Responses
മാറണം, നമ്മുടെ വില്ലേജ് ഓഫീസുകൾ
Wednesday, June 16, 2021 12:13 AM IST
സംസ്ഥാനത്തെ സർക്കാർ വകുപ്പുകളുടെ മാതൃവകുപ്പ് എന്ന സ്ഥാനമുള്ള റവന്യു വകുപ്പിലെ വില്ലേജ് ഓഫീസർമാരിൽനിന്ന് ഗുണപരമായ നിർദേശങ്ങൾ കത്തിലൂടെ നല്കാൻ ആവശ്യപ്പെട്ട റവന്യു മന്ത്രി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. കേരളം പോലെ ഒരു സംസ്ഥാനത്ത് സാധാരണക്കാരായ പൗരന്മാരുടെ ഏറ്റവും ആദ്യത്തേതും ഏറ്റവും അടുത്തുള്ളതുമായ വളരെ പ്രധാനപ്പെട്ട ഓഫീസാണ് വില്ലേജ് ഓഫീസ്. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ഏറ്റവും ചെറിയ പതിപ്പ്. വില്ലേജ് ഓഫീസർ അവിടത്തെ ചീഫ് സെക്രട്ടറിയും.

ഒരു മനുഷ്യന്‍റെ ജീവിതത്തിൽ ജനനം മുതൽ മരണം വരെയുള്ള കാലഘട്ടത്തിലെ ഒട്ടുമിക്ക ആവശ‍്യങ്ങൾക്കും ബന്ധപ്പെടേണ്ട ഒരു സർക്കാർ ഓഫീസ് ഉണ്ടെങ്കിൽ അതിൽ ആദ്യത്തേത് വില്ലേജ് ഓഫീസാണ്. അർഹമായ സേവനങ്ങളും സഹായങ്ങളും അർഹരായവർക്ക് യഥാസമയം എത്തിച്ചു നല്കാൻ ചുമതലപ്പെട്ടവരാണ് അവിടത്തെ ജീവനക്കാർ.

എന്നാൽ പലപ്പോഴും പരാതിക്കും വിമർശനത്തിനും ആക്ഷേപത്തിന്നും വിധേയരാകുന്ന ഇവർ എല്ലാവരും ആക്ഷേപത്തിന് അർഹരോ ആക്ഷേപരഹിതരോ അല്ല എന്ന് പൊതുസമൂഹം അറിഞ്ഞിരിക്കണം.

ഉദ്യോഗസ്ഥർ

വില്ലേജ് ഓഫീസിൽ ഓഫീസർ ഉൾപ്പെടെ അഞ്ച് ജീവനക്കാർ എന്നാണ് നിലവിലെ സ്ഥിതി എന്ന് അറിയുന്നു(ചില ഓഫീസുകളിൽ ചെറിയ മാറ്റം ഉണ്ട്.) ഇത് വളരെ പഴയ ഒരു ഘടന ആണെന്നും ജനസംഖ്യാനുപാതികമായ മാറ്റങ്ങൾ വരുത്തേണ്ടതാണെന്നും പല കോണുകളിൽനിന്നും ആവശ്യം ഉയർന്നുകേൾക്കുന്നുണ്ട്.

ഓരോ ഓഫീസിന്‍റെയും പ്രാദേശികമായ സ്ഥിതിയും ഘടനയും അനുസരിച്ച് ആ പ്രദേശത്തെ മുഴുവൻ ആളുകൾക്കും ശരിയായ സേവനം ലഭ്യമാക്കാനാവുന്ന തരത്തിൽ ഓഫീസ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം. അതും ആവശ്യമായ സാങ്കേതിക പരിജ്ഞാനമുള്ളവരെയും ആത്മാർഥത ഉള്ളവരെയും നിയമിക്കണം. അപൂർവം ചില ഇടങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്യാം. ആവശ്യത്തിന് ജോലിക്കാരും അടിസ്ഥാന പരിചയവും അടിസ്ഥാന സൗകര്യവും ഉണ്ടായാൽ ജോലിയുടെ അന്തരീക്ഷം മെച്ചപ്പെടും. സേവനം കൂടുതൽ തൃപ്തികരമാകും.

