jenson
ചങ്ങനാശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃശൂർ കല്ലൂർക്കാട് സ്വദേശി ജെൻസൺ (31) ആണ് പിടിയിലായത്.
ചങ്ങനാശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിഎൽഎസ് ഹ്യൂമൻ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വിദേശ ജോലിക്കായി പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് വീസ തയാറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം കൈപ്പറ്റിയത്. 2025 നവംബർ 4 മുതൽ 2026 മാർച്ച് 7 വരെയുള്ള കാലയളവിൽ ഒന്നാം പ്രതി നേരിട്ടും മറ്റു പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഏജൻസി അക്കൗണ്ടിലേക്കും വിവിധ ഘട്ടങ്ങളിലായി ആകെ 1,00,73,300 രൂപ കൈപ്പറ്റിയെന്നാണ് പരാതി.
പണം കൈപ്പറ്റിയശേഷം വാഗ്ദാനം ചെയ്ത ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് കേസ്. ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
കേരളത്തിൽ അവധിക്കായെത്തിയ പ്രതി അഹമ്മദാബാദ് വിമാനത്താവളം വഴി അർമേനിയയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ അഹമ്മദാബാദ് വിമാനത്താവളത്തിലാണ് പിടിയിലായത്. തുടർന്ന് ചങ്ങനാശേരി പോലീസ് ഇയാളെ അഹമ്മദാബാദിൽനിന്ന് കസ്റ്റഡിയിൽ ഏറ്റെടുത്ത് നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് എസ്, എസ്എച്ച്ഒ അനിൽ ജോർജ്, എസ്ഐമാരായ അഖിൽ വിജയകുമാർ, ബിനിൽ വിജയൻ, സീനിയർ സിപിഒ നിതിൻ ജോൺ, എഎസ്ഐ സൈനി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : Local News Nattuvishesham Accused arrested