പ്രതീകാത്മക ചിത്രം
ആറന്മുള: കാലവര്‍ഷക്കെടുതികളും പാരിസ്ഥിതിക പ്രശ്നങ്ങളും നേരില്‍ക്കണ്ട് പരിഹാരം നിര്‍ദേശിക്കാന്‍ പത്തനംതിട്ടയിലെത്തിയ നിയമസഭാ പരിസ്ഥിതി സമിതിയുടെ സന്ദർശനത്തിൽ ആറന്മുളയെ ഒഴിവാക്കിയതിൽ പ്രതിഷേധം.
പ്രളയക്കെടുതികളില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാരിസ്ഥിതിക നാശനഷ്ടങ്ങളും ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്ത പൈതൃകഗ്രാമമായ ആറന്മുളയെ സമിതി പൂർണമായും തഴഞ്ഞതായാണ് ആക്ഷേപം.
പ്രളയത്തില്‍ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും റോഡുകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളും മണ്ണിടിച്ചിലിനെത്തുടര്ന്നുള്ള ദുരിതങ്ങളും നേരിട്ട് വിലയിരുത്താനാണ് സമിതിയംഗങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച ജില്ലയിലെത്തിയത്.
2018ലെ മഹാപ്രളയത്തിലും, 2019ലും തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനുമുണ്ടായ വെള്ളപ്പൊക്കങ്ങളില്‍ സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ആറന്മുള മേഖലയില്‍ ഉണ്ടായത്. ജില്ലയിലെ ഏറ്റവും വലിയ പട്ടികജാതി ഉന്നതിയാണ് ആറന്മുളയിലെ എഴിക്കാട് ഉന്നതി. കാലവർഷത്തിൽ സ്ഥിരമായി പ്രളയഭീഷണി നേരിടുന്ന എഴിക്കാട് ഇത്തവണയും ദിവസങ്ങളോളം വെള്ളത്തിലായിരുന്നു.
പ്രളയത്തേത്തുടർന്ന് പല വീടുകളും ഇപ്പോഴും വാസയോഗ്യമല്ലാത്ത നിലയിലാണ്. ആറന്മുള, കിടങ്ങന്നൂര്‍ വില്ലേജുകളിലെ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളാണ് പൂര്‍ണമായി നശിച്ചത്.
പ്രളയകാലത്ത് നേരിട്ട ദുരിതങ്ങള്‍ക്കും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നദികളിലെയും തോടുകളിലെയും നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യം, അനിയന്ത്രിതമായ മണ്ണെടുപ്പ്, നീര്‍ച്ചാലുകളുടെ കൈയേറ്റം, കുന്നിടിച്ചില്‍ തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ പഠനം വേണം
പമ്പയുടെയും തോടുകളുടെയും തീരങ്ങളില്‍ വ്യാപക കൈയേറ്റമുണ്ട്. അനധികൃത നിർമാണങ്ങളും വ്യാപകം. നദിയില്‍ വന്‍തോതില്‍ എക്കലും മണ്ണും അടിഞ്ഞുകൂടി മണല്‍പ്പുറ്റുകള്‍ രൂപപ്പെട്ടത് നദിയിലെ ഒഴുക്കിനെ തടഞ്ഞിട്ടുണ്ട്.
ആറന്മുളയില് പള്ളിയോടങ്ങള്‍ക്ക് തുഴഞ്ഞുനീങ്ങാന്പോലും കഴിയാത്ത വിധം നദിയില്‍ മണ്‍തിട്ടകള്‍ ഉയര്‍ന്നു. പമ്പയുടെ ദുരവസ്ഥയും തീര കൈയേറ്റങ്ങളും അടക്കം പുറത്തുവന്നിട്ടും സമിതിയംഗങ്ങൾ സ്ഥലം സന്ദർശിക്കാതിരുന്നതു ദുരൂഹമാണെന്ന് പ്രദേശവാസികളും വിവിധ സംഘടനകളും അഭിപ്രായപ്പെട്ടു.
Tags : flood-affected areas NattuVishasham DistrictNews