ചന്ദനപ്പള്ളി തിരുനാളിന് കൊടിയേറി
ചന്ദനപ്പള്ളി: പ്രമുഖ ജോർജിയൻ തീർഥാടനകേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്ക പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. രാവിലെ ഇടവക വികാരി ദേവാലയ മധ്യത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം സ്ഥാപിച്ചു.
കൊടിയേറ്റ് തിരുനാളിനു മുഖ്യകാർമികനായി എത്തിയ മാർത്താണ്ഡം രൂപതാധ്യക്ഷൻ ഡോ. വിൻസെന്റ് മാർ പൗലോസിനെ പള്ളി അങ്കണത്തിൽ ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാൽ, ട്രസ്റ്റി വിൽസൺ പാലവിള എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രഭാത പ്രാർഥനയ്ക്കുശേഷം ഡോ. വിൻസന്റ് മാർ പൗലോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
തുടർന്ന് വിശുദ്ധ ഗീവർഗീസിന്റെ പ്രത്യേക നൊവേന സമർപ്പിച്ച് പ്രാർഥിച്ച് പ്രകാശനം ചെയ്തു. പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തി പ്രാർഥനയ്ക്കുശേഷം കൊടിയേറ്റി. തിരുനാൾ വാരാഘോഷവും മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റി വിൽസൺ പാലവിള സെക്രട്ടറി ഫിലിപ്പ് മാത്യു കിടങ്ങിൽ, ആന്റണി ചന്ദനപ്പള്ളി, വിൽസൺ ചന്ദനപ്പള്ളി, ഡൊമിനിക് ചക്കിട്ടടത്ത്, ജോ വർഗീസ് എണ്ണശേരിൽ, ബിനോ ബാബു പെരുമല, ഇ.എം.ജി. ചന്ദനപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ഉച്ചയ്ക്കുശേഷം പള്ളിയുടെ പടിഞ്ഞാറേ കരയിൽ കുടമുക്ക് കൊച്ചുമഠത്തിൽ രാധമ്മയുടെ ഭവനത്തിൽനിന്നും നേർച്ചയായി നൽകിയ കൊടിമരം വെട്ടി ഒരുക്കി ഫാ. ചാക്കോ കരിപ്പോൺ പ്രാർഥന നടത്തിയ ശേഷം ആഘോഷമായി ചന്ദനപ്പള്ളി ജംഗ്ഷൻ വഴി തീർഥാടന പള്ളിയുടെ മുന്പിലെത്തി സഹദായെ വണങ്ങി സെന്റ് ജോർജ് ഷ്രൈനിൽ എത്തിച്ച് കൊടിയേറ്റും നടത്തി. വികാരി ഫാ. ബെന്നി നാരകത്തിനാൽ കാർമികത്വം വഹിച്ചു. ചന്ദനപ്പള്ളി പ്രധാന തിരുനാൾ മേയ്, ആറ്, ഏഴ് തീയതികളിലാണ്.
പന്പുമല സെന്റ് മേരീസ് പള്ളിയിൽ
ചെന്നീർക്കര: പന്പുമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. ജിനു ജോൺ കൂടത്തിനാൽ കൊടിയേറ്റിനു കാർമികത്വം വഹിച്ചു. മേയ് ആറുവരെയാണ് തിരുനാൾ.
29, 30 തീതികളിൽ വൈകുന്നേരം നാലിന് വിശുദ്ധ ഗീവർഗീസ് സഹദായുടെ നൊവേനയും സന്ധ്യാപ്രാർഥനയും. ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ.ഡോ. ജോസഫ് പുതുവീട് (ചങ്ങനാശേരി അതിരൂപത) നയിക്കുന്ന കുടുംബ നവീകരണ ധ്യാനം.
നാലിനു വൈകുന്നേരം അഞ്ചിന് രൂപത വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, ചെന്പ് പ്രതിഷ്ഠ, ചെന്പിൽ അരിയിടീൽ, വൈകുന്നേരം അഞ്ചിന് ഫാ. സാമുവേൽ തെക്കേകാവിനാൽ തിരുനാൾ സന്ദേശം നൽകും. ആറിന് ഇടവകയുടെ നാല് അതിരുകളെയും ബന്ധിപ്പിച്ച് റാസ.