അധികാരപരിധി ബാഹുല്യം

നികുതിപിരിക്കൽ, കൈവശവരുമാന സർട്ടിഫിക്കറ്റുകൾ നല്കൽ എന്നതിൽനിന്ന് മുപ്പതിലധികം തരം സർട്ടിഫിക്കറ്റുകൾ, റവന്യൂ റിക്കവറി, ഭൂമി സംരക്ഷണം, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, ഇലക്‌ഷൻ, തുടങ്ങി നിരവധി ജോലികളാണ് ഇവർക്കുള്ളത്. "ജോലി അധികം, ജീവനക്കാരോ ചുരുക്കം' എന്ന അവസ്ഥ. മറ്റു പല വകുപ്പുകളിലും നേരിട്ടു പരിശോധിച്ച് നല്കാവുന്ന പല ധനസഹായങ്ങൾക്കും വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിനു നിർബന്ധം പിടിക്കുമ്പോൾ ജനങ്ങൾക്കു ബുദ്ധിമുട്ടും വില്ലേജ് ഓഫീസർക്ക് ജോലിഭാരവും കൂടുകയാണ്.

ഭൂരേഖകളിലെ അവ്യക്തത

കേരളത്തിലെ ഒട്ടുമിക്ക വില്ലേജുകളിലും ഭൂരേഖകൾ കാലാനുസൃതമായി ക്രമപ്പെടുത്താത്തതുമൂലം എന്നും ഉദ്യോഗസ്ഥരും വസ്തു ഉടമകളും തമ്മിൽ തർക്കവും വഴക്കും പതിവാകുന്നു. സർവേ വകുപ്പിൽനിന്നും റീസർവേയ്ക്കു ശേഷം കൊടുക്കുന്ന രേഖകൾ ഓരോ വർഷവും കൈമാറ്റം ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിൽ സർവേയറുടെ സഹകരണത്തോടെ സമയബന്ധിതമായി ക്രമപ്പെടുത്താൻ സാധിച്ചാൽ ഭൂമിസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വില്ലേജ് ഓഫീസിൽ സർവേയർമാരുടെ സേവനം സ്ഥിരമാക്കിയാൽ കാര്യങ്ങൾ കൂടുതൽ സുഗമമാവും. റവന്യു രേഖകളിൽ വരുത്തുന്ന മാറ്റം അപ്പപ്പോൾ തന്നെ കംപ്യൂട്ടർവത്കരിച്ചാൽ ഭൂമി സംബന്ധ വിഷയങ്ങൾ തീർക്കാൻ കഴിയും. പോക്കുവരവ് എന്ന പേരിലുള്ള പോക്കുവരവും ഒഴിവാക്കാം.

കംപ്യൂട്ടർവത്കരണം

വില്ലേജുകളിലെ ഭൂമിസംബന്ധമായ വിവരങ്ങൾ ഒരു പരിധി വരെ കംപ‍്യൂട്ടർവത്കരിച്ചിട്ടുണ്ട്. എങ്കിലും പല ഇടങ്ങളിലും പരാതികൾ നിലവിലുണ്ട്. പൂർണമായും രേഖകൾ കംപ്യൂട്ടർവത്കരിച്ചാൽ മാത്രമേ സാധാരണക്കാർക്ക് നികുതി അടവ് സുഗമമാവൂ. അല്ലെങ്കിൽ മുൻപ് ഒരു തവണ വില്ലേജ് ഓഫീസിൽ പോയി നികുതി ഒടുക്കിയിരുന്നവർ അക്ഷയകേന്ദ്രംവില്ലേജ് ഓഫീസ്വീണ്ടും അക്ഷയകേന്ദ്രം എന്നിങ്ങനെ കയറിയിറങ്ങേണ്ടിവരും.

സാക്ഷ്യപത്രങ്ങൾ‌

വില്ലേജോഫീസറിൽനിന്ന് ഒരു സർട്ടിഫിക്കറ്റ് വാങ്ങി ഏതൊക്കെ ഓഫീസിൽ ചെന്നാലും അവരെല്ലാം ആവശ്യപ്പെടുന്നത് സാക്ഷ്യപത്രത്തിന്‍റെ അസൽ മാത്രം. ഒരു സ്ഥാപനത്തിൽ നല്കുന്നതിനായി വാങ്ങിയ സാക്ഷ‍്യപത്രം മറ്റെങ്ങും ഉപയോഗിക്കാനാവില്ല. ഒരിക്കൽ നല്കുന്ന സാക്ഷ്യപത്രം ഒരു നിശ്ചിത കാലയളവിലേക്ക് ഏതൊക്കെ ആവശ്യം ഉണ്ടായാലും ഉപയോഗിക്കാനും അതിന്‍റെ ആധികാരികത പരിശോധിച്ച് അതതിടങ്ങളിൽ ഉറപ്പുവരുത്താനും സാധിച്ചാൽ ഒരേ സാക്ഷ‍്യപത്രത്തിനായി നിരവധി തവണ ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാവില്ല.

