പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജില്ലയിൽ സർക്കാർ സ്കൂളുകളുടെ പുതിയ കെട്ടിട നിർമാണങ്ങളും അറ്റകുറ്റപ്പണികളും മുടങ്ങി. മധ്യവേനൽ അവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും. അതിനു മുന്പായി സ്കൂളുകളുടെ അറ്റകുറ്റപ്പണികളും നിർമാണ ജോലികളും പൂർത്തിയാക്കേണ്ടതുണ്ട്.
എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നിർമാണ അനുമതികൾ നൽകാനാകുന്നില്ല. കേരളത്തിൽ ലോക്സഭാ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും രാജ്യത്ത് ജൂൺ ഒന്നുവരെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ നടക്കുകയാണ്. നാലിന് വോട്ടെണ്ണലും കഴിഞ്ഞു മാത്രമേ പെരുമാറ്റച്ചട്ടം ഒഴിവാകുകയുള്ളൂ.
സ്കൂളുകൾ പോളിംഗ് ബൂത്തുകളായതിനാൽ നിർമാണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കുകയും ചെയ്തതാണ്. സ്കൂളുകളുടെ അറ്റകുറ്റപ്പണികളുടേതടക്കം അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനു കത്തു നൽകിയിട്ടുണ്ട്.
ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്ക്
സർക്കാർ മേഖലയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളുടെ അറ്റകുറ്റപ്പണിയും പുതിയ കെട്ടിട നിർമാണവും നടത്തുന്നത് ജില്ലാ പഞ്ചായത്താണ്. പ്രൈമറി സ്കൂളുകളുടെ നിർമാണവും അറ്റകുറ്റപ്പണിയും അതത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണ് നടക്കേണ്ടത്.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 21 സ്കൂളുകളുടെ നിർമാണ ജോലികൾക്ക് ജില്ലാ പഞ്ചായത്ത് ടെൻഡർ നടപടികളിലേക്ക് കടക്കാൻ തയാറാണെന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ. അജയകുമാർ പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നടപടിക്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല.
കലഞ്ഞൂർ, തണ്ണിത്തോട്, കോന്നി, പ്രമാടം, കടമ്പനാട്, നിരണം, റാന്നി തുടങ്ങി വിവിധ മേഖലകളിൽ എൽപി, യുപി സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പുതിയ അധ്യയന വർഷത്തിന് മുന്പ് പൂർത്തിയാകാൻ സാധ്യതയില്ല.
14 എൽപി, യുപി സ്കൂളുകളുടെ കെട്ടിട നിർമാണം നടന്നുവരുന്നുണ്ട്. ഇവയിൽ ഏറെയും പണികൾ നിലച്ചവയാണ്. ഫണ്ട് ലഭിക്കാത്തതിനാൽ കലഞ്ഞൂർ ഗവ. എൽപിഎസ്, കോന്നി, കടമ്പനാട് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം മുടങ്ങി. കലഞ്ഞൂരിൽ കോൺക്രീറ്റ് കഴിഞ്ഞപ്പോൾ പണി നിലച്ചു.
സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധിയും കൂട്ടിന്
പെരുമാറ്റച്ചട്ടം അവസാനിച്ചാലും സർക്കാരിന്റെ സാമ്പത്തിക പ്രതിന്ധി കാരണം ഫണ്ടുകൾ യഥാസമയം ലഭിക്കാത്തത് നിർമാണ പ്രവർത്തനങ്ങൾക്ക് തടസമാകുമെന്ന് അധികൃതർ പറയുന്നു.
ഫണ്ട് ലഭ്യമല്ലെന്നറിഞ്ഞതോടെ കരാറുകാർ പലയിടത്തും പണി ഉപേക്ഷിച്ചു പോകുകയായിരുന്നു. പുതിയ ടെൻഡറുകൾ എടുക്കാനും ആളില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാരണത്താൽ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കാനാകില്ല.
തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാരിൽനിന്ന് ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുണ്ട്. സാന്പത്തിക പ്രതിസന്ധി കാരണം സ്കൂളുകളുടെ അറ്റകുറ്റപ്പണിക്കുള്ള പണം നൽകാനാകില്ലെന്ന് ഗ്രാമപഞ്ചായത്തുകൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്കൂളുകൾ തുറക്കുന്നതിനു മുന്പായി കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത് നിർബന്ധമാണ്. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയർമാർ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ സ്കൂളുകൾക്ക് പ്രവർത്തിക്കാനാകൂ. അധ്യാപകരുടെ ശന്പളം ഉൾപ്പെടെയുള്ള ബില്ലുകൾ പാസാക്കണമെങ്കിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
സാധാരണനിലയിൽ അവധിക്കാലത്ത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജൂണിൽ സർട്ടിഫിക്കറ്റ് വാങ്ങുന്ന പതിവാണുണ്ടായിരുന്നത്. കെട്ടിങ്ങളുടെ അറ്റകുറ്റപ്പണികൾ പുതിയ അധ്യയന വർഷത്തിന് മുന്പ് പൂർത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നു. പെയിന്റിംഗ്, റൂഫ് വർക്കുകൾ, ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ, പരിസരം വൃത്തിയാക്കൽ എന്നിവയാണ് അറ്റകുറ്റപ്പണി വിഭാഗത്തിലുള്ളത്.