പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ചാല സിഎസ്എസ് ഹാൾ ലൈനിൽ വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചിരുന്ന കുടിവെള്ള പ്രശ്നത്തിനും ഗതാഗത ക്ലേശത്തിനും ഗതാഗത മന്ത്രി സി.പി ജോണിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് ശാശ്വത പരിഹാരം.
മലിനജലം കലർന്ന കുടിവെള്ള പൈപ്പ് ലൈൻ കണ്ടെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനൊപ്പം തകർന്നുകിടന്ന റോഡ് ടൈൽ പാകി ഗതാഗതയോഗ്യമാക്കുകയും ചെയ്തു. ഒരു പ്ലംബറുടെ അശ്രദ്ധയെ തുടർന്നു സ്വകാര്യ വ്യക്തിയുടെ ഡ്രെയിനേജ് കണക്ഷൻ കുടിവെള്ള പൈപ്പ് ലൈനുമായി ബന്ധിപ്പിക്കപ്പെട്ടതാണ് പ്രദേശവാസികൾക്കു ദുരിതമായത്. ഒന്നര വർഷമായി ഈ പ്രദേശത്തെ 30 കുടുംബങ്ങൾ മാലിന്യം കലർന്ന കുടിവെള്ളം ഉപയോഗിക്കാൻ നിർബന്ധിതരാവുകയും നിരവധി പേർക്ക് അസുഖങ്ങൾ പിടിപെടുകയും ചെയ്തിരുന്നു.
നാട്ടുകാർ മന്ത്രിക്കു നേരിട്ടു പരാതി നൽകിയതോടെയാണ് നടപടിയുണ്ടായത്. മന്ത്രിയുടെ നിർദേശപ്രകാരം ജല അഥോറിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ പൈപ്പിലൂടെ എത്തുന്ന കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ കലർന്നതായി കണ്ടെത്തി.
തുടർന്നു രണ്ടു ദിവസം നീണ്ട പരിശോധനയിലാണ് കുടിവെള്ള ലൈനിലെ അപാകത അധികൃതർ കണ്ടെത്തിയത്. ജല അഥോറിറ്റി കുര്യാത്തി സെക്ഷൻ അധികൃതരോട് മന്ത്രി നേരിട്ട് വിശദീകരണം തേടി. ഇതോടെ തെറ്റായ കണക്ഷൻ വിച്ഛേദിക്കുകയും കുടിവെള്ള ലൈനുകൾ അണുവിമുക്തമാക്കുകയും ചെയ്തു. നിലവിൽ പ്രദേശത്ത് ശുദ്ധജല വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്നത്തിന് പുറമെ, ഇതേ ലൈനിൽ നാലു വർഷമായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടന്ന റോഡും മന്ത്രിയുടെ ഇടപെടലിനെ തുടർന്നു ഗതാഗതയോഗ്യമാക്കി.
തകർന്നുകിടന്ന റോഡിലൂടെയുള്ള യാത്രാക്ലേശം സംബന്ധിച്ചു നാട്ടുകാർ നൽകിയ പരാതിയിലാണ് മന്ത്രി അടിയന്തര നിർദേശം നൽകിയത്. നിലവിൽ ടൈൽ പാകിയ റോഡിലൂടെ നാട്ടുകാർക്കു സുഗമമായി യാത്ര ചെയ്യാൻ സാധിക്കും. ഏറെ നാളായുള്ള ദുരിതങ്ങൾക്ക് പരിഹാരം കണ്ട മന്ത്രിയുടെ ഇടപെടലിൽ പ്രദേശവാസികൾ വലിയ സന്തോഷത്തിലാണ്.
Tags : drinking water NattuVishasham DistrictNews