പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടവർ
അടൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുവൈറ്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്കു തടവും പിഴയും.
യുവതിക്ക് ജോലി വാഗ്ദാനം ചെയ്യാന്‍ ഇടനിലനിന്ന ഒന്നാംപ്രതി കുരമ്പാല പറന്തല്‍ പുല്ലുപറമ്പില്‍ പുത്തന്‍വീട്ടില്‍ ജോളി സ്റ്റാന്‍ലിനെ(57) മൂന്നുമാസവും 1000 രൂപ പിഴയും രണ്ടാം പ്രതിയായ തിരുവല്ല കവിയൂര്‍ താഴത്ത് ഉപ്പന്‍കര വീട്ടില്‍ മുരളീധരന് നായരെ(72) ആറു വര്‍ഷവും മൂന്നുമാസവും തടവും 53,000 രൂപ പിഴയും മൂന്നാം പ്രതി ആലുവ ചൂണ്ടി നോച്ചിമാ കൊമ്പാറ മരക്കാരത്ത് പറമ്പില്‍ ബിജുമോനെ (നവാസ്-55) 37 വര്‍ഷവും ഒന്‍പത് മാസവും തടവും 3,03,000 രൂപ പിഴയും നാലാം പ്രതി തിരുവല്ല കവിയൂര്‍ ഞാലികണ്ടംതാഴത്ത് ഉപ്പന്‍കര വീട്ടില്‍ സതീഷ് കുമാര്നെ(40) നാലുവര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഉത്തരവായി.
മണക്കാല സ്വദേശിയായ യുവതിയെ ജോലി വാങ്ങി നല്‍കാമെന്നു പ്രലോഭിപ്പിച്ച് പണം കൈപ്പറ്റുകയും തുടര്‍ന്ന് ഇവരെ കുവൈറ്റില്‍ എത്തിച്ച ശേഷം പുറത്തുവിടാതെ ഒരു മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
2013ലാണ് പരാതിക്കാസ്പദമായ സംഭവം. അവിടെനിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
2014ലാണ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അടൂര്‍ എസ്ഐയായിരുന്ന ജി. സുനില്‍കുമാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2022ല്‍ അടൂര്‍ എസ്എച്ച്ഒയായിരുന്ന ഡി. പ്രജീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ സമയത്ത് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ടായി.
അടൂര്‍ സ്റ്റേഷനിലെ എഎസ്ഐ ഹരികൃഷ്ണന്, സിപിഒ മനോജ് എന്നിവരാണ് വിചാരണ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനു സഹായിച്ചത്. പ്രോസിക്യൂഷനുവേണ്ടി റോഷന് തോമസ് ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന് ഓഫീസര്‍ എഎസ്ഐ ദീപാകുമാരി ഏകോപിച്ചു.
Tags : young woman NattuVishasham DistrictNews