സാമൂഹിക പ്രവർത്തകനായ ഫസലുദീൻകുഞ്ഞ് മുൻ റെയിൽവേ ജീവനക്കാരനാണ്. നിയമബിരുദം നേടിയ അഭിഭാഷകനും. അദ്ദേഹം തന്റെ വീടിനടുത്ത് ഹൈവേയിൽ 1.35 ഏക്കർ സ്ഥലം വാങ്ങി. സ്ഥലത്തിനടുത്ത് അനധികൃത ക്വാറിയും പാറപൊട്ടിക്കലും നടക്കുന്നുണ്ടായിരുന്നു. ഫസലുദീന്റെ പൊതുതാത്പര്യ വികാരം ഉണർന്നു. അനധികൃത പാറപൊട്ടിക്കലിനെതിരേ പരാതി നൽകി.
തെന്മല വില്ലേജ് ഓഫീസറും പത്തനാപുരം താലൂക്ക് തഹസിൽദാറും ഇതിന് കൂട്ടുനിൽക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. അതിനിടെ വാങ്ങിയ വസ്തുവിന്റെ പോക്കുവരവു നടത്തിക്കിട്ടുന്നതിനായി ഫസലുദീൻ അപേക്ഷ നൽകി. പരിശോധിക്കാൻ വന്ന വില്ലേജ് ഓഫീസർ, ഫസലുദീന്റെ ഭൂമിയിൽ സർക്കാർ വക, രണ്ട് തേക്കിൻതൈകൾ ഉണ്ടായിരുന്നുവെന്നും അത് വസ്തു ഉടമയായ ഫസലുദീൻ വെട്ടിമാറ്റിയെന്നും അതിന്റെ തുക ഈടാക്കണമെന്നും റിപ്പോർട്ട് ചെയ്തു. ഫസലുദീന്റെ വസ്തു ഉൾപ്പെടെയുള്ള 2.37 ഏക്കർ സ്ഥലം 1970 ൽ സർക്കാർ ലാൻഡ് അസൈൻമെന്റ് നിയമവും ചട്ടവും പ്രകാരം പട്ടയം നൽകിയിരുന്നതാണ്. പട്ടയത്തിൽ രണ്ട് തേക്കിൻതൈകൾ ഉണ്ടെന്നു കാണിച്ചിരുന്നു. അതിന്റെ ഉടമ സർക്കാരാണ്. പട്ടയ ഉടമസ്ഥൻ ഭൂമി കൈമാറി. ആറാം കൈമാറ്റത്തിലാണ് ഫസലുദീൻ ഭൂമി ഉടമസ്ഥനായത്.
തഹസിൽദാർ, തേക്കിന്റെ വിലയായി 11,212 രൂപയും പഴിയായി 100 രൂപയും ഉൾപ്പെടെ 11,312 രൂപ ഫസലുദീനിൽനിന്ന് ഈടാക്കാൻ ഉത്തരവായി. ഫസലുദീൻ അപ്പീലും റിവിഷൻ ഹർജിയും നൽകി. കൊല്ലം ആർഡിഒയും ജില്ലാ കളക്ടറും തഹസിൽദാരുടെ ഉത്തരവുകൾ ശരിവച്ചു. ഫസലുദീൻ ലേഖകൻ വഴി ഹൈക്കോടതിയെ സമീപിച്ചു. നവംബർ 2005ൽ മേൽഉത്തരവുകൾ ചോദ്യം ചെയ്ത് ഫയൽ ചെയ്ത റിട്ട് ഹർജി, ഫയലിൽ സ്വീകരിച്ച് എതിർ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