ജോലി വിഭജനം

സാധാരണ സർക്കാർ ഓഫീസുകളിൽ വ്യക്തമായ രീതിയിൽ ജോലികൾ വിഭജിച്ചു നല്കാറുണ്ട്. എന്നാൽ ഒരു വില്ലേജ് ഓഫീസിൽ ചെന്നാൽ അവിടത്തെ എല്ലാ കാര്യങ്ങൾക്കും ഉത്തരവാദി വില്ലേജ് ഓഫീസർ എന്ന ഏക വ്യക്തി എന്ന തോന്നൽ ഉണ്ടാകുന്നു. താലൂക്ക് തലത്തിൽ തഹസിൽദാർ, ഭൂരേഖാ തഹസിൽദാർ എന്നു വേർതിരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസിൽ അത് എല്ലാം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെടുന്നു. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടായപ്പോൾ വില്ലേജ് ഓഫീസർക്ക് ഒപ്പം അഡീഷണൽ വില്ലേജ് ഓഫീസറെ നിയമിച്ചാൽ സേവനം കൂടുതൽ കാര്യക്ഷമമാക്കാം.

അതുപോലെതന്നെ സംസ്ഥാന തലത്തിൽ ഏകീകൃത രീതിയിൽ റിക്കാർഡുകളും ഫയലുകളും ജീവനക്കാർക്ക് ചുമതലപ്പെടുത്തി നല്കണം. ജീവനക്കാരനെ സ്ഥലം മാറ്റുമ്പോൾ പകരക്കാരന് രേഖപ്രകാരം ചാർജ് കൈമാറുകയും ചെയ്യണം. ഇപ്പോൾ ഒരു പരാതി നല്കിയാൽ പലപ്പോഴും അവൃക്തമായ മറുപടിയും വില്ലേജ് ഓഫീസറോട് ചോദിക്ക് എന്ന ഉപദേശവുമാണ് കിട്ടുന്നത്.

വിവരശേഖരണം

പ്രകൃതിക്ഷോഭം പോലുള്ള അവസരങ്ങളിൽ അതിന്‍റെ ദുരിതം അനുഭവിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് സഹായം എത്തിക്കുന്നതിൽ പരാതികൾ ഉണ്ടാവാറുണ്ട്. ദുരിത സമയത്ത് യഥാവിധി രേഖകൾ ഹാജരാക്കാൻ പലപ്പോഴും ദുരിതബാധിതർക്കു കഴിയാതെ വരാം. എന്നാൽ ഓരോ വില്ലേജിലെയും കുടുംബങ്ങളുടെ വിവരങ്ങൾ രേഖകളുടെ പകർപ്പുകൾ സഹിതം കംപ്യുട്ടറിൽ വാർഡു തിരിച്ച് സൂക്ഷിച്ചാൽ അർഹതപ്പെട്ടവരുടെ വിവരം വളരെ വേഗത്തിൽ കണ്ടെത്താന്നും അർഹമായത് എത്തിച്ചുനല്കാന്നും സാധിക്കും. ഇത് ദുരിതാശ്വാസ പ്രവർത്തനത്തിന് ഒരു പുതിയ മാനം നല്കും.

തനിക്കു ശമ്പളം തരുന്നതിനു കാരണക്കാരനായ നികുതി ദായകനാണ് തന്‍റെ മുന്നിൽ നിൽക്കുന്നത് എന്നു ബോധ്യമുള്ള ജീവനക്കാരനെ വാർത്തെടുക്കാൻ നിരവധി പരിശീലന പരിപാടികൾ നിലവിലുണ്ടെങ്കിലും ഇപ്പോഴും പല ജീവനക്കാർക്കും ആ ബോധ്യം ഇല്ല എന്നതാണ് യാഥാർഥ‍്യം.

എഎംഎ ചമ്പക്കുളം