പൂവാർ : തീരദേശ പരിപാലന നിയമങ്ങൾ പൂർണമായും കാറ്റിൽപ്പറത്തി കരുംകുളം പഞ്ചായത്തിന്റെ തീരമേഖലകളിൽ അനധികൃത കെട്ടിട നിർമാണം വ്യാപകമാകുന്നുവെന്ന് ആ ക്ഷേപം. വർഷങ്ങൾ പഴക്കമുള്ള ചെറിയ കെട്ടിടങ്ങളോ താത്കാലിക ഷെഡ്ഡുകളോ മുൻനിർത്തി, അവയുടെ അറ്റകുറ്റപ്പണിയെന്ന വ്യാജേനയാണ് തീരദേശ പരിപാലന നിയമങ്ങളെ അട്ടിമറിച്ചു പുതിയ ബഹുനില മന്ദിരങ്ങൾ ഉയരുന്നത്.
നിയമപ്രകാരം വേലിയേറ്റ രേഖയിൽനിന്ന് നിശ്ചിത ദൂരപരിധിക്കുള്ളിൽ പുതിയ നിർമാണങ്ങൾക്ക് കർശന വിലക്കുണ്ട്. എന്നാൽ, ഈ വ്യവസ്ഥ മറികടക്കാൻ റൊട്ടേഷൻ അടിസ്ഥാനത്തിൽ പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണുകളും ചുവരുകളും നിലനിർത്തിക്കൊണ്ട് അതിനുചുറ്റും പുതിയ കൂറ്റൻ കെട്ടിടങ്ങൾ പണിയുന്ന തന്ത്രമാണ് ഇവിടെ കണ്ടുവരുന്നത്.
അറ്റകുറ്റപ്പണിയുടെ മറവിൽ പഴയ ചെറിയ നിർമിതികളുടെ പുനരുദ്ധാരണത്തിന് പോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് അനുമതി വാങ്ങണം. എന്നാൽ തീരദേശ ജനതയ്ക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ്. താത്കാലികമായി പഴയ ചുവരുകൾ ഷീറ്റുകൾ കൊണ്ടു മറച്ചുവച്ചശേഷം ഉള്ളിൽ വൻകിട കെട്ടിടങ്ങൾ പണിതുയർത്തുന്നു. പ്രാദേശികതലത്തിൽ വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു പരിശോധനകൾ ഒഴിവാക്കി നിർമാണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം.
സാധാരണക്കാർ ഒരു ചെറിയ വീടുലയ്ക്കാൻ വർഷങ്ങളോളം അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് വൻകിടക്കാർ നിയമം കാറ്റിൽപ്പറത്തി കെട്ടിട നിർമാണം പൊടിപൊടിക്കുന്നത്.പരിസ്ഥിതിലോലമായ തീരദേശത്ത് ഇത്തരത്തിൽ നടക്കുന്ന നിർമാണങ്ങൾക്ക് നടപടിയെടുക്കാൻ വിജിലൻസും തീരദേശ പരിപാലന അതോറിറ്റിയും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : building construction NattuVishasham DistrictNews