വടക്കഞ്ചേരി: പാലക്കുഴിയിൽ വീണ്ടും കാട്ടാനകൂട്ടമിറങ്ങി വ്യാപകമായി കൃഷിനാശമുണ്ടാക്കി. പിസിഎമ്മിൽ വൈദിക ആശ്രമത്തിനടുത്ത് രമണി സാമുവലിന്റെ തോട്ടത്തിലെ വിളകൾക്കാണ് കൂടുതൽ നാശമുണ്ടാക്കിയിട്ടുള്ളത്.
കുരുമുളകു കൊടികളുടെ താങ്ങു തടികൾ, കവുങ്ങ്, വാഴ, തെങ്ങ്, റബർ തൈകൾ തുടങ്ങിയവയെല്ലാം നശിപ്പിച്ചിട്ടുണ്ട്. പീച്ചി വനാതിർത്തിയിലുള്ള ഫെൻസിംഗ് തകർത്താണ് ആനകൾ എത്തുന്നതെന്ന് കർഷകർ പറഞ്ഞു.
ഫെൻസിംഗിൽ മതിയായ വൈദ്യുത ചാർജ് പ്രവഹിക്കാത്തതിനാൽ ആനകൾക്ക് ഷോക്കേൽക്കുന്നില്ല. ഇതിനാൽ അനായാസമാണ് ഫെൻസിംഗ് തകർത്ത് ആനകൾ കൃഷിയിടങ്ങളിലെത്തുന്നത്. ചെപ്പനത്ത് സജിയുടെ തോട്ടത്തിനടുത്തും ആനക്കൂട്ടമെത്തിയിരുന്നു. പാലക്കുഴിക്കുള്ള റോഡിലാണ് ആനകളെത്തുന്നത്.
ഇതുമൂലം യാത്ര ഏറെ പ്രയാസകരമായിരിക്കുകയാണെന്ന് പറയുന്നു. പാലക്കുഴി മലയിലേക്കുള്ള ഏക യാത്രാവഴിയിലാണ് ആനകളെത്തുന്നത്. ഇതിനുമുമ്പ് താണിചുവട് ഭാഗത്തും ആനകൾ കൃഷിയിടങ്ങളിലെത്തിയിരുന്നു.
ജലക്ഷാമം രൂക്ഷമാകുന്നതോടെ കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമെന്ന ഭീതിയിലാണ് കർഷകരിപ്പോൾ. വനാതിർത്തിയിൽ തൂക്കുവേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കി കാട്ടിൽനിന്നും ആനകളിറങ്ങാത്ത സ്ഥിതിയുണ്ടാക്കണമെന്നാണ് ആവശ്യം.
Tags : Wildfires nattuvishesham local news