിത വിമർശനത്തോടെ ഹൈക്കോടതിയും അതു തള്ളിയതോടെ, ഒഴിവുകൾ വകമാറ്റാനുള്ള നീക്കം പാളി.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽനിന്നും ഹൈക്കോടതിയിൽനിന്നും ഉണ്ടായ പ്രതികൂല വിധികളെത്തുടർന്ന്, തസ്തികമാറ്റ നിയമനം സംബന്ധിച്ച സ്പെഷൽ റൂൾസ് വ്യവസ്ഥകൾ ഭേദഗതി ചെയ്ത് 2023 ജൂലൈ ആദ്യം ഗസറ്റ് വിജ്ഞാപനം ഇറങ്ങി. അതനുസരിച്ച് ഹയർ സെക്കൻഡറി ജൂണിയറിലേക്കുള്ള തസ്തികമാറ്റ നിയമനങ്ങൾ 2016 ജനുവരി ഒന്ന് പ്രാബല്യത്തിൽ, സീനിയോറിറ്റി അടിസ്ഥാനത്തിൽ പിഎസ്സി നടത്തുന്നതാണ്. ആകെ ഒഴിവിന്റെ 70 ശതമാനം ഹൈസ്കൂൾ അധ്യാപകർക്കും 20 ശതമാനം പ്രൈമറി അധ്യാപകർക്കും അഞ്ചു ശതമാനം വീതം ലാബ് അസിസ്റ്റന്റുമാർക്കും ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലെയും മേഖലാ ഓഫീസുകളിലെയും ഇതര ജീവനക്കാർക്കുമായി നീക്കിവയ്ക്കും. ഏതെങ്കിലും വിഭാഗത്തിൽ, ആവശ്യത്തിന് അപേക്ഷകർ ഇല്ലെങ്കിൽ അത് പൊതുവിഭാഗത്തിലേക്ക് മാറ്റും. ഇത്രയും നാൾ നടത്തിയ നിയമനങ്ങളെ പുതിയ ചട്ടഭേദഗതി ബാധിക്കുകയുമില്ല എന്നും വ്യവസ്ഥ ചെയ്തു.
ചട്ടം ഭേദഗതി ചെയ്തു പൊതുവിദ്യാഭ്യാസ വകുപ്പ് അപ്പോൾതന്നെ പിഎസ്സിക്ക് കത്തയച്ചു. എന്നാൽ, സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമനം നടത്തണമെന്ന വ്യവസ്ഥയിൽ വിശദീകരണം തേടി കഴിഞ്ഞ ജൂലൈയിൽ തന്നെ പിഎസ്സി സർക്കാരിനു കത്തയച്ചിരിക്കുകയാണ്. സീനിയോറിറ്റി ആണ് മാനദണ്ഡം എങ്കിൽ നിയമനപ്രക്രിയ പിഎസ്സി നടത്തുന്നതിലും ഉചിതവും സമയലാഭവും ഹയർ സെക്കൻഡറി വകുപ്പുതന്നെ നടത്തുന്നതല്ലേ എന്നും ചോദിച്ചിട്ടുണ്ട്.
2017ലും 2021ലും ചൂണ്ടിക്കാട്ടിയ ‘വിശാല അക്കാദമിക താത്പര്യം’ പരിഗണിച്ച് ഹയർ സെക്കൻഡറി വിഭാഗത്തിനുതന്നെ നിയമന പ്രക്രിയ പൂർത്തിയാക്കാം. പിഎസ്സിയുടെ സ്വാഭാവിക കാലതാമസം പരിഗണിച്ചാൽ നിയമനപ്രക്രിയ പൂർത്തിയാകുമ്പോഴേക്കും അപേക്ഷകരിൽ നല്ലപങ്കും സർവീസിൽനിന്നു വിരമിക്കും. കൃത്യമായി ചെയ്താൽ ഹയർ സെക്കൻഡറി ഓഫീസിന് ഈ പ്രക്രിയ പൂർത്തിയാക്കാൻ രണ്ടാഴ്ച മതിയാകും.
എന്നാൽ, അധ്യാപക തസ്തികയിലേക്കുള്ള ഒരു പരീക്ഷയും എഴുതാത്ത, അധ്യാപനപരിചയം ഒട്ടുമില്ലാത്ത ഇതര ജീവനക്കാരെ സീനിയോറിറ്റി മാത്രം വച്ച് നിയമിക്കുന്നതിലെ അയുക്തി പരിഗണിച്ച്, അപേക്ഷകരുടെ എണ്ണം അനുസരിച്ച് അവർക്കായി മാത്രം അനുയോജ്യമായ അഭിരുചി പരീക്ഷ കൂടി നടത്തുന്നത് അഭികാമ്യമായിരിക്കും.
അതിനിടെ, തസ്തികമാറ്റ വിഷയത്തിൽ ഉണ്ടായിരുന്ന വളരെ തെറ്റായ ഒരു വ്യവസ്ഥ ഒഴിവാക്കി 2023 ഡിസംബർ 13ന് ഉത്തരവിറക്കിയതു മാത്രമാണ് യോഗ്യരായ അപേക്ഷകർക്കുള്ള ഏക ആശ്വാസം. ഹൈസ്കൂളിൽ 10 വർഷം സർവീസുള്ളവർക്ക് ‘സെറ്റ്’ ജയിക്കുന്നതിൽ നൽകിയിരുന്ന ഇളവാണ് റദ്ദാക്കിയത്. ബിരുദം മാത്രമായി മുമ്പെങ്ങോ സർവീസിൽ കയറി, പിന്നീട് തപാലിലോ അല്ലാതെയോ പിജി ജയിച്ച, സെറ്റ് ഇല്ലാത്തവർ സർവീസിന്റെ മാത്രം ബലത്തിൽ നിയമനം നേടുമ്പോൾ പൂർണ യോഗ്യതയുമായി സർവീസിൽ കയറിയവർ ഓരോ തവണയും പുറത്താകുന്ന ദുർഗതി അവസാനിപ്പിക്കാൻ ഈ ഉത്തരവ് സഹായിക്കും.
ജോഷി ബി. ജോൺ മണപ്പള്ളി