ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കന്പനികൾ ആഭ്യന്തര വിമാനക്കന്പനികൾക്കുള്ള ഇന്ധന വില കൂട്ടി. 10 ശതമാനത്തിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. വിലവർധനയ്ക്കു ശേഷം, ആഭ്യന്തര വിമാനക്കന്പനികൾക്കുള്ള എടിഎഫ് (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വില ലിറ്ററിന് 104.927ൽനിന്ന് 115 ആയി ഉയർന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള വിമാന ഇന്ധന റീടെയ്ലർമാർ വിലസ്ഥിരീകരണ സംവിധാനം നടപ്പിലാക്കിയതിനെ തുടർന്നാണ് വില വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ മൂലം ആഗോള എണ്ണവില ഉയരുന്ന സാഹചര്യത്തിൽ, ആഭ്യന്തര വിമാനക്കന്പനികൾക്ക് മൂന്ന് വർഷം വരെ സ്ഥിരനിരക്കിൽ ഇന്ധനം നൽകുന്ന പദ്ധതി സർക്കാർ കൊണ്ടുവന്നത്.
ആഗോള വിപണിയിലെ എണ്ണവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളിൽനിന്ന് വിമാനക്കന്പനികളെ സംരക്ഷിക്കുന്നതിനും ഇന്ധനവിലയിലെ അസ്ഥിരത വിമാനയാത്രാ നിരക്കുകളെ ബാധിക്കുന്നത് കുറയ്ക്കുന്നതിനുമാണ ഈ നീക്കം ലക്ഷ്യമിടുന്നത്. എണ്ണവിലയിലെ കുത്തനെയുള്ള വില വ്യത്യാസം നേരിട്ട് അനുഭവപ്പെടില്ല.
സ്വമേധയാ തെരഞ്ഞെടുക്കുന്നതാണ് വിലസ്ഥിരീകരണ പദ്ധതി. ഇതുപ്രകാരം വിമാനക്കന്പനികൾക്ക് നിശ്ചിത ഇന്ധനവിലയും വിപണി അധിഷ്ഠിത വിലയും തമ്മിൽ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. സർക്കാർ പിന്തുണയുള്ള ഈ പദ്ധതിയിൽ പങ്കെടുക്കാൻ തീരുമാനിക്കുന്ന വിമാനക്കന്പനികൾക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ഇതിൽനിന്നു വിട്ടുനില്‍ക്കുന്ന കന്പനികൾ നിലവിലുള്ള വിപണി നിരക്കുകൾ തുടർന്നും നല്‍കേണ്ടിവരും. വിലയിലെ ചാഞ്ചാട്ടം ഒരേപോലെ അവരെ ബാധിക്കുകയും ചെയ്യും. നിലവിലെ ഏകദേശം ലിറ്ററിന് 142 രൂപ നിരക്കിലാണ് എടിഎഫ് വാങ്ങേണ്ടത്.
അതേസമയം, പദ്ധതിയിൽ പങ്കെടുക്കുന്ന വിമാനക്കന്പനികൾക്ക് 115 രൂപ പ്രതി ലിറ്റർ നിരക്കിൽ ഇന്ധനം ലഭിക്കും. പദ്ധതിയിൽ പങ്കെടുക്കാത്തവർ ലിറ്ററിന് 142 രൂപ നൽകേണ്ടിവരുമെങ്കിലും, ഭാവിയിൽ ഇന്ധനവില കുറയുകയാണെങ്കിൽ അതിന്റെ പ്രയോജനവും അവർക്ക് ലഭിക്കും.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു?
സ്വമേധയാ പദ്ധതിയിൽ പങ്കെടുക്കുന്ന വിമാനക്കന്പനികൾ, ലിറ്ററിന് 86.32 രൂപ എന്നിവയ്ക്കു സ്ഥിരമായ ബെഞ്ച്മാർക്ക് വില നൽകും. ഇതിനൊപ്പം വിമാനത്താവള ചാർജുകൾ, എണ്ണക്കന്പനികളുടെ മാർജിൻ, ബാധകമായ നികുതികൾ എന്നിവയും ചേർക്കപ്പെടും. ഇതിന്റെ ഫലമായി, ഡൽഹിയിൽ വിമാന ഇന്ധനത്തിന്റെ വില്പന വില ലിറ്ററിന് 115 രൂപ നിരക്കിലും മുംബൈയിൽ 114.50 രൂപയും ചെന്നൈയിൽ 139 രൂപയുമാണ്. പുതിയ സംവിധാനം ഇന്ധനവിലയിലെ അപ്രതീക്ഷിത ചാഞ്ചാട്ടങ്ങളിൽ നിന്ന് വിമാനക്കന്പനികൾക്ക് കൂടുതൽ സാന്പത്തിക സ്ഥിരത നൽകും.
Tags :