ആറിനു രാവിലെ 9.30ന് കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാന, ആശിർവാദം, കൊടിയിറക്ക്, നേർച്ചവിളന്പ് എന്നിവ ഉണ്ടാകും. രാത്രി എട്ടിന് സിനിമ, ടിവി താരങ്ങൾ പങ്കെടുക്കുന്ന തിരുവനന്തപുരം നർമകല അവതരിപ്പിക്കുന്ന എന്റർടെയ്ൻമെന്റ് മെഗാഷോ.
മൈലപ്ര തിരുഹൃദയ പള്ളിയിൽ
മൈലപ്ര: തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിലെ തിരുനാളിന് കൊടിയേറി. മേയ് നാല്, അഞ്ച് തീയതികളിലാണ് പ്രധാന പെരുന്നാൾ. ഇന്നലെ രാവിലെ കുർബാനയേ തുടർന്ന് തിരുനാൾ കൊടിയേറ്റ് നടന്നു.
നാളെ മുതൽ മേയ് മൂന്നുവരെ വൈകുന്നേരം 4.30ന് കുർബാന. മേയ് ഒന്നിനു കുർബാനയ്ക്കുശേഷം ഭക്തസംഘടനാ വാർഷികം, നാലിനു രാവിലെ 7.30ന് കുർബാന, നാലിനു വാദ്യമേളം, വൈകുന്നേരം ആറിന് റാസ. വാദ്യമേളങ്ങളുടെ ഡിസ്പ്ലേ, ആകാശദീപക്കാഴ്ച.
അഞ്ചിനു രാവിലെ 9.30ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാന, തുടർന്ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, കുരിശുപള്ളിയിലേക്ക് റാസ, ചെന്പെടുപ്പ്, കൊടിയിറക്ക്, സമാപന ആശിർവാദം, നേർച്ച.
മണ്ണീറ പള്ളിയിൽ
കോന്നി: മണ്ണീറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ തിരുനാളിനു കൊടിയേറി. മേയ് നാലിനു സമാപിക്കും. ഇന്നലെ രാവിലെ തിരുസ്വരൂപ പ്രതിഷ്ഠയേ തുടർന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, സപ്തതി മന്ദിരത്തിന്റെ കൂദാശ എന്നിവ നടത്തി.
ഇന്നു വൈകുന്നേരം 4.30ന് കുർബാന, സെമിത്തേരിയിൽ ധൂപപ്രാർഥന. നാളെ, മേയ് ഒന്ന് തീയതികളിൽ വൈകുന്നേരം 4.30ന് കുർബാന, നവീകരണ ധ്യാനം. ഫാ. ഗീവർഗീസ് പാലമൂട്ടിൽ ധ്യാനം നയിക്കും.
രണ്ടിനു വൈകുന്നേരം 4.30ന് കുർബാന, ഭക്തസംഘടനകളുടെ വാർഷികം, കലാസന്ധ്യ. മൂന്നിനു രാവിലെ ആറിന് കുർബാന, എട്ടിന് ചെന്പെടുപ്പ് റാസ, ആറിന് റാസ, വാദ്യമേളങ്ങളുടെ ഡിസ്പ്ലേ. നാലിനു രാവിലെ എട്ടിന് വിശുദ്ധ കുർബാന, ആദ്യകുർബാന സ്വീകരണം, പ്രദക്ഷിണം, തിരുസ്വരൂപം തിരികെ പ്രതിഷ്ഠിക്കൽ, കൊടിയിറക്ക്, നേർച്ചവിളന്പ്.
ഞക്കുകാവ് പള്ളിയിൽ
ളാക്കൂർ: ഞക്കുകാവ് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ തിരുനാളിനു കൊടിയേറി. മേയ് അഞ്ചുവരെയാണ് തിരുനാൾ. നാളെ വൈകുന്നേരം 6.15ന് ഭക്തസംഘടനകളുടെ വാർഷികം, ഏഴിനു കലാപരിപാടികൾ, മേയ് ഒന്നു മുതൽ മൂന്നുവരെ വൈകുന്നേരം അഞ്ചിന് വചനസന്ദേശം.
മൂന്നിനു വൈകുന്നേരം അഞ്ചിന് ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ ദിവ്യകാരുണ്യ ആരാധന. നാലിനു രാവിലെ 6.30ന് ചെന്പ് പ്രതിഷ്ഠ, വൈകുന്നേരം ആറിന് വചനസന്ദേശം, റാസ. അഞ്ചിനു രാവിലെ ഒന്പതിന് കൂരിയ ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസിന്റെ പ്രധാന കാർമികത്വത്തിൽ തിരുനാൾ കുർബാന, നേർച്ച, കൊടിയിറക്ക്.
ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിയിൽ
ചന്ദനപ്പള്ളി: ആഗോള തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് കൊടിയേറി. മേയ് ഏഴ്, എട്ട് തീയതികളിലാണ് പ്രധാനപെരുന്നാൾ.
ഇന്നലെ രാവിലെ മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന നടന്നു. വികാരി ഫാ. ഷിജു ജോൺ, സഹവികാരി ഫാ. ജോം മാത്യു, കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന് പള്ളി മുറ്റത്തെ കൊടിമരത്തിൽ മെത്രാപ്പോലീത്ത കൊടിയേറ്റി. ട്രസ്റ്റി കെ.എസ്. തങ്കച്ചൻ, സെക്രട്ടറി പി.ഡി. ബേബിക്കുട്ടി എന്നിവർ നേതൃത്വം നല്കി. വിശ്വാസികൾ വെറ്റിലയും പൂക്കളും വിതറി പങ്കാളികളായി. തുടർന്ന് ഇടവകയുടെ അഞ്ച് കുരിശടികളിലും ഭവനങ്ങളിലും പെരുന്നാൾ കൊടി ഉയർത്തി.
ഉച്ചകഴിഞ്ഞ് കുടമുക്ക് ഭാഗത്തുനിന്ന് കൊടിമരഘോഷയാത്ര ആരംഭിച്ചു. ചന്ദനപ്പള്ളി ജംഗ്ഷൻ, ചെമ്പുംമൂട് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കൽക്കുരിശടിയിൽ കൊടിമരം ഉയർത്തി. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. ഇടിക്കുള ഡാനിയൽ, ഫാ. ജേക്കബ് ബേബി, ഫാ. ജേക്കബ് ഡാനിയേൽ എന്നിവരുടെ സാന്നിധ്യത്തിൽ കൊടിയേറ്റി.
കൊടിമരഘോഷയാത്രയ്ക്ക് തോമസ് വർഗീസ്, പി.ജി.ജോൺ, എ. ജോർജ്, ജേക്കബ് ജോർജ് കുറ്റിയിൽ, ലിബിൻ തങ്കച്ചൻ, റോബിൻ റോയി, ജിത്തു ഫിലിപ്പ്, മാമ്മൻ ജേക്കബ്, ജോബിൻ ജോർജ്, ബിബിൻ റോയി എന്നിവർ നേതൃത്വം നല്കി. പെരുന്നാളിനോടനുബന്ധിച്ചു നാളെ നടക്കുന്ന ഒരുക്കധ്യാനത്തിന് ബസലേൽ റന്പാൻ നേതൃത്വം നൽകും.
മേയ് ഒന്നിനു രാവിലെ പിതൃസ്മൃതി. 10.30ന് മൂല്യവർധിത ഉത്പന്ന പരിശീലന പരിപാടിയായ കാർഷിക ഗ്രാമം, സംതൃപ്ത ഗ്രാമം പദ്ധതി കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കട്ടപ്പുറം പള്ളിയിൽ
തിരുവല്ല: കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് വികാരി ഫാ. ജോജി എം. ഏബ്രഹാം കൊടിയേറ്റി.
മേയ് മൂന്നു മുതൽ ഏഴുവരെയാണ് പെരുന്നാൾ. മൂന്നിന് രാത്രി ഏഴിന് മണിപ്പുഴ റാസ, നാലിന് ഏഴിന് അഴിയിടത്തുചിറ റാസ, അഞ്ചിന് രാവിലെ എട്ടിന് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലിത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന.
രാത്രി ഏഴിന് പെരിങ്ങര റാസ, ആറിന് വൈകുന്നേരം നാലിന് തോണിക്കടവ് റാസ, ആറിനു ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, ഏഴിനു കാവുംഭാഗം റാസ. എട്ടിന് സെമിത്തേരിയിൽ ധൂപപ്രാർഥന, ശ്ലൈഹിക വാഴ്വ്,
ഏഴിനു രാവിലെ എട്ടിന് അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, വെച്ചൂട്ട് സദ്യ, വൈകുന്നേരം നാലിന് പള്ളിയിൽനിന്നും ആഘോഷമായ റാസ, കൊടിയിറക്ക്.