2012ൽ വസ്തു ഫസലുദീൻ വിറ്റു. വസ്തു വാങ്ങിയ ആൾ, വസ്തു പോക്കുവരവു നടത്തി കരം തീർക്കാൻ അപേക്ഷ നൽകിയപ്പോൾ ഹൈക്കോടതിയിൽ വസ്തുവിനെ സംബന്ധിച്ച് കേസ് നിലനിൽക്കുന്നുവെന്ന കാരണം പറഞ്ഞ് അപേക്ഷ തള്ളി. 2005 ലെ കേസ് എത്ര ശ്രമിച്ചിട്ടും വാദം കേട്ട് തീർപ്പാക്കാൻ കഴിഞ്ഞില്ല. 2015 സെപ്റ്റംബർ ഏഴിന് കേസ് ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ള മുന്പാകെ വാദത്തിനു വന്നു. ചട്ടപ്രകാരം, വില്ലേജ് ഓഫീസിൽ സർക്കാർ വൃക്ഷങ്ങളുടെ വൃക്ഷരജിസ്റ്റർ സൂക്ഷിക്കണം. മൂന്ന് മാസം കൂടുന്പോൾ വില്ലേജ് ഓഫീസർ സർക്കാർ വൃക്ഷങ്ങൾ പരിശോധിച്ച്, വൃക്ഷ രജിസ്റ്ററിൽ വൃക്ഷസ്ഥിതി രേഖപ്പെടുത്തണം. 1970 ൽ പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തേക്കിൻതൈകൾ ഫസലുദീൻ വാങ്ങിയപ്പോൾ വസ്തുവിലുണ്ടായിരുന്നില്ല. തൈ ആടോ മറ്റ് നാൽക്കാലികളോ തിന്നു നശിച്ചുപോയിരിക്കാം. കോടതി വൃക്ഷരജിസ്റ്റർ വരുത്തി പരിശോധിച്ചു. വൃക്ഷരജിസ്റ്ററിൽ തേക്കിൻതൈകളെപ്പറ്റി വർഷങ്ങളായി ഒരു പരാമർശവും ഇല്ലായിരുന്നു. അമിതാവേശം മൂലം, സർക്കാർ രണ്ട് എതിർസത്യവാങ്മൂലങ്ങൾ ഫയൽ ചെയ്തിരുന്നു. ഒന്ന് തഹസിൽദാരുടെയും മറ്റൊന്ന് കൊല്ലം കളക്ടറുടെയും. ഇത് കോടതിയുടെ കടുത്ത വിമർശനത്തിനിടയാക്കി. ഹൈക്കോടതി, ഫസലുദീനെതിരെയുള്ള എല്ലാ റിക്കവറി നടപടികളും റദ്ദാക്കി. ഹൈക്കോടതി വിധി വന്നിട്ടും അധികൃതർ വിധി നടപ്പാക്കാൻ തയാറായില്ല. ഫസലുദീൻ കോടതിയലക്ഷ്യ ഹർജി നൽകുവാൻ നിർബന്ധിതനായി. ഈ ഘട്ടത്തിൽ വില്ലേജ് ഓഫീസറും തഹസിൽദാരും കോടതിവിധി നടപ്പാക്കി.
തീർന്നില്ല, ഉദ്യോഗസ്ഥരുടെ കലിപ്പ്. അവർ സിംഗിൾ ബഞ്ച് വിധിക്കെതിരേ കാലതാമസം മാപ്പാക്കാനുള്ള ഹർജിയോടൊപ്പം റിട്ട് അപ്പീൽ നൽകി. അന്നത്തെ ചീഫ് ജസ്റ്റീസ് നവനീത് സിംഗ്, ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ച്, സർക്കാർ അപ്പീൽ, പ്രാരംഭ അഡ്മിഷൻ വാദസമയത്തുതന്നെ തള്ളിക്കളഞ്ഞു. ഇത്രയും നിസാര സംഖ്യ ഉൾപ്പെട്ട കേസിൽ അപ്പീൽ നല്കിയതിന് ഡിവിഷൻ ബഞ്ച്, സർക്കാരിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. ഫസലുദീന് 11,322 രൂപയുടെ കേസിൽ ചെലവ് അര ലക്ഷം രൂപയ്ക്കുമേലായി. എന്നിരുന്നാലും ഇത്തരം കേസുകളിൽപ്പെടുന്ന കർഷകർക്ക് ഫസലുദീന്റെ പോരാട്ടം പ്രോത്സാഹനമാണ്.
അഡ്വ. ജോണ്സണ് മനയാനി